Pages

Thursday, February 20, 2025

മലബാർ കലാപ ചരിത്ര ഭൂമികളിലൂടെ.... 3 - കൊണ്ടോട്ടി ഖുബ്ബ

"കൊണ്ടോട്ടി ഖുബ്ബേന്ന് 
മേലോട്ട് നോക്ക്യപ്പം 
തടസ്സൊന്നും കൂടാതെ 
ആകാശം കണ്ടോവർ"  

എന്റെ കുട്ടിക്കാലത്ത് ഏതൊക്കെയോ മതപ്രസംഗത്തിനിടക്ക് പ്രാസംഗികർ പാടാറുണ്ടായിരുന്ന ചില വരികളാണിത്.ഇതിലെ ഖുബ്ബ എന്താണെന്ന് കണ്ടതും മനസ്സിലായതും പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. എല്ലാ ആഴ്ചയും ഒരു അപ്പും ഒരു ഡൗണുമായി രണ്ട് തവണ ഖുബ്ബക്ക് സമീപത്തുകൂടി ബസ്സിൽ കടന്നുപോകും.അതിനിടക്ക് അൽപ നേരം കാണുന്ന ആ കാഴ്ച തന്നെയായിരുന്നു എനിക്കതിനെപ്പറ്റി ആകെയുള്ള അറിവും. 

2007 ൽ ഹൈദരാബാദിൽ പോയപ്പോൾ കണ്ട ഏഴ് കുത്തബ് ഷാഹി ശവകുടീരങ്ങളുമായി കൊണ്ടോട്ടി ഖുബ്ബക്കുള്ള രൂപ സാദൃശ്യം, പിന്നീട് അത് വഴിയുള്ള യാത്രകളിൽ ഞാൻ ശ്രദ്ധിച്ചിരുന്നു.മലബാർ കലാപത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന തങ്ങളുടെ ചരിത്രം കൂടി വായിച്ചതോടെ അവിടം സന്ദർശിച്ച്  കാര്യങ്ങൾ മനസ്സിലാക്കണമെന്നും മനസ്സിൽ കരുതി.

മമ്പുറം തങ്ങളുടെയും പൊന്നാനി ഖാസിമാരുടെയും നേതൃത്വത്തിൽ, മലബാറിലെ മുസ്ലിംകൾ ഐക്യത്തോടെ കഴിഞ്ഞു കൊണ്ടിരുന്ന കാലത്താണ് മഹാരാഷ്ട്രയിനിന്നും മുഹമ്മദ് ഷാ എന്നൊരാൾ കൊണ്ടോട്ടിയിലെത്തുന്നത്. സൂഫി പരിവേഷത്തിലെത്തിയ ഷാ, വലിയ്യ് എന്ന് സ്വയം പരിചയപ്പെടുത്തി ധാരാളം അനുയായികളെ ആകർഷിച്ചു. യഥാർത്ഥ ഇസ്‌ലാമിന് വിരുദ്ധമായ ആശയങ്ങളും ആചാരങ്ങളും പ്രചരിപ്പിച്ച മുഹമ്മദ് ഷായുമായി ബന്ധം പുലർത്തുന്നത് പിഴച്ച വിശ്വാസത്തിലേക്ക് നയിക്കുമെന്നും വിശ്വാസികൾക്ക് അദ്ദേഹവുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളും പാടില്ലെന്നും പൊന്നാനി ഖാസിമാരും മമ്പുറം തങ്ങളും മത വിധി പുറപ്പെടുവിച്ചു.

പൊന്നാനി ഖാസിക്ക് കീഴിലുള്ളവർ ഷായുടെ അനുയായികൾ എന്നിങ്ങനെ ഇരുവിഭാഗങ്ങളായി പിരിഞ്ഞതോടെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ സമുദായത്തിനകത്ത് കലഹത്തിന് തുടക്കമായി. ഇത് പലപ്പോഴും സംഘട്ടനങ്ങളിൽ വരെ എത്തിച്ചേർന്നു  മുഹമ്മദ് ഷാ ക്രമേണ കൊണ്ടോട്ടി തങ്ങളായി മാറി.

പൊന്നാനി ഖാസിമാരും അനുയായികളായ പൊന്നാനി കൈക്കാരും അധിനിവേശ വിരുദ്ധ പോരാളികളായിരുന്നു. എന്നാൽ കൊണ്ടോട്ടി തങ്ങൾമാരും അനുയായികളായ കൊണ്ടോട്ടി കൈക്കാരും ബ്രിട്ടീഷ് അനുകൂലികളായിരുന്നു. കൊണ്ടോട്ടി തങ്ങൾ കുടുംബത്തിന് അരീക്കോട് താഴത്തങ്ങാടിയിൽ ഒരു തഖിയ ഉണ്ടായിരുന്നു. ഇവിടെയുള്ള തങ്ങൾ കുടുംബം 'തഖിയേക്കൽ' എന്നറിയപ്പെട്ടു. 

താഴത്തങ്ങാടി നിവാസികൾ നൂറ് ശതമാനവും പൊന്നാനി കൈക്കാരായിരുന്നു. അതിനാൽ തന്നെ വിശ്വാസാദർശങ്ങളിലും രാഷ്ട്രീയ സാംസ്കാരിക സമീപനങ്ങളിലും അരീക്കോട്ടുകാരും കൊണ്ടോട്ടി തങ്ങൾമാരും തമ്മിൽ ധ്രുവാന്തരമുണ്ടായിരുന്നു.ഈ വൈരുദ്ധ്യങ്ങളുടെ സംഘർഷമാണ് "കൊടികേറ്റം" എന്ന പ്രതിഷേധ സമരത്തിൻ്റെ അന്തഃസത്ത. അരീക്കോടിന്റെ സാമൂഹിക,, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തിന്റെ നേർചിത്രം വരച്ചുകാണിക്കുന്ന ഒരു ചരിത്ര കൃതി കൂടിയാണ് "കൊടികേറ്റം".

മുഹമ്മദ് ഷായുടെ മരണ ശേഷം അദ്ദേഹത്തെ കൊണ്ടോട്ടിയിൽ തന്നെ ഖബറടക്കി. മുഗൾ ശൈലിയിൽ പൂര്‍ണമായും കരിങ്കല്ലുകൊണ്ട് പണിത അദ്ദേഹത്തിൻ്റെ ശവകുടീരമാണ് കൊണ്ടോട്ടി ഖുബ്ബ എന്നറിയപ്പെടുന്നത്. 

പേര്‍ഷ്യന്‍ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കര്‍ണ്ണാടകയിലെ ബീജാപ്പൂർ സുല്‍ത്താന്‍മാര്‍ അയച്ചുകൊടുത്ത ശില്പികളാണ് ഖുബ്ബ നിര്‍മ്മിച്ചത് എന്ന് പറയപ്പെടുന്നു.  ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാരുടെ ആരാധനാകേന്ദ്രം കൂടിയാണ് കൊണ്ടോട്ടി ഖുബ്ബ. കൊണ്ടോട്ടി നേര്‍ച്ച നടക്കുന്നതും  ഇവിടെയാണ്.മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഖബറിടവും ഖുബ്ബയ്ക്ക് സമീപത്താണ്.

പ്രാർത്ഥനക്കായി മഖാമുകൾ സന്ദർശിക്കുന്നത് എനിക്കും കുടുംബത്തിനും താല്പര്യമില്ല. ഖുബ്ബക്കകത്ത് തങ്ങളുടെ മഖാമാണ് എന്നറിഞ്ഞത് ഈ ആദ്യ സന്ദർശനത്തിലാണ്. അവിടെ കണ്ട വ്യക്തിയോട് അടുത്ത് ചെന്ന് കാണാൻ അനുവാദം ചോദിച്ചപ്പോൾ അമർഷത്തോടെയായിരുന്നു മറുപടി കിട്ടിയത്. അതിനാൽ പുറത്ത് നിന്ന് മഖ്ബറ കണ്ട് ഞങ്ങൾ അടുത്ത സന്ദർശന സ്ഥലത്തേക്ക് നീങ്ങി.

(തുടരും..)

1 comments:

Areekkodan | അരീക്കോടന്‍ said...

കൊണ്ടോട്ടി ഖുബ്ബയുടെ കിസ്സ

Post a Comment

നന്ദി....വീണ്ടും വരിക