Pages

Sunday, September 15, 2024

ഓണ സദ്യ

കുട്ടിക്കാലത്തെ ഓണം ഓർമ്മകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണസദ്യ. ഇന്ന് വിഭവങ്ങളുടെ എണ്ണവും രുചിയും കാരണമാണ് പലരും ഓണസദ്യയെ ഇഷ്ടപ്പെടുന്നത്. പക്ഷെ, കുട്ടിക്കാലത്ത് ഇത് തിന്ന് തീർക്കാനുള്ള പെടാപാടാണ് എന്റെ ഓർമ്മയിൽ ഓടി എത്തുന്നത്.

ഓണം അവധിക്കാലത്ത് ഒരു പ്രത്യേക ദിവസം അയൽവാസികളായ നമ്പിയേട്ടൻ്റെയും കുടുംബത്തിൻ്റെയും വീട്ടിൽ പോയി ഉച്ചഭക്ഷണം കഴിക്കണം എന്നത് നിർബന്ധമായിരുന്നു. തിരുവോണ ദിവസമാണ്  ഈ സദ്യ എന്ന് പോലും അന്ന് അറിയില്ല എന്നതായിരുന്നു സത്യം. ഞങ്ങളുടെ കോളനിയിൽ നിന്നുള്ള എല്ലാവരും പോകുന്ന കൂട്ടത്തിൽ പോകുക,ചാണകം മെഴുകിയ മുറ്റത്ത് ചെമ്പരത്തിയും തുമ്പപ്പൂവും കാക്കപ്പൂവും മുക്കുറ്റിയും കൊണ്ട് തീർത്ത ഓണപ്പൂക്കളം കാണുക, ബുദ്ധിമുട്ടി സദ്യയും പായസവും കഴിച്ച് തിരിച്ച് പോരുക എന്നതായിരുന്നു അന്നത്തെ പതിവ് ചടങ്ങ്.

പച്ചക്കറി ഇഷ്ടമില്ലാത്ത കാലത്ത് ഓലനും കാളനും അവിയലും തോരനും കൂട്ടി ഭക്ഷണം കഴിക്കാൻ നിർബന്ധിതമാകുന്നത് തന്നെ ഒരു തരം ശിക്ഷയായിരുന്നു.വിഷ രഹിതമായ പച്ചക്കറികൾ സുലഭമായി കിട്ടിയിരുന്ന ആ നല്ല കാലം പക്ഷെ ഇന്ന് ഓർമ്മ മാത്രമാണ്. ഇന്ന് സദ്യയും മേൽ പറഞ്ഞ വിഭവങ്ങളും എല്ലാം ഇഷ്ടമാണ്, പക്ഷെ പച്ചക്കറികളിലെ അമിത രാസവള - കീടനാശിനി പ്രയോഗം ആശങ്ക പരത്തുന്നു.

പത്താം ക്ലാസ് കൂട്ടായ്മ സജീവമായതോടെ പഴയ ഓണസദ്യകൾക്ക് വീണ്ടും ജീവൻ വച്ചു തുടങ്ങി. ഇന്ന് സഹപാഠി നാരായണൻ്റെ വീട്ടിൽ വച്ചായിരുന്നു തിരുവോണസദ്യ. 

വിഭവ സമൃദ്ധമായ സദ്യ കഴിഞ്ഞ് വാട്സാപ്പിൽ വന്ന ഒരു ഓണാശംസയിൽ കണ്ട തുമ്പപ്പൂക്കൾ കണ്ണിനെ ഈറനണിയിച്ചു.

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു  പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
പത്ത് വർഷം മുമ്പ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കൂടി ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.

Friday, September 13, 2024

ഒരു പൊറോട്ട നാടകം

ചതിയും വഞ്ചനയും നല്ല ഗുണങ്ങളല്ല. മറ്റൊരാളെ പറ്റിക്കലും നല്ലതല്ല. പക്ഷേ സാഹചര്യങ്ങൾ മനുഷ്യനെ ചതിക്കും എന്ന് പലപ്പോഴും എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചിട്ടുണ്ട്. അത്തരം ഒരു അനുഭവമാണ് ഇവിടെ ഞാൻ പങ്കു വയ്ക്കുന്നത്.

മൂർക്കനാട്ടുള്ള സ്കൂളിൽ എത്താൻ  എൻ്റെ നാടായ ഒതായിയിൽ നിന്ന് ദിവസവും ഒമ്പത് കിലോമീറ്റർ നടക്കണമായിരുന്നു.പല ദിവസങ്ങളിലും ഇത് ഒരു മടുപ്പൻ പരിപാടി തന്നെയായിരുന്നു. അങ്ങനെ മടുത്ത ഒരു ദിവസം ഞാൻ , എൻ്റെ സ്ഥിരം സംഘത്തിൽ ചേരാതെ നേരെ പാലപ്പറ്റയിലേക്ക് നടന്നു. അവിടെ നിന്ന് അരീക്കോട്ടേക്ക് ബസ്സും പിന്നെ തോണിയും കയറിയാൽ വെറും രണ്ട് കിലോമീറ്റർ മാത്രം നടന്ന് സ്കൂളിൽ എത്താം.

അങ്ങനെ, പാലപ്പറ്റ നിന്നും ബസ് കയറി ഞാൻ അരീക്കോട്ടെത്തി. പതിവിലും നേരത്തെ എത്തിയതിനാൽ തോണി കടക്കുന്നതിന് മുമ്പ് ഒരു ചായ കുടിക്കാം എന്ന് ഞാൻ കരുതിയതിൽ തെറ്റൊന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

അന്നും ഇന്നും അരീക്കോട്ടെ പ്രശസ്തമായ ഹോട്ടൽ, ജോളി ഹോട്ടൽ ആയിരുന്നു. റോഡിലൂടെ പോകുന്നവരെ നോക്കി ചില്ലുകൂട്ടിൽ കിടന്ന് ചിരിക്കുന്ന പൊറോട്ടയെ കണ്ടാൽ തന്നെ വായിൽ കപ്പലോടുന്ന കാലമായിരുന്നു അത്. സ്കൂളിനടുത്തുള്ള ഹോട്ടലുകാരായ നായർ കാക്കയുടെയും മാവൂരാക്കയുടെയും കുഞ്ഞുണ്ണിയുടെയും പൊറോട്ട മാത്രം തിന്ന് ശീലമുള്ള ഞാൻ, അന്ന് ജോളിയിലെ പൊറോട്ടയുടെ രുചിയറിയാൻ തീരുമാനിച്ചു. രണ്ട് പൊറോട്ടക്ക്  ഏകദേശം അമ്പത് പൈസ ആകും എന്ന് ഞാൻ കണക്ക് കൂട്ടി. മൂർക്കനാട്ട് കിട്ടുന്ന പോലെ ഫ്രീ പെയിന്റ് കറി വലിയ ഹോട്ടലുകളിൽ കിട്ടില്ല. അതിനാൽ ഒരു ചെറുപയർ കറിയും ഞാൻ ഓർഡർ ചെയ്തു. 

എൻ്റെ മുന്നിൽ കൊണ്ടുവച്ച പൊറോട്ടയും ചെറുപയർ കറിയും ഞൊടിയിടയിൽ തന്നെ അതിൻ്റെ ലക്ഷ്യസ്ഥാനത്തെത്തി. അപ്പോഴാണ് കറിയുടെ വില ഒരു ഏമ്പക്കമായി മനസ്സിലേക്ക് തള്ളിക്കയറിയത്.എൻ്റെ പോക്കറ്റിലാകട്ടെ,  ആകെയുണ്ടായിരുന്നത് രണ്ട് പൊറോട്ടക്കുള്ള അമ്പത് പൈസയും തിരിച്ചു പാലപറ്റയിലേക്കുള്ള ബസ്ചാർജ്ജ് ഇരുപത് പൈസയും അടക്കം എഴുപത് പൈസ മാത്രവും.  

ഭക്ഷണ ശേഷം ഞാൻ കൈ കഴുകി, എല്ലാവരും ചെയ്യുന്ന പോലെ ടോയ്ലെറ്റിലും ഒന്ന്  പോയി.തിരിച്ചെത്തിയപ്പോൾ സപ്ലയർ എനിക്ക് ബില്ല് തന്നു .മൊത്തം രണ്ട് രൂപ അമ്പത് പൈസ!! ബില്ല് കിട്ടിയപ്പോൾ എന്താണെന്നറിയില്ല, ഒരിക്കൽ കൂടി ടോയ്ലെറ്റിൽ പോകാനുള്ള ഒരു ടെൻഡൻസി വന്നു. ഞാൻ വീണ്ടും ടോയ്ലെറ്റിലേക്ക് ഓടി അതിന് മുമ്പിൽ പതുങ്ങിയും പരുങ്ങിയും നിന്ന് പരിസര നിരീക്ഷണം നടത്തി.

എനിക്ക് ബിൽ തന്ന സപ്ലയറുടെ ചലനങ്ങളായിരുന്നു ഞാൻ പ്രധാനമായും നിരീക്ഷിച്ചത്. പത്താം ക്ലാസിൽ പഠിച്ച ന്യൂട്ടൻ്റെ ഒരു ചലന നിയമങ്ങളും അയാൾ പാലിക്കുന്നില്ല എന്നതിനാൽ പുള്ളി പത്താം ക്ലാസ് വരെ എത്തിയിട്ടില്ല എന്ന് എൻ്റെ നിരീക്ഷണത്തിൽ നിന്നും എനിക്ക് മനസ്സിലായി. അതിനാൽ എസ്കേപ്പ് വെലോസിറ്റിയിൽ വച്ചു പിടിച്ചാൽ രക്ഷപ്പെടാം എന്നും ഞാൻ കണക്ക് കൂട്ടി. സപ്ലയർ മറ്റു കസ്റ്റമർമാരെ സെർവ് ചെയ്യുന്ന തിരക്കിലായി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ ഒറ്റ മിന്നൽ. കാഷ്യറുടെ കണ്ണും വെട്ടിച്ച് ഞാൻ പുറത്തിറങ്ങി ! പൊറോട്ട വയറ്റിലും കാശ് പോക്കറ്റിലും !! 

അന്നത്തെ സാഹചര്യമാണ് എന്നെ ഈ കുറ്റം ചെയ്യിപ്പിച്ചത്. ഈ വിഷമം കുറെ കാലം എൻ്റെ  മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പക്ഷെ, ആ കാശ് കൊടുക്കാനായി പിന്നീട് അവിടെ പോകാൻ എൻ്റെ പോക്കറ്റും ധൈര്യവും എന്നെ അനുവദിച്ചില്ല.കാലം പറന്നു,ഞാൻ എസ്.എസ്.സി.പരീക്ഷ എഴുതി. പത്താം ക്ലാസിൽ 210 ൽ താഴെ  മാർക്ക് നേടിയവരെ ഗൾഫിലേക്ക് നാട് കടത്തുന്ന ഒരു കിരാത നിയമം അന്ന് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. അങ്ങനെ ഞാനും അറേബ്യൻ മണലാരണ്യത്തിൽ എത്തി. പതുക്കെ പതുക്കെ എന്റെ കീശ വീർക്കാൻ തുടങ്ങി.

പഴയ കുറ്റബോധം അപ്പോഴും  നിലനിന്നിരുന്നതിനാൽ, ഗൾഫിൽ നിന്നും തിരിച്ചു വന്നതിനു ശേഷം ഞാൻ ആദ്യം പോയത് ജോളി ഹോട്ടലിലേക്കാണ്. അപ്പോഴേക്കും ജോളി ഹോട്ടലിന്റെ കാരണവർ ആയ അന്നത്തെ കാഷ്യർ മരണപ്പെട്ടിരുന്നു. കാഷ്യറായി ഇരുന്ന അയാളുടെ മകന്റെ അടുത്ത് പഴയ രണ്ട് പൊറോട്ടയുടെയും ചെറുപയർ കറിയുടെയും കഥ പറഞ്ഞ് കാശ് കൊടുത്തപ്പോൾ അയാളത് ചിരിച്ചു കൊണ്ട് സ്വീകരിക്കുകയും രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയും കൊണ്ട് എന്നെ സൽക്കരിക്കുകയും ചെയ്തു. അതോടെ എന്റെ മനസ്സ് ശാന്തമായി.


മുന്നറിയിപ്പ്: ഇക്കാലത്ത് ഈ വിദ്യ പരീക്ഷിച്ച് CCTV യിൽ കുടുങ്ങിയാൽ പൊറോട്ടയ്ക്ക് കിട്ടുന്ന പോലെ തല്ല് കിട്ടും.

Tuesday, September 03, 2024

ഗോതീശ്വരം ബീച്ച്

കേരളത്തിന്റെ പടിഞ്ഞാറ് ഭാഗം മുഴുവനായും ബീച്ച് ആണ്.ഏതാനും ചില ജില്ലകൾ ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ബീച്ചുകൾ ഉണ്ട്.മലപ്പുറം ജില്ലക്കാരനായതിനാൽ കോഴിക്കോട് - മലപ്പുറം ജില്ലകളിലെ മിക്ക ബീച്ചുകളിലും ഞാൻ പോയിട്ടുമുണ്ട്.കേരളത്തിലെ പല പ്രമുഖ ബീച്ചുകളും സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.എങ്കിലും ശ്രദ്ധയിൽപ്പെടാതെ പോകുന്ന ചില ബീച്ചുകൾ ഉണ്ട്.അതിൽ പെട്ട ഒന്നായിരുന്നു ഈയിടെ സന്ദർശിച്ച ഗോതീശ്വരം ബീച്ച്.

രണ്ടാമത്തെ മകൾ ലുഅയെ ഡൽഹിയിലേക്ക് ആദ്യമായി യാത്രയാക്കാനായിരുന്നു അന്ന് കോഴിക്കോട്ടെത്തിയത്. മോളെ യാത്രയാക്കിയ ശേഷം കുടുംബ സമേതം ഞാൻ  റഹ്മത്ത് ഹോട്ടലിൽ പോയി.കോവിഡിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ സഹപാഠി മെഹ്ബൂബിന്റെ കൂടെ 2020 ൽ ആയിരുന്നു ഞാൻ ആദ്യമായി റഹ്മത്ത് ഹോട്ടലിൽ എത്തിയത്.അന്ന് റഹ്മത്തിന്റെ സ്‌പെഷൽ ആയ ബീഫ് ബിരിയാണി കഴിച്ചിരുന്നു.ബോംബെ ഹോട്ടലിലെയും ടോപ്‌ഫോമിലെയും പാരഗണിലേയും രുചികൾ അനുഭവിച്ച    കുടുംബാംഗങ്ങൾക്ക് റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി പരിചയപ്പെടുത്താൻ വേണ്ടിയാണ് ഇത്തവണ ഇവിടെ തന്നെ വീണ്ടും എത്തിയത്.

ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ബിരിയാണി കഴിച്ച ശേഷം ഞങ്ങൾ ഗോതീശ്വരം ബീച്ചിലേക്ക് യാത്ര തിരിച്ചു.കോഴിക്കോട് ബീച്ചിൽ നിന്ന് പത്ത് കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ ഗോതീശ്വരത്ത് എത്താം.കോതി ബീച്ചും മാറാട് ബീച്ചും കടന്നാണ് ഗോതീശ്വരം ബീച്ചിലേക്ക് എത്തുന്നത്. അധികമാരും എത്താത്തത് കൊണ്ടാകാം വഴിയിലെവിടെയും ദിശാസൂചക ബോർഡുകൾ ഒന്നും കണ്ടില്ല.ഗൂഗിൾ മാപ്പ് ഉള്ളതിനാൽ അതിന്റെ ആവശ്യവും ഇല്ല. റോഡും വളരെ വിജനമായിരുന്നു.

വൈകിട്ട് നാലരയോടെ ഞങ്ങൾ ബീച്ചിലെത്തി.മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി തിരക്ക് വളരെ കുറവായിരുന്നു. മാത്രമല്ല ബീച്ചിലെ മണൽപ്പരപ്പും വളരെ വളരെ കുറവാണ്.അതിനാൽ തന്നെ തിരമാലകളുമായി കളിക്കാൻ ബുദ്ധിമുട്ടാണ്.കുഴികൾ ഉള്ളതിനാൽ കടലിലേക്ക് അധികം അങ്ങോട്ട് ഇറങ്ങുന്നത് അപകടകരമാണ് എന്ന് മീൻവല എറിഞ്ഞുകൊണ്ടിരുന്ന ഒരു സ്ഥലവാസി പറയുകയും ചെയ്തു.

ബീച്ച് നവീകരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചു പോയതുപോലെയാണ് ഇപ്പോൾ ഗോതീശ്വരം ബീച്ചിന്റെ അവസ്ഥ.നിലവിലുള്ള കാറ്റാടി മരങ്ങൾ ആണ് ബീച്ചിന് സൗന്ദര്യമേകുന്ന ഏക ഘടകം.കാറ്റാടി മരങ്ങൾക്കിടയിൽ വാഹനം പാർക്ക് ചെയ്ത്, മറിഞ്ഞു വീണ മറ്റൊരു കാറ്റാടി മരത്തിന്റെ മുകളിൽ കയറി ഇരുന്ന് കടലിലേക്കും നോക്കി അങ്ങനെ ഇരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. കാറ്റാടിത്തലപ്പുകൾ കാറ്റിലാടുന്നത് നോക്കി ഇരിക്കാനും പ്രത്യേക രസമാണ്.

നവീകരണ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ മുന്നോട്ട് പോയാൽ ഭാവിയിൽ ഗോതീശ്വരം ബീച്ചിലും കൂടുതൽ സഞ്ചാരികൾ എത്തും.അധികമൊന്നും കറങ്ങാൻ സ്ഥലമില്ലാത്തതിനാൽ അഞ്ചരയോടെ ഞങ്ങൾ തിരിച്ചു പോന്നു.