Pages

Sunday, June 09, 2013

പവറ്

KSRTC സ്റ്റാന്റ് - കുടിച്ചു പൂസായ ഒരാള്‍ എന്‍‌ക്വയറി കൌണ്ടറിലെത്തി.മുന്നില്‍ പാര്‍ക്ക് ചെയ്ത ബസ് ചൂണ്ടി ചോദിച്ചു - “ ഈ ബസ്സ് എപ്പ്ഴാ പുഴപ്പെടുന്നേ?”

“10:10ന്”

“ഇപ്പോ സമേം ത്രായി...?”

“10:20”

“ങേ!! ഞാന്‍ കുടിച്ച സാധനത്തിന്റെ ഒരു പവറ് കണ്ടോ....പോയ ബസ്സിനെയല്ലേ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്...!”

Sunday, June 02, 2013

പുതിയ (പഴയ) കാര്‍

 എന്റെ ജീവിതത്തിലെ TSG 8683 എന്ന എന്റെ കഥാപാത്രം കൂടിയായ എന്റെ സ്വന്തം കാറ് വിറ്റ് , വിലയിലും സ്വഭാവത്തിലും നിറത്തിലും അതിന്റെ നേര്‍ വിപരീതമായ മറ്റൊരു ‘സാധനം’ അനിയന്റെ കെയര്‍ ഓഫില്‍ എന്റെ കാര്‍ പോര്‍ച്ചിനെ അലങ്കരിച്ചിരുന്നു. ഈ ‘പുത്തന്‍’ സാധനം ഒരു പോസ്റ്റിനുള്ള മരുന്ന് പോലും തന്നിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ.KL 11 P 6275 എന്ന കറുമ്പനായ അവനേയും ഇന്നലെ നാടു കടത്തി.ജൂണ്‍ 1 മുതല്‍ മറ്റൊരു സെക്കന്റ് ഹാന്റ്  മെറൂണ്‍ മാരുതി ആള്‍ട്ടോ എന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്യുന്നു.ഓടിച്ചു നോക്കിയിട്ട് ബാക്കി കാര്യങ്ങള്‍.

ദൈവത്തിന്റെ പരീക്ഷണങ്ങള്‍


ചില കാര്യങ്ങള്‍ കേട്ടാല്‍ ഇതൊക്കെ ഒരേ കുടുംബത്തില്‍ സംഭവിക്കുമോ എന്ന് തോന്നിപ്പോകും.അത്തരം ഒരു അനുഭവമാണ് താഴെ പറയുന്നത്. ഈ പോസ്റ്റ് പോസ്റ്റി തറവാട്ടില്‍ നിന്നും ഞാന്‍ എന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന് മുന്നില്‍ ഒരു സ്ത്രീയും അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും നില്‍ക്കുന്നുണ്ടായിരുന്നു.വീട്ടില്‍ വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഡീല്‍ ചെയ്യുന്നത് ഭാര്യ ആയതിനാല്‍ ഞാന്‍ അവളോട് വിവരം അറിയിച്ചു.അവള്‍ വന്ന് നോക്കി എന്നോട് പറഞ്ഞു.

“ഇത് ഞാന്‍ അന്ന് പറഞ്ഞ ആ സ്ത്രീ ആണ്” 

എനിക്ക് പെട്ടെന്ന് പിടി കിട്ടിയില്ല.ഉടന്‍ ഭാര്യ വിശദീകരിച്ചു – “ ഭര്‍ത്താവ് മരത്തില്‍ നിന്ന് വീണ.” അപ്പോഴും എനിക്ക് പിടി കിട്ടാത്തതിനാല്‍ ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല.ഭാര്യ അവരുമായി പലതും സംസാരിക്കുന്നത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ഫ്ലാഷ് ബാക്ക് മിന്നിത്തുടങ്ങി.ഞാനും ആ സ്ത്രീയുടെ അടുത്തെത്തി അവരുടെ സംസാരം ശ്രദ്ധിച്ചു.

സംസാരത്തില്‍ നിന്നും അവര്‍ താമസിക്കുന്നത് സര്‍ക്കാര്‍ അനുവദിച്ച പറമ്പില്‍ ആണെന്നും ഭര്‍ത്താവ് മരത്തില്‍ നിന്ന് വീണ് കിടപ്പിലാണെന്നും മൂത്ത മകന്‍ ഇപ്പോള്‍ എട്ടാം ക്ലാസ്സിലേക്ക് ജയിച്ചെന്നും മനസ്സിലാക്കി.മറ്റൊരു മകള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതായും അറിഞ്ഞു.ഇവര്‍ പാലക്കാടുകാര്‍ ആണെന്നും ഇപ്പോള്‍ കിഴിശ്ശേരിക്കടുത്ത് പുല്പറ്റയില്‍ ആണ് താമസം എന്നും പറഞ്ഞു.ഈ കുടുംബത്തെ പോറ്റാന്‍ ഈ സ്ത്രീ പുറത്ത് പോകുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.പക്ഷേ.

‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന് പറഞ്ഞ പോലെ മെലിഞ്ഞൊട്ടിയ അവരെ കണ്ടാല്‍ തന്നെ ഒരു ജോലിയും എടുക്കാന്‍ അവര്‍ക്ക് സാധിക്കും എന്ന് തോന്നുന്നില്ല.പ്രഷര്‍ താഴ്ന്നു പോയി ഇടക്കിടക്ക് തലവേദന വരുന്ന അസുഖമാണ് അവര്‍ക്ക് എന്ന് സംസാരത്തിലൂടെ അറിഞ്ഞു.രണ്ടാമത്തെ മകള്‍ക്ക് മാറാരോഗം ഒന്നും ഇല്ല എങ്കിലും ഇടക്കിടക്ക് ഓരോ അസുഖം വന്നു കൊണ്ടിരിക്കുന്നു.ഇപ്പോള്‍ നല്ല പനി പിടിച്ച് വീട്ടില്‍ കിടപ്പിലാണ്,(അമ്മ മക്കള്‍ക്ക് അന്നം തേടിയുള്ള യാത്രയിലും).

നിങ്ങള്‍ക്ക് സൌജന്യമായി അരി കിട്ടുമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് ,മാനസിക രോഗിയായ ഭര്‍ത്താവിന്റെ അമ്മ റേഷന്‍ കാര്‍ഡ് കത്തിച്ച വിവരം അവര്‍ പറഞ്ഞത്. ചെര്‍പ്പുളശ്ശേരിയിലെ ചവളര എന്നോ മറ്റോ പേരുള്ള സ്ഥലത്തെ റേഷന്‍കാര്‍ഡായിരുന്നു ഉണ്ടായിരുന്നത്.ആ റേഷന്‍കാര്‍ഡ് നമ്പര്‍ കിട്ടിയാല്‍ പുതിയ കാര്‍ഡ് ഉണ്ടാക്കാം , പക്ഷേ അതിന് ഈ കുടുംബത്തെ ഇവിടെ ഇട്ട് ചെര്‍പ്പുളശ്ശേരിയില്‍ പോകാന്‍ സാധിക്കുന്നില്ല.

ഷീറ്റ് മേഞ്ഞ വീടിന്റെ ചുമര്‍ കട്ടകള്‍ കൊണ്ടാണ് കെട്ടിയത് എന്നും കഴിഞ്ഞ ആഴ്ച അതില്‍ വൈദ്യുതി ലഭിച്ചതിനാല്‍ മണ്ണെണ്ണ വാങ്ങുന്നതില്‍ നിന്നും തല്‍ക്കാലം ആശ്വാസം കിട്ടി എന്നും അവര്‍ പറഞ്ഞു.അഞ്ച് വയസ്സിനിടയില്‍ ഒപ്പമുള്ള കുഞ്ഞും മറ്റൊരു പരീക്ഷണഘട്ടം താണ്ടി.വീട്ടില്‍ നിന്ന് തന്നെ പാമ്പ് കടിയേറ്റു.കടിയേറ്റ ഭാഗം നീല നിറമായെങ്കിലും ഇര വിഴുങ്ങിയ പാമ്പ് ആയതിനാല്‍ വിഷം ഇറങ്ങിയില്ല എന്ന് ഡോക്ടര്‍ പറഞ്ഞു പോലും. 

എട്ടാം ക്ലാസ്സിലേക്ക് ജയിച്ച മകനെ ദൂരെ സ്കൂളുകളിലേക്ക് പറഞ്ഞയക്കാന്‍ സാധ്യമല്ലാത്തതിനാല്‍ അടുത്തുള്ള പൂക്കൊളത്തൂര്‍ സ്കൂളില്‍ ചേര്‍ത്തു.നല്ല പഠിക്കുന്ന കുട്ടി ആയതിനാല്‍ നേരത്തെ പഠിച്ച സ്കൂളിലെ ഒരദ്ധ്യാപകന്‍ നോട്ട്പുസ്തകങ്ങളും ബാഗും കുടയും വാങ്ങിക്കൊടുത്തു. അവിടെ യൂണിഫോം വാങ്ങാന്‍ ഇനി ആരെങ്കിലും കനിയണം.

ഈ വിവരങ്ങള്‍ എല്ലാം കേട്ടപ്പോള്‍ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഒട്ടും ഏല്‍ക്കാത്ത എന്റെ ഭാഗ്യം ഞാനും കുടുംബവും തിരിച്ചറിഞ്ഞു.ഞങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ അപ്പോള്‍ തന്നെ ചെയ്തു കൊടുത്തെങ്കിലും അതെല്ലാം ഒരു താല്‍ക്കാലിക ശമനം മാത്രമാണെന്ന ചിന്ത എന്നെ ഇപ്പോഴും അലട്ടുന്നു(ഇന്ന് പത്രത്തില്‍ കണ്ട കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ പരസ്യ പ്രകാരം റീജ്യണല്‍ ഡയരക്ടറെ ബന്ധപ്പെട്ടെങ്കിലും അവിടെയും ചില കടമ്പകള്‍ ഉള്ളതിനാല്‍ എത്രത്തോളം മുന്നോട്ട് പോകും എന്ന് തീര്‍ച്ചയില്ല).

ഒരു അധ്യയന വര്‍ഷം കൂടി

നാളെ ജൂണ്‍ മൂന്ന്. ഒരു അധ്യയന വര്‍ഷം കൂടി ആരംഭിക്കുന്നു.പ്രവേശനോത്സവവും മിഠായി വിതരണവും മറ്റും നടത്തി , ഒന്നാം ക്ലാസ്സില്‍ വാവിട്ടു കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാന്‍ ഒരു പാട് പൊടിക്കൈകളുമായി കുറേ അധ്യാപികാ-അധ്യാപകന്മാര്‍ രംഗപ്രവേശം ചെയ്യുന്ന ദിനം. ഇതൊന്നും ഇല്ലാത്ത കാലത്ത് സ്കൂളില്‍ പോയവരില്‍ പെട്ടവനാണ് ഞാനും.ഒന്നാം ക്ലാസ്സില്‍ അന്ന് ഒന്നാം തരം കരച്ചില്‍ നടത്തിയിരുന്നോ എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല.പക്ഷേ സ്കൂളില്‍ പോകാനുള്ള  എന്റെ ഉത്സാഹം ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.

ബാപ്പയും ഉമ്മയും അധ്യാപകന്മാരായതിനാല്‍ പുസ്തകം, കുട, സ്ലേറ്റ്, പെന്‍സില്‍ എന്നിവയെല്ലാം സ്കൂള്‍ തുറക്കുന്നതിന് മുമ്പേ കയ്യില്‍ എത്തുമായിരുന്നു.ഒന്നാം ക്ലാസ്സിലെ എന്റെ സ്ലേറ്റ് ഒരു പോറലും ഏല്‍ക്കാതെ നാലാം ക്ലാസ് വരെ എന്റെ സഹചാരിയായി കൂടെയുണ്ടായിരുന്നു.എന്നാല്‍ പലരുടേയും സ്ലേറ്റുകള്‍ വക്ക് പൊട്ടിയിരുന്നതും ചിലരുടെ സ്ലേറ്റിന്റെ മരഫ്രെയിമുകള്‍ തന്നെ പൊട്ടിപ്പോയിരുന്നതും ഇന്ന് ഞാന്‍ ഓര്‍ക്കുന്നു(പത്തിരി എന്നായിരുന്നു അത്തരം സ്ലേറ്റുകളുടെ വിളിപ്പേര്).അശ്രദ്ധയാണ് ഈ സ്ലേറ്റ് പൊട്ടലിന്റെ കാരണം എന്ന ധാരണയില്‍ അത്തരം കുട്ടികള്‍ക്ക് അധ്യാപകന്റെ അടുത്ത് നിന്നും കണക്കിന് ശകാരം കിട്ടിയിരുന്നതും എനിക്കോര്‍മ്മയുണ്ട്.പക്ഷേ അവരുടെ ആരുടേയും വീട്ടിലെ സ്ഥിതി എന്തെന്ന് ആരായാന്‍ എനിക്ക് അന്ന് പക്വത വന്നിട്ടില്ലായിരുന്നു.ശകാരിക്കുന്ന അധ്യാപകര്‍ അത് ആരാഞ്ഞിരുന്നോ എന്നറിയില്ല.

ഇന്ന്  കുട്ടിയെ സ്കൂളില്‍ പറഞ്ഞു വിടുമ്പോള്‍ ഒരു രക്ഷിതാവിന്റെ പോക്കറ്റില്‍ നിന്നും ചെലവാകുന്ന പണം എത്രയെന്ന് ആ രക്ഷിതാവിന് മാത്രമേ അറിയൂ. സര്‍ക്കാര്‍ സ്കൂളില്‍ ആണെങ്കില്‍ പുസ്തകവും ഭക്ഷണവും സൌജന്യമായി ലഭിക്കും എന്നത് തീര്‍ച്ചയായും പലര്‍ക്കും ആശ്വാസം തന്നെയാണ്.ഒരു നേരത്തെ ഉപ്പ്മാവ് ലഭിക്കാന്‍ വേണ്ടി , തനിക്ക് കിട്ടുന്ന ഉപ്പ്മാവ് മുഴുവന്‍ കഴിക്കാതെ വീട്ടിലെ അനിയനോ അനിയത്തിക്കോ വേണ്ടി ബാക്കി വയ്ക്കുന്ന നിരവധി പേര്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു.പട്ടിണിയുടെ ആ ദിനങ്ങള്‍ എനിക്ക് അജ്ഞാതമായിരുന്നു.പക്ഷേ ഓരോ അധ്യയനവര്‍ഷം കടന്ന് വരുമ്പോളും അവര്‍  ആ വറുതിയുടെ നാളുകള്‍ ഓര്‍മ്മിക്കുന്നുണ്ടാകാം.ഇന്ന് അവരുടെ മക്കള്‍ സ്കൂളീലേക്ക് പോകുമ്പോള്‍ താനനുഭവിച്ച വേദന തന്റെ മക്കള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ പാടുപെടുന്ന ഒരു പാട് രക്ഷിതാക്കള്‍ പല സ്ഥലത്തും ഉണ്ട്.

ഇന്നലെ കോളേജില്‍ നിന്നും മടങ്ങുമ്പോള്‍ കണ്ട കാഴ്ച ഞാന്‍ കുടുംബത്തോട് പങ്ക് വച്ചു.ഈര്‍ച്ചമില്ലില്‍ സ്വന്തം തോളില്‍ ഒരു തെങ്ങിന്റെ തടി ഏറ്റി നില്‍ക്കുന്ന ഒരാള്‍.ആ ഭാരം താങ്ങി നില്‍ക്കുമ്പോളും അയാളുടെ ചുണ്ടില്‍ ഒരു  പുഞ്ചിരി ഉണ്ടായിരുന്നു.ഒരു പക്ഷേ നാളെ സ്കൂളിലേക്ക് പോകുന്ന മകനെ/മകളെ നല്ല നിലയില്‍ പറഞ്ഞയക്കാന്‍ പാടുപെടുന്ന ഒരു അച്ഛന്‍ ആയേക്കാം അയാള്‍.ഇങ്ങനെ അധ്വാനിച്ചാണ് പല കുടുംബത്തിലും ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നത് എന്ന് ആ വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന് മനസ്സില്‍ പറഞ്ഞുപോയി.

ഓർമ്മയിലെ മായാത്ത പൊട്ടുകൾ


ജീവിതത്തിൽ ഒരു മടക്കയാത്ര സാധ്യമാണെങ്കിൽ നാല്പത് കഴിഞ്ഞ ഏതൊരാളും തെരഞ്ഞെടുക്കുന്നത് പഴയ ആ എൽ.പി. സ്കൂളിലെ ഉയരം കുറഞ്ഞ ബെഞ്ചിൽ ഇരിക്കുന്ന പ്രായമായിരിക്കും.ഓർമ്മയിലെ മായാത്ത പൊട്ടായി ആ ക്ലാസ്സും അതിലെ കാലൊടിഞ്ഞ ബെഞ്ചും മുക്കാലി ബോർഡും അത് തുടക്കുന്ന ശീലക്കഷ്ണം കുത്തി നിറച്ച ഒരു ഡെസ്റ്ററും പിന്നെ ഒരു ‘കുമാരൻ’ മാഷും ഇല്ലാത്ത മനസ്സുകൾ,  ജീവിച്ചിരിക്കുന്ന ഒരാൾക്കും ഉണ്ടാകില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

തറയും പറയും പഠിപ്പിച്ച ആ നല്ല ദിനങ്ങൾ ഇന്നും ‘തറ പറ‘യുമ്പോൾ ഇടക്കെങ്കിലും കയറി വരുന്നു. അന്നത്തെ ‘കുമാരൻ മാഷെ‘ കാണുമ്പോൾ നാമറിയാതെ തന്നെ മുണ്ട് താഴ്ത്തുന്നു. നാല്പത് കഴിഞ്ഞിട്ടും നാം ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടിയായി ഒരു നിമിഷ നേരത്തേക്ക് മാറിപ്പോകുന്നു.

എന്റെ ഓർമ്മയിലെ സ്കൂൾ ജീവിതം ആരംഭിക്കുന്നത് അരീക്കോട് ജി.എം.യു.പി സ്കൂളിൽ ആണ്. അന്ന് സ്കൂൾ മുറ്റത്തുണ്ടായിരുന്ന വലിയ ചീനിമരവും മറ്റും ഏതൊക്കെയോ പോസ്റ്റുകളിൽ ഒരു ഓർമ്മത്തെറ്റുപോലെ ഞാൻ ഓർത്തുപോയിട്ടുണ്ട്.ഇന്ന് ആ ചീനി മരം പോയി പകരം ഒരു ഉങ്ങ് മരം തണൽ വിരിച്ച് നിൽക്കുന്നത് ഇടക്കിടക്ക് ഞാൻ കാണാറുണ്ട്.

1977-78 അധ്യയന വർഷത്തിലാണ് ഞാൻ ഒന്നാം ക്ലാസ്സിൽ ഈ വിദ്യാലയത്തിൽ കാലുകുത്തുന്നത്. എന്റെ ക്ലാസ്സ് ടീച്ചറായിരുന്ന അമാനു മാസ്റ്റർ ഒരു വാഹനാപകടത്തിൽ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു(ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ).1982-83 ൽ ആറാം ക്ലാസ് വരെ ഈ സ്കൂളിൽ ഞാൻ പഠനം തുടർന്നു.അന്ന് ഉച്ച സമയത്ത് ലഭിച്ചിരുന്ന ഉപ്പ്മാവിന്റെ രുചി ഈ നാല്പതാം വയസ്സിലും നാവിൽ കിനിഞ്ഞിറങ്ങുന്നു.സ്കൂളിൽ നിന്നിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ,തസ്രാക്കിന്റെ ഇതിഹാസം രചിച്ച ശ്രീ.ഒ.വി.വിജയൻ പഠിച്ച സ്കൂളിലാണ് ഞാനും പഠിച്ചത് എന്ന് മനസ്സിലായത്. ഇതിഹാസകാരന്റെ സഹപാഠിയായിരുന്ന ശ്രീ എൻ.വി.അഹമ്മദ്കുട്ടി മാസ്റ്റർ എന്റെ അധ്യാപകനും ആയിരുന്നു.

ദിവസങ്ങൽക്ക് മുമ്പ് എന്റെ രണ്ടാമത്തെ മകളെ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർക്കാനായി ഞാൻ പോയി. പുതിയ ബിൽഡിംഗും ഓഫീസും ഗ്രൌണ്ടും  അധ്യാപകരും എല്ലാം കൂടി എന്റെ പഴയ സ്കൂൾ ആകെ മാറിപ്പോയിരിക്കുന്നു.മോളെ ചേർത്തിയ ശേഷം ആ പഴയ ഓർമ്മകളിലേക്ക് അല്പ നേരം ഒന്ന് ഊളിയിടാൻ അവളുടെ തോളിൽ കയ്യിട്ട് ഞാൻ ഒന്ന് ചുറ്റിനടന്നു. ആറ് വിരലുള്ള വേലായുധൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ഇരുന്ന മുറിയും എന്നും പൂർണ്ണഗർഭണനായ പ്യൂൺ ചിന്നേട്ടൻ ബെൽ മുഴക്കാനായി ആഞ്ഞടിച്ചിരുന്ന ഇരുമ്പ് പലകയും ഇന്നില്ല. എന്റെ പഴയ ഒന്നാം ക്ലാസ്സ് വശങ്ങൾ മുഴുവൻ ചുമർ കെട്ടി ഭദ്രമാക്കിയിരിക്കുന്നു.അബ്ദുള്ള ജിന്നിനെ കണ്ട ചക്കൻ‌തൊടു കാട് കാണ്മാനേ ഇല്ല. പൊട്ടൻ‌കരീം പൊട്ടിച്ചിരിച്ച ഗ്രൌണ്ടിൽ പുതിയ കെട്ടിടം ഉയർന്നു വന്നു.പക്ഷേ ഞാൻ ആ സ്കൂളിൽ അവസാനമായി പഠിച്ച ആറാം ക്ലാസ്സ് അതേ പോലെ ഒരു മൂലയിൽ സ്വയം ഒതുങ്ങി കൂടിയിരിക്കുന്നു.ഏഴാം ക്ലാസ്സ് അവിടെ ഉണ്ടായിരുന്നിട്ടും ഒരക്ഷരം മിണ്ടാതെ ഞാൻ ആ പടി ഇറങ്ങിപ്പോയതിന് എന്റെ പ്രിയപ്പെട്ട ആറാം ക്ലാസ്സ് മുറി കെറുവിച്ച് നിൽക്കുന്ന പോലെ തോന്നി.

ബാല്യകാല ഓർമ്മയിലെ തിരകളെ തഴുകി മനസ്സെന്ന കൊച്ചുവള്ളം മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങവേ എന്റെ മൊബൈൽഫോൺ റിംഗ് ചെയ്തു - അടുത്ത ഒരു ബന്ധു അർജന്റായി മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യാൻ വീട്ടിൽ കാത്ത് നിൽക്കുന്നു എന്ന സന്ദേശം. ഇന്ന് ഒരു ഗസറ്റഡ് ഓഫീസറായി ഇരിക്കുമ്പോൾ , എന്നെ ഞാനാക്കിയ ആ മുറ്റത്ത് നിന്ന് എനിക്ക് കണ്ണും മനസ്സും പറിച്ചെടുത്ത് പോരേണ്ടി വന്നു. സാരമില്ല , തലമുറകൾക്ക് ഒരു പാട് അനുഭവങ്ങൾ പകരാൻ ഇനിയും എന്റെ സ്കൂൾ ബാക്കിയുണ്ടല്ലോ.