Pages

Wednesday, August 17, 2016

സൗജന്യ സേവനങ്ങൾ-കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി

          നിയമം അറിയില്ല എന്നത് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമല്ല.വാഹനം ഓടിക്കുമ്പോള്‍ മോട്ടോര്‍ വാഹന നിയമങ്ങളെപ്പറ്റി അറിഞ്ഞിരിക്കണം. ഇന്റെര്‍നെറ്റും സോഷ്യല്‍മീഡിയയും ഉപയോഗിക്കുമ്പോള്‍ സൈബര്‍ നിയമങ്ങളെക്കുറിച്ച് അറിവുണ്ടാകണം. റാഗിംഗ് ഒരു കുറ്റമാണോ എന്നറിയാന്‍ അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വശമുണ്ടാകണം.ഇങ്ങനെ ഏതൊരു കാര്യമായും ബന്ധപ്പെട്ട് നില്‍ക്കുന്ന നിലവിലുള്ള നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അല്ലെങ്കില്‍ ബോധമുണ്ടാകേണ്ടത് ഒരു പൌരന്റെ ബാധ്യതയാണ്. എന്ന് വച്ച് ഈ നിയമങ്ങള്‍ എല്ലാം പഠിച്ചിരിക്കണം എന്നല്ല പറയുന്നത്.അത്യാവശ്യം മനസ്സിലാക്കി വച്ചിരിക്കണം.

              പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളാണ് റാഗിംഗ് സംബന്ധമായതും സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധമായതും. എന്തൊക്കെ കാര്യങ്ങള്‍ ഈ നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമായിത്തീരും എന്ന് കൃത്യമായി മനസ്സിലാക്കി വച്ചില്ലെങ്കില്‍ ഒരു നോട്ടം കാരണമോ അല്ലെങ്കില്‍ ഒരു മിസ്‌കാള്‍ കാരണമോ കുറ്റം ചുമത്തപ്പെടാം.

              ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ വരുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പലവിധ കോപ്രായങ്ങളും ജോലികളും അവരെക്കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്. അതില്‍ മിക്കവയും ഒരു സൌഹൃദാന്തരീക്ഷത്തില്‍ ആണ് നടന്നുപോകാറ്‌. എന്നാല്‍ ഈ അടുത്ത് കര്‍ണ്ണാടകയിലെ കലബുറഗിയില്‍ സംഭവിച്ച പോലെ ക്രൂരമായ പീഠനങ്ങളും നടന്നേക്കാം. എങ്ങനെയായാലും ഒരു സീനിയര്‍ വിദ്യാര്‍ത്ഥി കാരണം ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് എന്തെങ്കിലും തരത്തില്‍ പ്രയാസങ്ങള്‍ നേരിട്ടാല്‍ അത് റാഗിംഗ് എന്നതില്‍ പെടുത്തി കേസ് ചാര്‍ജ്ജ് ചെയ്യാവുന്ന ഗണത്തില്‍ പെടും. തുറിച്ചുള്ള ഒരു നോട്ടം പോലും ഒരാളെ ചിലപ്പോള്‍ കുടുക്കിയേക്കും എന്ന് ഇക്കഴിഞ്ഞ റാഗിംഗ് ബോധവല്‍ക്കരണ ക്ലാസ്സിലാണ് ഞാന്‍ മനസ്സിലാക്കിയത്.

                 പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ തരം നിയമങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്താന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി(KELSA) യുടെ സഹായം തേടാം. KELSAയുടെ കീഴില്‍ ജില്ലാ ജഡ്ജി നേതൃത്വം നല്‍കുന്ന ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചാല്‍ ഈ വിഷയത്തില്‍ ക്ലാസ്സെടുക്കാന്‍ ആവശ്യമായ റിസോഴ്സ് പേഴ്സണെ അവര്‍ സൌജന്യമായി എത്തിച്ച് തരും. ഒപ്പം നിയമങ്ങളെക്കുറിച്ച് സംക്ഷിപ്ത വിവരം നല്‍കുന്ന ഒരു കൈപുസ്തകവും ആവശ്യാനുസരണം നല്‍കും.

                ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്കും , കോളേജുകള്‍ക്കും , റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും എല്ലാം വിവിധ നിയമവശങ്ങള്‍ അറിയാന്‍ ഈ അതോറിറ്റിയുടെ സേവനം ഉപകാരപ്പെടും.  നിര്‍ഭാഗ്യവശാല്‍ ഈ സേവനം അധികപേരും ഉപയോഗപ്പെടുത്താതെ നിയമത്തിന് മുന്നില്‍ തലകുനിക്കുകയാണ് ചെയ്യുന്നത്.

                 ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും അത്യാവശ്യമായി ബോധവല്‍ക്കരിക്കേണ്ട ഒരു മേഖലയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍. അതിനുള്ള സൌജന്യ സേവനം ലഭിക്കുന്നത് പോലീസ് വകുപ്പില്‍ നിന്നാണ്. അതേപറ്റി പിന്നീട്.


ചിങ്ങം 1 - ഞങ്ങളുടെ ദിനം

                  അങ്ങനെ വീണ്ടും ഒരു  ചിങ്ങം കൂടി പിറന്നു.മലയാളികള്‍  സ‌മൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒക്കെ മാസമായി കണക്കാക്കുന്ന ചിങ്ങം.വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് ചിങ്ങം 1 കര്‍ഷകദിനമായി ആചരിച്ച് വരുന്നു.
                  കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിലും കോളേജിലും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലും ഒക്കെ വിവിധതരം പച്ചക്കറികള്‍ നട്ടുണ്ടാക്കുന്നതിന് ഞാന്‍ സമയം കണ്ടെത്തിയിരുന്നു.വീട്ടിലുണ്ടാക്കിയ കോവക്ക, ചീര , കാരറ്റ് തുടങ്ങിയവപ്പറ്റി ഞാന്‍ ഇവിടെ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ മഴക്കാലം ആരംഭിച്ചതോടെ വീട്ടിലെ വിളകള്‍ പലതും അവസാനിച്ചു. പുതിയവ കൃഷി ചെയ്തു. അതില്‍ തക്കാളി, വെണ്ട, മുളക്,വഴുതന,മല്ലി  എന്നിവയുടെ തൈകള്‍ ഗ്രോബാഗില്‍ നന്നായി വരുന്നു.
                   മഴ തുടങ്ങിയതോടെ എന്റെ കോവക്ക പന്തല്‍ വീണിരുന്നു. അതോടെ ആ പന്തലും വള്ളികളും പൂര്‍ണ്ണമായും ഞാന്‍ നീക്കം ചെയ്തു. പഴയ വള്ളിയുടെ ശേഷിപ്പില്‍ നിന്നുണ്ടാകുന്ന പുതിയ വള്ളികള്‍ പടര്‍ത്താനായി ഒരു പുതിയ പന്തലും ഇട്ടു. ഇന്ന് അതിലേക്കുള്ള ആദ്യവള്ളി പടര്‍ന്ന് തുടങ്ങി.
                   എന്റെ തൊട്ടടുത്ത പറമ്പ് കാലങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അദ്ധ്യാപികയായിരുന്ന എന്റെ ഉമ്മ റിട്ടയര്‍മെന്റ് ജീവിതത്തില്‍ സമയം കളയുന്നത് ഇങ്ങനെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് എന്തെങ്കിലും കൃഷി ചെയ്തുകൊണ്ടാണ്.ആറേഴ് മാസങ്ങള്‍ക്ക് മുമ്പ് നിരപ്പാക്കിയ പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കും എന്ന ധാരണയില്‍ ഇത്തവണ ഉമ്മ അവിടെ ഒന്നും നട്ടില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും അവിടെ ഒരു പ്രവൃത്തിയും നടക്കാതായതോടെ ചാക്കില്‍ നിന്നും പുറത്ത് ചാടാന്‍ തുടങ്ങിയ തക്കാളി, ചീര,പച്ചമുളക് തുടങ്ങിയവയുടെ തൈകള്‍ കഴിഞ്ഞ മാസം ഉമ്മ അവിടേക്ക് മാറ്റി. 75 പിന്നിട്ട ഉമ്മ എന്നും അവയെ പരിചരിക്കുന്നു.  ഇന്ന് ചിങ്ങം ഒന്നിന് ചീരയുടെ ആദ്യ വിളവെടുപ്പ് നടത്തി.
                ഇന്ന് ആഗസ്ത് 17 കൂടി ആണ്. എന്റെ മൂത്തമോള്‍ ലുലുവിന്റെ പതിനെട്ടാം ജന്മദിനം. ഒരു മരം കൂടി ഇന്ന് എന്റെ പറമ്പില്‍ വളരാന്‍ തുടങ്ങും, ഇന്‍ഷാ അല്ലാഹ്. അങ്ങനെ എല്ലാം ഒത്തുവന്നതിനാല്‍ ഞാന്‍ പറയുന്നു , ചിങ്ങം 1 - ഞങ്ങളുടെ ദിനം.

Tuesday, August 16, 2016

“തല്ലണ്ടമ്മാവാ....ഞാന്‍ നന്നാവില്ല”

“തല്ലണ്ടമ്മാവാ....ഞാന്‍ നന്നാവില്ല” എന്ന ഒരു ചൊല്ല്‌ ഭൂമിമലയാളത്തിലെ 20 വയസ്സ് പിന്നിട്ട എല്ലാവരും കേട്ടിരിക്കും എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ 20 വയസ്സ് കഴിയാത്തവര്‍ ആരും ഉണ്ടാകില്ല എന്നും ഞാന്‍ കരുതുന്നു.

ഇന്നലെ എന്‍.എസ്.എസ് ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യദിന പരിപാടികള്‍ കഴിഞ്ഞ് വൈകിട്ട് 5 മണിക്ക് ഞാന്‍ കോളേജില്‍ നിന്നും അത്യാവശ്യമായി നാട്ടിലേക്ക് പോന്നു. മാനന്തവാടിയില്‍ നിന്നും അഞ്ചരക്കുള്ള പോയിന്റ് റ്റു പോയിന്റ് രാജധാനി ബസില്‍ കയറി കല്പറ്റയില്‍ എത്തിയാല്‍ മൈസൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള ബസ് പിടിക്കാമെന്ന് ഞാന്‍ മനസ്സിലാക്കി വച്ചിരുന്നു.ആ ബസ് വന്നില്ലെങ്കിലും  കിട്ടിയില്ലെങ്കിലും രാത്രി പെരുവഴിയില്‍ കുടുങ്ങും എന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

എന്റെ ഈ രണ്ട് അറിവും സഹിതം 5.25ന് ഞാന്‍ മാനന്തവാടി സ്റ്റാന്റില്‍ എത്തി.പാര്‍ക്ക് ചെയ്ത ബസുകള്‍ക്കിടയില്‍ “രാജധാനി“യെ മാത്രം കണ്ടില്ല.മൂന്ന് മിനുട്ട് കഴിഞ്ഞിട്ടും ബസ്സിനെ കാണാതായപ്പോള്‍ ഡ്യൂട്ടിയിലുള്ള സ്റ്റേഷന്‍ മാസ്റ്ററോട് ഞാന്‍ ചോദിച്ചു - “പോയിന്റ് റ്റു പോയിന്റ് പോയോ?”

“പോയിന്റ് റ്റു പോയിന്റ് അഞ്ചരക്ക് പോയി..ഇപ്പോള്‍ കോഴിക്കോട്ടേക്കുള്ള ടി.ടി വരും...!!!” വാച്ചിലേക്ക് ഒന്ന് വെറുതെ നോക്കി അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ തലക്ക് മുകളില്‍ തൂങ്ങുന്ന ക്ലോക്കിലും എന്റെ വാച്ചിലും സ്റ്റാന്റിലെ ക്ലോക്കിലും അപ്പോഴും അഞ്ചര മണി ആയിരുന്നില്ല !!!

ടി.ടി വരാനുണ്ടല്ലോ എന്ന ധാരണയില്‍  കല്പറ്റയിലേക്കുള്ള രണ്ട് ലോക്കല്‍ ബസുകളില്‍ ഞാന്‍ കയറിയില്ല.  സമയം 5.40 ആയിട്ടും ടി.ടിയെ കാണാതായപ്പോള്‍ എന്റെയുള്ളില്‍ ഇടി മുഴങ്ങിത്തുടങ്ങി.അഞ്ചേമുക്കാല്‍ ആയപ്പോള്‍ എന്നെ സമാധാനിപ്പിച്ച് ആ വണ്ടി എത്തി.സ്റ്റേഷന്‍ മാസ്റ്റര്‍ ഉദ്ദേശിച്ച ടി.ടി ഇതുതന്നെയാണോ എന്നറിയാന്‍ പുറത്ത് നിന്നിരുന്ന അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു - “ഈ ബസ് എപ്പോള്‍ പുറപ്പെടും ?”

“അര മണിക്കൂറിനകം...!!”

തിരിച്ച് റൂമിലേക്ക്   പോകണോ അതോ ഒരു  ഭാഗ്യപരീക്ഷണം നടത്തണോ എന്ന് എന്റെ മനസ്സ് ചോദിക്കാന്‍ തുടങ്ങി.രണ്ടും കല്പിച്ച് ഞാന്‍ ആ ബസില്‍ നിന്നും ഇറങ്ങിവന്ന കണ്ടക്ടറോട് ചോദിച്ചു - “ ഈ ബസ് കല്പറ്റയില്‍ എപ്പോള്‍ എത്തും ?”

“കല്പറ്റ ഇവിടെ നിന്നും ഒരു മണിക്കൂര്‍ ദൂരം...”

“അതെ...ഇത് എപ്പോള്‍ പുറപ്പെടും..?”

“അഞ്ച് മിനുട്ടിനുള്ളില്‍ പുറപ്പെടും...”

കണ്ടക്ടര്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ 7 മണിക്ക് മുമ്പെ കല്പറ്റ എത്താമെന്നും 7.10ന് കല്പറ്റയിലൂടെ കടന്ന് പോകുന്ന  മൈസൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ് പിടിക്കാമെന്നും കണക്കുകൂട്ടി  ഞാന്‍ ബസ്സില്‍ കയറി ഇരുന്നു. പക്ഷേ ബസ്സിളകിയത് ആറ് മണിക്ക് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ !!

ഡി.വൈ.എഫ്.ഐ യുടെ യുവസാഗരം എന്ന “ബ്ലോക്കിംഗ്”  പരിപാടി നടക്കുന്നതിനാല്‍  ടൌണ്‍ എത്തുന്നതിന് മുമ്പേ ബൈപാസ് വഴി തിരിച്ചു വിട്ട  ബസ് കല്പറ്റ പുതിയ സ്റ്റാന്റില്‍ 7:05ന് എത്തി.ഞാന്‍ ഉദ്ദേശിച്ച ബസ്, സ്റ്റാന്റില്‍ കയറാതെ ബൈപാസ് വഴി നേരെ പോകുമോ അതല്ല ഇവിടെ വരുമോ എന്ന ചിന്തയായി പിന്നീട്. ബസുകള്‍ പലതും സ്റ്റാന്റില്‍ വന്നെങ്കിലും എന്റെ ബസ് മാത്രം വന്നില്ല. സമയം ഏഴര ആയതോടെ എന്റെ വഴി പെരുവഴി എന്ന്‍ ഏകദേശം തീരുമാനമായി.തിരിച്ച് മാനന്തവാടിയില്‍ പോയാലും റൂമില്‍ എത്താന്‍ ഓട്ടോ പിടിക്കേണ്ടി വരും എന്നതിനാല്‍ ദൈവത്തില്‍ ഭരമേല്പിച്ച് അടുത്ത കോഴിക്കോട് ബസില്‍ കയറാന്‍ ഞാന്‍ തീരുമാനിച്ചു.

7.40ന് ബ്ലോക്ക് മാറി യഥാര്‍ത്ഥ വഴിയിലൂടെ ബസ് വരാന്‍ തുടങ്ങി.രണ്ടാമതായി വന്ന സൂപ്പര്‍ ഫാസ്റ്റിന്റെ ബോറ് ഡിലേക്ക് ഞാന്‍ വീണ്ടും വീണ്ടും നോക്കി - “പെരിന്തല്‍മണ്ണ!!”.ദൈവം എന്നെ കൈവിടില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

“കോഴിക്കോട് പോകില്ല....കോഴിക്കോട് പോകില്ല“ ബസ്സിനകത്ത് നിന്നും കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു. ലേറ്റ് ആയി വന്നതിനാലാണ് ആളെ കയറ്റാത്തത് എന്ന ധാരണയില്‍ പലരും മാറി നിന്നു. താമരശ്ശേരി -മുക്കം-അരീക്കോട് വഴിയാണ്    പോകുന്നത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇതിനിടക്ക് ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് സൌകര്യമാവുമായിരുന്നു.

ഇന്നലത്തെ ഈ അനുഭവങ്ങളോടെ എനിക്ക് ഒരു കാര്യം ഉറപ്പായി.ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, കോര്‍പ്പറേഷനെ അല്പമെങ്കിലും മെച്ചപ്പെടുത്താന്‍, പൊതുജനങ്ങളോട് എങ്ങനെയൊക്കെ പെരുമാറണം എന്ന്  കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അത്യാവശ്യമായി ഒരു ബോധവല്‍ക്കരണ ക്ലാസ് നല്കണം.അതൊക്കെ നല്‍കിയിട്ടും ഇതേ സ്ഥിതി ആണെങ്കില്‍ “തല്ലണ്ടമ്മാവാ....ഞാന്‍ നന്നാവില്ല”.

Friday, August 12, 2016

മരപ്പൊട്ടൻ

ടീച്ചർ: ഒരു സ്ഥലത്ത് നിന്നും കപ്പലിൽ യാത്ര ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തിയതോടെ ഭൂമി ഉരുണ്ടതാണെന്ന് മഗല്ലൻ തെളിയിച്ചു. ടോമിന് ഇതിൽ നിന്നും എന്ത് മനസ്സിലായി ?

ടോം: മഗല്ലൻ ഒരു പൊട്ടനായിരുന്നു ന്ന്

ടീച്ചർ: ങ്ങേ!!!അതെന്താ അങ്ങനെ പറയാൻ?


ടോം: ഒരു ഗ്ലോബ് എടുത്ത് വച്ച് നോക്ക്യാൽ തീരുന്ന കേസല്ലേ മൂപ്പര് ദിവസങ്ങൾ കപ്പലിൽ താണ്ടി തെളിയിച്ചത്…അപ്പോൾ വെറും പൊട്ടൻ അല്ല , മരപ്പൊട്ടൻ !!

Thursday, August 11, 2016

സൗജന്യ സേവനങ്ങൾ - കേരളാ ശുചിത്വ മിഷന്‍

ശുചിത്വബോധം ഏറ്റവും കൂടുതലുള്ള ഒരു വിഭാഗമാണ് മലയാളികള്‍. വ്യക്തിശുചിത്വത്തില്‍ മലയാളിയെ കവച്ചു വയ്ക്കാന്‍ ലോകത്ത് തന്നെ മറ്റാരും ഉണ്ടായിരിക്കില്ല. വിരോധാഭാസമെന്ന് പറയട്ടെ ശുചിത്വത്തെപ്പറ്റി ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തിക്കാനും കേരളാ ശുചിത്വ മിഷന്‍ എന്ന ഒരു ഗവണ്മെന്റ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതും ഈ കേരളത്തില്‍ തന്നെ. അതിന് ഞാന്‍ മനസ്സിലാക്കുന്ന കാരണം വ്യക്തിശുചിത്വം കാത്ത് സൂക്ഷിക്കാന്‍ മലയാളി പരിസര മലിനീകരണം നടത്തുന്നു എന്നാണ്. അഥവാ വ്യക്തിശുചിത്വത്തില്‍ മുന്‍‌നിരയിലാണെങ്കിലും പരിസരശുചിത്വത്തില്‍ നാം വളരെ വളരെ പിന്നിലാണ്.

മാലിന്യം സൃഷ്ടിക്കുന്ന സ്ഥലത്ത് തന്നെ അത് സംസ്കരിക്കുന്നതിലൂടെ മാത്രമേ ഇന്ന് കേരളം നേരിടുന്ന മാലിന്യപ്രശ്നം ലഘൂകരിക്കാന്‍ കഴിയൂ. അതിനുതകുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പൈപ് കമ്പോസ്റ്റ് , വെര്‍മി കമ്പോസ്റ്റ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങീ ലളിത മാര്‍ഗ്ഗങ്ങള്‍ മുതല്‍ ബയോഗ്യാസ് പ്ലാന്റ് വരെയുള്ളവയുണ്ട് ഈ ഗണത്തില്‍.പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വകുപ്പാണ് കേരളാ ശുചിത്വ മിഷന്‍. ഈ ഏജന്‍സിയെ സമീപിച്ചാല്‍ ഓരോ സ്ഥലത്തിനും അനുയോജ്യമായ മാലിന്യസംസ്കരണ രീതി പറഞ്ഞ് തരും.മേല്‍ പറഞ്ഞ രീതികള്‍ സബ്സിഡിയോട് കൂടി ചുരുങ്ങിയ ചെലവില്‍ വീടുകളില്‍ സ്ഥാപിച്ച് കിട്ടാനുള്ള മാര്‍ഗ്ഗങ്ങളും ശുചിത്വ മിഷനില്‍ നിന്നും ലഭിക്കും.

മാലിന്യം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിസര മലിനീകരണം കാരണം  മണ്‍സൂണ്‍ കാലത്ത്  പരക്കുന്ന രോഗങ്ങളെക്കുറിച്ചും അതില്‍ നിന്നും മുക്തമാകാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലീഫ്‌ലെറ്റുകളും നോട്ടീസുകളും ശുചിത്വ മിഷനെ സമീപിച്ചാല്‍ ലഭിക്കും. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഈ സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.കൂടാതെ ഓരോ ജില്ലയിലുമുള്ള ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ സമീപിച്ചാല്‍ ഈ വിഷയത്തില്‍ ക്ലാസെടുക്കാനുള്ള വിദഗ്ദരെയും സൌജന്യമായി തരും. വീഡിയോ ക്ലിപ്പിംഗ് സഹിതമുള്ള പ്രസ്തുത ക്ലാസ്സ് ശുചിത്വബോധം വളര്‍ത്താന്‍ ഏറെ സഹായകമാകും.റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും ഈ സൌകര്യം ഉപയോഗപ്പെടുത്താം.

സ്വച്ച് ഭാരത് എന്ന ആശയവുമായി മുന്നോട്ട് പോകുമ്പോള്‍ ഏറെ സഹായകമാണ് ശുചിത്വ മിഷന്‍. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് ഒഴിവാക്കാന്‍ വേണ്ടി പൊതു കക്കൂസുകളും ശൌച്യാലയങ്ങളും സ്ഥാപിക്കാനുള്ള പദ്ധതികള്‍ ശുചിത്വ മിഷന്റെ കീഴില്‍ ഉണ്ട്.ശൌച്യാലയ സൌകര്യം ഇല്ലാത്ത കോളനികളിലും മറ്റും അവ സ്ഥാപിക്കുന്നതിനും സ്ഥാപിച്ച് കിട്ടുന്നതിനും ഈ ഏജന്‍സിയുടെ സഹായം ഉപയോഗപ്പെടുത്താം.സ്കൂളുകളിലും കോളെജുകളിലും മാലിന്യസംസ്കരണ യൂണിറ്റുകള്‍ സ്ഥാപിച്ച് കിട്ടാനും ശുചിത്വമിഷനെ സമീപിക്കാം.

വ്യക്തിശുചിത്വം പോലെ പരിസര ശുചിത്വവും പാലിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. ഈ ബോധമില്ലാത്തിടത്തോളം കാലം ഏത് ഏജന്‍സി ഉണ്ടായിട്ടും സമ്പൂര്‍ണ്ണ ശുചിത്വം സാധ്യമല്ല.അതിനാല്‍ നമ്മുടെ സമീപനമാണ് മാറേണ്ടത്.അഥവാ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്  ശുചിത്വമുള്ള ഒരു മനസ്സാണ് ബാഹ്യശുചിത്വത്തെക്കാളും മലയാളിയില്‍ ഉണ്ടാകേണ്ടത്.

കേരളം പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നിരവധി നിയമങ്ങള്‍ക്ക് നാം  വിധേയരാകേണ്ടി വരും. നിയമങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞ് തരാന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ (KELSA) സമീപിക്കാം.അതെ പറ്റി പിന്നീട്.