Pages

Friday, December 09, 2011

ചവിട്ട്യാല്‍ കിട്ടാത്ത കാറ്‌

കാര്‍ പോന്ന വഴി

“ഈ വീടിന്റെ പാലുകാച്ചലിന് കൂടാന്‍ പറ്റിയില്ലെങ്കിലും ഇതും ഒരു യോഗാ...” പണിതീരാത്ത വീട് നോക്കി വാല്യക്കാരന്‍ പറഞ്ഞു.

“അതെ...ബൂലോകത്തെ പഞ്ചപാണ്ഠവന്മാരുടെ കാല്പുണ്യം ഏല്‍ക്കുക എന്നത് ഒരു സൊഭാഗ്യം തന്നെ...” തിക്കോടിക്കാരന്റെ കമന്റ്.

“അല്ലാ...ങ്ങള്‍ക്കെന്തിന്റെ കാറ്റാ...അയിന്റെ പടം പുട്ച്ചാതെ ഞമ്മളെ ഇട്‌ക്കാന്‍ നോക്കി...” ക്യാമറയുമായി ഘോഷയാത്രയുടെ പടം എടുക്കാന്‍ ഇറങ്ങിയ എന്നോട് നാമൂസ് പറഞ്ഞു.

“ഇതൊരു നമ്പറല്ലേ...അല്പ നേരത്തെ കശപിശ ഉണ്ടായെങ്കിലും ഘോഷയാത്ര കേമമായി എന്ന് തോന്നിപ്പിക്കാന്‍....”

“അപ്പോ...അതിപ്പം തന്നെ ഡെലീറ്റ് ആക്കും അല്ലേ...”

“അത് ആള്റെഡി ഡെലീറ്റഡ് ആണ്....”

“ങേ !അതെങ്ങനെ..?”

“മെമ്മറിയില്‍ സ്പേസ് ഇല്ല...പിന്നെ അവരെ സന്തോഷത്തിന് എത്ര ഫ്ലാഷും അടിച്ചൂടേ...നമ്മുടേ ഫ്ലാഷ് , അവരുടെ സ്പ്ലാഷ്!!!”

പത്ത് മിനുട്ടോളം ഘോഷയാത്ര ഞങ്ങളുടെ വഴി മുടക്കി.ശാന്തി ലഭിച്ചവരും ഞാനും വാല്യക്കാരനും വീണ്ടും കാറില്‍ കയറാന്‍ തുടങ്ങി.

“ഡ്രൈവര്‍ സീറ്റില്‍ മാഷ് തന്നെ മതി...” എല്ലാവരും ഐക്യകഴുത്തോടെ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വീണ്ടും വളയം ഏറ്റെടുത്തു.പുഷ്പക വിമാനം വീണ്ടും പാട്ടും പാടി പറാക്കാന്‍ തുടങ്ങി.

“മാഷേ...ഇത് ആല്‍ട്ടോ ആണേ...” കാര്‍ മുതലാളി ഓര്‍മ്മിപ്പിച്ചു.

“അതിനെന്താ പ്രശ്നം?”

“അല്ല...മാഷ് വിചാരിച്ച സ്ഥലത്ത് നിര്‍ത്താന്‍ സാധിച്ചോളണം എന്നില്ല....”

“ങാഹാ അങ്ങനെയോ...വാല്യക്കാരാ...അതൊന്ന് നോക്കിയിട്ട് തന്നെ കാര്യം...പള്ളി കാണുമ്പോ പറയണം,വണ്ടി നിര്‍ത്തോ ഇല്ലേ എന്നറിഞ്ഞിട്ട് തന്നെ കാര്യം...” ഞാന്‍ വാല്യക്കാരനോട് പറഞ്ഞു.

“അതല്ല മാഷെ പറഞ്ഞത്...ചവിട്ട്യാല്‍ കിട്ടൂല ന്ന്...”

“ഓ..അങ്ങനെ...അതും അറിയണമെങ്കില്‍ ഒന്ന് ചവിട്ടണ്ടേ....”

“അതാ പള്ളി...കഴിഞ്ഞു...” വാല്യക്കാരന്‍ പറഞ്ഞു.

“പള്ളി കഴിഞ്ഞിട്ട് പറയാനല്ല പറഞ്ഞത്...”

“ഇപ്പോ ശരിയാകിത്തെരാ...അതാ....പാസ്സ് ചെയ്തു...”

“ഏത് സൈഡിലാ...?”

“വലതുഭാഗത്ത്...”

“എങ്കില്‍ ഇനി ഇടതുഭാഗത്ത് പള്ളി കാണുമ്പോ പറഞ്ഞാ മതി...”

“അതെന്താ...കണ്ണൂരില്‍ ഇടത് പള്ളിയിലേ കേറാവൂ എന്നുണ്ടോ?” ഏതോ മുടതന്‍ പിന്നില്‍ നിന്നും ചോദിച്ചു.

“അതല്ല...ഇവന്‍ അങ്ങോട്ടും ഇങോട്ടും നോക്കി കഴുത്ത് ഉളുക്കണ്ടാന്ന് കരുതി ഒരു സൌകര്യം ചെയ്തു കൊടുത്തതാ...” ഞാന്‍ വിശദീകരിച്ചു.

“എങ്കില്‍ ഒരു കാര്യം കൂടി...പള്ളി മാത്രമാക്കണ്ട...ഹോട്ടല്‍ കൂടി ഉള്ളിടത്ത് നിര്‍ത്താം...”എതോ ഒരുത്തന്റെ ആമാശയത്തില്‍ ആശ ഉണര്‍ന്നു.

“എങ്കില്‍ നമുക്ക് സൈദാര്‍ പള്ളിക്കടുത്ത് നിര്‍ത്താം...” ഞാന്‍ നിര്‍ദ്ദേശിച്ചു.കാര്‍ അല്പ സമയത്തിനകം തന്നെ സൈദാര്‍ പള്ളിയുടെ മുമ്പിലെത്തി.ഞങ്ങളെല്ലാവരും പള്ളിയിലേക്കും ശ്രീജിത്ത് പരിസര നിരീക്ഷണത്തിനും നീങ്ങി.
നമസ്കാരം കഴിഞ്ഞ് തിക്കോടിക്കാരന്‍ ഞങ്ങളെ ഒരു തട്ടുകടയിലേക്ക് ക്ഷണിച്ചു.അവനും നാമൂസും വീണ്ടും സിഗരറ്റ് കൊളുത്തി.

“നീ എന്താ നായ തൊട്ട കലം പോലെ മാറി നില്‍ക്കുന്നത്?” മാറി നിന്ന വാല്യക്കാരനോട് ഞാന്‍ ചോദിച്ചു.

“അവരുടെ ഊത്തില്‍ പെടാതിരിക്കാന്‍ മാറിനിന്നതാ...”

“ഈ പള്ളിയില്‍ ആരാ ?” നാമൂസ് അടുത്തിരുന്ന ആളോട് ചോദിച്ചു.

“സൈദ്...”

“സൈദ് ? ബാക്കി ഒന്നും ഇല്ലേ...?”

“സൈദാര്‍ പള്ളീ ആണ്...”

“ശരി ശരി...” കൂടുതല്‍ ചരിത്രം ചോദിക്കുന്നത് ഉചിതമാവില്ല എന്നറിഞ്ഞതിനാല്‍ കട്ടന്‍ ചായയും പരിപ്പ് വടയും തട്ടി ഞങ്ങള്‍ സ്ഥലം കാലിയാക്കാന്‍ തീരുമാനിച്ചു.പൈസ കൊടുക്കാന്‍ മൂന്ന് ഗള്‍ഫുകാരും തിക്കിതിരക്കിയതിനാല്‍ ഞാനും വാല്യക്കാരനും കാറിലേക്ക് നീങ്ങി.

കാര്‍ തിക്കോടി എത്തിയപ്പോള്‍ ഇരുട്ട് പരന്ന് കഴിഞ്ഞിരുന്നു.അതിനാല്‍ തന്നെ സമീറിന് ധൈര്യവും കൂടിയിരുന്നു.ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സമയം ഇല്ലാത്തതിനാല്‍ റ്റാറ്റ അടിച്ചു വിട്ടു.ഒരാളെങ്കിലും വീട്ടിലെത്തിച്ചല്ലോ എന്ന സമാധാനത്തോടെ ഞാന്‍ വീണ്ടും ഡ്രൈവ് ചെയ്തു.കാറ് കോഴിക്കോട് എത്തുന്നതിന് മുമ്പേ ആരുടെയോ മനസ്സില്‍ ഒരു ലഡു കൂടി പൊട്ടി - അക്ബര്‍ വാഴക്കാടിന്റെ വീട്ടില്‍ കൂടി പോകാന്‍.എന്റെ മനസ്സില്‍ പൊട്ടിയത് ഒരു ആന ലഡു ആയിരുന്നു, കാരണം അതുവഴി പോയാല്‍ കാറ് അരീക്കോട് വഴിയേ മുന്നോട്ട് പോകൂ.എനിക്ക് വീട്ടിന് മുന്നില്‍ ഇറങ്ങാം.

“അക്ബര്‍ക്കയെ വേഗം വിളിച്ചു നോക്ക്...ബൈപാസ് തിരിയുന്നതിന് മുമ്പ് തീരുമാനിക്കണം...” ഞാന്‍ പറഞ്ഞു.

“അത് നടക്കില്ല...സമയം കുറേയായി...” കാര്‍ മുതലാളിക്ക് വേവലാതി തുടങ്ങി.

“എന്നാലും...?” വന്ന ആശയെ നാശമാക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

“ഇല്ല മാഷേ...വീട്ടില്‍ വിരുന്ന് കാര്‍ വന്നിട്ടുണ്ട്...അവര്‍ എന്നെയും കാത്തിരിക്കുകയാ...”

“എങ്കില്‍ വേണ്ട...നമുക്ക് നേരെ വിടാം...” ഞാന്‍ ബൈപാസ്സിലൂടെ വിട്ടു.വിജനമായ വഴിയിലൂടെ കാറ് ചീറിപ്പാഞ്ഞു.

“മാഷേ...ചവിട്ട്യാല്‍ കിട്ടൂലട്ടോ....” ശ്രീജിത്ത് വീണ്ടും ഓര്‍മ്മിപ്പിച്ചു.

കടവ് റിസോര്‍ട്ടിന് മുമ്പിലെ ഗതാഗത കുരുക്കില്‍ പെട്ട് വാഹനങ്ങള്‍ ഓരോന്നായി ബ്രേക്ക് ചെയ്തുകൊണ്ടിരുന്നു.പെട്ടെന്നുള്ള ചവിട്ടില്‍ ഞാനും എന്റെ ബ്രേക്ക്പെഡലില്‍ കാലമര്‍ത്തി.മുന്നിലുള്ള റിറ്റ്സിന്റെ ചുവന്ന ലൈറ്റ് അടുത്തേക്ക് വരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു!ബ്രേക്കില്‍ ചവിട്ടിയിട്ടും അത് എന്റെ അടുത്തേക്ക് ഓടിവരുന്നു!!
‘യാ അല്ലാഹ്!!സംഭവിക്കേണ്ടത് സംഭവിക്കാന്‍ പോകുന്നു !!!’ ഞാന്‍ മനസ്സില്‍ കരുതി.ശ്രീജിത്തിന്റെ മനസ്സില്‍ നിന്നുള്ള കൊള്ളിയാന്‍ എന്റെ ശരീരത്തിലൂടെ തുളച്ച്പോയത് ഞാന്‍ അറിഞ്ഞു.വാല്യക്കാരന്‍ ആരെയാണ് വിളിച്ചത് എന്ന് വ്യക്തമായില്ല.തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ റിറ്റ്സിന്റെ പിന്നില്‍ ഞങ്ങളുടെ ആള്‍ട്ടോ കിതച്ചു നിന്നു.എല്ലാവരും സമാധാനത്തിന്റെ നെടുവീര്‍പ്പിട്ടു

“ടൊ...ടൊ...ടൊ..” തൊട്ടുപിന്നില്‍ ഏതൊക്കെയോ വാഹനങ്ങള്‍ തമ്മില്‍ ഉമ്മ കൊടുക്കുന്ന ശീല്‍ക്കാര ശബ്ദം കേട്ടു.ഞാന്‍ തിരിഞ്ഞു നോക്കിയെങ്കിലും ‘തൊമസൂട്ടീ വിട്ടോടാ’ എന്ന് കേട്ടതിനാല്‍ ഞാന്‍ വീണ്ടും ഡ്രൈവ് ചെയ്തു.

അവസാനം രാത്രി 11 മണിക്ക് സംഭവബഹുലമായ ഈ ഡ്രൈവിങ്ങ് എന്റെ വീട്ടിന് മുന്നില്‍ അവസാനിക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും നീളമേറിയ തുടര്‍ച്ചയായ ഡ്രൈവിങ്ങ് റിക്കോര്‍ഡായി അത് മാറിക്കഴിഞ്ഞിരുന്നു.


(നിര്‍ത്തി....)



26 comments:

Areekkodan | അരീക്കോടന്‍ said...

“ങാഹാ അങ്ങനെയോ...വാല്യക്കാരാ...അതൊന്ന് നോക്കിയിട്ട് തന്നെ കാര്യം...പള്ളി കാണുമ്പോ പറയണം,വണ്ടി നിര്‍ത്തോ ഇല്ലേ എന്നറിഞ്ഞിട്ട് തന്നെ കാര്യം...” ഞാന്‍ വാല്യക്കാരനോട് പറഞ്ഞു.

Cv Thankappan said...

രസകരമായിരിക്കുന്നു.
എങ്കിലും.............

മാഷെ,മാഷ്ക്കെങ്കിലും ഈ ലഡു പൊട്ടല്‍ പ്രയോഗം
വര്‍ജ്ജിച്ചു കുടായിരുന്നോ!!!കേട്ടുകേട്ടു മനം
പുരട്ടുന്നു!
സി.വി.തങ്കപ്പന്‍

Yasmin NK said...

ഇതെപ്പൊ സംഭവിച്ച്...

majeed alloor said...

ആക്കാംക്ഷാ ഭരിതം ..!

Naushu said...

നന്നായിട്ടുണ്ട് .... :)

കൊമ്പന്‍ said...

ഈ തുടരെയുത്തിലൂടെ മാഷ് കണ്ണൂര്‍ മീറ്റില്‍ അനുഭവിച്ച മാനസിക സന്തോഷങ്ങള്‍ ആണ് പുറത്തു വന്നത് അല്ലെ

Unknown said...

അരീക്കോടൻ മാഷേ...ആർക്കിട്ടെങ്കിലുമൊക്കെ ഒരു പണി കൊടുത്താലെ ഒരു ബ്ലോഗ് എഴുതാൻ പറ്റൂ എന്നുള്ള അവസ്ഥ ആയി ആല്ലേ...ഇത് ഏത് യാത്ര ആണ്...കണ്ണൂർമീറ്റ് ആണോ..?

Sameer Thikkodi said...

കാർ തിക്ക്ക്കോടിയിൽ നിന്ന് വിട്ട ശേഷമുള്ള വിശേഷങ്ങളാണെനിക്കറിയേണ്ടത്...

പിന്നെ അപകടമൊന്നും കൂടാതെ എന്നെ എന്റെ നാട്ടിൽ എത്തിച്ചതിനു കാറുമുതലാളിക്കും ചുക്കാൻ പിടിച്ച അരീക്കോടൻ സാറിനും 'നൻറി'

ഇനിയുമൊരു "മീറ്റ്" ഉണ്ടെങ്കിൽ എനിക്കിനിയും നിങ്ങളുടെ കൂടെ വരണമെന്ന് ആഗ്രഹമുണ്ട് (ഇല്ല).. !!! :)

അനില്‍@ബ്ലോഗ് // anil said...

:)

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ജിലേബി ആയിരുന്നു ഉദ്ദേശിച്ചത്.പിന്ന്യാ ജിലേബി പൊട്ടില്ലല്ലോ എന്നോര്‍ത്തത്.ആറ്റുത്തതില്‍ ശരിയാക്കാം.

മുല്ലേ...അതൊക്കെ മീറ്റിന്റെ പിന്നാമ്പുറത്ത് സംഭവിച്ചത്.

മജീദ്...അരീക്കോട് വരെ എന്റെ മനസ്സും അങ്ങനെത്തന്നെയായിരുന്നു.

നൌഷാദ്...നന്ദി

Areekkodan | അരീക്കോടന്‍ said...

കൊമ്പാ...എല്ലാ സന്തോഷവും പുറത്തായി.

ഷിബു...ഇതില്‍ ആര്ര്ക്കിട്ടും പണിയുന്നില്ല.90 ശതമാനവും സംഭവിക്കാത്തത് എന്റെ ലൈനിലൂടെ പറഞ്ഞപ്പോള്‍ സംഭവിച്ച 10 ശതമാനവും അതിനുള്ളില്‍ കയറിക്കൂടി എന്ന് മാത്രം!!

സമീറേ...പിന്നെ ഞങ്ങള്‍ വീണ്ടും ഉള്ളിവട തിന്നു.നാമൂസും ശ്രീജിത്തും വീണ്ടും പുകയൂതി.വാല്യക്കാരനേയും നാമൂസിനേയും രാത്രി പെരുവഴിയില്‍ ഇറക്കിവിട്ടു.അരീക്കോട് വച്ച് കാര്‍ ഞാന്‍ മുതലാളിക്ക് തിരിച്ചേല്പിച്ചു.പിറ്റേന്ന് കണ്ട പെണ്ണിനെ ശ്രീജിത്തിന് ഇഷ്ടപ്പെട്ടു !!!!അപ്പോള്‍ അടുത്ത മീറ്റിനും ഈ ടീമിലേക്ക് സ്വാഗതം.

അനില്‍ജീ...നന്ദി.

ബഷീർ said...

പുതിയ പ്രയോഗം ഐക്യ കഴുത്ത് ഇഷ്ടായി..

പിന്നെ ചവിട്ടി കിട്ടിയത് നന്നായി. അല്ലെങ്കില്‍ ചവിട്ട് കിട്ടിയേനേ... :)

വിധു ചോപ്ര said...

ഇത് കണ്ണൂർ മീറ്റ് കഴിഞ്ഞുള്ള മടക്ക യാത്രയാണെന്ന് കുറച്ച് പേർക്കേ മനസ്സിലായുള്ളൂന്ന് തോന്നുന്നല്ലോ മാഷേ.....
ആദ്യമെഴുതിയ പോസ്റ്റിന്റെ രണ്ടാം ഭാഗമാണിതെന്ന് സൂചനയും നൽകിയിരുന്നില്ല. എന്താ‍യാലും നന്നായി. ആശംസകൾ.

എന്‍.പി മുനീര്‍ said...

ആ കാറിലിരിക്കുന്ന ഒരു പ്രതീതി വായിക്കുമ്പോഴുണ്ടായിരുന്നു.രസകരമായി അവതരിപ്പിച്ചു

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കണ്ണൂരിന്റെ ഹാംഗ് ഓവര്‍ ഇപ്പോഴും വിട്ടിട്ടില്ല, അല്ലെ?
എഴുത്ത് കലക്കി.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നര്‍മ്മം പുരണ്ട എഴുത്ത് ,ആശംസകള്‍ മാഷേ ,

Akbar said...
This comment has been removed by the author.
Akbar said...

വീട്ടില്‍ വന്നില്ലെങ്കിലും ഒര്മിച്ചതിനും വിളിച്ചതിനും തന്നെ ഒരു പാട് നന്ദി. എന്തായാലും ശകടം പരിക്കൊന്നും കൂടാതെ ലക്ഷ്യ സ്ഥലത്ത് എത്തിയല്ലോ. ആശ്വാസം. :)

ഫൈസല്‍ ബാബു said...

“മാഷേ...ചവിട്ട്യാല്‍ കിട്ടൂലട്ടോ....” .........
ഹഹഹ..
നല്ലവിവരണവും കൂടുതല്‍ ചിരിപ്പിച്ചും അവസാനിപ്പിച്ച ഒരു പോസ്റ്റ്!!
ആ യാത്രയില്‍ ഞാനും കൂടിഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പോയി

Areekkodan | അരീക്കോടന്‍ said...

ബഷീര്‍....അതിപ്പോഴാ ഞാനും ഓര്‍ത്തത്.

വിധു...അതിനാ കാര്‍ വന്ന വഴിയും പോന്ന വഴിയും എല്ലാം കൊടുത്തത്.

മുനീര്‍....വായനക്ക് നന്ദി

ഡോ.ആര്‍.കെ...പങ്കെടുത്ത മീറ്റിന്റെ ഹാങ്ങോവര്‍ ഒരു വര്‍ഷത്തേക്ക് വിടാറില്ല.

സിയാഫ്...നല്ല വാക്കുകള്‍ക്ക് നന്ദി

അക്ബര്‍ക്ക...സത്യം പറഞഞാല്‍ ഒരു വെടിക്ക് ഒരു പാട് പക്ഷി എന്ന് മനസ്സില്‍ കരുതിയതാ.പക്ഷേ “ഇന്ന് നടക്കില്ല” എന്ന ശ്രീജിത്തിന്റെ ഒറ്റ വെടിക്ക് എല്ലാ പക്ഷികളും പാട്ടും പാടി പറന്നുപോയി!

Areekkodan | അരീക്കോടന്‍ said...

ഫൈസലേ...ആ യാത്രയില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.കാരണം ഒരു പാട് പോസ്റ്റുകള്‍ക്കുള്ള മരുന്ന് കിട്ടുമായിരുന്നു.

അനശ്വര said...

അങ്ങിനെ ആ മീറ്റിലൂടെ ഡ്രൈവിങ്ങ് സറ്റഡി ആയല്ലൊ..! അങ്ങിനൊരു കാര്യം നടന്നു..
പോസ്റ്റ് വായിക്കാന്‍ നല്ല രസമുണ്ടാരുന്നു..കഴിഞ്ഞമാസം ഞാന്‍ അരീക്കോട് വന്നിരുന്നു. അപ്പൊ ഓര്‍ത്തു അരീക്കോടന്‍ എന്ന ബ്ലോഗറെ..

SHANAVAS said...

അപ്പൊ മാഷ്ക്ക് ഡ്രൈവിംഗ് അറിയുവോ???എന്തായാലും പനിയും പിടിച്ചു വണ്ടി ഓടിച്ചു എത്തിയത് മഹാ ഭാഗ്യം..മാഷിന്റെയല്ല..കൂടെ ഉണ്ടായിരുന്നവരുടെ..

Echmukutty said...

അവസാനം ബ്രാക്കറ്റിൽ കൊടുത്ത ആ വരി ഇല്ലായിരുന്നെങ്കിൽ....
എഴുത്ത് ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ

റോസാപ്പൂക്കള്‍ said...

ഫൈസല്‍ വഴിയാണ് ഇവിടെ വന്നത്.നല്ല എഴുത്ത്.മുന്‍പ്‌ എപ്പോഴോ ഇവിടെ വന്നിട്ടുണ്ട് എന്ന് തോന്നുന്നു.

തുമ്പി said...

ഫൈസലാണ് ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. ഇതിന് മറ്റൊരു തുടക്കം ഉണ്ടായിരുന്നോ?. അഭിപ്രായങ്ങളിലൂടെയാണ് സംഗതി പിടികിട്ടിയത്.

Post a Comment

നന്ദി....വീണ്ടും വരിക