Pages

Thursday, March 12, 2009

എഡിസണും എണ്റ്റെ മോളും

നാലാം ക്ളാസ്സില്‍ പഠിക്കുന്ന എണ്റ്റെ മകള്‍ LSS സ്കോളര്‍ഷിപ്പ്‌ പരീക്ഷക്കായി തയ്യാറെടുത്ത്‌ കൊണ്ടിരിക്കുന്ന സമയം.ഞാന്‍ നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ പ്രസ്തുത പരീക്ഷയും ഇന്നത്തെ പരീക്ഷയും തമ്മിലുള്ള വ്യത്യാസം അവളുടെ പഠനത്തില്‍ നിന്നും ഞാന്‍ നേരിട്ട്‌ മനസ്സിലാക്കി.

പലതരത്തിലുള്ള കളക്ഷന്‍ ബുക്കുകളാണ്‌ പരീക്ഷയുടെ ഒരു പ്രധാന ഭാഗം.മാത്‌സ്‌ കളക്ഷന്‍ , മലയാളം കളക്ഷന്‍,പരിസ്ഥിതി പഠന കളക്ഷന്‍ അങ്ങനെ അങ്ങനെ എന്തൊക്കെയോ...ഇതില്‍ മലയാളം കളക്ഷനാണ്‌ എണ്റ്റെ മോള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌.കാരണം അതില്‍ പഴംചൊല്ലുകള്‍,കടംകഥകള്‍,കഥകള്‍,കവിതകള്‍ തുടങ്ങിയവ എഴുതാനാണ്‌ കൂടുതലും.അതിനാല്‍ തന്നെ,കിട്ടുന്ന ബാലപ്രസിദ്ധീകരണങ്ങള്‍ എല്ലാം ഒറ്റ ഇരുപ്പിന്‌ വായിച്ചുതീര്‍ക്കുന്ന മോള്‍ക്ക്‌ ,മിക്ക ദിവസങ്ങളിലും മലയാളം കളക്ഷന്‍ ബുക്ക്‌ കുഞ്ഞുകഥകള്‍ കൊണ്ടും കവിതകള്‍ കൊണ്ടും നിറക്കലായിരുന്നു പ്രധാന ജോലി.

അങ്ങനെ മലയാളം കളക്ഷന്‍ ബുക്ക്‌ മുഴുവനാക്കാന്‍ ഏതാനും പേജുകള്‍ മാത്രം ബാക്കിയുള്ള ഒരു ദിവസം.രാവിലെ കുളിച്ചതിന്‌ ശേഷം പുസ്തകമെടുത്ത്‌ അവള്‍ എഴുതാന്‍ തുടങ്ങി.വെള്ളം തോരാത്ത മുടിയില്‍ നിന്ന്‌ പെട്ടെന്ന്‌ ഒരു തുള്ളി വെള്ളം പുസ്തകത്തിലേക്ക്‌ ഇറ്റി വീണു.മഷിപ്പേന കൊണ്ട്‌ എഴുതിയ പുസ്തകത്തിലെ അക്ഷരങ്ങള്‍ പടരുന്നത്‌ കണ്ട അവള്‍ അത്‌ കൈ കൊണ്ട്‌ തുടച്ചു.ആ വാക്യം മുഴുവന്‍ മഷി പടര്‍ന്ന്‌ വൃത്തികേടായി.

സങ്കടവും ദ്വേഷ്യവും സഹിക്കാനാവാതെ അവള്‍ വിളിച്ചു - "ഉമ്മാ......... "

"എന്താ..... "

"ഹ്‌..ഹ്‌'...ഹും....ഇതാകെ... "

"എന്താ പറ്റ്യേ?"

"ഞാന്‍ എഴുത്യേത്‌ നനഞ്ഞ്‌ മഷി പരന്ന്‌... "

"സാരല്ല...അത്‌ മാറ്റി എഴുത്യാ പോരേ.. "

"ഞാനിത്ര്യം എഴുതീട്ട്‌..." അവള്‍ കരയാന്‍ തുടങ്ങി.

"അതിന്‌ ഞാന്‍ എന്തു ചെയ്യാനാ.... നീ കരഞ്ഞതുകൊണ്ട്‌ അത്‌ ശരിയാവോ?നീ ഐന്‍സ്റ്റീണ്റ്റെ കഥ കേട്ടിട്ടില്ലേ? (എഡിസണിണ്റ്റെ കഥയാണ്‌ ഭാര്യ ഉദ്ദേശിച്ചത്‌)"

"ഇല്ല !!!" ദ്വേഷ്യത്തോടെ മകള്‍ പറഞ്ഞു.

"അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ അപ്പപ്പോള്‍ ഒരു പുസ്തകത്തില്‍ എഴുതി വച്ചിരുന്നു.ഒരു ദിവസം അദ്ദേഹത്തിണ്റ്റെ നായ പരീക്ഷണ മുറിയിലെ ഒരു മെഴുകുതിരി തട്ടിമറിച്ചു.തീ പടര്‍ന്ന്‌ , അവിടെ വച്ചിരുന്ന പുസ്തകത്തിലേക്കും എത്തി.പുസ്തകം മുഴുവന്‍ കത്തിച്ചാമ്പലായി. നാളതുവരെ നടത്തിയ പരീക്ഷണങ്ങള്‍ മറ്റെവിടെയും രേഖപ്പെടുത്തിയിരുന്നില്ല.എന്നിട്ടും മഹാനായ ആ ശാസ്ത്രജ്ഞന്‍ നായയെ ഒരുപദ്രവവും ചെയ്തില്ല എന്ന്‌ മാത്രമല്ല അതിനെ സ്നേഹത്തോടെ തലോടി.ഇനി നീ ഒന്ന്‌ ആലോചിച്ച്‌ നോക്കുക . നിണ്റ്റെ പുസ്തകത്തില്‍ നിണ്റ്റെ തലയില്‍ നിന്ന്‌ വീണ ഒരു തുള്ളി വെള്ളം മഷി പടര്‍ത്തിയപ്പോള്‍ നീ ഇത്രയും ദ്വേഷ്യപ്പെടാന്‍ പാടുണ്ടോ?"

അതെ നാം എല്ലാവരും ചിന്തിക്കുക .

Saturday, March 07, 2009

ഒരു കാന്‍സര്‍ രോഗിയുടെ വാക്കുകള്‍.

ഈ സംഭവം എന്റെ ഭാര്യ എന്നോട്‌ പറഞ്ഞതാണ്‌.അതിനാല്‍ സംഭാഷണം ഇതില്‍ പറയുന്നത്‌ പോലെ തന്നെ ആവാന്‍ തരമില്ല.എങ്കിലും അതിന്റെ ആശയം ഇതു തന്നെയാണ്‌.

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള പട്ടാള പള്ളിയില്‍ ളുഹര്‍ നമസ്കരിക്കാന്‍ കയറിയതായിരുന്നു എന്റെ ഭാര്യ.ഏറെ നേരം ടൗണിലൂടെ അലഞ്ഞതിനാല്‍ നമസ്കാരത്തിന്‌ ശേഷം അല്‍പം വിശ്രമിക്കാനായി അവള്‍ പള്ളിയില്‍ തന്നെ ഇരുന്നു.

തൊട്ടടുത്ത്‌ ഇരുന്നിരുന്ന ഒരു സ്ത്രീ നമസ്കാരത്തിന്‌ ശേഷം കുശലാന്വേഷണങ്ങള്‍ക്കായി ഭാര്യയുടെ അടുത്തെത്തി.

"എവിട്യാ വീട്‌?" അവര്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു.

"അരീക്കോട്‌....നിങ്ങളോ?"

"തിരൂര്‍"

"ഇവിടെ എന്താ?" ഭാര്യ തിരിച്ചു ചോദിച്ചു.

"ഡോക്ടറെ കാണിക്കാന്‍ വന്നതാ...."

"എന്നിട്ട്‌ കാണിച്ചോ?"

"ഇല്ല.... നാല്‌ മണിക്കാണ്‌ സമയം കിട്ടിയത്‌..?"

"എന്താ അസുഖം?"

അല്‍പനേരത്തെ മൗനത്തിന്‌ ശേഷം അവര്‍ പറഞ്ഞു:"കാന്‍സര്‍"

"ഓഹ്‌...!!"

"ബ്രസ്റ്റ്‌ കാന്‍സര്‍ കാരണം ഒരു സ്തനം അഞ്ച്‌ വര്‍ഷം മുമ്പ്‌ നീക്കം ചെയ്തു.ഇപ്പോള്‍ ഇടക്കിടക്ക്‌ ഡോക്ടറെ കാണിക്കണം....ഇനിയും വരും എന്ന് അവര്‍ പറയുന്നു....അത്‌ ഇനിയും വരോ മോളേ?"

പെട്ടെന്നുള്ള ഷോക്കില്‍ ഒന്നും പറയാനാവാതെ നിന്ന എന്റെ ഭാര്യയെ നോക്കി അവര്‍ ഇതുകൂടി പറഞ്ഞു:

"അവിടെ ചെന്നാല്‍ എന്റേതൊന്നുമല്ല അസുഖം....എല്ലിന്‌ കാന്‍സര്‍ ബാധിച്ചവര്‍,മജ്ജക്ക്‌ ബാധിച്ചവര്‍ അങ്ങിനെ അങ്ങിനെ നരക യാതന അനുഭവിക്കുന്നവര്‍ എത്രയാ മോളേ?"

എന്റെ ഭാര്യ ഒരു നെടുവീര്‍പ്പിട്ടു.ചെറിയ ഒരു വേദനയോ അസ്വസ്ഥതയോ തോന്നുമ്പോഴേക്കും എന്തോ മാരക രോഗം ഉണ്ടെന്ന് സംശയം തോന്നുന്ന അവളോടാണ്‌ മരണം മുന്നില്‍ കാണുന്ന ഒരു കാന്‍സര്‍ രോഗി ഇത്രയും നിര്‍ഭയമായി സംസാരിച്ചത്‌.നമ്മിലോരോരുത്തരും ഈ വാക്കുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Saturday, February 28, 2009

കഷണ്ടിത്തലയിലെ ചെന്നിത്തല!

17/2/2009.ഞാന്‍ സുഹൃത്തിണ്റ്റെ കൂടെ ബൈക്കില്‍ കോളേജില്‍ നിന്ന്‌ മാനന്തവാടിയിലേക്ക്‌ മടങ്ങി വരികയായിരുന്നു.രമേശ്‌ ചെന്നിത്തലയുടെ കേരള രക്ഷാമാര്‍ച്ച്‌ മാനന്തവാടി ടൌണില്‍ എത്തിച്ചര്‍ന്ന സമയമായിരുന്നു അത്‌.എണ്റ്റെ താമസസ്ഥലം ടൌണിലെത്തുന്നതിന്‌ മുമ്പായതിനാല്‍ ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങി.മൊബൈലിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ നേരെ മുന്നിലേക്കാണ്‌ ഞാന്‍ ഇറങ്ങിയത്‌.എണ്റ്റെ സുന്ദരകഷണ്ടിത്തല അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അയാള്‍ ഫോണിലൂടെ പറഞ്ഞുകൊണ്ടിരുന്നത്‌ ഇങ്ങനെയായിരുന്നു...

"എടാ ഞാനിപ്പോള്‍ ചെന്നിത്തല കണ്ടുകൊണ്ടിരിക്കുകയാണ്‌ !!!"

Friday, February 27, 2009

ഇവിടെയും ഞാന്‍ തന്നെയാണോ പ്രതി?

അല്‍പ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എണ്റ്റെ ഈ പോസ്റ്റില്‍ ഞാനായിരുന്നു പ്രതി.ആ പോസ്റ്റ്‌ ഇട്ടതിണ്റ്റെ പിറ്റേ ആഴ്ച നടന്ന ഒരു സംഭവം ഇവിടെ പോസ്റ്റുന്നു.

ഗസറ്റഡ്‌ ഓഫീസര്‍ എന്ന 'ഉന്നത(തല)' പദവി ഉള്ളവര്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലാത്തതിനാലാവും അവര്‍ ട്രഷറിയില്‍ ചെന്ന്‌ സ്വന്തം ശമ്പളം നേരിട്ട്‌ കൈപറ്റണം എന്ന പൊല്ലാപ്പ്‌ പിടിച്ച പണി ഗവണ്‍മണ്റ്റ്‌ നല്‍കിയത്‌.ശമ്പള ദിവസം എല്ലാവര്‍ക്കും സന്തോഷ ദിനമാകുമ്പോള്‍ അത്‌ വാങ്ങാന്‍ ട്രഷറിയില്‍ ചെന്ന്‌ കാത്തുകെട്ടി കിടക്കുന്നത്‌ ഓര്‍ക്കുമ്പോള്‍ പലപ്പോഴും ദ്വേഷ്യം വരും.

ഏതായാലും ശമ്പളത്തിണ്റ്റെ തിരക്കും ആരവവും കഴിഞ്ഞ ഒരു ദിവസമാണ്‌ ഞാന്‍ ലീവ്‌ വിറ്റ്‌ കാശാക്കാന്‍(നമ്മുടെ നാട്ടില്‍ എന്തൊക്കെ വില്‍ക്കാം എന്നാ നിങ്ങള്‍ കരുതിയത്‌?) ഞാന്‍ ട്രഷറിയില്‍ പോയത്‌.ഏതോ പരീക്ഷയുടെ ഫീസടക്കുന്ന വിദ്യാര്‍ത്ഥികളുടെ നീണ്ട നിരയാണ്‌ എന്നെ സ്വാഗതം ചെയ്തത്‌. അതിനിടക്ക്‌, സര്‍വീസില്‍ നിന്നും അടുത്തൂണ്‍ പറ്റി ശിഷ്ട കാലം ട്രഷറി വരാന്തയില്‍ ക്യൂ നില്‍ക്കാന്‍ വിധിക്കപെട്ട കുറേ വാധ്യാന്‍മാരും.

"സറണ്ടര്‍ ബില്‍ ഇന്ന്‌ കൊടുക്കാന്‍ പറ്റുമോ?" ഞാന്‍ 'May I Help me'-യുടെ അടുത്ത്‌ ചോദിച്ചു.

"ചലാനിണ്റ്റെ തിരക്കാണ്‌.ഏതായാലും സാറ്‌ ബില്ല്‌ കൊടുക്കൂ... അല്‍പം താമസം ഉണ്ടാകും ട്ടോ"

അങ്ങിനെ പത്തര മണിക്ക്‌ ഞാന്‍ ബില്ല്‌ നല്‍കി.'അല്‍പം താമസം' ഉള്ളതിനാല്‍ ഞാന്‍ പുറത്ത്‌ പോയി ഇരുന്ന്‌ മറ്റൊരു പോസ്റ്റ്‌ എഴുതി.ശേഷം ട്രഷറിക്കകത്തുള്ള ബെഞ്ചിണ്റ്റെ ഒരറ്റത്ത്‌ കാത്തിരിപ്പ്‌ ആരംഭിച്ചു.ഒരു മണിക്കൂറ്‍ കഴിഞ്ഞും വിളിക്കാത്തതിനാല്‍ ഞാന്‍ വീണ്ടും 'May I Help me'-യെ സമീപിച്ച്‌ ബില്ല്ളിണ്റ്റെ സ്ഥിതി അന്വേഷിച്ചു.

"ബില്ല്‌ ഞാന്‍ അങ്ങോട്ട്‌ വിട്ടിട്ടുണ്ട്‌ സാര്‍...ചലാന്‍ തിരക്ക്‌ കാരണമായിരിക്കും വൈകുന്നത്‌... "

ഞാന്‍ നോക്കുമ്പോള്‍ എണ്റ്റെ ബില്ല്‌, അന്ന്‌ ട്രഷറി ഓഫീസറുടെ ചാര്‍ജ്ജുള്ള വിദ്വാണ്റ്റെ മുന്നില്‍ ഉണ്ട്‌.പുള്ളി കുത്തിയിരുന്ന്‌ ചലാന്‍ ചെക്ക്‌ ചെയ്യുകയാണ്‌.ഒരു കെട്ട്‌ ചലാന്‍ ചെക്ക്‌ ചെയ്ത്‌ ഒപ്പിട്ട്‌ നല്‍കുമ്പോഴേക്ക്‌ അടുത്ത കെട്ട്‌ എത്തും.അതങ്ങിനെ തുടരുന്നു.എണ്റ്റെ സ്ഥിതിയെക്കാളും കഷ്ടമായിരുന്നു രാവിലെ തന്നെ ബില്ല്‌ നല്‍കി കാത്തിരിക്കുന്ന കുറേ വൃദ്ധന്‍മാരുടേയും വൃദ്ധകളുടേയും സ്ഥിതി.

പന്ത്രണ്ട്‌ മണി ആയിട്ടും ബില്ല്‌ അനങ്ങാപാറ നയം തുടര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും 'May I Help me'-യെ സമീപിച്ചു.അദ്ദേഹം ഒരു പ്യൂണിനോട്‌ പറഞ്ഞ്‌ ബില്ല്‌ ഒപ്പിടാന്‍ പാകത്തില്‍ വച്ചുകൊടുത്തു.അങ്ങിനെ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്‌ ഒപ്പിട്ട എണ്റ്റെ ബില്ലും ഒപ്പം വേറെ കുറേ ബില്ലുകളും കൌണ്ടറില്‍ എത്തി.ഇനി താമസമുണ്ടാകില്ല എന്ന ധാരണയില്‍ ഞാനും കൌണ്ടറിനടുത്ത്‌ തിക്കിതിരക്കാന്‍ തുടങ്ങി(പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ റിലീസായ 1921കാണാന്‍ ടിക്കറ്റിന്‌ തിരക്കിയ ഓര്‍മ്മകള്‍ ആ സമയം അയവിറക്കാനായി).

കൌണ്ടറില്‍ ഒച്ചിണ്റ്റെ വേഗത്തില്‍ കാശ്‌ സ്വീകരിക്കുന്ന ഒരാള്‍.അയാളുടെ നേരെ നീളുന്നത്‌ നാലോ അഞ്ചോ കൈകള്‍.ഓരോന്നിലും പത്തും പതിനഞ്ചും ചലാനുകളും (എങ്കില്‍ നത്തിന്‌ കണ്ണെത്ര എന്ന്‌ ചോദിക്കരുത്‌).വെള്ളിയാഴ്ച ആയതിനാല്‍ സമയം പന്ത്രണ്ടര ആയപ്പോള്‍ ഞാന്‍ ആദ്യമായി പ്രതികരിച്ചു. "ഹലോ...ആ ബില്ലുകളും ഒന്ന്‌ എടുക്കൂന്ന്‌...".

അയാള്‍ കേട്ട ഭാവം നടിച്ചില്ല.സമയം വീണ്ടും ഇഴഞ്ഞു നീങ്ങി.അതിനിടയില്‍ വന്ന പുതിയ പല ബില്ലുകളും എണ്റ്റെ ബില്ലിണ്റ്റെ താഴെ സ്ഥലം പിടിച്ചു.അപ്പോഴാണ്‌ അവിടെ പ്യൂണായി ജോലി ചെയ്യുന്ന ഒരു സ്ത്രീയൂടെ വേണ്ടപ്പെട്ട ആരുടെയോ ബില്ല്‌ ആ സ്ത്രീ തന്നെ കൊണ്ടുവച്ചത്‌.ഒന്നുമറിയാത്തപോലെ അവര്‍ പുതിയ ബില്ല്‌ ഏറ്റവും മുകളില്‍ കൊണ്ടുവച്ചു.അപ്പോള്‍ എനിക്ക്‌ പ്രതികരിക്കാതിരിക്കാനായില്ല.ഞാന്‍ അല്‍പം ശബ്ദമുയര്‍ത്തി തന്നെ പറഞ്ഞു.

"ഹേയ്‌...അതിന്‌ മുമ്പ്‌ വന്നവര്‍ ഇവിടെ നില്‍ക്കുന്നുണ്ട്‌... "

"ഇല്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ...പെന്‍ഷന്‍കാരുടെ ബില്ല്‌ ആദ്യം നല്‍കണം എന്നാണ്‌"

എന്നെ ഒന്ന്‌ ആക്കി ചിരിച്ചുകൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.കാഷ്യര്‍ ആ ബില്ലിലെ കാശ്‌ നല്‍കുകയും ചെയ്തു.അവര്‍ക്ക്‌ മുമ്പില്‍ വന്ന,ആള്‍സ്വാധീനം ഇല്ലാത്ത പാവം പെന്‍ഷന്‍കാര്‍ അപ്പോഴും തങ്ങളുടെ ഊഴവും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു.പ്രതികരിച്ചതിണ്റ്റെ ഫലം എനിക്കും കിട്ടി.ഒരു മണിയായിട്ടും എണ്റ്റെ ബില്ലിന്‌ ഒരനക്കവും സംഭവിച്ചില്ല.പരിഹാസച്ചിരിയോടെ എന്നെ നോക്കികൊണ്ടിരുന്ന എല്ലാവരുടേയും ഇടയില്‍ നിന്ന്‌ ഞാന്‍ വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുക്കാനായി മെല്ലെ സ്ഥലം വിട്ടു.

ഇവിടെ, പ്രതികരിച്ച എണ്റ്റെ അനുഭവം, അടുത്ത തവണ എന്നെ എന്തിനായിരിക്കും പ്രേരിപ്പിക്കുക? ഇവിടെയും ഞാന്‍ തന്നെയാണോ പ്രതി?

Wednesday, February 18, 2009

ബാലേട്ടനും മക്കളും -4

ബാലേട്ടനും മക്കളും എന്ന ഈ കുറിപ്പിണ്റ്റെ മൂന്നാം ഭാഗം എഴുതിയ ദിവസം.ബാലേട്ടണ്റ്റെ കുടുംബത്തിലേക്ക്‌ സന്തോഷത്തിണ്റ്റെ ദിനങ്ങള്‍ തിരിച്ചെത്തുന്നതായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യ വിഷയം.പക്ഷേ അന്ന്‌ രാത്രി നടന്ന ഈ സംഭവം എണ്റ്റെ പ്രതീക്ഷകളെ മുഴുവന്‍ പാളം തെറ്റിച്ചു. രാത്രി ഞാന്‍ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന്‌ ബാലേട്ടണ്റ്റെ മകള്‍ എണ്റ്റെ ഭാര്യയുടെ അടുത്ത്‌ വന്ന്‌ എന്തോ പറഞ്ഞു.ഞാനത്‌ കേട്ടിട്ടേ ഇല്ലായിരുന്നു.അല്‍പ സമയത്തിന്‌ ശേഷം ഭാര്യ എണ്റ്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു. "അപ്പുറത്ത്‌ വീണ്ടും പ്രശ്നം തുടങ്ങിയിരിക്കുന്നു.നിങ്ങള്‍ ഒന്ന്‌ പോയി പറഞ്ഞു നോക്ക്‌... " "എന്താ പ്രശ്നം?"ഞാന്‍ ചോദിച്ചു. "അനി വീണ്ടും കുടിച്ച്‌ വന്നിരിക്കുന്നു... അച്ചാച്ചനും അനിയും തമ്മിലുള്ള ബഹളം കേള്‍ക്കുന്നില്ലേ?" അപ്പോഴാണ്‌ ഞാന്‍ ആ ബഹളം ശ്രദ്ധിച്ചത്‌.ബാലേട്ടനോടും മകന്‍ അനിയോടും സംസാരിക്കാന്‍ ഒരവസരം കാത്ത്‌ നിന്ന എനിക്ക്‌ ഇത്‌ തന്നെ നല്ല അവസരം എന്ന്‌ തോന്നി.പക്ഷേ രണ്ടാളും കുടിച്ച്‌ അപാര ഫോമില്‍ നല്ല സംസ്‌കൃത പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ഞാന്‍ എങ്ങനെ കയറിച്ചെല്ലും എന്ന ചിന്ത എന്നെ അലട്ടി.കൂടാതെ ഞാന്‍ പറയുന്നത്‌ കേള്‍ക്കാന്‍ ഈ രണ്ട്‌ കുടിയന്‍മാര്‍ക്കും സന്‍മനസ്സുണ്ടാകുമോ എന്ന ചിന്തയും.വരുന്നത്‌ വരട്ടെ എന്ന്‌ കരുതി ഞാന്‍ ബാലേട്ടണ്റ്റെ വീട്ടിലേക്ക്‌ കയറി. റൂമിലിരിക്കുന്ന അനിയോട്‌ അമ്മയും ഏക സഹോദരിയും കയര്‍ത്ത്‌ സംസാരിക്കുന്നു.അച്ഛന്‍ പിന്നില്‍ നിന്നും തെറി അഭിഷേകവും നടത്തുന്നു. "ഇനി കുടിക്കില്ല എന്ന്‌ കരഞ്ഞ്‌ പറഞ്ഞിട്ടല്ലേ നിന്നെ ഈ വീട്ടിലേക്ക്‌ കയറ്റിയത്‌.എന്നിട്ടിപ്പോ കുടിച്ച്‌ കയറി വന്നിരിക്കുന്നു.." അനിയുടെ സഹോദരി പറയുന്നത്‌ ഞാന്‍ കേട്ടു. "ആരാടീ കുടിച്ചത്‌?" അനിയുടെ തിരിച്ചുള്ള ചോദ്യം എന്നെ പരുങ്ങലിലാക്കി. "ആരാന്നോ?കണ്ടാലറിഞ്ഞൂടെ നീ കുടിച്ചിട്ടുണ്ടോ ഇല്ലേ എന്ന്‌?"അമ്മയുടെ വായില്‍ നിന്നായിരുന്നു ഈ വാക്കുകള്‍. "ഹും.-------ണ്റ്റെ മോന്‍."അച്ചാച്ചണ്റ്റെ വായ അടങ്ങി നിന്നതേ ഇല്ല. "അച്ചാച്ചാ...ഒരു മിണ്ട്ട്‌..." ഞാന്‍ അച്ചാച്ചനെ പുറത്തേക്ക്‌ വിളിച്ചു. "എന്താ....എന്നെ ഉപദേശിക്കാനാണെങ്കി വേണ്ട..."ആ മറുപടി എന്നെ ആദ്യമൊന്ന്‌ തളര്‍ത്തിയെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാന്‍ പറഞ്ഞു "ഇല്ല...അച്ചാച്ചനെ ഉപദേശിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.എണ്റ്റെ അച്ഛണ്റ്റെ പ്രായത്തോളം വരുന്ന അച്ചാച്ചനെ ഞാന്‍ ഉപദേശിക്കുന്നില്ല. പക്ഷേ എനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാനുള്ള സന്‍മനസ്സ്‌ ഉണ്ടാകണം" "ങാ..ശരി... " "ഞാന്‍ അനിയോടൊന്ന്‌ സംസാരിക്കട്ടെ?" "നന്നാവൂലെ മാഷേ ...മക്കളൊന്നും ഗുണം പിടിക്കില്ല...ഇവനെയൊക്കെ ഉപദേശിച്ചിട്ട്‌ ഒരു കാര്യവും ഇല്ല... " "എന്നാലും ഞാന്‍ ഒന്ന്‌ ശ്രമിക്കട്ടെ അച്ചാച്ചാ...അനിയെ ഞാന്‍ ഒന്ന്‌ പുറത്ത്‌ കൊണ്ടു പോകട്ടെ... " "ങാ..." ആ പിടിവള്ളിയില്‍ ഞാന്‍ അനിയെ എണ്റ്റെ റൂമിലേക്ക്‌ കൊണ്ടുപോയി.ദീര്‍ഘനേരം അനിയോട്‌ ഞാന്‍ സംസാരിച്ചു.അച്ഛണ്റ്റെ തെറിവിളികളാണ്‌ തണ്റ്റെ ജീവിതത്തിലെ താളപ്പിഴകള്‍ക്ക്‌ കാരണമായി അവന്‍ നിരത്തിയത്‌.സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തെ ഈ തെറിവിളികള്‍ കേള്‍ക്കാതിരിക്കാനാണ്‌ വീട്‌ വിട്ടിറങ്ങിയത്‌.പക്ഷേ അന്ന്‌ കൂടെ നിന്നവര്‍ കൈ വിടുകയും അസുഖം പിടികൂടുകയും ചെയ്തതോടെ തിരിച്ചുവരവല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായി. ഏകദേശം രണ്ടു മണിക്കൂറ്‍ നേരത്തെ സംസാരത്തിനിടയില്‍ മുഴുവന്‍, അച്ഛണ്റ്റെ ചീത്തവിളിയെ പറ്റിയാണ്‌ അനി കൂടുതല്‍ പരാതിപ്പെട്ടത്‌.അതിനാല്‍ ഇനി അതിന്‌ കൂടുതല്‍ അവസരമുണ്ടാക്കാതെ പ്രവര്‍ത്തിക്കണം എന്ന്‌ അനിയെ ഓര്‍മ്മിപ്പിച്ചു.ശേഷം ഞാന്‍ അച്ചാച്ചണ്റ്റെ അടുത്ത്‌ പോയി പറഞ്ഞു. "അച്ചാച്ചാ....ഒരു കാര്യം പറഞ്ഞോട്ടെ... " "പറയാം ...വളരെ ചുരുക്കി മാത്രം.നൂറ്‌ വാക്കില്‍ പറയാനുള്ളത്‌ രണ്ട്‌ വാക്കിലൊതുക്കണം...."വീണ്ടും എന്നെ തളര്‍ത്തിയ മറുപടി.എങ്കിലും ഞാന്‍ പറഞ്ഞു. "ശരി...രണ്ടു ദിവസത്തേക്ക്‌ അച്ചാച്ചന്‍ അനിയെ ചീത്ത പറയരുത്‌...എന്നേയും(ഇത്‌ ഒരു മുന്‍കൂറ്‍ ജാമ്യം ആയിരുന്നു).. " അല്‍പ നേരത്തെ മൌനത്തിന്‌ ശേഷം അച്ചാച്ചന്‍ പറഞ്ഞു."ശരി...ഗുഡ്‌നൈറ്റ്‌.. " "ഓകെ...ഗുഡ്‌നൈറ്റ്‌.." സമാധാനത്തോടെ ഞാന്‍ അവിടെ നിന്നിറങ്ങി. രണ്ട്‌ ദിവസമല്ല രണ്ടാഴ്ച പിന്നിട്ടിട്ടും പിന്നീടിതുവരെ ആ വീട്ടില്‍ നിന്ന്‌ അപശബ്ദങ്ങള്‍ കേട്ടിട്ടില്ല എന്നത്‌ എനിക്ക്‌ ഏറെ സന്തോഷം പകരുന്നു.