Pages

Thursday, October 13, 2022

സഹർഷം സഹസ്ര സിംഹാസനത്തിൽ

 2006-ൽ ആരംഭിച്ച "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ " എന്ന ബ്ലോഗിൽ ആയിരം പോസ്റ്റ് എന്ന കടമ്പ കടന്നു പോകാൻ എനിക്ക് പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു. എങ്കിലും സ്വപ്നേപി നിനക്കാത്ത ആ സഞ്ചാരം ഇപ്പോൾ 1600 ഉം പിന്നിട്ട് കുതിക്കുന്നു.

2020 ൽ തുടങ്ങിയ "സാൾട്ട് & കാംഫർ " എന്ന വ്ലോഗിൽ നൂറ് എണ്ണം തികക്കാൻ സാധിക്കുമോ എന്ന് ചിന്തിച്ചിരുന്ന ഒരു കാലം കഴിഞ്ഞു പോയത് വെറും രണ്ട് വർഷം മുമ്പാണ്. ഇന്ന് ആ വ്ലോഗിൽ ആയിരം വീഡിയോസ് പൂർത്തിയായി !


 

ടെസ്റ്റിലും ഏകദിനത്തിലും 10000 റൺ തികച്ചവർ  എന്നൊക്കെ പറയുന്ന പോലെ വേണമെങ്കിൽ ബ്ലോഗിലും വ്ലോഗിലും ആയിരം തികച്ച മലയാളി എന്നൊക്കെ ഒരു കാലത്ത് ഞാനും ..... എന്റമ്മേ !!

Friday, September 30, 2022

മഴ

 മഴയുടെയും പ്രണയത്തിന്റെയും ആസ്വാദ്യത വർണ്ണിച്ച്  സ്ഥാപിച്ച ആ ബന്ധം നിനച്ചിരിക്കാതെ പെയ്ത ഒരു മഴയിൽ നഷ്ടമായി. നശിച്ച ആ മഴ മുടിയിലെ ഡൈ മുഴുവൻ നക്കി നീക്കി.

Thursday, September 29, 2022

സ്രാമ്പി

കുട്ടിക്കാലത്ത് ബാപ്പയുടെ നാടായ നൊച്ചാട്  വിരുന്നു പോയപ്പോഴാണ് സ്രാമ്പി എന്ന പദം ആദ്യമായി കേട്ടത്. ബാപ്പയുടെ മൂത്ത ജ്യേഷ്ടത്തിയുടെ മകൻ അബ്ദുളളകുട്ടി കാക്കയുടെ വീടിനടുത്തായിരുന്നു ഒരു സ്രാമ്പി ഉണ്ടായിരുന്നത്.

മുസ്ലിംങ്ങളുടെ പ്രധാന ആരാധനയായ നമസ്കാരം നിർവ്വഹിക്കാനുള്ള ചെറിയൊരു കെട്ടിടത്തെയാണ് സ്രാമ്പി എന്ന് പറയുന്നത്.
മിക്ക സ്രാമ്പികൾക്കും സമീപം അംഗശുദ്ധി വരുത്താനായി ഒരു കുളവും ഉണ്ടായിരിക്കും.

നൊച്ചാട്ടെ സ്രാമ്പിക്കുളത്തിൽ ഒന്നൊന്നര മണിക്കൂർ നീരാടി വെള്ളം മുഴുവൻ കലക്കി മറിച്ച് കഴിയുമ്പോഴേക്കും തൊട്ടടുത്ത പറമ്പിൽ താമസിക്കുന്ന സ്രാമ്പി പരിപാലകന്റെ കയർക്കൽ ശബ്ദം ഉയരും. അതോടെ കുളി നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി നമസ്കരിച്ച് മടങ്ങും. ഇന്ന് ആ സ്രാമ്പിയും കുളവും ഉണ്ടോ എന്നറിയില്ല.

അരീക്കോട് നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ വെള്ളേരിയിലും ഒരു സ്രാമ്പി ഉണ്ടായിരുന്നു.നാല് തൂണുകളിൽ ഉയർത്തി നിർത്തിയ, തടി കൊണ്ട് നിർമ്മിച്ച ഓട് മേഞ്ഞ ഒരു ഒറ്റമുറി. ഒറ്റനോട്ടത്തിൽ തന്നെ ഒന്ന് കയറി നോക്കാൻ തോന്നും. താഴെ ചെറിയൊരു കുളവും ഉണ്ടായിരുന്നു. ഇന്ന് അത് നവീകരിച്ച് കോൺക്രീറ്റ് കെട്ടിടമായി മാറിയതോടെ പഴയ ആകർഷണീയത നഷ്ടമായി.

ഒരാഴ്ച മുമ്പാണ് പാലക്കാട്ടേക്കുള്ള യാത്രക്കിടയിൽ യാദൃശ്ചികമായി ഒരു സ്രാമ്പി എന്റെ ശ്രദ്ധയിൽ പെട്ടത്. പെരിന്തൽമണ്ണയിൽ  നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ  താഴെക്കോടായിരുന്നു പ്രസ്തുത സ്രാമ്പി . കാറുമായി പോകുന്ന ഒരു ദിവസം സ്രാമ്പിയിൽ കയറാം എന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടു.

പിറ്റേ ദിവസം ഹർത്താൽ ദിനത്തിൽ, സഹപ്രവർത്തകൻ ഇർഷാദ് സാറിന്റെ കാറിൽ പെരിന്തൽമണ്ണയിലേക്ക് മടങ്ങുകയായിരുന്നു ഞാനും എന്റെ ഡിപ്പാർട്ട്മെന്റിലെ റഹീം മാഷും. വൈകിട്ടുള്ള നമസ്കാരമായ അസർ നമസ്കാരം നിർവ്വഹിക്കാനായി, തലേ ദിവസം ഞാൻ മനസ്സിൽ കുറിച്ചിട്ട സ്രാമ്പിയിൽ കയറാം എന്ന് റഹിം മാഷ് പറഞ്ഞപ്പോൾ എനിക്കും സന്തോഷമായി.

വലിയൊരു പാറയുടെ പുറത്ത് കരിങ്കൽ തൂണിൽ ഉയർത്തിയുണ്ടാക്കിയ സ്രാമ്പിയുടെ ഉൾഭാഗം വല്ലാത്തൊരു ഫീലാണ് ഞങ്ങളിലുണ്ടാക്കിയത്. തറയടക്കം മരത്തിൽ നിർമ്മിച്ചതിനാൽ ഒരു പ്രത്യേക തരം തണുപ്പും ഉള്ളിലനുഭവപ്പെട്ടു. പാറയുടെ താഴെ ഭാഗത്ത് കൂടി ഒഴുകുന്ന അരുവി കൂടി ചേർന്നപ്പോൾ ആ ഫ്രയിം വളരെ മനോഹരമായി (ഫോട്ടോയിൽ പകർത്താൻ അരുവി കടയ്ക്കണം എന്നതിനാൽ അതിന് മുതിർന്നില്ല ).

"സാറേ... ഈ ഓടിലെഴുതിയ വർഷം നോക്ക്..." താഴ്ത്തി മേഞ്ഞ ഓട് കാണിച്ചുകൊണ്ട് റഹിം മാഷ് പറഞ്ഞു.

"1876" 

" എന്ന് വച്ചാൽ ഏകദേശം നൂറ്റമ്പത് വർഷത്തെ പഴക്കം.... അന്നത്തെ ഏതോ മുതലാളി പറമ്പിൽ നിന്ന് കയറി വന്ന ശേഷം അൽപനേരം വിശ്രമിക്കാനും നമസ്കരിക്കാനും ഉണ്ടാക്കിയിട്ടതാവും..." 

"അതെ ... ഓരോ സ്രാമ്പിക്കും ഇങ്ങനെ ഓരോ കഥ പറയാനുണ്ടായിരിക്കും..."

പുറത്ത് സ്ഥാപിച്ച ധർമ്മപ്പെട്ടിക്ക് സമീപത്തെ എഴുത്തിൽ നിന്നും വാലിപ്പാറ സ്രാമ്പി ആണ് ഇതെന്ന് മനസ്സിലാക്കി. മൺമറയുന്ന സ്രാമ്പികൾ കാലയവനികക്കുള്ളിൽ ഒളിപ്പിക്കുന്നത് പഴയ ഒരു ചരിത്രപ്പെരുമ തന്നെയാകാം എന്നാണ് എനിക്ക് തോന്നുന്നത്. ആയതിനാൽ സ്രാമ്പികൾ അവയുടെ തനിമയോടെ നിലനിർത്താൻ അതാത് നാട്ടുകാർ ശ്രമിക്കണം.

Wednesday, September 28, 2022

സന്തോഷം...സന്തോഷം

ജോലിയിലെ സ്ഥാനക്കയറ്റം ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ശമ്പളം വർധിക്കും എന്നതാണ് ആ സന്തോഷത്തിന്റെ പിന്നിലെ രഹസ്യം.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 2004 ൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന പേരിൽ ജോയിൻ ചെയ്ത്, ഇടക്ക് ഏതോ വർഷം അത് കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന് പുനർ നാമകരണം ചെയ്തു എന്നതും സമയ ബന്ധിതമായ ഗ്രേഡുകൾ വാങ്ങി എന്നതും ഒഴിച്ചാൽ, കഴിഞ്ഞ പതിനെട്ട് വർഷം സ്ഥാനക്കയറ്റം ഇല്ലാതെ തുടരുകയായിരുന്നു ഞാൻ.

ഇന്നലെ ആ നീണ്ട വരൾച്ചക്ക് അറുതിയായി.ഒരു പക്ഷെ, സർക്കാർ സർവീസിലെ എൻറെ അവസാനത്തെ പ്രൊമോഷൻ കിട്ടി ഞാൻ സിസ്റ്റം അനലിസ്റ്റ് ആയി മാറിയ സന്തോഷം പങ്കിടുന്നു.

ശമ്പള സ്കെയിൽ നേരത്തെ തന്നെ  ചാടിക്കടന്നതിനാൽ സാമ്പത്തികമായി മെച്ചം ഒന്നുമില്ല. നിലവിൽ ജോലി ചെയ്യുന്ന പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി സൃഷ്ടിച്ച തസ്തികയിൽ തന്നെ ആയതിനാൽ സ്ഥലം മാറ്റവും ഇല്ല (1999 ൽ ആരംഭിച്ച ഈ കോളേജിലെ പ്രഥമ സിസ്റ്റം അനലിസ്റ്റ് എന്ന പേര് ഇനി എനിക്ക് സ്വന്തം!!).നിലവിൽ ചെയ്തു വരുന്ന ജോലിയിലും ഒരു മാറ്റവുമില്ല. ഡിപ്പാർട്മെന്റും ഇരിക്കുന്ന സീറ്റും തൽക്കാലം മാറ്റമില്ല.ഇതെന്ത് പ്രൊമോഷൻ എന്ന് ദയവായി ചോദിക്കരുത്.സർക്കാരിന് ചെലവില്ലാത്തതിനാൽ ഞാനും ചെലവ് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു.

കോവിഡ്-19 എല്ലാവരെയും വീട്ടിൽ തളച്ച സമയത്ത് 2020 ഏപ്രിൽ എട്ടിന് ഒരു നേരമ്പോക്കിനായി ആരംഭിച്ച "സാൾട്ട് & കാംഫർ" എന്ന യൂട്യൂബ് ചാനൽ 25000 സബ്സ്ക്രൈബേഴ്‌സ് എന്ന നാഴികക്കല്ലും ഇന്നലെ പിന്നിട്ടു.പ്രോത്സാഹനം നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 

അപ്പോൾ അഭിനന്ദനങ്ങൾ പോന്നോട്ടെ...

Monday, September 26, 2022

കാലം

 അന്ന്: 

കീറിപ്പറിഞ്ഞ വസ്ത്രമിട്ട് ജഡ പിടിച്ച മുടിയുമായി ഒറ്റക്ക് സംസാരിച്ച് നടന്നവൻ ഭ്രാന്തൻ.

ഇന്ന് : 

കീറിയ വസ്ത്രമിട്ട് കാട് പിടിച്ച മുടിയുമായി ഒറ്റക്ക് സംസാരിച്ച് നടക്കുന്നവൻ ന്യൂജെൻ.