Pages

Wednesday, September 30, 2020

കോവിഡ് മറവികൾ

 കാലങ്ങളായി പലതും ചെയ്യാത്തതിനാൽ അന്ന് (24/09/ 2020 ) ന് കോളേജിൽ പോകുമ്പോൾ ആകെ ഒരു തപ്പലായിരുന്നു 

പാൻറും ഷർട്ടും ഒരാഴ്ചാത്തക്കുള്ളത് ഒരുമിച്ച് ഇസ്തിരിയിട്ട് വയ്ക്കാറായിരുന്നു എൻ്റെ പതിവ്. ഊർജ സംരക്ഷണത്തിൻ്റെ ഭാഗമായി ചെയ്തുവന്ന ഈ പ്രവൃത്തി എൻ്റെ പോക്കറ്റിനെയും നന്നായി സംരക്ഷിച്ചിരുന്നു. അന്ന് ധരിക്കാനായി  എടുത്തപ്പോഴാണ് അവ ഇസ്തിരിയിടേണ്ടത് മനസ്സിൽ കത്തിയത്.


കോളേജിലേക്ക് പോകുമ്പോൾ  ഷൂ ആണ് സാധാരണ ഞാൻ ഇടാറുള്ളത്. ഇറങ്ങാൻ നേരത്താണ് ആറ് മാസമായി കട്ടപ്പുറത്ത് കിടക്കുന്ന ഷുവിൻ്റെ അവസ്ഥ കണ്ടറിഞ്ഞത്. എന്തോ അതുവരെ അതിനെപ്പറ്റി ചിന്ത പോലും വന്നില്ല.


പണ്ടൊക്കെ വാച്ച് രണ്ട് ദിവസത്തിലേറെ  കെട്ടാതിരുന്നാൽ അത് പണിമുടക്കി പ്രതിഷേധിക്കുമായിരുന്നു. ലോഹ പ്രതലത്തിൽ കൊറോണ വൈറസ് കൂടുതൽ ദിവസം നിലനിൽക്കും എന്നതിനാൽ എൻ്റെ CK വാച്ച് ഞാൻ ലോക്ക് ഡൗൺ തുടങ്ങിയ അന്ന് അഴിച്ചു വച്ചതായിരുന്നു. പക്ഷെ ആ പാവം ഷോകേസിൽ കിടന്ന് അതിൻ്റെ ജീവിത ധർമ്മം നിർവഹിച്ചു. കോളേജിൽ പോകുന്നതിനായി സമയം നോക്കിയപ്പോഴാണ് വാച്ച് കെട്ടിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞത്.


കീശയിലെ ടവ്വൽ കോവിഡിന് മുമ്പേ ഞാൻ മാസ്കായി ഉപയോഗിച്ച് വന്നിരുന്നു. എല്ലാവരും സ്റ്റൈലൻ മാസ്കുകൾ ഉപയോഗിക്കുമ്പോൾ ടവ്വൽ ഒഴിവാക്കി നല്ലൊരു മാസ്ക് മുഖത്തിടണമെന്ന് ഞാനും തീർച്ചയാക്കി. പതിവില്ലാത്ത കാര്യമായതിനാൽ ഇറങ്ങാൻ നേരത്ത് അതും മറന്നു.


കോ വിഡ് മറവിയിലേക്ക് കൊണ്ടു പോയത് ഇനിയുമുണ്ട്. പിന്നെ പറയാം.

Friday, September 25, 2020

"മണ്ണിൽ ഇന്ത കാതൽ..."

സിനിമ ഞാൻ കാണാറില്ല. ഇതു വരെയുള്ള കാലത്ത് കണ്ടത് 20 ഓ 25-ഓ എണ്ണം മാത്രം. പക്ഷെ സിനിമാ പാട്ടുകൾ ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു. 'അതും വീഡിയോ അല്ല ഓഡിയോ ആയിട്ട്. മലയാളവും ഹിന്ദിയും ആയിരുന്നു അതിൽ മുൻപന്തിയിൽ. അവ മിക്കവാറും ലിസ്റ്റ് ചെയ്ത് കാസറ്റ് കടയിൽ കൊടുത്ത് റെക്കോഡ് ചെയ്ത് സൂക്ഷിക്കാറും ഉണ്ടായിരുന്നു.

1993-ൽ PGDCA ക്ക് കോഴിക്കോട് IHRD യിൽ പഠിക്കുന്ന കാലത്ത് അടുത്ത സുഹൃത്തുക്കളായി കിട്ടിയത് നിലമ്പൂർ സ്വദേശി കൃഷ്ണ കുമാറിനെയും പെരിന്തൽമണ്ണ സ്വദേശി ശബീറിനെയും ആയിരുന്നു. കൃഷ്ണ കുമാർ നല്ലൊരു ഗായകൻ കൂടിയായിരുന്നു. അവൻ പഠിച്ചത് ഊട്ടിയിൽ ആയതിനാൽ തമിഴ് ഗാനങ്ങളായിരുന്നു പ്രിയം. അതും SP ബാലസുബ്രമണ്യത്തിൻ്റെ ഗാനങ്ങളോട്. അങ്ങനയാണ് 1990-ൽ പുറത്തിറങ്ങിയ കേളടി കൺമണി എന്ന ചിത്രത്തിലെ "മണ്ണിൽ ഇന്ത കാതൽ..." എന്ന് തുടങ്ങുന്ന ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത്. കേളടി കൺമണിയിലെ മുഴുവൻ ഗാനങ്ങളും റിക്കോർഡ് ചെയ്യുന്നതിലാണ് അത് കലാശിച്ചത്. എൻ്റെ കാസറ്റ് ശേഖരത്തിലേക്ക് തമിഴ് ഗാനങ്ങൾ കയറിയതും അന്ന് മുതലാണ്.


SPB യുടെ മലയാളം ഗാനങ്ങളിൽ അത്ര ഇഷ്ടപ്പെട്ടത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ റേഡിയോയിലൂടെ കേട്ടിരുന്ന ചലചിത്ര ഗാനങ്ങളിൽ ഗായകൻ എസ്.പി. ബാലസുബ്രമണ്യം എന്ന് പറയുമ്പോൾ കേൾക്കാൻ ഒരു ആകാംക്ഷ ഉണ്ടായിരുന്നു.

കോവിഡ് മഹാമാരി, അനുഗ്രഹീതമായ ആ കണ്ഠനാളത്തിലും പിടുത്തമിടുന്നതിന് മുമ്പ് 40000 ത്തിലധികം പാട്ടുകളാണ് വിവിധ ഭാഷകളിലുടെ ലോകം ശ്രവിച്ചത്. അതിൽ "മണ്ണിൽ ഇന്ത കാതൽ..." തന്നെയായിരിക്കും SPB എന്ന പേരിൻ്റെ കൂടെ ഏതൊരു സംഗീത പ്രേമിയുടെയും മനസ്സിലേക്ക് ഓടിക്കയറുന്നത്.

പാടാൻ അറിയുന്നവർക്ക് പാടാൻ ഇതാ ആ വരികൾ....

മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
പെൺമൈ ഇൻട്രി മണ്ണിൽ ഇൻബം ഏതടാ
കന്നൈ മൂടി കനവിൽ
വാഴും മാനിഡാ (2)
വെണ്ണിലാവും പൊണ്ണിനദിയും കണ്ണിയിൻ തുണൈയിൻഡ്രി
എന്ന സുഖം ഇങ്ക് പടയ്ക്കും പെണ്മയിൽ സുഗമൻട്രി
തന്ദനവും സങ്ക തമിഴും
പൊൻകിതും വസന്തവും
സിന്ധിവരും പൊങ്കും അമുതം തന്തിതും കുമുദമും
കണ്ണിമകൾ അറുകെ ഇരുന്താൽ സുവയ്ക്കും
കണ്ണിതുണൈ ഇഴന്താൽ മുഴുതും കശക്കും
വിഴിയിനിൽ മൊഴിയിനിൽ നടയിനിൽ ഉടയിനിൽ
അതിശയ സുഗംതരും അനങ്ങിവൾ പിറപ്പിധുതാൻ
മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
മുത്തുമണി രത്നഇനങ്ങളും കട്ടിയ പവിഴമും
കൊതുമലർ അർപ്പുദങ്ങളും കുവിന്ദ ആധരമും
സിട്രിഡൈയും ചിന്ന വിരലും വില്ലനും പുരുവമും
സുട്രിവര ചെയ്യും വിഴിയും സുന്ദര മൊഴികളും
എന്നിവിട മറന്താൽ ഏതർക്കോ പിറവി
ഇതനൈയും ഇഴന്താൽ അവാന്താൻ തുറവി
മുടിമുതൽ അടിവരയ് മുഴുവതും സുഗംതരും
വിരുന്തുകൾ പടൈത്തിടും അറന്ഗമും അവളല്ലവാ

പ്രിയ ഗായകന് പ്രണാമം .

Wednesday, September 23, 2020

മനസ്സിൻ്റെ ആരോഗ്യം

 മനസ്സ് എന്നത് ഒരു സങ്കൽപമാണ് എന്നാണ് നമ്മളിൽ പലരും പഠിച്ചത്. പലരും അത് ഹൃദയവുമായി ബന്ധിപ്പിക്കാറുണ്ട്. എന്നാൽ നിഗൂഢതയും അത്ഭുതവും നിറഞ്ഞതാണ് ഓരോ മനസും. അത് ഒരു വ്യക്തിയുടെ തന്നെ സൃഷ്ടിയാണ് എന്ന് പറയാം.

എന്നാൽ സാങ്കല്പികമായ മനസിൻ്റെ ആരോഗ്യം റിയലായുള്ള ശരീരത്തിൻ്റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള മനസുണ്ടെങ്കിലേ ശാരീരികാരോഗ്യം നിലനിർത്താൻ സാധിക്കൂ എന്ന് സാരം. മനസ്സിനെ ഒരുക്കൂട്ടാനും മനസ്സിൻ്റെ ആരോഗ്യം നിലനിർത്താനും നമ്മുടെ മാനസിക വ്യാപാരങ്ങൾ നാം അറിയേണ്ടതുണ്ട്. കോപം, സങ്കടം, സന്തോഷം, മൗനം, മോഹം തുടങ്ങീ നിരവധി ഫീലിംഗ്സ് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിഞ്ഞില്ലെങ്കിൽ മാനസികാരോഗ്യം തകരാറിലാകും. 

ഫാറൂഖ് കോളേജിൽ ഞാൻ പഠിക്കുന്ന കാലത്ത് അവിടത്തെ അദ്ധ്യാപകൻ കൂടിയായിരുന്ന ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് സർ തൻ്റെ കൗൺസലിംഗ്‌ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ മനസ്സിൻ്റെ ആരോഗ്യം എന്ന കൊച്ചു പുസ്തകം മാനസികാരോഗ്യം നിലനിർത്താൻ ഉതകുന്ന ഒന്നാണ്. ഞാനും എൻ്റെ മനസ്സും , എൻ്റെ മനസ്സും മറ്റുള്ളവരും എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായി ഒരു മനുഷ്യൻ്റെ നിരവധി മാനസികാവസ്ഥകൾ പരിചയപ്പെടുത്തുന്നതോടൊപ്പം അതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും രക്ഷ നേടാനുള്ള നിർദ്ദേശങ്ങളും നൽകുന്നു. വായിച്ചാൽ നമുക്കും നിരവധി അറിവുകൾ ലഭിക്കും എന്ന് തീർച്ച.


പുസ്തകം : മനസ്സിൻ്റെ ആരോഗ്യം

രചയിതാവ്: ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് 

പ്രസാധകർ: ഒലിവ്

പേജ്: 130

വില : 120 രൂപ

Saturday, September 19, 2020

കൊല്ലംകൊല്ലി വെള്ളച്ചാട്ടം ( എന്റെ അരീക്കോട് )

കൊല്ലം കൊല്ലി എന്ന പേര് ഞാൻ ആദ്യമായി കേട്ടത് കഴിഞ്ഞ വർഷമാണ്. സേവ് ചെക്കുന്ന് എന്ന ഒരു പരിസ്ഥിതി സംരക്ഷണ കൂട്ടയോട്ടത്തിൻ്റെ സ്റ്റാർട്ടിംഗ് പോയിൻ്റ് എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി എനിക്കറിയാമായിരുന്നുള്ളു... എന്നാൽ മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടം എൻ്റെ വീട്ടിൽ നിന്നും വെറും 12 കി.മീ ദൂരത്തുള്ളത് ഞാനറിഞ്ഞത് ഈ 48-ാം വയസ്സിലാണ്. കോവിഡ് ലോക്ക്ഡൗണിൽ വീട്ടിൽ തളക്കപ്പെട്ട മക്കളോട് വെള്ളച്ചാട്ടം എന്ന് പറഞ്ഞപ്പോഴേക്കും അവർ തുള്ളിച്ചാട്ടം തുടങ്ങി.

പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച സുഹൃത്തും സേവ് ചെക്കുന്ന് മൂവ്മെൻറിൻ്റെ അമരക്കാരനും കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിനടുത്ത് താമസക്കാരനുമായ ഗോവിന്ദൻ്റെ ക്ഷണപ്രകാരമായിരുന്നു ഞാനും കുടുംബവും സൗഹൃദ സന്ദർശനത്തിന് അവൻ്റെ വീട്ടിൽ എത്തിയത്. ബാച്ച് മേറ്റും ആ നാട്ടുകാരിയുമായ ജ്യോതിയും ഞങ്ങളോടൊപ്പം ചേർന്നു . നല്ല മഴയുള്ള ദിവസമായിരുന്നെങ്കിലും മഴക്ക് ഒരൽപം ശമനം കിട്ടിയതോടെ ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ പോയി.

ഊർങ്ങാട്ടിരി പഞ്ചായത്തിൽ മുർക്കനാട് - ഒതായി റോഡിൽ ചൂളാട്ടിപ്പാറയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന കാറ്റാടിപ്പൊയിലിലാണ് കൊല്ലംകൊല്ലി തല തല്ലുന്നത്. വർഷത്തിൽ ഒരാളെങ്കിലും ഇവിടെ അപമൃത്യു വരിക്കാറുണ്ട് എന്നതിനാലാണത്രെ ഈ പേര് വീണത്.

പേര് പേടിപ്പെടുത്തുമെങ്കിലും അഴകിന്റെ അലതല്ലിയാണ് കൊല്ലംകൊല്ലി വെള്ളച്ചാട്ടം എന്ന് പറയാതിരിക്കാൻ വയ്യ. ജൈവവൈവിധ്യത്തിന്റെ കലവറയായ ചെക്കുന്ന് മലയുടെ താഴ്വാരത്താണ് കൊല്ലംകൊല്ലി.  പാറക്കെട്ടുകളിൽ തട്ടി ജലം ചിന്നിച്ചിതറി ഒഴുകുന്ന കാഴ്‌ച പഴയ ആ സിനിമാ ഗാനത്തെ മനസ്സിലെത്തിച്ചു.  

വെള്ളിച്ചില്ലും വിതറീ...

തുള്ളി തുള്ളി ഒഴുകും...

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ .... 


മഴക്കാലത്ത് മാത്രമാണ്‌ വെള്ളച്ചാട്ടം ദൃശ്യമാകുക എന്ന് ഗോവിന്ദൻ പറഞ്ഞു. മറ്റ് വെള്ളചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളം ചാടുന്ന സ്ഥലത്ത് വഴുതുന്ന പാറകൾ ഇല്ല. മാത്രമല്ല വെള്ളത്തിനടിയിൽ മണലാണ്. അരയോളം ഉയരത്തിലേ വെള്ളം ഈ മഴക്കാലത്ത് പോലും ഉള്ളു 'എന്നതിനാൽ കുട്ടികൾക്കടക്കം ധൈര്യമായി ഇറങ്ങാം. 


വൈകുന്നേരങ്ങളിൽ വെള്ളച്ചാട്ടത്തിന് മുകളിലെ പച്ചപ്പുല്ലുകൾക്കും പാറകൾക്കുമിടയിലൂടെ കോട അരിച്ചെത്തുന്നതും നയനാനന്ദകരമാണ്. 

ഏറനാടിന്റെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാവുന്ന ഒരു വെള്ളച്ചാട്ടമാണിത്. അധികം അറിയപ്പെടാത്തതിനാൽ സഞ്ചാരികളുടെ ഒഴുക്ക് കുറവാണ്. വെള്ളച്ചാട്ടത്തിൻ്റെ ഇരുഭാഗങ്ങളിലും ഉള്ള പാറകൾ ക്വാറി മുതലാളിമാരുടെ കയ്യിലമർന്ന് കഴിഞ്ഞതിനാൽ കൊല്ലം കൊല്ലിക്ക് ഒരു മരണമണി മുഴങ്ങുന്നത് അവിടെ ചെല്ലുമ്പോൾ നേരിട്ടറിയും.

 വെള്ളച്ചാട്ടത്തിൻ്റെ 200 മീറ്റർ അടുത്ത് വരെ കാറടക്കമുള്ള വാഹനങ്ങൾ എത്തും. നടക്കാനുള്ള 200 മീറ്റർ ദൂരം ക്വാറിയിലേക്കുള്ള റോഡും സ്വകാര്യ തെങ്ങിൻ തോപ്പുമാണ്. അവർ പ്രവേശനം നിഷേധിച്ചാൽ കൊല്ലം കൊല്ലി സഞ്ചാരികൾക്ക് അന്യമാവുകയും ചെയ്യും.സഞ്ചാരികൾ ആരും തന്നെ പ്ലാസ്റ്റിക് കൊണ്ടുപോയി അവിടെ നിക്ഷേപിച്ച് കൊല്ലംകൊല്ലിയെ കൊല്ലരുത് എന്ന്  കൂടി അപേക്ഷിക്കുന്നു. 

Thursday, September 17, 2020

കോവിഡും മാനസിക പിരിമുറുക്കവും

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയപ്പെടുമ്പോൾ അത് നമ്മുടെ വീടിൻ്റെ വാതിലും തട്ടിത്തുറന്ന് കടന്ന് വരും എന്ന് നമ്മിൽ പലരും പ്രതീക്ഷിച്ചിരുന്നില്ല. ചൈനയുടെ വൻമതിലും കടന്ന് ഇറ്റലിയിലും ഇറാനിലും അമേരിക്കയിലും റഷ്യയിലും എല്ലാം കൊറോണ താണ്ഡവമാടിയപ്പോഴും നാമിത് പ്രതീക്ഷിച്ചില്ല. 2020 മാർച്ചിൽ ലോകാരോഗ്യ സംഘടന കോവിഡ്- 19 എന്ന പേരിൽ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചപ്പോഴും നമ്മുടെ വീട്ടിൽ ഒരു കോവിഡ് രോഗി ഉണ്ടാകുന്നത് നാം സ്വപ്നത്തിൽ പോലും കണ്ടില്ല. 

മാർച്ചിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപ്രതീക്ഷിതമായി അടച്ച് പൂട്ടിയപ്പോഴും ജൂണിൽ പഴയപടി തുറന്ന് പ്രവർത്തിക്കും എന്നായിരുന്നു പലരുടെയും പോലെ എൻ്റെയും പ്രതീക്ഷ. അത് ജൂണും ജൂലായും കടന്നതോടെ നമ്മുടെ കുഗ്രാമങ്ങളും ഓരോന്നോരോന്നായി പോസിറ്റീവ് കേസുകൾ കൊണ്ട് കുപ്രസിദ്ധി നേടാൻ തുടങ്ങി. ഇന്നത്തെ നെഗറ്റീവ് നാളത്തെ പോസിറ്റീവ് എന്നതാണ് കൊറോണയുടെ അനുഭവ പാഠം.

മഹാമാരി ഇങ്ങനെ പടർന്നു പിടിക്കുമ്പോൾ നിരവധി പേർ അവനവൻ്റെ നാട്ടിലോ വീട്ടിലോ കഴിയുകയാണ്. രോഗത്തെ പേടിച്ച് പുറത്ത് പോകാത്തവരും പ്രതിരോധമെന്ന നിലയിൽ പുറത്ത് പോകാത്തവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ക്യാ ഹെ മട്ടിൽ ആവശ്യമില്ലാതെ പല സ്ഥലങ്ങളിലും പോകുന്നവരും മനുഷ്യർക്കിടയിലുണ്ട്. ഇതിൽ വീട്ടിലിരിക്കുന്നവരിൽ പലർക്കും പല മാനസിക പിരിമുറുക്കങ്ങളും വരാൻ സാധ്യത വളരെ കൂടുതലാണ്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഡ്യൂട്ടിക്ക് പോയി ശനിയും ഞായറും കിട്ടുന്ന അവധി ആസ്വദിക്കലായിരുന്നു എൻ്റെ പതിവ്. യാത്രയും അതിനിടയിലെ കൊച്ചു കൊച്ചു സംഭവങ്ങളും നൽകിയ അനുഭവ പാഠങ്ങൾ എത്ര മഹത്തരമായിരുന്നു എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. വർക്ക് ഫ്രം ഹോം എന്നതും ഓൺലൈൻ വർക്കിംഗ് എന്നതും ഒക്കെ ആദ്യം രസകരവും ആസ്വാദ്യകരവും ആയിരുന്നു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ അത് ബോറിംഗ് ആണെന്ന് മാത്രമല്ല , ഒരേ തരം പ്രവൃത്തി ആയതിനാൽ മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി എനിക്ക് തോന്നുന്നു. 

എൻ്റെ അനുഭവത്തിൽ തന്നെ തിങ്കളാഴ്ച ആകുന്നത് ഒരു ആധിയായി മാറുന്നു. പ്രത്യേകിച്ച് ഒരു മാറ്റമില്ലെങ്കിലും ശനിയും ഞായറും അൽപമെങ്കിലും മാനസികോല്ലാസം തരുന്നു. പുറത്ത് എന്നും ജോലിക്ക് പോകുന്നവർക്ക് ഈ വ്യഥ അറിയില്ലായിരിക്കും. ജോലിക്കാരായ മാതാപിതാക്കളെ വീട്ടിൽ കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്ന മക്കൾ, നാമറിയാതെ വിഷാദത്തിലേക്ക് വഴുതി വീഴുന്നുണ്ട്. പ്രത്യേകിച്ചും കൗമാര പ്രായക്കാരായ കുട്ടികൾ. അവരുടെ ചങ്ങാത്തം മുഴുവൻ സ്മാർട്ട് ഫോണിലൂടെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 

ഇതിന് ഏറ്റവും പെട്ടെന്ന് ഒരു അന്ത്യം കുറിച്ചില്ലെങ്കിൽ കോവിഡ്- 19 ന് വർഷങ്ങൾക്ക് ശേഷം ഒരു പ്രത്യേക തലമുറയിൽ പെട്ടവർ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരായി കണ്ടേക്കും. ആയതിനാൽ കുടുംബസമേതം ചെറിയൊരു മാനസികോല്ലാസ പ്രക്രിയയിൽ ഏർപ്പെടുന്നത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും നല്ലതായിരിക്കും. 

ഒരുമിച്ചുള്ള ഒരു കുക്കിംഗ് പരീക്ഷണം നടത്തിയാൽ അതിനിടക്ക് സംഭവിക്കുന്ന പലതും തമാശക്ക് വക നൽകും. അത് മാനസിക പിരിമുറുക്കം കുറക്കാൻ സഹായിക്കും.തൊട്ടടുത്ത് പുഴയോ ബീച്ചോ ഉദ്യാനമോ വെള്ളച്ചാട്ടമോ ഉണ്ടെങ്കിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് കൊണ്ട് അതാസ്വദിക്കാൻ പറ്റുമെങ്കിൽ അതും മനസ്സിന് ആശ്വാസം നൽകും. 

അതിനാൽ മക്കളെ ശ്രദ്ധിക്കുക. അവരുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ മാതാപിതാക്കൾ കണ്ടെത്തുക.