Pages

Tuesday, November 03, 2015

പാണ്ടിക്കടവിലെ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍

                 അങ്ങനെ അതും ഭംഗിയായി പര്യവസാനിച്ചു. തുടര്‍ച്ചയായി നാലാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും (മറ്റുള്ളവ വേറെ) ഉദ്യോഗസ്ഥനാ്യി സേവനമനുഷ്ടിക്കാനുള്ള അവസരം ഇത്തവണയും ഞാന്‍ കളഞ്ഞുകുളിച്ചില്ല. വയനാട് ജില്ലയിലെ എടവക പഞ്ചായത്തിലെ നാലാം വാര്‍ഡായ പാണ്ടിക്കടവിലെ പഴശ്ശിരാജ മെമ്മോറിയല്‍ എല്‍.പി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു ഇത്തവണ എനിക്ക് പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടി.

                 ആദ്യമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയിരുന്ന കാലത്ത് സര്‍ക്കാര്‍ സ്കൂളില്‍ ആകരുതേ എന്നായിരുന്നു പ്രാര്‍ത്ഥന എങ്കില്‍ ഇപ്പോള്‍ തിരിച്ചാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് തെരഞ്ഞെടുപ്പ്  ഡ്യൂട്ടി നിര്‍വ്വഹിച്ചവയില്‍, സ്വകാര്യ എല്‍.പി സ്കൂളുകളില്‍ മിക്കവയും ഒട്ടും സൌകര്യമില്ലാത്തവയായിരുന്നു. പഴശ്ശിരാജ മെമ്മോറിയല്‍ എല്‍.പി സ്കൂളിലും രണ്ട് ബൂത്തുകളിലെ പത്ത് ഉദ്യോഗസ്ഥര്‍ക്ക് പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉണ്ടായിരുന്നത് രണ്ട് ടോയ്ലെറ്റുകള്‍ മാത്രമായിരുന്നു - അതും ടാപുകള്‍ ഇല്ലാത്തത്.  ഇവയൊക്കെ ഫിറ്റ്നസ് നേടി എടുക്കുന്നത് എങ്ങനെ എന്ന് സ്വാഭാവികമായും ഞങ്ങള്‍ പത്ത് പേരിലും സംശയമുണര്‍ത്തി.

                   . തെരഞ്ഞെടുപ്പ്  ഡ്യൂട്ടിയില്‍ നാട്ടുകാരുടെ സഹകരണമാണ് ഏറ്റവും പ്രധാനം. സാധാരണഗതിയില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ക്ക് ബൂത്തിനടുത്ത വീടുകളില്‍ എല്ലാ സൌകര്യങ്ങളും ചെയ്ത് കൊടുക്കാറുണ്ട്.പിന്നെ പോളിംഗ് ബൂത്തിനുള്ളിലെ ഏജന്റുമാര്‍ ആ നാട്ടില്‍ തന്നെ എന്നും പരസ്പരം കാണുന്നവര്‍ ആയതിനാല്‍ വിവിധ ചേരികളില്‍ ആണെങ്കിലും പലപ്പോഴും തീവ്രമായ എതിര്‍പ്പുകള്‍ ഉണ്ടാകാറില്ല. ഇന്നലത്തെ ഡ്യൂട്ടിയിലും ഞാനത് നേരിട്ട് അനുഭവിച്ചു.തന്റെ രാഷ്ട്രീയ നിലപാടിനോട് ഒട്ടും യോജിക്കാത്ത സംഗതി ആണെങ്കില്‍ പോലും അത് അവര്‍ പരസ്പരം നയത്തില്‍ കൈകാര്യം ചെയ്തു.

                     ഭക്ഷണം ആണ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്. എന്നാല്‍ രാവിലെ ബെഡ്കോഫി മുതല്‍ വൈകിട്ട് ചായ വരെയുള്ള ഭക്ഷണം മുഴുവന്‍ ഇടത് -വലത് മുന്നണികള്‍ മാറി മാറി വിതരണം ചെയ്ത് എന്റെ ഇതുവരെയുള്ള എല്ലാ അനുഭവങ്ങളെയും ഈ നാട്ടുകാര്‍ മാറ്റിമറിച്ചു.മാത്രമല്ല വൈകിട്ട് യു.ഡി.എഫ് കാര്‍ കൊണ്ട് വന്ന ചായ എല്‍.ഡി.എഫ് കാര്‍ക്ക് കൂടി നല്‍കി അതു വരെയുള്ള രാഷ്ട്രീയവൈരം തീര്‍ന്നതായി അവര്‍ കര്‍മ്മത്തിലൂടെ തെളിയിച്ചു.

                      ഡ്യൂട്ടി കഴിഞ്ഞ് സ്ഥലം വിടുമ്പോള്‍ പോളിംഗ്  ഏജന്റ് ആയി പ്രവര്‍ത്തിച്ച അല്പം പ്രായം കൂടിയ ഒരു വ്യക്തി എന്നെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്താണ് പറഞ്ഞയച്ചത്. തെരഞ്ഞെടുപ്പിനിടക്ക് എന്റെ തീരുമാനങ്ങളില്‍ എന്നോട് അല്പമെങ്കിലും നീരസം പ്രകടിപ്പിച്ചതും ഈ വ്യക്തി മാത്രമായിരുന്നു.അവ എല്ലാം ആ ആലിംഗനത്തോടെ തൊട്ടടുത്ത് കൂടി ഒഴുകുന്ന കബനി നദിയില്‍ ലയിച്ചു പോയതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ, ത്രിതല പഞ്ചായത്തിലേക്ക് മൂന്ന് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ചരിത്രത്തിലേക്ക്  നടന്ന് കയറിയ ഈ  തെരഞ്ഞെടുപ്പ് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്നതായി മാറി.


7 comments:

Areekkodan | അരീക്കോടന്‍ said...

ഡ്യൂട്ടി കഴിഞ്ഞ് സ്ഥലം വിടുമ്പോള്‍ പോളിംഗ് ഏജന്റ് ആയി പ്രവര്‍ത്തിച്ച അല്പം വയസ്സ് കൂടിയ ഒരു വ്യക്തി എന്നെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്താണ് പറഞ്ഞയച്ചത്.

മുബാറക്ക് വാഴക്കാട് said...

നല്ലത്..

മിക്കയിടത്തും കാണുന്നത് പോലെ വാശിയും വീറും മനസ്സില്‍ വെച്ച് നടക്കാത്ത നല്ല നാട്ടുകാരെ പരിചയപ്പെടാനായതില്‍ സന്തോഷം..

Cv Thankappan said...

നന്മനിറഞ്ഞവര്‍ക്ക് സമാധാനം!
ആശംസകള്‍ മാഷെ

Bipin said...

48 മണിക്കൂർ കുളിയും ( ഒന്നും രണ്ടും പോലും ശരിക്കും നിർവഹിക്കാൻ കഴിയാതെ) ഭക്ഷണവും ശരിയായി ഇല്ലാതെ സഹിച്ചിട്ട് ജയിച്ചു വന്നാൽ ഇവന്മാർ ചെയ്യുന്നത് കാണുമ്പോഴാണ് വിഷമം തോന്നുന്നത് അരീക്കോടൻ. ഒരിക്കൽ റോഡരുകിൽ പൊതു ടാപ്പിൽ നിന്നും കുളിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങിനെ പലതും. സഹിക്കുക ജനാധിപത്യത്തിനു വേണ്ടി.

Areekkodan | അരീക്കോടന്‍ said...

മുബാറക്...ഞങ്ങള്‍ക്കും സമാധാനം ലഭിച്ചത് അതുകൊണ്ടായിരുന്നു

തങ്കപ്പേട്ടാ....നന്ദി

ബിപിനേട്ടാ.....ഇന്നത്തെ(5/11/2015) മനോരമ പത്രത്തില്‍ കാഴ്ചപ്പാട് പേജില്‍ എന്റെ കുറിപ്പുണ്ട്

Geetha said...

അങ്ങനെ ഇത്തവണയും ഇലക്ഷൻ വർക്ക്‌ ഒക്കെ ഭംഗിയായി നിർവഹിച്ച സന്തോഷത്തിലാണ് അരീക്കോടൻ മാഷ് ല്ലേ. ഇത് വായിച്ചപ്പോളല്ലേ മാഷ് അഞ്ചാം തീയതിക്കത്തെ പത്രത്തിലെ കുറിപ്പിന്റെ കാര്യം പറഞ്ഞെ. നാട്ടിലെത്തി അടച്ചിട്ട വീടുതുറന്നു പത്രക്കാരനെ ഒന്നാം തീയതി മുതൽ വിളിച്ചു വിളിച്ചു മടുത്തു അയാള് അഞ്ചാം തീയതി പത്രം ഇടാൻ തൊടങ്ങി. എന്നാലും മാഷിന്റെ കുറിപ്പൊന്നും ഞാൻ കണ്ടില്ലാരുന്നു. ഇപ്പൊ ഇത് വായിച്ചപ്പോ ഓടി വന്നു പത്രം എടുത്തു വായിച്ചു "ആബിദ് തറവട്ടത്ത്" . മാഷിന്റെ പേര് നോട്ടു ചെയ്തു വച്ചു. ഇല്ലേൽ ഇനിയും ഇതുപോലെ വാർത്തകൾ വന്നാൽ പിടികിട്ടില്ല. അരീക്കോടൻ എന്നേ ഓർക്കൂ. എന്തായാലും ഞാൻ മോനെ സന്തോഷത്തോടെ കാട്ടിക്കൊടുത്തു 'ന്റെ ഫ്രണ്ട് ആണെടാ ഇത് ' അവൻ കണ്ണ് തള്ളി ഇരുന്നു. ഞാൻ പറഞ്ഞു അമ്മേടെ ബ്ലോഗിലൊക്കെ അഭിപ്രായം പറഞ്ഞിട്ടുള്ള ഫ്രണ്ട്.

Areekkodan | അരീക്കോടന്‍ said...

ഗീതാജി....പ്രവാസത്തിനിടക്ക് വീണുകിട്ടിയ സമയത്ത് നാട്ടില്‍ എത്തി അതില്‍ വീണുകിട്ടിയ സമയം ഉപയോഗിച്ച് മോന്റെ കണ്ണും തള്ളിച്ച് എന്റെ ഒറിജിനല്‍ പേര് നോട്ട് ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.

Post a Comment

നന്ദി....വീണ്ടും വരിക