Pages

Saturday, August 20, 2016

കലാലയ പച്ചക്കറി കൃഷി കർമ്മപദ്ധതി മാതൃക

ഗവ.എഞ്ചിനീയറിംഗ് കോളേജ് വയനാട്, മാനന്തവാടി
“ഹരിത” - കലാലയ പച്ചക്കറി കൃഷി കർമ്മപദ്ധതി 2016-17
ബ്ലോക്ക് :മാനന്തവാടി                                          കൃഷിഭവൻ : തവിഞ്ഞാൽ

ആമുഖം
വയനാട്ജില്ലയിലെ ഏക ഗവ. എഞ്ചിനീയറിംഗ് കോളേജാണ് തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവ. എഞ്ചിനീയറിംഗ് കോളേജ് വയനാട്.വളരെ നല്ല നിലയിൽ വിവിധ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന മൂന്ന് എൻ.എസ്.എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുകളും ഭൂമിത്രസേനാക്ലബ്ബും ഈ കലാലയത്തിൽ ഉണ്ട്. പഠനത്തോടൊപ്പം മറ്റ് തൊഴിൽ മേഖലകളും പരിചയപ്പെടുത്താനും അവയുടെ അന്തസ്സ്  ബോധ്യപ്പെടുത്താനും അവയിൽ സാധ്യമായിടത്തോളം സാങ്കേതികത പ്രയോഗിക്കാനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന രൂപത്തിൽ എൻ.എസ്.എസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു .
പുതു തലമുറയിൽ കാർഷിക സംസ്കാരം വളർത്താനും കൃഷിയിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാനും ഈ എൻ.എസ്.എസ് യൂണിറ്റുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. .എന്നാൽ സാമ്പത്തിക പരിമിതിയും വിഷയ വിദഗ്ദരുടെ അഭാവവും പദ്ധതികളുടെ മുന്നോട്ടുള്ള ഗമനത്തിന് തടസ്സം സൃഷ്ടിക്കുന്നു. “ഹരിത” എന്ന കലാലയ പച്ചക്കറി കൃഷി പദ്ധതിയിലൂടെ കോളേജിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ നന്നാക്കി എടുക്കാനും നിലവിലുള്ള സ്ഥാനങ്ങളിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷി നടത്താനും യൂണിറ്റ് ഉദ്ദേശിക്കുന്നു .
ലക്ഷ്യങ്ങൾ
ഈ തലമുറക്ക് നഷ്ടമായ കാർഷിക സംസ്കാരം തിരിച്ച് പിടിക്കാനും വിദ്യാർത്ഥികളിൽ കാർഷികാഭിരുചി വളർത്തി, കൃഷി ജീവിതത്തിന്റെ ഭാഗമായി മാറ്റാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സാധ്യമായ നൂതന സാങ്കേതികവിദ്യകൾ ഈ രംഗത്ത് കൊണ്ട് വരാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യമുള്ള ജനതക്ക് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവും ഇതിലൂടെ സാക്ഷാൽക്കരിക്കാൻ സാധിക്കും .പച്ചക്കറി ഉല്പാദനരംഗത്ത് ഓരോ പഞ്ചായത്തിനും സ്വയംപര്യാപ്തത നേടാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു .
പ്രവർത്തന രീതി
എൻ.എസ്.എസ് യൂണിറ്റുകളുടെയും ഭൂമിത്രസേനക്ലബ്ബിന്റെയും വളണ്ടിയർമാരുടെ വിഭവശേഷി ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷി വകുപ്പിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ വിവിധതരം പച്ചക്കറികൾ ഗ്രോബാഗിൽ കൃഷിചെയ്യും .പന്തലിച്ച് വളരുന്ന വിളകൾക്ക് പ്രത്യേകം നിലമൊരുക്കി കൃഷിചെയ്യും. വളം, വിത്ത്, ഗ്രോബാഗ് ,ജലസേചനത്തിനാവശ്യമായ ഉപകരണങ്ങൾ അടക്കം മറ്റ് എല്ലാ സാധനങ്ങളും ആവശ്യമായ മറ്റ് ഉപദേശ നിർദ്ദേശങ്ങളും കൃഷി വകുപ്പിൽ നിന്നും തേടും.
പ്രവർത്തന ഘട്ടങ്ങൾ
       * സമീപഭാവിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വരാൻ സാധ്യതയില്ലാത്ത, കാമ്പസ്സിലെ കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കൽ.
·        * വിവിധ വിളകൾക്ക് അനുയോജ്യമായ സ്ഥലം നിർണ്ണയിക്കൽ
·        * ജലസേചന സൊകര്യങ്ങളും സംരക്ഷണ ഉപാധികളും ഒരുക്കൽ
·         *വളം ശേഖരിക്കൽ
·         *മണ്ണൊരുക്കൽ
·         *വിത്ത്/തൈകൾ ശേഖരിക്കൽ
·        * നടീൽ
·         *വളപ്രയോഗവും തൈ പരിചരിക്കലും
·         *പരിചരണത്തിലൂടെ കാർഷിക അറിവുകൾ ശേഖരിക്കൽ
·        * സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യത തേടൽ
·         *വിളവെടുക്കൽ
ഗുണഭോക്താക്കൾ
    ഈ പദ്ധതിയിലൂടെ കിട്ടുന്ന ജൈവവിളകൾ കോളേജ് കാന്റീൻ, ഹോസ്റ്റലുകൾ എന്നിവയിലേക്ക് നൽകാൻ ഉദ്ദേശിക്കുന്നു. അത് വഴി ഈ കോളേജിലെ വിദ്യാർഥികൾക്ക് തന്നെ ഉപയോഗപ്പെടുന്നു. കൂടാതെ കോളെജിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും നൽകാനും ഉദ്ദേശിക്കുന്നു. ജൈവപച്ചക്കറിയുടെ യഥേഷ്ട ലഭ്യത ഈ പ്രവർത്തനം വഴി ഉറപ്പ് വരുത്തുന്നു.


കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾ
·         തക്കാളി
·         പച്ചമുളക്
·         വെണ്ട
·         വഴുതന
·         പയർ
·         ചീര
·         മത്തൻ
·         കുമ്പളം
·         കോളിഫ്ലവർ
·         വാഴ
·         കപ്പ

പദ്ധതി കാലാവധി
2016 ആഗസ്ത് 1 മുതൽ  2017മാർച്ച് 31 വരെ

പ്രതീക്ഷിതചെലവ്
ഗ്രോബാഗ് – 1000എണ്ണം            : 20000.00
വളം – 10 ട്രാക്ടർ ലോഡ്         : 25000.00
ജലസേചന സൗകര്യങ്ങൾ            : 25000.00
പന്തലൊരുക്കൽ                   : 10000.00
വിത്ത്/തൈ                       : 4000.00
വേലി                            : 5000.00
പണിക്കൂലി                       : 10000.00

ആകെ                                                                        : 99,000.00

 പ്രതീക്ഷിത നേട്ടങ്ങൾ
1.   വിഷരഹിത പച്ചക്കറിയുടെ ലഭ്യത
2.   കാർഷിക സംസ്കാരം വളർത്തൽ
3.   കാർഷിക രംഗത്ത് സാങ്കേതികവിദ്യാ പ്രയോഗം
4.   പഠന പ്രവർത്തനങ്ങൾ നടത്താനുള്ള അവസരം
5.   അധിക നൈപുണ്യ വികസനം
6.   പച്ചക്കറി സ്വയം പര്യാപ്തത
ഉപസംഹാരം
മലയാളികൾക്കിടയിൽ വർദ്ധിച്ച് വരുന്ന വിവിധ രോഗങ്ങൾ നമ്മുടെ മാറിയ ജീവിത ശൈലിയിൽ നിന്ന് ഉടലെടുത്തതാണ്. ജൈവകൃഷിയും ജൈവപച്ചക്കറി ഉപയോഗവും വഴി ഒരു പരിധി വരെ മലയാളിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. വിദ്യാർഥീ ജീവിതത്തിൽ ലഭിക്കുന്ന പ്രചോദനം അതിന് മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയോടെ ഈ കർമ്മപദ്ധതി സമർപ്പിക്കുന്നു .

   
                              പ്രിൻസിപ്പാൾ,
                               ഗവ. എഞ്ചിനീയറിംഗ് കോളേജ്
                          വയനാട്, മാനന്തവാടി

സൌജന്യസേവനങ്ങള്‍ - കൃഷി വകുപ്പ്

        കാര്‍ഷിക സംസ്കാരവുമായി ഏറെ ബന്ധമുള നാടായിരുന്നു കേരളം. നെല്‍‌വയലുകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഗ്രാമങ്ങള്‍ യാത്രയിലുടനീളം കാണാന്‍ സാധിക്കുന്ന നാട്. എന്നാല്‍ ഇന്ന് വയലുകള്‍ പലതും നികത്തപ്പെട്ടു.കാര്‍ഷികവൃത്തി ജീവിക്കാനുതകുന്ന തൊഴിലായി സ്വീകരിച്ചവരുടെ എണ്ണം നന്നെ ചുരുങ്ങി. കൃഷിയില്‍ പണം മുടക്കിയ പലരും പാപ്പരായി. പരാജയത്തില്‍ മനം നൊന്ത് ചിലര്‍ ഈ ഭൂമിയില്‍ നിന്ന് തന്നെ വിടപറഞ്ഞു.
         കാര്‍ഷിക സംസ്കാരം എന്നാണ് പണ്ടുമുതലേ നാം പറഞ്ഞുവന്നിരുന്നത്. കൃഷി ഒരു ജോലി എന്നതിലുപരി ഒരു സാംസ്കാരിക പദ്ധതിയായാണ് നാം പരിഗണിച്ചിരുന്നത്. തിരുവാതിര ഞാറ്റുവേല എന്ന തിരിമുറിയാതെ പെയ്യുന്ന മഴയോട് കൂടി ആരംഭിക്കുന്ന ഒരു സാസ്കാരിക ഉത്സവം കൊയ്ത്തുത്സവത്തോടെ അവസാനിക്കുന്നു. ഇതിനിടയില്‍ കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പലതരം പരിപാടികളായി പാടത്തും സ്റ്റേജിലും അരങ്ങേറിയിരുന്നു. എന്നാല്‍ ഇന്ന് അവയില്‍ പലതും നഷ്ടമായി.
      നഷ്ടപ്പെട്ട നമ്മുടെ ആ കാര്‍ഷിക സംസ്കാരം തിരിച്ചു പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ കൃഷി വകുപ്പ് നിരവധി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ചിങ്ങം ഒന്നിന് കര്‍ഷക ദിനമായി ആചരിച്ച് കൊണ്ടാണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
     ഇന്ന് വിദ്യാര്‍ത്ഥികളില്‍ കൂടി ഈ കാര്‍ഷിക സംസ്കാരം ഊട്ടിയുറപ്പിച്ച് സ്വന്തം വീട്ടിലേക്കു പച്ചക്കറികള്‍ സ്വയം വിളയിച്ചെടുക്കുന്ന പദ്ധതിക്ക് കൂടി കൃഷിവകുപ്പ് പ്രോത്സാഹനം നല്‍കുന്നു.സബ്സിഡി നിരക്കില്‍ ഓരോ വീട്ടിലേക്കും മണ്ണും വളവും മിശ്രണം ചെയ്ത് തയ്യാറാക്കിയ ഗ്രോബാഗുകളും പച്ചക്കറി തൈകളും വകുപ്പ് നല്‍കുന്നുണ്ട്. ശരിയായി പരിപാലിച്ച് വിളവെടുക്കുക എന്നത് മാത്രമെ ഉപഭോക്താവിന് പിന്നീട് ചെയ്യാനുളളൂ. സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തിന്റെ കിറ്റ് സൌജന്യമായി നല്‍കുന്ന പരിപാടിയും നടന്നു വരുന്നു.
      ഈ വര്‍ഷം മുതല്‍ കൃഷിവകുപ്പ് മറ്റൊരു ബൃഹത് പദ്ധതി കൂടി നടപ്പിലാക്കി വരുന്നു. 50 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ(കര്‍മ്മ രേഖയില്‍ 99000 രൂപ കാണിക്കുക.ഇല്ലെങ്കില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകും)  വകുപ്പ് അനുവദിക്കുന്നുണ്ട്. ജലസേചനമടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യമായ ഉപകരണങ്ങളും വിത്തും വളവും വാങ്ങാനും ഈ പദ്ധതിയിലൂടെ സാധിക്കും. നിലത്ത് കൃഷി ചെയ്യാന്‍ സാധിക്കാത്ത വിദ്യാലയങ്ങള്‍ക്ക് ഗ്രോബാഗിലും കൃഷി നടത്താം.
        മേല്‍ പറഞ്ഞ കലാലയ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിക്ക് ഒരു കര്‍മ്മരേഖ തയ്യാറാക്കി അതിന്റെ അഞ്ച് കോപി ഏറ്റവും അടുത്തുള്ള കൃഷിഭവനില്‍ സമര്‍പ്പിക്കണം.ഇപ്പോഴാണ് ഇത് സമര്‍പ്പിക്കേണ്ട സമയം.എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിനു വേണ്ടി ഞാന്‍ തയ്യാറാക്കി സമര്‍പ്പിച്ച കര്‍മ്മരേഖ അടുത്ത പോസ്റ്റില്‍ ദര്‍ശിക്കാം. 

Friday, August 19, 2016

ഉണ്ടനും നൂലനും - ഒരനുഭവക്കുറിപ്പ്

               പതിവ് പോലെ ഒരു തിങ്കളാഴ്ച.ഞാന്‍ നാട്ടില്‍ നിന്നും മാനന്തവാടിയിലേക്ക് ബസ് കയറി.എന്റെ ബാഗില്‍ പല സാധനങ്ങള്‍ക്കും പുറമെ രണ്ട് പുസ്തകങ്ങള്‍ കൂടി ഉണ്ടായിരുന്നു. ശ്രീ.വീരാന്‍‌കുട്ടി എഴുതിയ “ഉണ്ടനും നൂലനും“,പിന്നെ കോഴിക്കോട് മുന്‍ കളക്ടര്‍ ശ്രീ.കെ.വി.മോഹന്‍‌കുമാര്‍ എഴുതിയ “അപ്പൂപ്പന്‍ മരവും ആകാശപ്പൂക്കളും”.യാത്രയില്‍ സാധിക്കുമെങ്കില്‍ വായിക്കാനായാണ് ഈ പുസ്തകങ്ങള്‍ കരുതിയിരുന്നത്.അതും ഒന്ന് മടുപ്പിച്ചാല്‍ മറ്റേത് തുടങ്ങാനും അതല്ലെങ്കില്‍ വല്ല സഹയാത്രികനും ചോദിച്ചാല്‍ നല്‍കാനുമായിരുന്നു.

              യാത്രയില്‍ എവിടെവച്ചോ ഞാന്‍ “ഉണ്ടനും നൂലനും“ കയ്യിലെടുത്തു വായന തുടങ്ങി.  ഓമശ്ശേരിയില്‍ നിന്നാണെന്ന് തോന്നുന്നു എന്റെ അടുത്ത് ഒരു മാന്യന്‍ വന്നിരുന്നു.ഞാന്‍ വായന തുടര്‍ന്നു.താമരശ്ശേരി കഴിഞ്ഞപ്പോള്‍ ഉറക്കം വന്നതിനാല്‍ ഞാന്‍ പുസ്തകം പൂട്ടി ബാഗില്‍ വച്ചു. ഉടന്‍ എന്റെ സഹയാത്രികന്‍ പുസ്തകം വായിക്കാന്‍ തരാമോ എന്ന് ചോദിച്ചു. പുസ്തകം കൊടുത്ത് ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

                കല്പറ്റ കഴിഞ്ഞപ്പോഴേക്കും എന്റെ ഉറക്കം വിട്ടു. സഹയാത്രികന്‍ പുസ്തകത്തിന്റെ അവസാന പേജുകളിലേക്ക് എത്തിയിട്ടുണ്ട്.അല്പ സമയത്തിനകം തന്നെ വായന തീര്‍ത്ത് അദ്ദേഹം പുസ്തകം ഒന്ന് തിരിച്ചും മറിച്ചും നോക്കി തിരിച്ച് തന്നു.ശേഷം എന്നെപ്പറ്റി ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.എഞ്ചിനീയറിംഗ് കോളേജിലാണ് എന്നറിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ചിലരെ അന്വേഷിച്ചു.കമ്പളക്കാട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഇദ്ദേഹം അവരെ എങ്ങനെ അറിഞ്ഞു എന്ന സ്വാഭാവിക സംശയം എന്നിലുണ്ടായി.അതും അദ്ദേഹം ക്ലിയര്‍ ചെയ്തു തന്നു.

               പിന്നെ പുസ്തകത്തെപ്പറ്റിയായി ചര്‍ച്ച.ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച പുസ്തകം അദ്ദേഹത്തിന് വളരെ ഇഷ്ടമായി എന്ന് ആ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.തന്റെ കുട്ടികള്‍ക്കും വായിക്കാനായി ഇത്തരം പുസ്തകങ്ങള്‍ എവിടെ നിന്ന് കിട്ടുമെന്നും മറ്റും അദ്ദേഹം ചോദിച്ചറിഞ്ഞു.ഞാന്‍ അംഗമായിരുന്ന ഡി.സി.ബുക്സിന്റെ വി.ഐ.പി ബുക്ക് ക്ലബ്ബിന്റെ കാര്യവും അതില്‍ അംഗമായാല്‍ ലഭിക്കുന്ന ഗുണങ്ങളും ഇപ്പോള്‍ അത് നിര്‍ത്തിവച്ച കാര്യവും ഡി.സി.ബുക്സിന്റെ വയനാട്ടിലെയും കോഴിക്കോട്ടെയും ശാഖകളെയും പറ്റി ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.പുസ്തകങ്ങള്‍ ഇഷ്ടമാണെങ്കിലും കുട്ടികള്‍ക്ക് ഏത് വാങ്ങി കൊടുക്കണം എന്നറിയാത്ത വിഷമം അദ്ദേഹം എന്നോട് പങ്ക് വച്ചു.ഈ പുസ്തകം കുട്ടികള്‍ക്ക് വാങ്ങികൊടുക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.ബസ് കമ്പളക്കാട് എത്തിയപ്പോള്‍ എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി.ഞാന്‍ എന്റെ ലോകത്തേക്കും അയാള്‍ അയാളുടെ ലോകത്തേക്കും ഊളിയിട്ടു.

         അഞ്ച് ദിവസം കഴിഞ്ഞ് ആ ശനിയാഴ്ച രാത്രി എനിക്ക് ഒരു ഫോണ്‍ വന്നു.
“ഹലോ സര്‍, ഞാന്‍ പ്രവീണ്‍.ദിവസങ്ങള്‍ക്ക് മുമ്പ് ബസ്സില്‍ വച്ച് പുസ്തകത്തെപ്പറ്റി ചോദിച്ചയാള്‍.സാര്‍ പറഞ്ഞ പ്രകാരം ഞാന്‍ ഡി.സി ബുക്സിന്റെ കോഴിക്കോട് ശാഖയില്‍ എത്തി അന്വേഷിച്ചു.പക്ഷെ പുസ്തകം കിട്ടിയില്ല.എല്ലാ ശാഖയിലും അവര്‍ അന്വേഷിച്ചെങ്കിലും പുസ്തകം ലഭ്യമല്ല എന്നറിയിച്ചു.ഞാനാണെങ്കില്‍ കുട്ടികളോട് പുസ്തകത്തെപ്പറ്റി പറയുകയും കൊണ്ടുവരാമെന്ന് ഏല്‍ക്കുകയും ചെയ്തു. സാറുടെ നമ്പര്‍ കിട്ടാന്‍ സാറിന്റെ ഓഫീസിലെ റോയിയുടെ നമ്പര്‍ മറ്റൊരാളില്‍ നിന്നും വാങ്ങി റോയിയെ വിളിച്ചു (ഇതേ സമയം തന്നെ റോയിയുടെ നമ്പര്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനും നല്‍കിയത് യാദൃശ്ചികമായി).ആ പുസ്തകം എനിക്ക് തരുമോ?സാര്‍ പറഞ്ഞ സ്കീം നിര്‍ത്തി എങ്കിലും നിലവിലുള്ളവര്‍ക്ക് പുതിയ ഒരു പദ്ധതി തുടങ്ങുന്നതായും അറിഞ്ഞു.”

          “ഓ.കെ....അടുത്ത തിങ്കളാഴ്ച ബസ്സില്‍ കാണാം...”
           ഒരു യഥാര്‍ത്ഥ വായനക്കാരെന്റെ അപേക്ഷക്ക് മുന്നില്‍ ഞാന്‍ ആ പുസ്തകം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച അദ്ദേഹം കയറുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നതിനാല്‍ എന്നെ അയാള്‍ ശല്യപ്പെടുത്തിയില്ല.അദ്ദേഹം കയറിയോ ഇല്ലേ എന്നറിയാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഈ വിവരം ഞാന്‍ അറിഞ്ഞത്.അങ്ങനെ “ഉണ്ടനും നൂലനും“ ഞാന്‍ സന്തോഷപൂര്‍വ്വം ആ മാന്യസുഹൃത്തിന് കൈമാറി.പുസ്തകത്തിന്റെ വില തരാന്‍ അദ്ദേഹം തയ്യാറായെങ്കിലും ഞാന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു.


സൌജന്യ സേവനങ്ങൾ - പോലീസ് വകുപ്പ്

            "Be ready to return to the stone age" എന്ന് ഒരു പക്ഷേ ബൂലോകത്ത് അധികം ആരും കേട്ടിരിക്കില്ല. ഒരു ഗുരുതരമായ പ്രശ്നം ഉടലെടുക്കുന്നത് വരെ ഞാനും അത് കേട്ടിരുന്നില്ല.

             സംഭവം നടക്കുന്നത് ഏകദേശം 10 വർഷം മുമ്പാണ്. ഞാൻ ജോലി ചെയ്യുന്ന വയനാട് എഞ്ചിനീയറിംഗ് കോളേജിലെ ഏതോ ഒരു കുട്ടിയുടെ പേരിൽ ഒരു പാർസൽ വന്നു.വേറെ എവിടേക്കും പോകാനില്ലാത്തതിനാൽ വൈകുന്നേരങ്ങളിലും കോളേജിൽ ഉണ്ടാകാറുള്ള എന്റെ സഹപ്രവർത്തകൻ അത് വാങ്ങി വച്ചു. അവന്റെ നിർഭാഗ്യത്തിന്, അതിന്റെ പിന്നിലുണ്ടായിരുന്ന ഊരും പേരുമില്ലാത്ത ഒരു മൊബൈൽ നമ്പർ അവൻ നോട്ട് ചെയ്തു.

            രാത്രി റൂമിലിരിക്കുമ്പോൾ തലേ ദിവസം  കസിൻ അയച്ച ഒരു എസ്.എം.എസ് (അന്ന് വാട്സ് ആപ് ഇല്ല) പെട്ടെന്ന് അവന്റെ തലയിൽ മിന്നി - "Be ready to return to the stone age".അന്ന് വൈകുന്നേരം കോളേജിൽ വച്ച് നോട്ട് ചെയ്ത ഊരും പേരുമില്ലാത്ത ആ മൊബൈൽ നമ്പറിലേക്ക് അവൻ ആ മെസേജ് ചുമ്മാ ഒരു രസത്തിനായി(?) ഫോർവേഡ് ചെയ്തു.

             മെസേജ് കിട്ടിയ തിരുവനന്തപുരത്തെ വീട്ടമ്മ ഒന്ന് ഞെട്ടി.അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന മെസേജിൽ ഒരു ഭീഷണി സ്വരം ഉള്ളതിനാൽ അവർ പോലീസിൽ പരാതി നൽകി.എസ്.എം.എസ് ആയതിനാൽ പരാതി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സൈബർ സെല്ലിലേക്ക് എത്തി.മെസേജ് അയച്ച ആളെ കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.നേരെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.

              പോലീസ് ആസ്ഥാനത്ത് അടച്ചിട്ട മുറിയിൽ മൂന്ന് ദിവസം എന്റെ സഹപ്രവർത്തകൻ ചോദ്യം ചെയ്യലിന് വിധേയമായി.കാരണം 2001ൽ നടന്ന വേൾഡ് ട്രേഡ് സെന്ററ് ആക്രമണത്തിന് തൊട്ട് മുമ്പ് അൽ-ക്വയ്ദ എന്ന ഭീകര സംഘടന അയച്ച മെസേജ് ആയിരുന്നു അത്!!എന്റെ സഹപ്രവർത്തകനും അൽ‌ക്വയ്ദയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ പോലീസ് നിരന്തരം ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല.അവന്റെ ഫോൺ വിളികൾ ട്രാപ് ചെയ്യും എന്നതിനാൽ ഞങ്ങളിൽ പലർക്കും പിന്നെ അവനെ വിളിക്കാനും പേടി തോന്നി.നിശ്ചയിച്ച് വച്ച കല്യാണവും ഈ കാരണത്താൽ മുടങ്ങിപ്പോകും എന്ന അവസ്ഥ വരെ എത്തി.

              ഒരു മെസേജ് ഫോർവേഡ് ചെയ്താൽ, ഒരു മിസ്കാൾ അടിച്ചാൽ, ഒരു പോസ്റ്റ് ലൈക് ചെയ്താൽ, ഒരു വീഡിയൊ അപ്‌ലോഡ് ചെയ്താൽ എല്ലാം ഒരു പക്ഷേ നാം ഒരു സൈബർ കുറ്റകൃത്യത്തിൽ അകപ്പെട്ടേക്കാം. എന്തൊക്കെയാണ് സൈബർ കുറ്റകൃത്യങ്ങൾ എന്നും അതിന്റെ ശിക്ഷകൾ എന്ത് എന്നും സൌജന്യമായി ക്ലാസ് എടുത്ത് തരാൻ പോലീസ് വകുപ്പിനെ സമീപിച്ചാൽ മതി.വെള്ളക്കടലാസിൽ അതാത് ജില്ലയിലെ പോലീസ് മേധാവിക്ക് അപേക്ഷ നൽകിയാൽ അനുയോജ്യനായ വ്യക്തിയെ അവർ തരും.നിയമ വശങ്ങളെക്കുറിച്ച് പറയാൻ KELSA പ്രതിനിധിയും വിവിധ തരം കേസുകളെപ്പറ്റി പറയാൻ അനുഭവസ്ഥരായ പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ചാൽ ക്ലാസ് ഏറെ പ്രയോജനപ്പെടും. സ്മാർട്ട് ഫോൺ ഉപയോഗം വ്യാപകമായതിനാൽ ഈ വിഷയത്തിൽ എല്ലാവർക്കും ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണ്.

ചിങ്ങം പിറന്നു.മണ്ണിനും മനസ്സിനും ഐശ്വര്യം പകരാൻ ദേ കൃഷി വകുപ്പ് റെഡി.അപ്പോൾ നമുക്ക് അടുത്തത് അതിനെപ്പറ്റിയാവാം....

ഉണ്ടനും നൂലനും

       കുറെ കാലത്തിന് ശേഷം യാത്രയിൽ വായിക്കാനെടുത്ത പുസ്തകമായിരുന്നു ശ്രീ.വീരാൻ‌കുട്ടി എഴുതിയ ഉണ്ടനും നൂലനും. പുസ്തകത്തിന്റെ പുറം ചട്ടയും പേരും തന്നെയാണ് എന്നെ ഈ പുസ്തകം വാങ്ങാനും വായിപ്പിക്കാനും പ്രേരിപ്പിച്ചത്.

      ഉണ്ടൻ അപ്പുവും ജ്യേഷ്ടൻ അച്ചുവും തമ്മിലുള്ള സാഹോദര്യ സ്നേഹത്തിന്റെ കഥ പറയുകയാണ് ഈ പുസ്തകത്തിലൂടെ.ഇടക്ക് അമ്മ എന്ന കഥാപാത്രവുമുണ്ട്. അവർക്കും തന്റെ രണ്ട് മക്കളോടുള്ള അളവറ്റ സ്നേഹം കഥയിലൂടെ ഒഴുകുമ്പോൾ അനുഭവപ്പെടും. അമ്മ ഒരല്പ കാലത്തേക്ക് വിട്ടുപോകുമ്പോൾ ഉണ്ടന്റെയും നൂലന്റെയും ജീവിതം തന്നെ മാറിപ്പോകുന്നത് അവർക്ക് അമ്മയോടുള്ള സ്നേഹം തെളിയിക്കുന്നുണ്ട്. പഠനത്തിൽ പിന്നോക്കം നിന്നിരുന്ന നൂലൻ അവസാനം മികവ് തെളിയിക്കുന്നതിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നു.

      ചെറിയ ചെറിയ വഴക്കും തല്ലും ഒക്കെ പണ്ട് കാലത്ത് എല്ലാ കുടുംബങ്ങളിലും സ്കൂൾ ക്ലാസ്സുകളിലും ഒക്കെ ഉണ്ടായിരുന്നു. ഇങ്ങനെ തല്ല് കിട്ടിയവനോടായിരിക്കും തല്ല് കൊടുത്തവന്റെ പിൽക്കാലത്തെ ഏറ്റവും നല്ല കൂട്ടുകെട്ട് എന്നതും രസകരമാണ്.ഈ കഥയിലും കുഞ്ഞ് കുഞ്ഞ് വഴക്കുകളും പരസ്പര പാരവയ്പ്പും എല്ലാം ഉണ്ട്. നല്ല കാര്യങ്ങൾ പുകഴ്ത്താനും ചീത്ത കാര്യങ്ങൾക്ക് ചെറിയ ശിക്ഷ നൽകി അതിലൂടെ ബോധവൽക്കരണം നടത്താനും അമ്മ എന്ന കഥാപാത്രം ശ്രമിക്കുന്നുണ്ട്. ഇതിലൂടെ കഥ സുന്ദരമായി ഒഴുകുന്നു.

      ഡി.സി ബുക്സിന്റെ മാമ്പഴം സീരിസിൽ വരുന്ന ഒരു പുസ്തകമാണ് ഉണ്ടനും നൂലനും. മാമ്പഴം സീരീസിലെ പുസ്തകങ്ങൾ വളരെ ലളിതമായ ഭാഷയിൽ കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങുന്ന രൂപത്തിൽ കഥയും കാര്യവും ചേർത്ത് പറയുന്നവയാണ്. “ഉണ്ടനും നൂലനും” കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാനും ഗുണപാഠം ഗ്രഹിക്കാനും പറ്റുന്ന ഒരു പുസ്തകമായാണ് എനിക്കനുഭവപ്പെട്ടത്.

കൃതി : ഉണ്ടനും നൂലനും
കർത്താവ് : വീരാൻ‌കുട്ടി
വില: 70 രൂപ
പ്രസാധകർ : ഡി.സി ബുക്സ്, കോട്ടയം
      പുസ്തകം ഇപ്പോൾ കിട്ടാനില്ല എന്ന് ഈയിടെ പരിചയ്പ്പെട്ട ഒരു സുഹൃത്ത് പറഞ്ഞു. അത്ഭുതകരമായ ആ അനുഭവം ഇന്ന് വൈകിട്ട് പറയാം.