Pages

Friday, June 10, 2022

ആഗ്രയിലൂടെ - 4

Part 1 :  ആഗ്രയിലൂടെ - 1

Part 2 : ആഗ്രയിലൂടെ .... 2

Part 3 : ആഗ്രയിലൂടെ - 3

ആഗ്ര ഫോർട്ടിൽ നിന്നും ഏതാനും നിമിഷങ്ങൾ സഞ്ചരിച്ചപ്പഴേക്കും ഞങ്ങൾ താജ് മഹലിന്റെ പിന്നാമ്പുറത്തെത്തി. ബായി കാണിച്ച് തന്ന ഗേറ്റിലൂടെ ഞങ്ങൾ അകത്തെത്തി. ഇവിടെയും ടിക്കറ്റ് ഞങ്ങൾ ഓൺലൈനിൽ എടുത്തിരുന്നു. മുതിർന്നവർക്ക് 45 രൂപയാണ് ടിക്കറ്റ് നിരക്ക്. പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റില്ല.

പ്രവേശന കവാടത്തിൽ ബാഗ് പരിശോധനയുണ്ട്. ഒരു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും അകത്തേക്ക് പ്രവേശിപ്പിക്കില്ല. ട്രൈപോഡ്, ചാർജ്ജർ തുടങ്ങീ മൊബൈൽ അനുബന്ധ ഉപകരണങ്ങളും അനുവദനീയമല്ല. അവയൊക്കെ ഉണ്ടെങ്കിൽ കൗണ്ടറിൽ ഏൽപിക്കാം. തിരിച്ച് വരുമ്പോൾ കിട്ടുമോ ഇല്ലയോ എന്ന് ഒരു ഗ്യാരണ്ടിയും ഇല്ല.

പ്രവേശന കവാടം കടന്ന് കഴിഞ്ഞാൽ റെഡ് സ്റ്റോൺ നിർമ്മിതികളാണ് ആദ്യം കാണുന്നത്. മനോഹരമായി സെറ്റ് ചെയ്ത പുൽതകിടികളും അവക്കിടയിലൂടെയുള്ള നടപ്പാതകളും സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെടും.  കോട്ടവാതിൽ പോലെയുള്ള വലിയൊരു വാതിലിന് മുന്നിൽ വീണ്ടും ഞങ്ങളെത്തി.

"ഉമ്മച്ചീ.... അതാ താജ് മഹൽ ... " ജീവിതത്തിലാദ്യമായി താജ് മഹൽ കണ്ട എന്റെ ആറ് വയസ്സ് കാരൻ ലിദു മോൻ ആവേശത്തിൽ വിളിച്ച് പറഞ്ഞു. ഞാൻ താജ് മഹലിന്റെ കവാടം കടക്കുന്നത് അഞ്ചാമത്തെ തവണയായിരുന്നു. എന്റെ ഭാര്യ മൂന്നാം തവണയും മറ്റ് മക്കൾ രണ്ടാം തവണയും താജ് മഹൽ ദർശിച്ചു. ലോകാത്ഭുതങ്ങളിൽ ഒന്നായി സ്കൂൾ കാലം മുതലേ പഠിച്ച് വരുന്ന താജ് മഹൽ ആദ്യമായി കൺമുന്നിൽ പ്രത്യക്ഷമായതിന്റെ ആശ്ചര്യം നൗഷാദിന്റെ കുടുംബത്തിലും കണ്ടു.

പതിവ് പോലെ താജ് മഹലിന്റെ ഉച്ചിയിൽ തൊടുന്ന ഫോട്ടോ എടുക്കാനായി സഞ്ചാരികളും ഫോട്ടോ എടുപ്പിക്കാനായി ഫോട്ടോഗ്രാഫർമാരും തിക്കിത്തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ഫോട്ടോഗ്രാഫർ മൊബൈലിൽ നൗഷാദിന്റെ മോൾക്ക് പ്രസ്തുത ഫോട്ടോ സൗജന്യമായി എടുത്ത് കൊടുത്തു. താജ് മഹൽ പശ്ചാത്തലമാക്കി നിരവധി ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ ആ ശില്പകാവ്യത്തിനടുത്തേക്ക് നീങ്ങി.

മുൻ സന്ദർശനങ്ങളിലെപ്പോലെ നേരിട്ട് താജ്മഹലിന്റെ സ്റ്റെപ്പ് കയറുന്നതിന് പകരം ഇടത് ഭാഗത്ത് ഏറ്റവും അറ്റത്തുള്ള സ്റ്റെപ്പ് കയറിയാണ് എല്ലാവരും പ്രവേശിച്ചിരുന്നത്. അവിടെ എത്തിയപ്പോഴാണ് താജ്മഹലിനകത്ത് പ്രവേശിക്കാൻ ഇനിയും ടിക്കറ്റ് എടുക്കണം എന്നതറിഞ്ഞത്. ഓൺലൈനിൽ Taj mausoleum എന്ന് കാണിച്ച് 200 രൂപയുടെ ടിക്കറ്റ് കണ്ടിരുന്നു. അത് ഏതോ മ്യൂസിയത്തിക്കുള്ള ടിക്കറ്റാണെന്ന് കരുതി ഞാൻ എടുത്തതുമില്ല. പക്ഷേ ടിക്കറ്റ് കൗണ്ടർ അവിടെത്തന്നെ ഉണ്ടായിരുന്നതിനാൽ മുതിർന്ന അഞ്ച് പേർക്കും ഞങ്ങൾ ടിക്കറ്റ് എടുത്തു. കുട്ടികൾക്ക് സൗജന്യമായതിനാൽ അവരെയും കൂടെ കടത്തി വിട്ടു. ഞാനും നൗഷാദും പുറത്ത് കാത്തിരുന്നു.

താജ് മഹലിന്റെ ഉൾഭാഗവും ഷാജഹാന്റെയും മുംതസ് മഹലിന്റെയും ശവകുടീരങ്ങളും കൺ കുളിർക്കെ കണ്ട് അവർ തിരിച്ച് വന്നപ്പഴേക്കും താജ് മഹലിന്റെ മകുടങ്ങളിൽ സൂര്യന്റെ പൊൻ കിരണങ്ങൾ പതിക്കാൻ തുടങ്ങിയിരുന്നു. അവിടന്നും ഇവിടന്നും സെക്യൂരിറ്റിക്കാരുടെ വിസിലുകൾ മുഴങ്ങാൻ തുടങ്ങിയതോടെ താജ് മഹൽ പരിസരം പെട്ടെന്ന് വിജനമാകാൻ തുടങ്ങി. അടുത്ത ദിവസം ഡൽഹിയിലെത്തി കാശ്മീർ എന്ന സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കാനുള്ളതിനാൽ ഞങ്ങളും ഷാജഹാനോടും മുംതാസിനോടും സലാം പറഞ്ഞ് പിരിഞ്ഞു.


NB: മുൻ വർഷത്തെ താജ്മഹൽ സന്ദർശനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.



Thursday, June 09, 2022

ആഗ്രയിലൂടെ - 3

Part 1 :  ആഗ്രയിലൂടെ - 1

Part 2 : ആഗ്രയിലൂടെ .... 2

കോട്ടക്കകത്ത് വലത് ഭാഗത്ത് ആദ്യം കാണുന്ന ചെങ്കൽ നിർമ്മിതിയാണ് ജഹാംഗീർ മഹൽ. അക്ബറിന്റെ രജപുത്ര ഭാര്യമാർ വസിച്ചിരുന്ന സ്ഥലമാണ് ഇത്. പൂന്തോട്ടത്തിൽ ഉലാത്തുന്ന അക്ബറിനെ മുകളിലെ ചെറിയൊരു കിളിവാതിലിലൂടെ ജോധാബായി എത്തി നോക്കുന്നുണ്ടോ എന്ന് ഒരു വേള നമുക്ക് ഇപ്പോഴും സംശയം തോന്നും. അക്ബറിന്റെ പുത്രനായിരുന്ന ജഹാംഗീറിന്റെ ഓർമ്മയിൽ ജഹാംഗീർ പാലസ് എന്നും ഈ കെട്ടിടം ഇപ്പോൾ അറിയപ്പെടുന്നു. അതിന്റെ വലത് വശത്ത് പൊളിഞ്ഞ് പോയ കെട്ടിടങ്ങളുടെ കുറെ അവശിഷ്ടങ്ങൾ കാണാം. അതായിരുന്നു അക്ബർ പാലസ്. ബംഗാളി വാസ്തുശില്പ പ്രകാരം നിർമ്മിക്കപ്പെട്ടതിനാൽ ഈ രണ്ട് പാലസിനെയും കൂട്ടിച്ചേർത്ത് ബംഗാളി മഹൽ എന്നും പറയാറുണ്ട്.


ചുവന്ന കല്ലുകളാൽ നിർമ്മിതമായ കെട്ടിടങ്ങളിൽ നിന്ന് ഉള്ളോട്ട് നടന്ന് ഞങ്ങൾ എത്തിയത് മാർബിൾ നിർമ്മിതമായ കെട്ടിടങ്ങളിലാണ്. ഷാജഹാൻ പാലസ് ആരംഭിക്കുന്നത് അവിടം മുതലാണ്. 

ഷാജഹാൻ പാലസിന്റെ വരാന്തയിൽ ഒരു മുറിക്കകത്ത് പൂട്ടിയിട്ട നിലയിൽ വലിയൊരു വാതിൽ കാണാം. ഗസ്നി ദർവാസ എന്നാണത് അറിയപ്പെടുന്നത്. ഗസ്നിയുടെ കോട്ടയിൽ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടു വന്നതാണിത് എന്നു പറയപ്പെടുന്നു. സോമനാഥ ക്ഷേത്രത്തിന്റെ ചന്ദന വാതിൽ ഗസ്നി കൊള്ളയടിച്ചതാണ് എന്നും പറയപ്പെടുന്നു. അതിനാൽ സോമനാഥ് ഗേറ്റ് എന്നും ഈ വാതിൽ അറിയപ്പെടുന്നു.

പിന്നീട് എത്തുന്നത് മനോഹരമായ ഒരു വെണ്ണക്കൽ സൗധത്തിലാണ്. ഷാജഹാനും മുംതസ് ബീഗവും താമസിച്ചിരുന്ന ഈ സൗധത്തിന്റെ പേരാണ് ഖാസ് മഹൽ. ഇവരുടെ പെൺമക്കളായ ജഹനാരയും റോഷ്നാരയും താമസിച്ചിരുന്ന ഇടവും ഖാസ് മഹലിന്റെ ഇടത്തും വലത്തും കാണാം. ഖാസ് മഹലിന്റെ മുൻഭാഗത്ത് കാണുന്നതാണ് അംങ്കൂരി ബാഗ് അഥവാ മുന്തിരിത്തോട്ടം (ഇന്ന് മുന്തിരി ഒന്നും ഇല്ല).

ഖാസ് മഹലും കഴിഞ്ഞ് കാണുന്ന സൗധവും വളരെ മനോഹരമാണ്. പക്ഷെ, ഒരു വിഷാദഗാനം അവിടെ സദാ സമയവും അലയടിക്കുന്നുണ്ട്. മുസമ്മൻ ബുർജ് എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിലായിരുന്നു എട്ട് വർഷക്കാലം ഷാജഹാനെ സ്വന്തം മകൻ ഔറംഗസീബ് തടവിലിട്ടത്. അങ്ങകലെ താജ്മഹലിലേക്കു കണ്ണും നട്ട് ആ മനുഷ്യൻ എട്ട് വർഷം പാടിയ പാട്ടുകൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നിറക്കും. 

മുസമ്മൻ ബുർജിന് സമീപം തന്നെ, ജനങ്ങളുടെ പരാതി നേരിട്ട് ബോധിപ്പിക്കാനുള്ള ജഹാംഗീറിന്റെ ചെയിൻ ഓഫ് ജസ്റ്റിസ് ഉണ്ടായിരുന്ന സ്ഥലം കാണാം. ഒരു ക്വിന്റലോളം ഭാരമുള്ള സ്വർണ്ണത്തിന്റെ ചങ്ങലയായിരുന്നു ഇത്.ഇന്നത് അവിടെ ഇല്ലാത്തത് ഭാഗ്യം. തൊട്ടടുത്തുള്ള ശീഷ് മഹൽ എന്ന ഗ്ലാസ് പാലസ് പുറത്ത് നിന്ന് നോക്കി കാണാം.

ചക്രവർത്തിയുടെ മുമ്പാകെ പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാനുള്ള സൗകര്യം എല്ലാ രാജാക്കന്മാരും ഒരുക്കാറുണ്ട്. മുഗൾ ചക്രവർത്തിമാർ ഇതിനായി വലിയൊരു ഹാൾ തന്നെ പണി കഴിപ്പിച്ചിരുന്നു. മനോഹരമായ കൊത്തുപണികളാൽ അലംകൃതമായ വിശാലമായ ആ ഹാളാണ് ദിവാനിം ആം. അതിന്റെ മുറ്റത്തായി ഒരു ശവക്കല്ലറ കാണാം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനിടെ ഇവിടെ വച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷുകാരനായ ജോൺ റസ്കലിന്റെ ശവകുടീരമാണത്.

ദിവാനി ആമിലെ ഇടുങ്ങിയ ഒരു ഗോവണിപ്പടിയിലൂടെ കുറെ പേർ മുകളിലേക്ക് കയറുന്നത് കണ്ട് ഞങ്ങളും കയറി. ഖാസ് മഹലും അങ്കൂരി ബാഗും നടുമുറ്റമായി വരുന്ന രൂപത്തിൽ കണ്ടിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഞങ്ങളെത്തിയത്. അവിടെ ഒരു മൂലയിലുള്ള വാതിൽ തുറന്നു മറ്റൊരു വെണ്ണക്കൽ സൗധത്തിലേക്ക് ഞങ്ങളെത്തി. നാഗിന മസ്ജിദ് ആയിരുന്നു അത്. ഷാജഹാൻ ചക്രവർത്തി കൊട്ടാരത്തിലെ സ്ത്രീകൾക്ക് പ്രാർത്ഥിക്കാനായി പണി കഴിപ്പിച്ചതാണ് ഈ മസ്ജിദ് . ഇപ്പോൾ അവിടെ നമസ്കാരം ഒന്നും തന്നെ ഇല്ല.

ആഗ്ര ഫോർട്ടിനകത്ത് നമ്മൾ കറങ്ങാൻ തുടങ്ങിയിട്ട് സമയം ഏറെയായി. ഇതിനിടക്ക് , 2014 ൽ എന്റെ കൂടെ നാഷണൽ യൂത്ത് ഫെസ്റ്റിവലിന് പഞ്ചാബിലേക്ക് വന്ന കോഴിക്കോട്ടുകാരൻ സുധിനെയും ഭാര്യയെയും അവിടെ വച്ച് കണ്ടുമുട്ടി. വെയിൽ കുറഞ്ഞപ്പോൾ യമുനാ നദിയിൽ നിന്നുയർന്ന മന്ദമാരുതൻ താജ് മഹലിനെയും തഴുകി ഞങ്ങളുടെ സമീപത്തെത്തി. താജിന്റെ തണുപ്പും മുംതസിന്റെ ഗന്ധവും നിറഞ്ഞ ആ കുളിർക്കാറ്റ് ഞങ്ങളെ താജ് മഹലിലേക്ക് നയിച്ചു.


NB:മുൻ സന്ദർശന വിവരണവും ഫോട്ടോസും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(തുടരും...)

Part 4 : ആഗ്രയിലൂടെ - 4

Wednesday, June 08, 2022

ആഗ്രയിലൂടെ - 2

Part 1 :  ആഗ്രയിലൂടെ - 1

രണ്ട് ദിവസത്തെ ട്രെയിൻ യാത്ര എല്ലാവരിലും ക്ഷീണം പടർത്തിയിരുന്നു. എങ്കിലും എത്രയും പെട്ടെന്ന് കുളിച്ച് ഉച്ചഭക്ഷണം കഴിക്കാനായി തൊട്ടടുത്ത "മനോജ് ഭോജനാലയ" ത്തിൽ ഞങ്ങളെത്തി. ബായി അവിടെ ആർക്കോ വേണ്ടി ഒരു അപേക്ഷ തയ്യാറാക്കുന്നുണ്ടായിരുന്നു. ഞങ്ങളെത്തിയതോടെ ഭക്ഷണം വിളമ്പലും കറി ഒഴിക്കലും തൈര് പാരലും വെള്ളം കോരലും എല്ലാം ബായി തന്നെ ഏറ്റെടുത്തു.

ഭക്ഷണം കഴിഞ്ഞ ഉടനെത്തന്നെ ഞങ്ങൾ ആഗ്രാ ഫോർട്ടിലേക്ക് പുറപ്പെട്ടു. ടിക്കറ്റ് ഓൺലൈനിൽ നേരത്തെ എടുത്തിരുന്നു. മുതിർന്നവർക്ക് 35 രൂപയാണ് ടിക്കറ്റ് നിരക്ക്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ആഴ്ചയിൽ ഏഴ് ദിവസവും പ്രവേശനമുണ്ട്.

ആഗ്ര എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്തുന്നത് താജ് മഹൽ ആണ്. എന്നാൽ താജിൽ നിന്നും ഏതാനും കിലോമീറ്ററുകൾ ദൂരെ , ഒരു കാലത്തെ വലിയൊരു സാമ്രാജ്യത്തിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന ആഗ്ര ഫോർട്ടും നെഞ്ചുയർത്തി നിൽപ്പുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ പുനരുദ്ധാരണം തുടങ്ങി വച്ച് പിന്നീട് അധികാരത്തിൽ വന്ന ജഹാംഗീറും ഷാജഹാനും വിവിധ നിർമ്മിതികൾ നടത്തിയ ആഗ്ര ഫോർട്ട് ചരിത്രകുതുകികൾക്ക് കാഴ്ച സദ്യയൊരുക്കും. ആഗ്രയിൽ വരുന്ന ഏതൊരു സഞ്ചാരിയും ആഗ്ര കോട്ട കണ്ട ശേഷമേ താജ് മഹൽ സന്ദർശിക്കാവൂ എന്നാണ് എന്റെ പക്ഷം.

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ആഗ്ര ഫോർട്ടിന് നാല് കോട്ടവാതിലുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ മൂന്നും ഇന്ത്യൻ സൈന്യത്തിന്റെ കീഴിലായതിനാൽ പൊതുജനങ്ങൾക്ക് അവയിലൂടെ പ്രവേശനമില്ല. തെക്ക് ഭാഗത്തുള്ള അമർസിങ്ങ് ഗേറ്റിലൂടെ കോട്ടക്കകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ബീർബലിന്റെ കുസൃതികളും രാജാ തോഡർമാളിന്റെ ചിന്തകളും ഇടത്തും വലത്തും നമുക്ക് അനുഭവപ്പെടും.


രജപുത്ര രാജാവായ ബാദൽ സിംഗ് പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ആഗ്ര ഫോർട്ട് എന്ന് പറയപ്പെടുന്നു. അന്ന് ബാദൽ ഘർ എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് മുഹമ്മദ് ഗസ്നിയും അലക്സാണ്ടർ ലോധിയും ഇബ്രാഹിം ലോധിയും ഈ കോട്ട കീഴടക്കി. 1526ലെ ഒന്നാം പാനിപ്പറ്റ് യുദ്ധത്തോടെ കോട്ട മുഗൾ രാജവംശത്തിന്റെ കീഴിലായി. മുഗൾ സാമ്രാജ്യത്തിലെ എല്ലാ രാജാക്കന്മാരും താമസിച്ച ഈ കോട്ടയെ ഇന്നത്തെ രൂപത്തിലാക്കിയത് അക്ബർ ചക്രവർത്തിയും ഷാജഹാൻ ചക്രവർത്തിയും കൂടിയാണ്.

വിവിധ കാലഘട്ടങ്ങളിലായി പണികഴിപ്പിച്ച നിരവധി നിർമ്മിതികൾ കോട്ടക്കകത്തുണ്ട്. ഇവയെപ്പറ്റി വിവരിച്ച് തരാൻ നിരവധി ഗൈഡുമാരും നമ്മളെ പൊതിയും. 200 രൂപ മുതൽ മുകളിലോട്ടാണ് റേറ്റ്. 100 രൂപ കൊടുത്താലും അവർ വരും. പക്ഷെ സമയം അവർ തെളിച്ച് കൊണ്ട് പോകുന്നതിന് അനുസരിച്ചായിരിക്കും. അതിനെക്കാളും നല്ലത് പോകുന്നതിന് മുമ്പേ ഫോർട്ടിനകത്ത് കാണാനുള്ളതിനെപ്പറ്റി സ്വയം അറിയുകയാണ്. കൃത്യമായി അടയാളപ്പെടുത്തി വച്ചിട്ടുള്ളതിനാൽ സന്ദർശന സമയത്ത് വ്യക്തമായി മനസ്സിലാക്കാനും സാധിക്കും.

കോട്ടക്കകത്തെ വിവിധ കെട്ടിടങ്ങൾ കാണാനായി ഞങ്ങൾ മുന്നോട്ട് നടന്നു.

(തുടരും....)

Part 3 : ആഗ്രയിലൂടെ - 3   

Tuesday, June 07, 2022

ആഗ്രയിലൂടെ .... 1

ഓരോ ഭാരതീയനും ജീവിതത്തിൽ ഒരു തവണയെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന ഒന്നാണ് വെണ്ണക്കല്ലിലെ അനശ്വര പ്രണയ കാവ്യമായ താജ്മഹൽ. ലോകാത്ഭുതങ്ങളിൽ ഒന്നായ ഇത് കാണാൻ വേണ്ടി മാത്രം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വരുന്നവരുടെ എണ്ണം നമ്മെ വിസ്മയപ്പെടുത്തും. വർഷത്തിൽ 70 ലക്ഷം മുതൽ 80 ലക്ഷം വരെ സഞ്ചാരികൾ താജ് മഹൽ സന്ദർശിക്കുന്നതായാണ് കണക്ക്.

ഡൽഹിയിലേക്ക് ട്രെയിൻ കയറുമ്പോൾ പലരും മനസ്സിൽ കുറിക്കുന്ന ഒരാഗ്രഹമാണ് ആഗ്ര സന്ദർശനം. ഏഴ് തവണ ഡൽഹി സന്ദർശിച്ച ഞാൻ അതിൽ നാല് തവണയും ആഗ്രയിൽ താജ് മഹലിന്റെ മുന്നിലെത്തിയിട്ടുണ്ട്. 2013 ൽ എന്റെ പതിനാറാം വിവാഹ വാർഷിക ദിനം കുടുംബ സമേതം  ഈ പ്രണയ സൗധത്തിലായിരുന്നു.

യമുനാ നദിയിൽ നിന്നും താജിനെ തഴുകിത്തലോടി എത്തുന്ന മന്ദമാരുതനിൽ മുംതാസിന്റെ സുഗന്ധം നിറഞ്ഞ് നിൽക്കുന്നതിനാലാവാം ഓരോ ഡൽഹി സന്ദർശനത്തിലും ആഗ്ര വീണ്ടും വീണ്ടും എന്നെ മാടി വിളിക്കുന്നത്.

കുടുംബ സമേതം ഒരു കാശ്മീർ യാത്രക്ക് പദ്ധതി തയ്യാറാക്കുമ്പോൾ നേരിട്ട് കാശ്മീരിൽ എത്തുക എന്നതായിരുന്നു എന്റെ പ്രഥമ ലക്ഷ്യം. കഴിഞ്ഞ കുറെ കുടുംബ യാത്രകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എനിക്ക് പ്രീഡിഗ്രി സുഹൃത്ത് നൗഷാദിനെയും കുടുംബത്തെയും കൂടി കൂട്ടിന് ലഭിച്ചിരുന്നു.വർഷങ്ങൾക്ക് മുമ്പ് ഒരു ഊട്ടി ട്രിപ്പും ഒരു കൊച്ചി ട്രിപ്പും ഞങ്ങൾ ഒരുമിച്ച് നടത്തിയിരുന്നതിനാൽ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നു. നൗഷാദിന്റെ കുടുംബത്തിന് താജ് മഹൽ കാണാൻ ആഗ്രഹം ഉണ്ടായതിനാൽ ഞങ്ങൾ യാത്രയുടെ ഷെഡ്യൂൾ അപ്രകാരമാക്കി.

മെയ് 19 ന് രാവിലെ 10.30 ന് ആഗ്രയിൽ ഇറങ്ങുന്നത് വരെ താമസിക്കാനും ഫ്രഷാവാനും ഒരു റൂം എവിടെ എടുക്കും എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നില്ല. മുൻ സന്ദർശനങ്ങളിലും അവിടെ എത്തിയ ശേഷം റൂം തേടിപ്പിടിക്കുകയായിരുന്നു പതിവ്. സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് നൗഷാദിന്റെ സഹപ്രവർത്തകൻ നൽകിയ വിവര പ്രകാരം ഒരു അഹ്മദ് ബായി യെ വിളിച്ചത്. മലയാളം നന്നായി തിരിയുന്ന ആഗ്രക്കാരനാണ് അഹ്മദ് ബായി. "ഏ ചെങ്ങായി " എന്നേ ഏത് പ്രായക്കാരെയും ആ ചെങ്ങായി വിളിക്കൂ. ടൂറിസ്റ്റുകൾക്ക് (പ്രത്യേകിച്ച് മലയാളം സംസാരിക്കുന്നവർക്ക്) റൂം ശരിയാക്കിക്കൊടുത്ത്  കേരള ഭക്ഷണം ലഭിക്കുന്ന സ്ഥലവും കാണിച്ച് കൊടുത്ത് തന്റെയും സഹോദരന്റെയും ഓട്ടോയിൽ താജ് മഹലും ആഗ്ര ഫോർട്ടും സന്ദർശിച്ച് തിരിച്ചെത്തിക്കുക എന്നതാണ് ബായിയുടെ പരിപാടി. അഞ്ച് കിലോമീറ്ററിൽ താഴെയുള്ള ദൂരം ഓടിത്തിരിച്ചെത്തി ഒരു ഓട്ടോക്ക് 400 രൂപ വാങ്ങുമ്പോഴാണ് നമ്മൾ വീണ കുഴിയെപ്പറ്റി ബോധം വരൂ . താജ് മഹലിലേക്കുള്ള ഞങ്ങളുടെ യാത്രക്കിടയിൽ മറ്റൊരാളോട് വെറും 100 രൂപ കൊടുത്ത് താജിലേക്ക് ഓട്ടോ പിടിച്ചെത്താൻ പറഞ്ഞതും ഞാൻ കേട്ടു. അതായത് up & down ശരിയായ ചാർജ്ജ് 200 രൂപയേ വരൂ. ഒരാൾക്ക് 100 രൂപ എന്ന തോതിലാണ് ബായി ഈടാക്കുന്നത് എന്ന് സാരം.

റൂം ശരിയാക്കുന്നിടത്തും ബായി ആളും തരവും നോക്കി മലയാളിയെ "ശരിയാക്കും". 1200 രൂപയുള്ള AC ഡബിൾ റൂം ബായിക്ക് "കിട്ടുന്നത്" 1800 രൂപക്കാണ്. അത് "വില പേശി" 1600 രൂപക്ക് ആക്കിത്തരും ! വൈകിട്ട് എട്ട് മണിയോടെ ബായി സ്ഥലം വിടുന്നതിനാൽ റൂമിന്റെ അവസ്ഥ പിന്നീടേ അറിയൂ. ബായി ഏർപ്പാടാക്കിത്തന്ന റെയിൽവെ സ്റ്റേഷന് തൊട്ടടുത്ത് തന്നെയുള്ള ഹോട്ടൽ രഞ്ജിത്തിലെ എന്റെ റൂമിൽ AC പ്രവർത്തിക്കുന്നില്ലായിരുന്നു. പരാതി പറഞ്ഞപ്പോൾ രണ്ടാം നിലയിലെ ഒഴിവുള്ള റൂമിലേക്ക് മാറാനായിരുന്നു ഹോട്ടലുകാരുടെ നിർദ്ദേശം; അതും രാത്രി 12 മണിക്ക്.ചൂട് കഠിനമായതിനാൽ ഞാനും ഫാമിലിയും റൂം മാറി.

ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി പോയ , തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലിൽ വെറുതെ റൂം അന്വേഷിച്ചപ്പോഴാണ് 1200 രൂപ വാടക പറഞ്ഞത്. ഒരു റൂമിൽ മൂന്ന് ബെഡും ഉണ്ട്. അതേ ഹോട്ടലിൽ "ബായി"  തന്നെ റൂം ശരിയാക്കിക്കൊടുത്ത അന്തമാൻ സ്വദേശി ശരീഫിനോട് സംസാരിച്ചപ്പോഴാണ് "ബായി'' യുടെ കളികൾ കൂടുതൽ മനസ്സിലായത്. ആയതിനാൽ ആഗ്രയിൽ എത്തുന്നവർ നേരിട്ട് ഹോട്ടലിൽ ചെന്ന് റൂം എടുക്കുന്നതാണ് പോക്കറ്റിന്റെ ആരോഗ്യത്തിന് ഏറ്റവും ഉചിതം എന്ന് അനുഭവത്തിൽ നിന്നും ഉണർത്തുന്നു.


(തുടരും...)

Part 2 : ആഗ്രയിലൂടെ .... 2

Thursday, June 02, 2022

ലിദു മോനും സ്കൂളിലേക്ക് ...

മക്കളുടെ പ്രൈമറി സ്കൂളിലെ വിദ്യാരംഭം ഓരോ മാതാപിതാക്കളുടെയും ജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നാണ്. മാതാവിന്റെ ചിറകിനടിയിൽ നിന്ന് ഒരു കുഞ്ഞ് സ്വതന്ത്രമാകാൻ തുടങ്ങുന്നതും പുതിയ ലോകത്തേക്ക് പറന്നുയരാൻ ആരംഭിക്കുന്നതും അന്ന് മുതലാണ്. അതിനാൽ തന്നെ മാതാവിനും കുഞ്ഞിനും ഒരു പോലെ ആശങ്ക നിറഞ്ഞ ദിനങ്ങളാണ് സ്കൂളിലെ ആദ്യ ദിനങ്ങൾ.

നിലത്ത് വീണാൽ പൊട്ടുന്ന സ്ലേറ്റും പെൻസിലും ആയിരുന്നു 1976 ൽ ഒന്നാം ക്ലാസിൽ ചേരുമ്പോൾ എനിക്കുണ്ടായിരുന്ന ഏക പഠന സാമഗ്രി. സ്കൂൾ തുറന്ന് ഏറെ കഴിഞ്ഞാണ് തറയും പറയും പഠിപ്പിക്കുന്ന മലയാളം പാഠാവലി എന്ന ഏക ടെക്സ്റ്റ് പുസ്തകം കിട്ടിയത്. ക്ലാസിലെ മിക്ക കുട്ടികൾക്കും സ്ലേറ്റും പുസ്തകവും വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും ഇല്ലായിരുന്നു.നാലാം തരം വരെ എഴുത്ത് മുഴുവൻ സ്ലേറ്റിൽ തന്നെയായിരുന്നു.

2022 ജൂൺ ഒന്നിന് എന്റെ മക്കളിൽ നാലാമനും ഏക മകനുമായ അബ്ദുല്ല കെൻസ് എന്ന ലിദുമോനും ഒന്നാം ക്ലാസ് പഠനം ആരംഭിച്ചു. നാലഞ്ച് ടെക്സ്റ്റ് ബുക്കുകളും അത്ര തന്നെ നോട്ടുബുക്കുകളും പെൻസിലും സ്ലേറ്റും കുടയും വാട്ടർ ബോട്ടിലും ബോക്സും എല്ലാം കൂടി ബാഗ് നിറയെ സാധനങ്ങളാണ്. കക്ഷത്തിൽ ഒരു സ്ലേറ്റും തിരുകി സ്കൂളിൽ പോയിത്തുടങ്ങിയ ഞാനും പുറത്ത് ഭാരമേറിയ ഒരു ബാഗും തൂക്കി സ്കൂളിൽ പോയിത്തുടങ്ങുന്ന എന്റെ മോനും തമ്മിലുള്ള കാലവ്യത്യാസത്തെ എന്ത് വിളിക്കണം എന്ന ആലോചനയിലാണ് ഞാൻ.