Pages

Monday, August 29, 2016

ഒരു പെന്‍ഡ്രൈവ് സ്റ്റോറി

                2013 നവമ്പര്‍ 20 - ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ് രാഷ്ട്രപതി ഭവനില്‍ വച്ച് ഞാന്‍ സ്വീകരിച്ചതിന്റെ പിറ്റെ ദിവസം. അന്ന് ഡല്‍ഹിയിലെ ദിനപത്രങ്ങളില്‍ അതൊരു വാര്‍ത്തയായോ എന്ന് എനിക്ക് നോക്കാന്‍ പറ്റിയില്ല. പക്ഷേ മാതൃഭൂമിയുടെ ഡല്‍ഹി എഡിഷനില്‍ ഒരു അച്ചടിപിശക് മൂലം ഞാന്‍ അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ അടുത്തടുത്ത് പ്രസിദ്ധീകരിച്ചു!കേരളത്തിലെ പത്രങ്ങളിലും ഈ ഫോട്ടോയും റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കുന്നതിനായി അവ ഉടന്‍ പത്രമാഫീസുകളിലേക്ക് മെയില്‍ ചെയ്യണം എന്ന സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ നിര്‍ദ്ദേശ പ്രകാരം വാര്‍ത്താകുറിപ്പും , ഫോട്ടോയും ഞാന്‍ പെന്‍ഡ്രൈവിലാക്കി.ശേഷം  ഞങ്ങള്‍ താമസിക്കുന്ന പഹാഡ്‌ഗഞ്ചിലെ ഹോട്ടലിന് മുന്നില്‍ കണ്ട ഇന്റെര്‍നെറ്റ് കഫെയിലേക്ക് ഞാന്‍ കയറി.

      കൌണ്ടറില്‍ ഇരുന്ന ഏതോ സിംഗ് എന്റെ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു.അത് സ്കാന്‍ ചെയ്തെടുത്ത ശേഷം എന്നോട് ഒരു കാബിനില്‍ ഇരിക്കാന്‍ പറഞ്ഞു.അദ്ദേഹം ഓണാക്കി തരുന്നതിന് മുമ്പ് തന്നെ ഞാന്‍ സിസ്റ്റം ഓണാക്കി.പക്ഷെ അത് വര്‍ക്ക് ചെയ്തില്ല.

യെഹ് കാം നഹീം കര്‍താ ഹെ...” ഞാന്‍ സര്‍ദാര്‍ജിയോട് പറഞ്ഞു.

“അരെ സാബ്...വര്‍ക്ക് കരേഗ....സബൂര്‍ കരൊ...” സര്‍ദാര്‍ജിയുടെ മറുപടി.

“യെഹ് ജാംബ(വാന്‍‌) യുഗ് കെ കമ്പ്യൂട്ടര്‍ ഹെ...മുജെ എക് അലഗ് ദൊ..” കമ്പ്യൂട്ടറിന്റെ പഴക്കം കണ്ട് ഞാന്‍ പറഞ്ഞു.

“ജംബോസിംഗ് നഹീം...മെം ജഗ്ബീര്‍ സിംഗ് ഹും...” സര്‍ദാര്‍ജി കേട്ടത് മാറിപ്പോയി.

“നീ ഏത് സിംഗായാലും വേണ്ടില്ല...ഇത് വേഗം മാറ്റിത്തരൂ...“


എന്റെ തിരക്ക് കണ്ട സര്‍ദാര്‍ജി എന്നെ അടുത്ത കാബിനിലേക്ക് മാറ്റി.ഇതിനിടയില്‍ സര്‍ദാര്‍ജിയുടെ ഒരു സുഹൃത്ത് രണ്ട് ചായയും കൊണ്ട് അവിടെ എത്തി.ഞാന്‍ അടുത്ത സിസ്റ്റം ഓണാക്കിയ ശേഷം മുന്‍‌ഭാഗത്ത് കണ്ട ഫ്രണ്ട് പാനല്‍ യു.എസ്.ബിയില്‍ പെന്‍ഡ്രൈവ് കുത്തി ഒന്നമര്‍ത്തി.ആനയുടെ വായില്‍ ശര്‍ക്കരയുണ്ട വച്ച പോലെ പെന്‍ഡ്രൈവ് പെട്ടെന്ന് അപ്രത്യക്ഷമായി.പെന്‍ഡ്രൈവ് എവിടെപ്പോയി എന്നറിയാന്‍ ഞാന്‍ കുനിഞ്ഞ് നോക്കിയെങ്കിലും അതിന്റെ പൊടിപോലും കാണാനില്ലായിരുന്നു.അത് യു.എസ്.ബി ഡ്രൈവും കടന്ന് സി.പി.യുവിന് ഉള്ളിലേക്ക് വീണിരുന്നു.

“അരെ സര്‍ദാര്‍ജി, മേര പെന്‍ഡ്രൈവ് അന്തര്‍ഗയ...”

“അരെ സബൂര്‍ കരൊ...ചായ് പീനെ കെ ബാദ് ആയേഗ...”

“ങേ!!പെന്‍ഡ്രൈവ് ചായ കുടിച്ചിട്ട് വരും എന്നോ...? യെ ബഡ്കൂസ്....പെന്‍ഡ്രൈവ് കമ്പ്യൂട്ടര്‍ ക അന്തര്‍ഗയ...” ഞാന്‍ അല്പം ഉച്ചത്തില്‍ പറഞ്ഞു.

അന്തര്‍ഗയ??...ആപ് പഹ്‌ലെ ഡ്രൈവ് നഹീം ദേഖ (അകത്തു പോകുകയോ,ഡ്രൈവ് ആദ്യം നോക്കിയില്ലേ)??”

“എനിക്ക് തന്നെ ഇരിക്കാന്‍ കഴിയാത്ത ഈ കാബിനകത്ത് പഹ്‌ലെ എങ്ങനെ ദേഖാന സര്‍ദാര്‍ജീ...”

“വെയ്റ്റ്...മേരെ ഭായി ചായ് പീനെ കെ ബാദ് ആയേഗ...”

“നിന്റേം ഭായിയുടേം ഒരു ചായകുടി...എനിക്ക് വൈകിട്ടുള്ള ട്രെയ്നിന് നാട്ടിലേക്ക് പോകാനുള്ളതാ....” ഇനിയും ഹിന്ദി പറഞ്ഞ് നിന്നാല്‍ ശരിയാകില്ല എന്നതിനാല്‍ ഞാന്‍ ഒന്ന് ശബ്ദം കനപ്പിച്ചു.

“ക്യാ ഹെ മുശ്കില്‍ (എന്താ പ്രശ്നം)?”  സര്‍ദാര്‍ജിയുടെ സുഹൃത്ത് എന്റെ വെപ്രാളം കണ്ട് ചോദിച്ചു.

“മേം പെന്‍ഡ്രൈവ് (കുത്തുന്ന ആംഗ്യം കാണിച്ചു)...അന്തര്‍ഗയ...“

കമ്പ്യൂട്ടര്‍ ക അന്തര്‍?”

“അല്ലാതെ പിന്നെ എന്റെ അന്തര്‍ പോകുമോ?”

“അരെ....യെ ഖുലാ പഡേഗ (തുറക്കേണ്ടി വരും)....“ കൌണ്ടറിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.

“ഖുലാന....ആപ് കെ പെന്‍ഡ്രൈവ് കെ ലിയെ മേര സിസ്റ്റം ഖരാബ് കര്‍നെ കൊ മേം നഹീം കോശിശ് കരേഗ (നിന്റെ പെന്‍ഡ്രൈവിന് വേണ്ടി എന്റെ കമ്പ്യൂട്ടര്‍ ഞാന്‍ കേട് വരുത്തില്ല..)“

“പസ്റ്റ്....ഇമ്മാതിരി കുന്ത്രാണ്ടങ്ങള്‍ കൊണ്ടുവച്ചിട്ട് അത് ഇനിയും കേടുവരുത്താന്‍ പറ്റില്ല എന്നല്ലേ....മുജെ മേര പെന്‍ഡ്രൈവ് ചാഹിയെ...” ഞാന്‍ വീണ്ടും രോഷം കൊണ്ടു.

“വെയ്റ്റ്....യഹാം കോയി സ്ക്രൂഡ്രൈവര്‍ നഹീം...മേര ബായി ആയ തൊ മിലേഗ (ഇവിടെ സ്ക്രൂഡ്രൈവര്‍ ഇല്ല,സഹോദരന്‍ വന്നാല്‍ കിട്ടുമായിരിക്കും)..”

“വഹ് കബ് ആയേഗ?”

“കരീബ് എക് ഖംടെ മേം (ഒരു മണിക്കൂറിനുള്ളില്‍...)“

“ഒരു മണിക്കൂര്‍ കഴിഞ്ഞോ....മുജെ കേരള ട്രെയിന്‍ മേം ജാനാ ഹെ....”

“ബിനാ പെന്‍ഡ്രൈവ് ജാവൊ (പെന്‍ഡ്രൈവ് ഇല്ലാതെ പൊയ്ക്കോളൂ)..”

സ്ക്രൂഡ്രൈവര്‍ മില തൊ ആപ് ഖുലേഗ?” ഞാന്‍ വെറുതെ ചോദിച്ചു.

“ഹാം...കോശിശ് കരേഗ...”

“ഏത് കോശി ചെയ്യും ന്നാടോ നീ ഇപ്പറയുന്നത്...” എനിക്ക് കലി കയറാന്‍ തുടങ്ങി.

പെന്‍ഡ്രൈവ് തിരിച്ചു കിട്ടല്‍ നിര്‍ബന്ധമായതിനാല്‍ സ്ക്രൂഡ്രൈവറിനായി ഞാന്‍ പഹാഡ്ഗഞ്ചിലെ ഗല്ലിയിലൂടെ ഒന്ന് നടന്ന് നോക്കാന്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ ഉടനെ ഞാന്‍ നേരെ എതിര്‍വശത്ത് കണ്ടത് ഉന്തുവണ്ടിയില്‍ പലതരം ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു വൃദ്ധനെയായിരുന്നു !തേടിയ പുലി കാറിന് കൈ കാട്ടി എന്ന് പറഞ്ഞപോലെ ഒരു ടെസ്റ്റര്‍ കം സ്ക്രൂഡ്രൈവര്‍ വെറും 20 രൂപക്ക് കിട്ടി. അതുമായി ഞാന്‍ സര്‍ദാര്‍ജിയുടെ അടുത്തേക്കോടി.

“ആപ് ഹീ കോശിശ് കരൊ...?” സ്ക്രൂഡ്രൈവര്‍ കൊണ്ടുവന്നപ്പോള്‍ സര്‍ദാര്‍ജി കാലുമാറി.

‘ഓഹ്...അപ്പോ ആ കോശി ഞാന്‍ ആണല്ലേ..?ഞങ്ങള്‍ ശശി എന്നാണ് ഇവരെ പറയാറ്....’ ഞാന്‍ മനസ്സില്‍ പറഞ്ഞു.പക്ഷെ സര്‍ദാര്‍ജിയുടെ അനുവാദത്തില്‍ ചെറിയൊരു അപകടം മണത്തതിനാല്‍ ഞാന്‍ പറഞ്ഞു- “ആപ് ഹീ ശശി കരോ...”

സംഗതി വശമില്ലാത്ത സര്‍ദാര്‍ജി സുഹൃത്തിനെ നോക്കി.അദ്ദേഹം ധൈര്യപൂര്‍വ്വം സി.പി.യുവിന്റെ ഒരുവശത്തെ സ്ക്രൂ അഴിച്ചു - അതാ എന്റെ പെന്‍ഡ്രൈവ് ! ചക്ക കണ്ട വാഴക്കോടനെപ്പോലെ ഒറ്റവാരലിന് ഞാന്‍ പെന്‍ഡ്രൈവ് കൈക്കലാക്കി. സര്‍ദാര്‍ജിയുടെ സുഹൃത്ത് കമ്പ്യൂട്ടര്‍ വീണ്ടും സ്ക്രൂവിട്ട് മുറുക്കി.

സ്ക്രൂഡ്രൈവര്‍ തിരിച്ച് വാങ്ങി, മൂന്നാമത്തെ സിസ്റ്റത്തില്‍ സൂക്ഷ്മതയോടെ പെന്‍ഡ്രൈവ് കുത്തി വാര്‍ത്തയും ചിത്രവും അയച്ച ശേഷം സാമാധാനത്തിന്റെ ദീര്‍ഘശ്വാസവും വിട്ട് ഞാന്‍ ഹോട്ടലിലേക്ക് തിരിച്ചുപോയി.

           ആയിരാമത് പോസ്റ്റ് ലിദുമോന്‍ പബ്ലിഷ് ചെയ്യുന്നു.

Saturday, August 27, 2016

പ്രശ്നം‌ല്ല്യ,സാരം‌ല്ല്യ,കൊഴപ്പം‌ല്ല്യ

                1969 നവമ്പര്‍ 19ന് റിയോഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിലേക്ക് ഫുട്ബാള്‍ പ്രേമികള് കുത്തിയൊഴുകി.ബ്രസീലിയന്‍ ക്ലബ്ബുകളായ സാന്റോസും വാസ്കൊ ഡ ഗാമയും തമ്മിലുള മല്‍സരം കാണാനായിരുന്നു ഈ കുത്തൊഴുക്ക്.സാന്റോസ് നിരയിലെ എഡ്സണ്‍ അരാന്റസ് ഡി നാസിമെന്റൊ എന്ന പെലെ രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി മൊത്തം 999 ഗോള്‍ നേടിയ ശേഷമുള മത്സരമായിരുന്നു അത്.പെലെയുടെ ആയിരാം ഗോള്‍ നേരിട്ട് കാണാന്‍ അന്ന് മാരക്കാനാ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയത് 80000-ലധികം കാണികളാണ്.ഒരു പെനാല്‍റ്റി കിക്കിലൂടെ പെലെ ആയിരം തൊട്ടു.ആ കിക്ക് എടുക്കുന്നതിന് തൊട്ടു മുമ്പ് പെലെയുടെ മനസ്സിന്റെ അവസ്ഥ എന്തായിരുന്നിരിക്കണം എന്ന് പലയിടത്തും തപ്പി നോക്കിയെങ്കിലും കിട്ടിയില്ല (പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രോസില്‍ ഒരു പാഠം പെലെയുടെ ആയിരാമത് ഗോള്‍ എന്ന പേരിലായിരുന്നു).
      ഇന്ന് എന്റെ മനസ്സും വളരെയധികം എക്സൈറ്റഡ് ആണ്.2006 ആഗസ്തില്‍ “അരീക്കോടന്റ കാടന്‍ ചിന്തകള്‍” എന്ന പേരില്‍ ഞാന്‍ ബൂലോകത്ത് പിച്ചവച്ച് തുടങ്ങി. എന്റെ മനസ്സില്‍ തോന്നുന്ന അക്ഷരങ്ങളെ കോര്‍ത്തിണക്കുന്ന ബ്ലോഗിന്റെ തലക്കെട്ട് പെട്ടെന്ന് തന്നെ “മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍” എന്നാക്കി മാറ്റി. ഇപ്പോള്‍ ഇവിടെ ഞാന്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഒപ്പം ആയിരാമത്തെ പോസ്റ്റിന്റെ പടിവാതില്‍ക്കലും.
      അതെ ഇത് ബൂലോകത്തെ എന്റെ 999-ആം പോസ്റ്റ് ആണ്. അഞ്ഞൂറാം പോസ്റ്റിട്ടപ്പോള്‍ പലരും ആശംസിച്ചു, ആയിരത്തിലെത്താന്‍. ഇന്‍ഷാ അല്ലാഹ് രണ്ട് ദിവസത്തിനകം “മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍” ആയിരം പോസ്റ്റുകളാല്‍ ധന്യമാകും.
     അന്നത്തെ പലരും ബസ്സില്‍ കയറി (ബസ്സ് മറിഞ്ഞു, സോറി മറഞ്ഞു) അപ്രത്യക്ഷരായി.വേറെ കുറെ പേര്‍ പ്ലസ്സിലേക്ക് കയറി.കുറെ ബ്ലോഗര്‍മാര്‍ ഫേസ്ബുക്കിലും കുടിയേറി.എങ്കിലും അന്നും ഇന്നും എന്നെ പ്രോത്സാഹിപ്പിച്ച നിരവധി വായനക്കാര്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്.ഉപചാരത്തിന്റെ നന്ദി വാക്കുകള്‍ പറയാന്‍ ഞാന് മുതിരുന്നില്ല , പകരം നേരുന്നു ഞാന്‍ ഹൃദയത്തില്‍ നിന്നുള നന്ദിയുടെ ഒരായിരം പൂ മൊട്ടുകള്‍.ഇനിയും പിന്തുണയും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് എന്റെ പ്രൊഫൈല്‍ ഒരിക്കല്‍ കൂടി –

നാക്കിന്‍ തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും
മൂക്കിന്‍ തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് – പ്രശ്നം‌ല്ല്യ. 
തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും 
മൊത്തം കഷണ്ടി കയറി തലയിലെ “വര” തെളിഞ്ഞു – സാരം‌ല്ല്യ. എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ 
ജോലി കിട്ടി കിട്ടി ഞാന്‍ തെണ്ടി-കൊഴപ്പം‌ല്ല്യ.
അപ്പോ എന്റെ പേര്‍ ആബിദ് തറവട്ടത്ത്.
മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.

“ടീം PSMO" സംഗമം 2016 - ഭാഗം 3

സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. യൂക്കാലി മരങ്ങളും തേയിലത്തോട്ടങ്ങളും കടന്ന് ഊട്ടിയില്‍ എത്തുമ്പോഴേക്കും ഏതൊരു സഞ്ചാരിയുടെയും മനസ്സ് പാകപ്പെട്ടിരിക്കും – ഊട്ടിയുടെ സൌന്ദര്യം മുഴുവനായി ആസ്വദിക്കാന്‍. അപ്പോള്‍ അവരുടെ മനസ്സ് പറയും , ഊട്ടീ നീ എത്ര ധന്യ. അതെ ഊട്ടിയുടെ മാദക സൌന്ദര്യം സഞ്ചാരികളെ എന്നും മത്ത്പിടിപ്പിക്കും.എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രകൃതി സൌന്ദര്യം. അതു തന്നെയാണ് നേരം ഇരുട്ടും നേരത്ത് മസിനഗുഡിയില്‍ നിന്നും ഊട്ടിയിലേക്ക് കയറാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും.
കല്ലട്ടി ചുരത്തിലെ അപകട പരമ്പരകളെപ്പറ്റിയുള കഥകള്‍ കേട്ട് രാത്രി ഒമ്പത് മണിയോടെ ഞങ്ങള്‍ ഊട്ടിയിലെത്തി.സഫറുള പറഞ്ഞ പ്രകാരം ചാരിംഗ് ക്രോസ്സിലെ ഹോട്ടല്‍ നഹറില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.ഇത്രയും വലിയൊരു പട്ടണത്തിലെ പ്രശസ്തമായ ഹോട്ടലില്‍ അന്നേരം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളൂ. "ചിന്ന ശാപ്പാട് പെരിയ കാശ്" എന്ന പരസ്യവാചകം  ഇവര്‍ക്ക് ശരിക്കും ചേരും.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങി ഊട്ടിയുടെ തണുപ്പ് ആസ്വദിക്കാന്‍ ഒന്ന് നടന്നപ്പോഴാണ് തൊട്ടടുത്ത് തന്നെ പുതുതായി ആരംഭിച്ച ഒരു ബേക്കറി കം ഹോട്ടല്‍ ശ്രദ്ധയില്‍ പെട്ടത്.അവിടെ നല്ല തിരക്കും ഉണ്ടായിരുന്നു.ഇന്ന് പറ്റിയ അമളിക്ക് നാളെ പകരം വീട്ടാമെന്ന തീരുമാനം ഞങ്ങള്‍ ഐക്യകണ്ഠേന പാസാക്കി.തൊട്ടടുത്ത് തന്നെ മൂന്ന് നാല് കോഴികള്‍ തുണിയുരിഞ്ഞ് തീയില്‍ കുളിക്കുന്നത് കണ്ടപ്പോള്‍ കൂട്ടത്തിലൊരു കുറുക്കന്റെ വായില്‍ വെളമൂറി.അങ്ങനെ 200 രൂപ കൊടുത്ത് ഒരുത്തനെ ആ തീയില്‍ നിന്നും രക്ഷിച്ച് ഞങ്ങള്‍ റൂമിലേക്ക് കൊണ്ടുപോയി.
രാത്രി വൈകി മൂഞ്ഞില്‍ ഇല്ലം എന്ന വില്ലയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സൂക്ഷിപ്പുകാരന്‍ ആനന്ദ് അവിടെ ഉണ്ടായിരുന്നില്ല.പക്ഷെ ഞങ്ങള്‍ക്ക് എടുക്കാന്‍ പാകത്തില്‍ താക്കോല്‍ കൃത്യമായി വച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിചയവും, ശേഷം സഫറുള്ള ഇടക്ക് ഊട്ടി സന്ദര്‍ശിച്ച് പരിചയം പുതുക്കിയിരുന്നതുമാണ് ഈ ബന്ധത്തിന് കാരണമായത്.റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറിയ ഉടനെ എല്ലാവരും കൂടി ആ ചിക്കനെ പിച്ചിച്ചീന്തി അകത്താക്കി.കലാലയ സ്മരണകളുടെ ഭണ്ഠാരം കുത്തിത്തുറക്കാന്‍ തുടങ്ങുമ്പോഴേക്കും അടുത്ത ദിവസം പിച്ചവച്ച് തുടങ്ങിയിരുന്നു.
ഊട്ടിയിലെ ലാന്റ്‌മാര്‍ക്കുകളില്‍ ഏതെങ്കിലും ഒന്നില്‍ തൊടാതെ സ്ഥലം വിടുന്നത് ശരിയല്ല എന്ന സുനിലിന്റെ നിര്‍ദ്ദേശം മാനിച്ച് ഞങ്ങള്‍ ഇത്തവണയും ബോട്ടിംഗ് നടത്താന്‍ തീരുമാനിച്ചു.എട്ട് പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടിന് 560 രൂപയായിരുന്നു റേറ്റ്.ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍, ഒരു ഡെല്‍ഹി നവദമ്പതികള്‍ അവരെക്കൂടി ഞങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാരാഞ്ഞു.”ബാച്ചിലേഴ്സ്” ആയ ഞങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ സഹിക്കാമെങ്കില്‍ കയറാമെന്ന് ഞങ്ങള്‍ അറിയിച്ചു.സന്തോഷപൂര്‍വ്വം അവര്‍ അത് സ്വീകരിച്ചു.
ഊട്ടി തടാകത്തില്‍ തണുപ്പ് അത്യാവശ്യം ഉണ്ടായിരുന്നു.ഈ തടാകക്കരയില്‍ വച്ച് ഷൂട്ടിംഗ് നടത്തിയ വിവിധ മലയാള സിനിമകളെക്കുറിച്ച് ബോട്ട് ഡ്രൈവര്‍ പറഞ്ഞ് തന്നു.പേരുകള്‍ പരിചിതമായിരുന്നെങ്കിലും സിനിമ കാണാത്തതിനാല്‍ എനിക്കതില്‍ താല്പര്യം തോന്നിയില്ല.അര മണിക്കൂര്‍ നേരത്തെ ബോട്ടിംഗ് 20 മിനുട്ട് കഴിഞ്ഞപ്പോഴേ ഞങ്ങള്‍ നിര്‍ത്തി.ഇതിനിടയില്‍ ഒരല്പ നിമിഷത്തേക്ക് ബോട്ടിന്റെ നിയന്ത്രണവും ഞാന്‍ ഏറ്റെടുത്തു.
ബോട്ട് ഹൌസിന് സമീപമുള്ള പൂന്തോട്ടം കൂടുതല്‍ മനോഹരമായിരുന്നു.മാത്രമല്ല കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജനത്തിരക്കും ഉണ്ടായിരുന്നു.അല്പനേരം അതും കൂടി ആസ്വദിച്ച ശേഷം ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചു.
               അല്പ സമയത്തിനകം തന്നെ ആനന്ദും എത്തിച്ചേര്‍ന്നു. ഓഫ് സീസണ്‍ വാടകയായ 2500 രൂപ ആവശ്യപ്പെട്ടെങ്കിലും 2000 രൂപയും 100 രൂപ ടിപ്പും നല്‍കി ആനന്ദിനെ തൃപ്തനാക്കി.വില്ല ഒഴിഞ്ഞ് പോകുമ്പോള്‍ താക്കോല്‍ പഴയ സ്ഥാനത്ത് തന്നെ വച്ചാല്‍ മതി എന്ന നിര്‍ദ്ദേശം തന്ന് ആനന്ദ് സ്ഥലം വിടുകയും ചെയ്തു.
ഒരു ചെറിയ ഷോപ്പിംഗ് ആകാമെന്ന തീരുമാനത്തില്‍, ചെറിയ പോരായ്മകള്‍ കാരണം കമ്പനി ഒഴിവാക്കുന്ന, എക്സ്പോര്‍ട്ട് ക്വാളിറ്റി ലെതര്‍ ഐറ്റംസ് വില്‍ക്കുന്ന ഊട്ടി സ്വദേശി സിദ്ദീക് ഭായിയുടെ ചാറിംഗ് ക്രോസിലെ ചെറിയ കടയില്‍ ഞങ്ങള്‍ എത്തി.അതോടെ ഇനി മറ്റൊരു കസ്റ്റമര്‍ക്ക് കയറാന്‍ അതിനകത്ത് സ്ഥലം ഇല്ലാതായി! മെഹ്‌റൂഫിന്റെ ജ്യേഷ്ടന്റെ പരിചയക്കാരനായിരുന്നു സിദ്ദീക് ഭായി.4000 രൂപയിലധികം വിലവരുന്നതും 2000 രൂപ വില പറഞ്ഞതുമായ ഒരു കാറ്റര്‍പില്ലര്‍ ബ്രാന്റ് ഷൂസും 200 രൂപയുടെ ഒരു പെഴ്സും 50 രൂപയുടെ ബാറ്റ ഷൂസിന്റെ നൈസ് ലൈസും ഞാന്‍ വാങ്ങി.സിദ്ദീക് ഭായി 1750 രൂപയേ അതിന് ഈടാക്കിയുള്ളൂ. പെഴ്സ് വാങ്ങുന്നവര്‍ക്ക് അതില്‍ പുത്തന്‍ പത്ത് രൂപ നോട്ട് നിക്ഷേപിച്ച് നല്‍കുന്ന സിദ്ദീക് ഭായിയുടെ രീതി എനിക്കേറെ ഇഷ്ടപ്പെട്ടു.
പിറ്റെ ദിവസം എല്ലാവര്‍ക്കും അവന‌വന്റെ ജോലികളില്‍ കയറാനുള്ളതിനാല്‍ ഉച്ച തിരിഞ്ഞതോടെ ഈ വര്‍ഷത്തെ സംഗമം അവസാനിപ്പിച്ച് ഞങ്ങള്‍ ഊട്ടിയോട് സലാം പറഞ്ഞു.


(അവസാനിച്ചു)

Thursday, August 25, 2016

“ടീം PSMO" സംഗമം 2016 - ഭാഗം 2

ഭാഗം 1
               തേയില തോട്ടത്തിന് നടുവിലെ കുഞ്ഞ് വീടും പരിസരവും എനിക്കേറെ ഇഷ്ടപ്പെട്ടു. അല്ലെങ്കിലും സ്വപ്ന ലോകത്തൊരു വീട് പണിയുമ്പോള്‍ ഞാന്‍ അതെപ്പോഴും മുള കൊണ്ടാണ് പണിയാറ്.അതിന്റെ മുന്നില്‍ ഒരു റാന്തല്‍ അതിന്റെ കുഞ്ഞുവെട്ടം പരത്തും.ആ വെട്ടത്തോട് മത്സരിക്കാന്‍ അല്പമകലെ ഒരു മിന്നാമിന്നി വട്ടമിട്ട് പറന്നുകൊണ്ടിരിക്കും.മരങ്ങളും ചെടികളും ആ വീടിന് ചുറ്റും പരവതാനി വിരിക്കും.എന്റെ സ്വപ്നത്തിലെ വീടിന് സമാനമായ ഒരു വീട് ഇതാ കണ്മുന്നില്‍ യഥാര്‍ത്ഥമായി !
           റിസോര്‍ട്ടിന്റെ പിന്നില്‍ ഒരു പേരക്കമരം അതിഥികളെയും കാത്ത് നിന്നിരുന്നു.പഴുത്ത് മഞ്ഞ നിറത്തിലായവയും പഴുക്കാന്‍ തുടങ്ങുന്നവയും പക്ഷികള്‍ രുചി നോക്കിയവയും എല്ലാം അക്കൂട്ടത്തിലുണ്ട്.  പേരക്ക വേണോ എന്ന മെഹ്‌റൂഫിന്റെ ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിന് മുമ്പെ സഫറുള്ള മതിലിന് മുകളില്‍ കയറി പേരക്ക പറിക്കാന്‍ തുടങ്ങിയിരുന്നു. സഫറുള്ളയും മെഹ്‌റൂഫും താഴേക്കെറിഞ്ഞ് തന്ന പേരക്കകള്‍ ഞാന്‍ കൃത്യമായി പിടിച്ച് പാന്റിന്റെ കീശയിലേക്ക് താഴ്ത്തികൊണ്ടിരുന്നു.കീശ രണ്ടും നിറഞ്ഞതോടെ പറിക്കലും നിര്‍ത്തി.
           സുനിലിന്റെ മനസ്സില്‍ ‘മസിനഗുഡിയില്‍ ഒരു രാത്രി’ എന്ന സ്വപ്നം ഉണ്ടായിരുന്നതിനാല്‍ മെഹ്രൂഫിന്റെ റിസോര്‍ട്ടില്‍ നിന്നും വേഗം സ്ഥലം വിടാന്‍ തീരുമാനമായി.കലശലായ ആനപ്പേടി കാരണം എത്രയും പെട്ടെന്ന് വനാതിര്‍ത്തി താണ്ടണമെന്നും സുനില്‍ നിര്‍ദ്ദേശിച്ചു.റോഡിന്റെ ശോചനീയാവസ്ഥ സമയം വൈകിക്കും എന്നും അത് കൂടുതല്‍ റിസ്കിലേക്ക് നയിക്കുമെന്നും സുനില്‍ ഓര്‍മ്മപ്പെടുത്തി.അതിനാല്‍  അഞ്ച്  മണിയോടെ ഞങ്ങള്‍ അവിടെ നിന്നും വണ്ടി വിട്ടു.
           ഗൂഡലൂര്‍ നിന്നും മൈസൂര്‍ റോഡിലേക്ക് കയറി ഞങ്ങള്‍ യാത്ര തുടര്‍ന്നു.വഴിക്കെവിടെ വച്ചോ ഒരു ‘സമോവര്‍’ ചായ കുടിക്കനുള്ള മോഹം ബാസിലിന്റെ മനസ്സില്‍ മൊട്ടിട്ടു.ഞങ്ങള്‍ അതിന് വെള്ളമൊഴിച്ചതോടെ അത് പൂവായി വിരിഞ്ഞു.തുറപ്പള്ളിയില്‍ റോഡ്‌സൈഡില്‍ തന്നെ “സമോവറ്” കണ്ടതോടെ വണ്ടി നിര്‍ത്തി.ഈ രണ്ട് ചായയും പക്കുവടയും പരിപ്പ് വടയും വീതം എല്ലാവരും അകത്താക്കി!സമയം വൈകുന്നതിനനുസരിച്ച് സുനിലിന്റെ ചങ്കിടിപ്പ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ തുടങ്ങി. മസിനഗുഡിയില്‍ റിസോര്‍ട്ട് കിട്ടാന്‍ പ്രയാസപ്പെടുമെന്ന ഭീഷണി ഉയര്‍ത്തി സുനില്‍ ഞങ്ങളെ ഒന്ന് വിരട്ടാന്‍ ശ്രമിച്ചു.വണ്ടി വീണ്ടും കുതിക്കാന്‍ തുടങ്ങി.
             അല്പം കഴിഞ്ഞതോടെ തന്നെ മാന്‍‌കൂട്ടങ്ങള്‍ പാതയോരത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
മാനുകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നതിനിടെ ഒരാനയെയും കണ്ടു. അത് ചങ്ങലക്കിട്ടതാണെന്നറിഞ്ഞതോടെ സുനിലിന് സമാധാനമായി.പക്ഷെ സമാധാനം അധിക നേരം നീണ്ടു നിന്നില്ല.റോഡില്‍ നിന്നും അല്പം മാറി ഒരു കൊമ്പന്‍ നില്‍ക്കുന്നു !

“നിര്‍ത്ത് നിര്‍ത്ത്....ഒരു ഫോട്ടോ എടുക്കട്ടെ...” ഞാന്‍ പറഞ്ഞു.

“വിട് വിട്....ഇത് കൊമ്പനാനയാ....” സുനില്‍ അറിയിച്ചു.

കിട്ടിയ ഗ്യാപിലൂടെ ഞാന്‍ ഒരു ഫോട്ടോ എടുത്തെങ്കിലും അവനെ മുഴുവനായും കിട്ടിയില്ല.
തെപ്പക്കാട് എത്തിയതോടെ സുനില്‍ ശ്വാസം നേരെ വിട്ടു.  വലത്തോട്ട് തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങിയതോടെ തന്നെ മയിലുകള്‍ സൈഡില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ആറ് മണി കഴിഞ്ഞതോടെ ഞങ്ങള്‍ മസിനഗുഡി ടൌണിലെത്തി.അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞ് കാട്ടിനകത്തേക്ക് നീളുന്ന പാതയിലൂടെ ഞങ്ങളുടെ വണ്ടി നീങ്ങി - വൈല്‍ഡ് ഇന്‍ എന്ന റിസോര്‍ട്ട് തേടിക്കൊണ്ട്. ഇവിടെ താമസിച്ച കഥയും രാവിലെ മാനുകള്‍ കൂട്ടമായി എത്തിയതും എല്ലാം സുനില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആവേശം കയറി.
ഓഫ് സീസണ്‍ ആയതിനാല്‍ വൈല്‍ഡ് ഇന്നില്‍ റിസോര്‍ട്ടുകള്‍ യഥേഷ്ടം കാലിയായിരുന്നു.പക്ഷെ രണ്ട് പേര്‍ക്ക് താമസിക്കാവുന്നവയായിരുന്നു അവയെല്ലാം.ഒരു ദിവസത്തിന് 3000 രൂപ വാടകയും.അഞ്ച് പേര്‍ക്ക്  താമസിക്കാവുന്നതും ഉണ്ട് എന്നറിഞ്ഞ് ഞങ്ങള്‍ പോയി നോക്കി.ഭക്ഷണം ഇല്ലാതെ ഒരു ദിവസത്തിന് 5000 രൂപ വാടക നല്‍കണം !അവിടെ വരുന്നവരുടെ കയ്യില്‍ ഗ്ലാസ്സുകളും കുപ്പികളും കണ്ടതോടെ “വൈല്‍ഡ് ഇന്‍“ ഞങ്ങള്‍ക്ക് പറ്റിയതല്ല എന്ന് മനസ്സിലായി.

സമയം ആറര കഴിഞ്ഞതിനാല്‍ ഗൂഡല്ലൂരിലേക്ക് തിരിച്ചുപോക്ക് സാധ്യമായിരുന്നില്ല.മസിനഗുഡിയില്‍ താമസിക്കാന്‍ നിര്‍വ്വാഹവുമില്ല.ഇനി ഏക മാര്‍ഗ്ഗം ഊട്ടിയിലേക്ക് കയറുക എന്നതായിരുന്നു.കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ താമസിച്ച മൂഞ്ഞില്‍ ഇല്ലം നടത്തിപ്പുകാരന്‍ ആനന്ദിനെ വിളിച്ചപ്പോള്‍ വില്ല കാലിയാണെന്നറിഞ്ഞു.അങ്ങനെ 36ഹെയര്‍പിന്‍ വളവുകളുള്ള, അപകടം പതിയിരിക്കുന്ന കല്ലട്ടി ചുരത്തിലൂടെ ഊട്ടിയിലേക്ക് തിരിക്കാന്‍ തീരുമാനമായി.സുനിലിന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് വീണ്ടും  ഞങ്ങള്‍ കേട്ടു.

(തുടരും....)

Wednesday, August 24, 2016

“ടീം PSMO" സംഗമം 2016 - ഭാഗം 1

                 കാലം എന്നും മുന്നോട്ടേ ചലിച്ചിട്ടുള്ളൂ.ശൈശവവും ബാല്യവും കൌമാരവും യുവത്വവും പിന്നിട്ട് കഴിയുമ്പോഴാണ് കാലം ഒന്ന് റിവേഴ്സ് ഗിയറിലേക്ക് മാറിയിരുന്നെങ്കില്‍ എന്ന് മനുഷ്യന്‍ പലപ്പോഴും മോഹിക്കുക. വെറുതെയാണ് ഈ മോഹമെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമത്തിലൂടെയും മറ്റും ഈ മോഹത്തിന്റെ സാക്ഷാല്‍ക്കാരം നടത്തുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇങ്ങനെ ഒരു സംഗമത്തിന്റെ ഭാഗമാകാനും കലാലയ ജീവിതത്തിന്റെ തുടക്കമായ പ്രീഡിഗ്രിക്കാലത്തേക്ക് ഒരു ദിവസത്തേക്കെങ്കിലും തിരിച്ച് നടക്കാനും സാധിക്കാറുണ്ട്.

                 പതിവ്‌പോലെ ഈ വര്‍ഷവും ഞങ്ങളുടെ “ടീം PSMO" സംഗമം നടന്നു.ആസൂത്രണമാണ് ഏതൊരു പരിപാടിയുടെയും വിജയം എന്ന് ഞാനും പലയിടത്തും പ്രസംഗിച്ചിട്ടുണ്ട്.പക്ഷേ പൂര്‍ണ്ണമായും പഴയ  പ്രീഡിഗ്രിക്കാലത്തേക്ക് മാറുന്ന പരിപാടി ആയതിനാല്‍ ഒരിടത്ത് ഒന്നിച്ച് ചേര്‍ന്നതിന് ശേഷം ആസൂത്രണം എന്നതാണ് ഞങ്ങളുടെ സ്ഥിരം പരിപാടി.അങ്ങനെ ഇത്തവണയും വഴിക്കടവ് അടുത്ത് എടക്കരയില്‍ മെഹ്‌റൂഫിന്റെ വീട്ടില്‍ സുനില്‍,സഫറുള്ള,ബാസില്‍ എന്നിവരും ഞാനും ആഗസ്ത് 2ന് ഉച്ചക്ക് 12 മണിക്ക് ഒത്തുകൂടി.

                   അഞ്ച് പേര്‍ക്ക് പോകാന്‍ കാറ് മതി എന്ന വിദഗ്ദാഭിപ്രായത്തില്‍ ചായ കുടിച്ച ശേഷം മെഹ്‌റൂഫിന്റെ മുറ്റത്തുണ്ടായിരുന്ന വലിയ കാറില്‍ ഞങ്ങള്‍ കയറി.

“ഇത് ഒരു മാതിരി പുത്യാപ്ല പോകുന്ന പോലെയുണ്ട്...”  ഇരുന്ന പാടെ ബാസിലിന്റെ കമന്റ് വന്നു.

“ശരിയാ...നമുക്ക് വലിയ വണ്ടി എടുക്കാം...” സഫറുള്ളയും പിന്താങ്ങി.

“എങ്കില്‍ ഇന്നോവ എടുക്കാം...” സ്റ്റാര്‍ട്ടാക്കിയ വണ്ടി ഓഫാക്കി മെഹ്‌റൂഫ് ഇറങ്ങി.ഞങ്ങളും പിന്നാലെ ഇറങ്ങി തൊട്ടടുത്തുണ്ടായിരുന്ന ഇന്നോവയിലേക്ക് മാറിക്കയറി.

“ഭക്ഷണം നമുക്ക് വഴിയില്‍ നിന്ന് കഴിക്കാം...ഇന്ന് എങ്ങോട്ട് പോകണം എവിടെ തങ്ങണം എന്നതും യാത്രയില്‍ തീരുമാനമാക്കാം...” ആരോ നിര്‍ദ്ദേശിച്ചു.അങ്ങനെ ഈ വര്‍ഷത്തെ  “ടീം PSMO"യുടെ  യാത്ര ആരംഭിച്ചു.

“ഗൂഡലൂര്‍ നിന്നും ഭക്ഷണം കഴിച്ച് നമുക്ക് ഞങ്ങളുടെ റിസോര്ട്ടി‍ല്‍ പോയി നോക്കാം...അവിടെ താമസിച്ചാല്‍ മതിയെങ്കില്‍ അവിടെ തങ്ങുകയും ചെയ്യാം...” മെഹ്രൂഫ് നിര്‍ദ്ദേശിച്ചു.

“ഏയ്...അവിടെ വേണ്ട...” സുനിലിന്റെ മറുപടി പെട്ടെന്നായിരുന്നു. നാടുകാണിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ദേവാല പോകുന്ന റൂട്ടിലുള്ളതും മുമ്പ് ഞങ്ങള്‍ പോയതും നിരവധി തവണ ആന ഭീഷണി ഉണ്ടായതുമായ തോട്ടത്തെപ്പറ്റിയാണ് മഹ്‌റൂഫ് പറയുന്നത് എന്ന ധാരണയിലായിരുന്നു ആനയെ ഭയങ്കരമായി പേടിക്കുന്ന സുനിലിന്റെ മറുപടി.

“ഇത് നീ ഉദ്ദേശിച്ച സ്ഥലമല്ല...ഞങ്ങള്‍ ഈയിടെ വാങ്ങിയ സ്ഥലമാണ്.ആനയൊന്നും വരില്ല...”

“എങ്കില്‍ നമുക്കൊന്ന് പോയി നോക്കിയിട്ട് തീരുമാനിക്കാം....” ഈ പ്രോഗ്രാമിന്റെ ഫിനാന്‍സ് കണ്‍‌വീനറായ ഞാന്‍ ഇടപെട്ടു.

അങ്ങനെ ഉച്ചഭക്ഷണം വൈകുന്നേരം കഴിച്ച് ബത്തേരി റോഡിലൂടെ ഏകദേശം മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ മെഹ്‌റൂഫിന്റെ തോട്ടത്തിലേക്കുള്ള ഗേറ്റിന് മുന്നിലെത്തി.മഴ പെയ്യാത്തതിനാല്‍ തോട്ടത്തിലേക്കുള്ള ഇടുങ്ങിയ വഴി ഉണങ്ങി കിടന്നിരുന്നു.അതിനാല്‍ തന്നെ വണ്ടി റിസോര്‍ട്ട് വരെ പോകും എന്ന് മെഹ്‌റൂഫ് പറഞ്ഞു.അവന്റെ ധൈര്യത്തില്‍ വണ്ടിയില്‍ മുറുകെപ്പിടിച്ച് ഞങ്ങള്‍ ഇരുന്നു.ഒരു തവണ ചെളിയില്‍ തെന്നി നീങ്ങിയപ്പോള്‍ ചെറുതായൊന്ന് പേടിക്കുകയും ചെയ്തു.പക്ഷെ പ്രശ്നങ്ങളൊന്നും കൂടാതെ വൈകിട്ട് നാല് മണിക്ക്, ഉടമയായ മെഹ്രൂഫിന് പോലും പേരറിയാത്ത റിസോര്‍ട്ട്ന്റെ (അതോ ഹോംസ്റ്റെയൊ?)  മുമ്പില്‍ ഞങ്ങളെത്തി.


(തുടരും...)