Pages

Sunday, June 26, 2016

ലഹരി എന്ന ചെകുത്താന്‍


അന്താരാഷ്ട്രതലത്തില്‍ തന്നെ യുവജനാരോഗ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വില്ലനാണ് ലഹരി വസ്തുക്കള്‍. പാന്മസാലയുടെയും മദ്യമടക്കമുള്ള മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം വിദ്യാര്‍ത്ഥികളിലും വര്‍ദ്ധിച്ചു വരുന്നു.വളരെ കാലത്തേക്ക് ഉപ്ഭോക്താവായി ലഭിക്കും എന്നതിനാലായിരിക്കും ലഹരി മാഫിയ വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യമിട്ട് ലഹരി ഉപഭോഗം ത്വരിതപ്പെടുത്താന്‍ കാരണം.ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടരുന്ന ഈ വിപത്തിനെ ചെറുക്കാന്‍ സാധിക്കൂ.ഒരു രസത്തിനോ കമ്പനിക്ക് വേണ്ടിയോ ആരംഭിച്ച് എപ്പോള്‍ വേണമെങ്കിലും നിര്‍ത്താമെന്ന മിഥ്യാധാരണ പുലര്‍ത്തി സ്വയം നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് കൂപ്പ്കുത്തുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം സി.ഇ.ടി അടക്കം കഴിഞ്ഞ ചില വര്‍ഷങ്ങളിലായി പല കാമ്പസ്സിലും ലഹരി വരുത്തിയ പൈശാചിക വിപത്തുകള്‍ നാം കണ്ടും കേട്ടും അറിഞ്ഞവരാണ്.

ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 21 കോടിയോളം ആള്‍ക്കാര്‍ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു.വര്‍ഷം പ്രതി 2 ലക്ഷം പേര്‍ക്ക് ലഹരി ഉപയോഗം കാരണം ജീവഹാനി സംഭവിക്കുന്നു.ലോക ലഹരി ഉപഭോക്താക്കളുടെ 30 ശതമാനം സ്ത്രീകളാണെന്നുളളത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

കേരളവും ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ദര്‍ശിക്കുന്നത്.മദ്യ ഉപയോഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.രാജ്യത്തെ ആളൊഹരി മദ്യ ഉപയോഗം 3.5 ലിറ്റര്‍ ആണെങ്കില്‍ കേരളത്തിന്റെ ആളൊഹരി മദ്യ ഉപയോഗം 8.7 ലിറ്റര്‍ ആണ്.ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന മദ്യത്തിന്റെ 15 ശതമാനവും ഉപയോഗിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്.അപ്പന്‍ മരിച്ചാലും ഉണ്ണി പിറന്നാലും വിവാഹ സല്‍ക്കാരത്തിലും ജന്മദിന സല്‍ക്കാരത്തിലും എന്ന് വേണ്ട എന്തിനും കുപ്പി ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന അതേ നാട് തന്നെ മദ്യമെന്ന രാക്ഷസതയിലും മുന്നിട്ട് നില്‍ക്കുന്നു എന്നത് ലജ്ജാവഹമാണ്.

1987 ഡിസമ്പര്‍ 7ന് ഐക്യരാഷ്ട്രസംഘടന പാസ്സാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. ജൂണ്‍ 19 മുതല്‍ 26 വരെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരമായും ആചരിക്കുന്നു.2020 ആകുമ്പോഴേക്ക് ലഹരിമുക്ത ലോകസമൂഹം സൃഷ്ടിക്കുകയാണ് യു.എന്‍ ലക്ഷ്യം.

ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും കര്‍മ്മോത്സുകരായ യുവതയെ വഴിപിഴപ്പിക്കുന്ന ലഹരിക്കെതിരെ നാം സന്ധിയില്ലാ സമരം തന്നെ ചെയ്തേ പറ്റൂ. പുതുതായി ചുമതലയേറ്റ എക്സൈസ് കമ്മീഷണര്‍ ഡി.ജി.പി ഹൃഷിരാജ് സിംഗ് ഇക്കാര്യത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിമരുന്ന്,പാന്‍ ഉല്പന്നങ്ങള്‍,മദ്യം തുടങ്ങിയവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട എന്തു വിവരവും 9447178000 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.എസ്.എം.എസ് ആയും വാട്സാപ്പ് സന്ദേശമായും വിവരങ്ങള്‍ അറിയിക്കാം.

നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ലഹരിയിലേക്ക് നീങ്ങുന്നത് കണ്ടാല്‍ – അത് പുകവലിയാകട്ടെ, മദ്യപാനമാകട്ടെ മറ്റേതെങ്കിലും തരത്തിലുളള ലഹരിവസ്തു ഉപയോഗമാകട്ടെ – അവനെ രക്ഷിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്.അതിനാല്‍ തന്നെ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുളള ആദ്യശ്രമം അവനവന്‍ തന്നെ നടത്തണം.സാമൂഹ്യബോധമുളള ഓരോ പിതാവും തന്റെ മക്കളും അവന്റെ കൂട്ടുകാരും പുകവലി അടക്കമുളള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.ഒപ്പം അയാളും അത്തരം വേണ്ടാ വൃത്തികളില്‍ നിന്ന് അകന്നു നില്‍ക്കണം.ഇങ്ങനെ ഓരോരുത്തരും സ്വയം തീരുമാനിച്ചാല്‍ മാത്രമേ നമ്മുടെ ഭാവിതലമുറയെ നമുക്ക് സുരക്ഷിതമാക്കാന്‍ സാധിക്കൂ.

ഇത് വായിക്കുന്ന എല്ലാവരും എല്ലാ തരം ലഹരിയില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് ഒരു സഹോദരന്‍ എന്ന നിലയില്‍ വിനീതമായി അപേക്ഷിക്കുന്നു.
          

5 comments:

Areekkodan | അരീക്കോടന്‍ said...

അന്താരാഷ്ട്ര ലഹരി ദിനത്തില്‍ ഒരു ചെറിയ ചിന്ത.ഇത് വായിക്കുന്ന എല്ലാവരും എല്ലാ തരം ലഹരിയില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

© Mubi said...

The war on drugs...

Areekkodan | അരീക്കോടന്‍ said...

മുബീ...ഒരു തുടക്കം മാത്രം

തങ്കപ്പേട്ടാ...പിന്തുണ പ്രതീക്ഷിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 21 കോടിയോളം ആള്‍ക്കാര്‍ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കള്‍
ഉപയോഗിക്കുന്നു.വര്‍ഷം പ്രതി 2 ലക്ഷം പേര്‍ക്ക്
ലഹരി ഉപയോഗം കാരണം ജീവഹാനി സംഭവിക്കുന്നു.
ലോക ലഹരി ഉപഭോക്താക്കളുടെ 30 ശതമാനം സ്ത്രീകളാണെന്നുളളത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ബിലാത്തിയിലും ഇങ്ങനെയാണോ?

Post a Comment

നന്ദി....വീണ്ടും വരിക