Pages

Tuesday, December 16, 2014

സൈബർ കുറ്റകൃത്യങ്ങളും ഇരുട്ടിൽ തപ്പുന്ന പോലീസും

ഓൺലൈൻ ഷോപ്പിംഗിൽ എനിക്ക് നേരിട്ട ഒരു ദുരനുഭവം ഞാൻ ഇവിടെ പങ്കുവച്ചിരുന്നു.എന്റെ വിളികൾക്കും മെയിലുകൾക്കും മറുപടി കിട്ടാതായപ്പോൾ പോലീസിൽ ഒരു പരാതി നൽകാൻ ഉദ്ദേശിച്ചു. അപ്പോഴാണ് കഴിഞ്ഞ വർഷം എന്റെ നേതൃത്വത്തിൽ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഒരു എൻ.എസ്.എസ് ജില്ലാ ക്യാമ്പ് എന്റെ ഓർമ്മയിൽ വന്നത്.അന്ന് ആ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ച കോഴിക്കോട് സൈബർ സെൽ സി.ഐ യുടെ നമ്പർ എന്റെ കയ്യിലുണ്ടായിരുന്നു.    

 എന്റെ ഓൺലൈൻ ദുരനുഭവം നടന്ന് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് ഈ സി.ഐ അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ മെഡിക്കൽ എൻ‌ട്രൻസ് സംബന്ധമായ ഒരു സംശയവുമായി എന്റെ അടുത്ത് വന്നു.അന്ന് ഞാൻ എന്റെ സ്വതസിദ്ധമായ രൂപത്തിൽ അദ്ദേഹത്തിന്റെ സംശയങ്ങൾ എല്ലാം നിവാരണം ചെയ്തു.അതിനാൽ  തന്നെ എന്റെ ഇപ്പോഴത്തെ പ്രശ്നത്തിൽ   അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞ ശേഷം പരാതി നൽകാൻ ഞാൻ തീരുമാനിച്ചു.    

ഫോൺ വിളിച്ച് ഇന്ന ആൾ എന്ന് പറഞ്ഞപ്പോഴേ അദ്ദേഹം സന്തോഷപൂർവ്വം കാര്യം ആരാഞ്ഞു.സംഭവിച്ച സംഗതികൾ എല്ലാം കേട്ട ശേഷം, ഒരു പരാതി എഴുതി അടുത്ത ദിവസം തന്നെ ലോക്കൽ പോലീസ് സ്റ്റേഷനിൽ നൽകാൻ പറഞ്ഞു.എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാനും പറഞ്ഞു.അതുപ്രകാരം വെള്ളക്കടലാസിൽ പരാതി തയ്യാറാക്കി കോർട്ട് ഫീ സ്റ്റാമ്പും ഒട്ടിച്ച് ഞാൻ അരീക്കോട് പോലീസ് സ്റ്റേഷനിൽ എത്തി.      

പരാതി നൽകാനാണെന്ന് പറഞ്ഞപ്പോൾ എസ്.ഐ ഊൺ കഴിക്കാൻ പോയതാണെന്നും അദ്ദേഹം വരട്ടെ എന്നും ആദ്യം പറഞ്ഞു.പിന്നീട് അവിടെ നിന്നിരുന്ന ഒരു പോലീസ്കാരൻ പരാതി വാങ്ങി വായിച്ചു നോക്കി എന്റെ ജോലിയും മറ്റും അന്വേഷിച്ചു.ശേഷം ഇന്നത്തെ മ്നോര‌മയിലും  ഇത്തരം തട്ടിപ്പ് വാർത്ത വായിച്ചില്ലേ എന്ന ഒരു ചോദ്യവും എറിഞ്ഞു.അവിടെ ഉണ്ടായിരുന്ന മറ്റൊരു പോലീസ്കാരനോടും സംഗതി പറഞ്ഞു.എസ്.ഐ യെ കാണാത്തതിനാൽ ഇതേ പോലീസ്കാരൻ എന്നെ മറ്റൊരാളുടെ അടുത്തേക്ക് കൊണ്ടുപോയി.അദ്ദേഹവും മുഴുവൻ വായിച്ച ശേഷം എന്നെ കളിയാക്കി.”സൈബർ സെൽ മുമ്പാകെ ബോധിപ്പിക്കുന്ന“ എന്നായിരുന്നു ഞാൻ എഴുതിയിരുന്നത്.അതിനാൽ തന്നെ അത് അവിടെ സ്വീകരിക്കാൻ പറ്റില്ല എന്നും എസ്.ഐ മുഖാന്തിരം എന്നാക്കി മാറ്റിയാൽ സ്വീകരിക്കുന്നത് പരിഗണിക്കാം എന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല കടലാസിൽ കുത്തിനിറച്ച് എഴുതുന്നതിന് പകരം ഡി.ടി.പി ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു.    

അങ്ങനെ മാറ്റങ്ങൾ വരുത്തി വെള്ളക്കടലാസിൽ വൃത്തിയായി ടൈപ് ചെയ്ത പരാതിയുമായി ഞാൻ അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ എത്തി.എസ്.ഐ സ്ഥലത്തില്ലെന്നും ചാർജ്ജുള്ള എസ്.ഐയെ കാണിക്കാമെന്നും പറഞ്ഞ് എന്നെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി.അവിടെ ഇരുന്നിരുന്ന അല്പം വയസ്സായ ഒരു പോലീസ്കാരനെ കാണിച്ച് തന്ന് പരാതി അദ്ദേഹത്തെ കാണിക്കാൻ പറഞ്ഞു.പരാതി വാങ്ങി വായിച്ച് അദ്ദേഹവും എന്നെ കളിയാക്കി.ഓൺലൈൻ ഷോപ്പിംഗ് എന്നാൽ മുഴുവൻ നൈജീരിയൻ ലോട്ടറി കണക്കെ തട്ടിപ്പാണെന്നായിരുന്നു പാവം ഈ പോലീസുകാരുടെയെല്ലാം ധാരണ!            

ഇത്തരം ഒരു പരാതി ആദ്യമായിട്ടാണെന്നും ഇത് കൊടുക്കേണ്ടത് ജില്ലാ പോലീസ് മേധാവിക്കാണെന്നും അദ്ദേഹം പറഞ്ഞു.ഞാൻ അന്വേഷിച്ചറിഞ്ഞത് പ്രകാരം ലോക്കൽ പോലീസിൽ നൽകി അവർ അത് മേലധികാരിക്ക് ഫോർവേഡ് ചെയ്യലാണെന്ന് ഞാനും പറഞ്ഞു.മേൽ നടപടികൾ സ്വീകരിക്കാൻ ഒരു കീഴുദ്യോഗസ്ഥൻ എങ്ങനെ മേലധികാരിയോട് പറയും എന്നതിനാൽ അത് മുകളിൽ നിന്നും താഴോട്ട് വരുന്ന വിധത്തിലാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം ശഠിച്ചു.അപ്പോൾ തന്നെ ആരെയോ വിളിച്ച് ‘ഉറപ്പ്’ വരുത്തുകയും ചെയ്തു.ഞാനും വിളിച്ച് സംശയം മാറ്റിത്തരാം എന്ന് പറഞ്ഞെങ്കിലും നിങ്ങളുടെ പരിചയക്കാരെ വിളിക്കേണ്ടതില്ല എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.              

ഈ മറുപടി എനിക്ക് ഇഷ്ടപ്പെടാത്തതിനാൽ, സൈബർ സെൽ നിയമങ്ങൾ കോഴിക്കോട്ടും മലപ്പുറത്തും ഒരു പോലെയല്ലേ എന്ന ഒരു ചോദ്യം എന്റെ വായിൽ നിന്നും പുറത്ത് ചാടി.നീ എന്നോട് തർക്കിക്കാൻ വരികയാണോ , നിനക്കെന്താ മലപ്പുറത്ത് പോയി പരാതികൊടുത്താൽ എന്ന് കയർത്തുകൊണ്ട് എസ്.ഐ പരാതി തിരിച്ച് തന്നു.'ശരി,പക്ഷേ അവിടെ എത്തി പരാതി കൊടുക്കുമ്പോൾ ഇത് ലോക്കൽ പോലീസ് സ്റ്റേഷനിൽ നൽകേണ്ടതാണെന്ന്' പറഞ്ഞാൽ ഞാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചു.അതിന് മുന്നിൽ എസ്.ഐ ഉത്തരം മുട്ടി.        

മാസങ്ങൾക്ക് ശേഷവും എനിക്ക്, സാധനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ഞാൻ എന്റെ പരാതി, മടക്കത്തപാൽ കവർ സഹിതം മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് സ്പീഡ് പോസ്റ്റിൽ അയച്ചു. പരാതിക്കത്ത് അവിടെ ഡെലിവർ ചെയ്തു എന്ന് നെറ്റിൽ നിന്നും മനസ്സിലാക്കിയെങ്കിലും പിന്നീടത് എവിടെപ്പോയി എന്നറിയില്ല.            

അതിനാൽ തന്നെ ജില്ല ഉപഭോക്തൃതർക്ക പരിഹാരകോടതിയിൽ ഒരു പരാതി നൽകാം എന്ന് തോന്നി.അത് നൽകുന്ന വിധം അടുത്ത പോസ്റ്റിൽ.

5 comments:

Areekkodan | അരീക്കോടന്‍ said...

ഓൺലൈൻ ദുരനുഭവത്തിന്റെ രണ്ടാം ഭാഗം

ajith said...

നല്ല ബെസ്റ്റ് പൊലീസ്

വിനുവേട്ടന്‍ said...

വല്ല മാർഗ്ഗവുമുണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ കയറാൻ ആർക്കും ഇട വരരുതേ എന്ന് ആശിക്കാം... അല്ലാതെന്ത് ചെയ്യാൻ പറ്റും...? :(

© Mubi said...

സൈബര്‍ വിംഗ് എന്നൊരു വിഭാഗം പോലീസില്‍ എന്തിനാണാവോ?

Geetha said...

ഏതെല്ലാം തരത്തിലുള്ള തട്ടിപ്പുകൾ.

Post a Comment

നന്ദി....വീണ്ടും വരിക