Pages

Friday, May 12, 2017

മസിനഗുഡിയില്‍ ഒരു പ്രണയകാലത്ത്...

               ഗൂഡലൂരില്‍ നിന്നും മൈസൂര്‍ റോഡിലേക്ക് പ്രവേശിച്ചതോടെ തന്നെ കാടിന്റെ കുളിര് അനുഭവിച്ച് തുടങ്ങി. ഇനിയുള്ള  20 കിലോമീറ്റര്‍ ദൂരത്തിനിടക്ക് തൊറപ്പള്ളി എന്ന ഒരു ചെറിയ അങ്ങാടി കൂടിയുണ്ട്. അങ്ങാടി അവസാനിക്കുന്നിടത്ത് മുതുമല  കടുവ സംരക്ഷണ കേന്ദ്രത്തിലേക്കു സ്വാഗതമോതുന്ന കൂറ്റന്‍ ഗേറ്റ് കാണാം.

               ഇനി ഒരു 7 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മുതുമല വന്യജീവി സങ്കേതത്തിനകത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുന്ന തെപ്പക്കാട് എത്തും.ഈ യാത്രയില്‍ വന്യമൃഗങ്ങളെ പലതിനെയും കാണാനും സാധിക്കും. ഞങ്ങളുടെ യാത്ര ഉച്ച സമയത്തായതിനാല്‍ ഒരു മൃഗത്തെയും കാണില്ല എന്ന് ഉറപ്പിച്ചായിരുന്നു യാത്ര. എങ്കിലും എല്ലാവരുടെയും കണ്ണുകള്‍ ചുറ്റും പരതിക്കൊണ്ടിരുന്നു. മുളം കാടുകള്‍ക്കിടയില്‍ എവിടെയെങ്കിലും ഒരു കൊമ്പന്‍ പതിയിരിക്കുന്നോ?

            കാറ്റില്‍ അപ്പൂപ്പന്താടികള്‍ പറക്കുന്ന പോലെയുള്ള ഒരു കാഴ്ച ഈ യാത്രയില്‍ ഉടനീളം ഞങ്ങള്‍ കണ്ടു. മഞ്ഞ നിറത്തിലുള്ള നീലഗിരി പാപ്പാത്തി ശലഭങ്ങളായിരുന്നു അവ. പാപ്പാത്തികളുടെ പ്രജനന കാലമാണെന്ന് തോന്നുന്നു , അത്രയും അധികം എണ്ണം റോഡിന് കുറുകെ പാറിപ്പറന്നുകൊണ്ടിരുന്നു.
            തെപ്പക്കാട് നിന്നും മസിനഗുഡിയിലേക്ക് ഇനിയും 7 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം. മസിനഗുഡി ഡ്രൈ ആണെന്ന് മഹ്‌റൂഫ് പറഞ്ഞതും താരതമ്യേന നല്ല കാടായ ഇതുവരെ സഞ്ചരിച്ച ദൂരത്തില്‍ ഒരു മൃഗത്തെയും കാണാത്തതും മുന്നോട്ട് പോകുന്ന മനസ്സിനെ വിലക്കി.പക്ഷെ മസിനഗുഡിയുടെ മാടിവിളിക്കല്‍ കാരണം വണ്ടി വലത്തോട്ട് തിരിഞ്ഞു.(മുമ്പ് കൊമ്മാനഗുഡിയില്‍ പോയത് ഇവിടെയുണ്ട്)
            മഹ്‌റൂഫ് പറഞ്ഞ പോലെ കാട് മുഴുവന്‍ വരണ്ടുണങ്ങിക്കഴിഞ്ഞിരുന്നു. കാറിനകത്തേക്കും വെയില്‍ കത്തിക്കയറാന്‍ തുടങ്ങിയതോടെ അസഹ്യമായ ചൂടും തുടങ്ങി.മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലം ശരിക്കും അനുഭവിച്ചറിഞ്ഞു.മിണ്ടാപ്രാണികളായ കാട്ടിലെ മൃഗങ്ങള്‍ അനുഭവിക്കുന്നത് അവക്കല്ലേ അറിയൂ.
              മസിനഗുഡി പാത  സാധാരണ നിലയില്‍ മൃഗസ‌മൃദ്ധമാണ്. ഈ റൂട്ടിലേക്ക് തിരിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ തന്നെ മാന്‍ കൂട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. കാട് വഴിയുള്ള എല്ലാ യാത്രകളിലും ഇത് ഒരു സ്ഥിരം കാഴ്ച ആയതിനാല്‍ കുട്ടികള്‍ക്ക് അതില്‍ പുതുമ തോന്നിയില്ല. പെട്ടെന്നാണ് ഒരു കയ്യാലപ്പുറത്ത് ഒരു ‘കുടുംബം’ പ്രത്യക്ഷപ്പെട്ടത്. സൈലന്റ്‌വാലിയില്‍ കാണപ്പെടുന്നു എന്ന് പറഞ്ഞതും സൈലന്റ്‌വാലിയില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതുമായ  സിംഹവാലന്‍ കുരങ്ങുകള്‍! തൊട്ടടുത്ത മരത്തില്‍ പിന്നെയും കുറെ എണ്ണം.
               ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഞങ്ങള്‍ മസിനഗുഡിയില്‍ എത്തി. സൂര്യന്‍ അതിന്റെ മുഴുവന്‍ വ്യക്തിപ്രഭാവവും കാണിച്ചതിനാല്‍ വെള്ളം ഉടന്‍ അകത്താക്കാന്‍ ആശ വന്നു. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടാതെ മുന്നോട്ട് നീങ്ങിയ ഞങ്ങള്‍ ഒരു ഇക്കാക്കയുടെ ചായക്കടയുടെ മുമ്പിലെത്തി. ആ കുഞ്ഞുകട ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. തലയും താടിയും നരച്ച ഇക്കാക്ക മറ്റൊരു വൃദ്ധനുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാനും ചായക്ക് ഓര്‍ഡര്‍ കൊടുത്ത് ഒരു പഴയ കസേരയില്‍ ഇരുന്നു.

“മസിനഗുഡിയില്‍ കാണാന്‍ എന്തുണ്ട്?” മടങ്ങിപ്പോകാനിരുന്ന ഞാന്‍
തൊട്ടടുത്തിരുന്ന ആ വൃദ്ധനോട്  വെറുതെ ഒരു ചോദ്യം ചോദിച്ചു.മുമ്പ് ഇതേപോലെ ഒരു ചോദ്യമാണ് ഞങ്ങളെ ഇര്‍പ്പ് വെള്ളച്ചാട്ടത്തില്‍ എത്തിച്ചത്.

“മരവക്കണ്ടി ഡാം ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോകണം...ഒരു പവര്‍ ഹൌസും ഉണ്ട്...ഒരു പക്ഷെ അകത്ത് കയറ്റും...”

“ഇവിടെ നിന്നും ഏത് റൂട്ടില്‍ പോകണം ?”

“നേരെ 200 മീറ്റര്‍ പോയാല്‍ ഒരു ജങ്ക്ഷന്‍....അവിടെ നിന്നും ലെഫ്റ്റ് ഒരു കിലോമീറ്റര്‍...അത് മായാര്‍ റോഡിലെത്തും...” മുത്തങ്ങയില്‍ മുന്‍ ഫോറെസ്റ്റ് ഗാര്‍ഡ് ആയി ജോലി നോക്കിയിരുന്ന രാമങ്കുട്ടി എന്ന ആ മാന്യദേഹം പറഞ്ഞു.

“മായാറില്‍ നല്ല നിഴലിരിക്ക്....ശാപ്പാട് കളിഞ്ച് ശിന്ന വിശ്രമിച്ച് കുളന്തെകളും കൊണ്ട് പോയാല്‍ റൊമ്പ റസമിരിക്ക്....അനിമത്സും വറും...” ചായ തയ്യാറാക്കിക്കൊണ്ടിരുന്ന ഇക്കാക്ക പറഞ്ഞു.

“മായാറിലും ഡാം ഉണ്ട്...റോഡ് സൈഡ് തന്നെയാണ്.ഒരു മാരിയമ്മന്‍ കോവിലും ഉണ്ട്....10 കിലോമീറ്റര്‍ പോയാല്‍ അവിടെ എത്താം...” രാമന്‍‌കുട്ടിയേട്ടന്‍ പറഞ്ഞു.

അതോടെ മായാറില്‍ പോകാന്‍ തീരുമാനമായി (അത് വളരെ നല്ല തീരുമാനമായിരുന്നു എന്ന് ആ ഗുല്‍മോഹര്‍ തീരം അനുഭവിപ്പിച്ചറിഞ്ഞു) വിവരങ്ങള്‍ തന്ന രാമന്‍‌കുട്ട്യേട്ടനും ഒരു ചായ വാങ്ങിക്കൊടുത്ത് ഞങ്ങള്‍ മായാറിലെ മായാ കാഴ്ചകളിലേക്ക് നീങ്ങി.

(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

വിവരങ്ങള്‍ തന്ന രാമന്‍‌കുട്ട്യേട്ടനും ഒരു ചായ വാങ്ങിക്കൊടുത്ത് ഞങ്ങള്‍ മായാറിലെ മായാ കാഴ്ചകളിലേക്ക് നീങ്ങി.

ലംബൻ said...

യാത്ര തുടരട്ടെ..

Areekkodan | അരീക്കോടന്‍ said...

യാത്ര തുടരുന്നു...ഇന്നലെ ആലപ്പുഴ ട്രിപ്പ് കഴിഞ്ഞ് എത്തി.

Post a Comment

നന്ദി....വീണ്ടും വരിക