Pages

Friday, May 19, 2017

ഗൂഡലൂര്‍ - അരീക്കോട് (വഴി) മസിനഗുഡി

    ഗൂഡലൂര്‍ റിസോര്‍ട്ടില്‍ ഒരു രാത്രി തങ്ങി , മസിനഗുഡിയിലെ പ്രണയകാലത്തിലൂടെ സഞ്ചരിച്ച്, മായാറിലെ ഗുല്‍മോഹര്‍ പൂക്കളുടെ കഥകളും കേട്ട് കഴിഞ്ഞപ്പോള്‍ സമയം ഏകദേശം 4 മണിയോട് അടുത്തിരുന്നു. വീട്ടില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ഒരു കാട്ടിനുള്ളിലാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നും പിന്നിടാനുള്ള ദൂരത്തില്‍ പകുതിയും കാട്ടിലൂടെയാണെന്നതും അതുവരെ മനസ്സ് സമ്മതിച്ചിരുന്നില്ല. പക്ഷെ ഡ്രൈവര്‍ ഞാന്‍ ആയതിനാല്‍ മനസ്സിന്റെ മിന്നലാട്ടത്തില്‍ ആ ഓര്‍മ്മ പതഞ്ഞെത്തി. 
               മായാര്‍ തീരത്തെ അവസാന തെന്നലിന്റെയും മര്‍മ്മരം കേട്ട് ഞാന്‍ കാര്‍ തിരിച്ചു .കടലില്‍ താഴുന്ന സൂര്യനെപ്പോലെ ആകാശത്തില്‍ ചെഞ്ചായം വിതറി മായാറിലെ ഗുല്‍മോഹര്‍ പൂക്കള്‍ ഒരു പൊട്ടുപോലെ പിന്നില്‍ മറഞ്ഞു. കാട്ടിലേക്ക് പ്രവേശിച്ചെങ്കിലും അങ്ങനെയൊരു ഫീലിംഗ് അനുഭവപ്പെട്ടതേ ഇല്ല.വേനല്‍ കത്തി നില്‍ക്കുന്നതിനാല്‍ കാട് വളരെ ശുഷ്കമായിരുന്നു.മഴയുടെയും വെള്ളത്തിന്റെയും കുറവ് കാടിന്റെ ആകാര ഭംഗിയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു. മരുഭൂവല്‍ക്കരണത്തിന്റെ അടയാളങ്ങളായി പറയപ്പെടുന്ന കള്ളിമുള്‍ ചെടികള്‍ ധാരാളമായി ഉയര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.
                                     
             യാത്രക്കിടയിലാണ് മതിലിനപ്പുറത്തെ ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത് - മറവക്കണ്ടി ഡാം, മസിനഗുഡിയില്‍ നിന്നും രാമന്‍‌കുട്ട്യേട്ടന്‍ പറഞ്ഞത്. തൊട്ടടുത്ത് തന്നെ ഗേറ്റ് ഉണ്ട്.പക്ഷെ ആദ്യം കാണുന്നത് ഒരു ക്ഷേത്രമാണ്.ഒന്ന് ചോദിക്കാന്‍ ആ പരിസരത്തെങ്ങും ആരെയും കണ്ടില്ല. അഹിന്ദുക്കള്‍ കയറി ക്ഷേത്രം അശുദ്ധമാക്കേണ്ട എന്ന് ഞാന്‍ കരുതി.
                  തൊട്ടടുത്ത് തന്നെ ഒരു പവര്‍ ഹൌസും കണ്ടു. അവിടേക്ക് പ്രവേശനം നിരോധിച്ചിരുന്നതിനാല്‍ കാര്‍ ഗേറ്റിന് മുന്നില്‍ നിര്‍ത്തി ഞാന്‍ അകത്ത് കയറി (വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊട്ടി റൂട്ടില്‍ പൈകാറ പവര്‍ ഹൌസില്‍ വെറുതെ കയറി സമ്മതം ചോദിച്ചതും ഡ്യൂട്ടിയിലുണ്ടായിരുന്ന ആളുടെ കാമുകി കേരളക്കാരി ആയതിനാല്‍ വളരെ ആവേശപൂര്‍വ്വം എല്ലാം കാണിച്ചതും ഓര്‍മ്മയില്‍ വന്നു).
                 കറുത്ത് തടിച്ച ഒരാള്‍ (പേര് മുത്തു എന്ന് പിന്നീട് പറഞ്ഞു) അവിടെ ഇരിക്കുന്നുണ്ടായിരുന്നു.എന്നെ കണ്ടതും അയാള്‍ എഴുന്നേറ്റ് നിന്നു! പവര്‍ ഹൌസ് കാണാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. ഇത് തന്നെയാണ് കാണാനുള്ളത് എന്നും ഇപ്പോള്‍ സ്റ്റാന്റ് ബൈ ആണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ കൂടി ഒന്ന് കാണിച്ചോട്ടെ എന്ന ചോദ്യത്തിന് അദ്ദേഹം സമ്മതം മൂളി.മറ്റുള്ളവര്‍ പെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കാര്‍ ഗേറ്റിന് മുന്നില്‍ നിന്ന് സൈഡിലേക്ക് മാറ്റിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
                  കാര്‍ മാറ്റി പാര്‍ക്ക് ചെയ്ത് ഞാനും കുടുംബവും ഗേറ്റ് കടന്ന് അകത്തെത്തി.ഉടന്‍ മറ്റൊരാള്‍ പ്രത്യക്ഷപ്പെട്ട് ഞങ്ങളെ വിലക്കി.സമ്മതം ചോദിച്ചാണ് അകത്ത് കയറിയത് എന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസ്കാരനാണെന്നും പുറത്ത് നിന്നും കണ്ട് വേഗം സ്ഥലം വിടണമെന്നും നിര്‍ദ്ദേശിച്ചു.ഞാന്‍ അത് അംഗീകരിച്ചു.
               പവര്‍ ഹൌസിന്റെ പ്രവേശന കവാടത്തില്‍ എത്തി, അകത്തേക്ക് കയറാന്‍ പോലീസ് അനുവാദം തന്നിട്ടില്ല എന്ന വിവരം ഞാന്‍ മുത്തുവിനെ അറിയിച്ചു. “നിങ്കള്‍ വാ...പോലീസില്‍ ഞാന്‍ ശൊല്ലാം...” എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ അകത്ത് കയറ്റി. ജനറേറ്ററും മറ്റ് യന്ത്ര സാമഗ്രികളും വൈദ്യുതി ഉല്പാദനത്തിന്റെ പ്രവര്‍ത്തനങ്ങളും ഞാന്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തു.ഫോട്ടോ എടുക്കുന്നത് അവര്‍ തടഞ്ഞില്ലെങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു.
              പുറത്തിറങ്ങിയപ്പോള്‍ പോലീസ് കാരന്‍ ഞങ്ങളെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്റെ സേവനവും ഇപ്പോഴത്തെ ജോലിയും ധരിപ്പിച്ചു.
“അതിന് അകത്തുകൂടെ തന്നെ ഡാമിലേക്ക് കയറാമായിരുന്നു....”
“ങേ!!” ഞങ്ങളെ വിലക്കിയ അതേ പോലീസുകാരന്റെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു. തലേ ദിവസം രാത്രി നാല് പേര്‍ വെള്ളത്തില്‍ വീണ് അതില്‍ മൂന്ന് പേരും മരിച്ചതിനാല്‍ ഡാമിന്റെ പരിസരത്ത് വന്‍ പോലീസ് സന്നാഹം ഉണ്ടെന്നും പ്രവേശനം നിരോധിച്ചതിനാലാണ് അങ്ങനെ പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അരുണ്‍ എന്ന ആ പോലീസ്കാരന്  നന്ദി പറഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ മസിനഗുഡിയിലെ രാമന്‍‌കുട്ട്യേട്ടന്റെ വാക്കുകല്‍ ഞാന്‍ ഓര്‍മ്മിച്ചു - “പവര്‍ ഹൌസും ഉണ്ട് , ഒരു പക്ഷെ അകത്ത് കയറ്റും”.
               കാട്ടിലൂടെയുള്ള യാത്രയില്‍ വീണ്ടും മാനുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.തെപ്പക്കാട് എത്തിഅയതും മയിലുകളെയും കാണാന്‍ തുടങ്ങി.സമയം വൈകിയാല്‍ നാടുകാണി ചുരം ഇറങ്ങുന്നത് പ്രശ്നം ഉണ്ടാക്കും എന്നതിനാല്‍ ഞാന്‍ കാറിന് വേഗത കൂട്ടി.പെട്ടെന്ന് റോഡിന് മുകളിലേക്ക് തൂങ്ങി നില്‍ക്കുന്ന മരത്തിന് മുകളില്‍ വലിയൊരു അനക്കം ഭാര്യ കണ്ടു- വലിയൊരു വാലും താഴോട്ട് തൂങ്ങിയാടി! ഞാന്‍ കാര്‍ നിര്‍ത്തി.
പുലിയല്ല , ഒരു മലയണ്ണാന്‍ ആയിരുന്നു അത്!
                                     
           ആനയും കടുവയും കാണരുതേ എന്ന കാറിനകത്തെ പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു - അവരാരും ഞങ്ങളുടെ വഴി മുടക്കിയില്ല. നീലഗിരിയുടെ മുഖമുദ്രയായ ചായത്തോട്ടങ്ങളും കൂടി ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഞങ്ങള്‍ ചുരമിറങ്ങി.

6 comments:

Areekkodan | അരീക്കോടന്‍ said...

പെട്ടെന്ന് റോഡിന് മുകളിലേക്ക് തൂങ്ങി നില്‍ക്കുന്ന മരത്തിന് മുകളില്‍ വലിയൊരു അനക്കം ഭാര്യ കണ്ടു- വലിയൊരു വാലും താഴോട്ട് തൂങ്ങിയാടി! ഞാന്‍ കാര്‍ നിര്‍ത്തി.

© Mubi said...

യാത്രാവിശേഷങ്ങള്‍ ഓരോന്നായി പോരട്ടെ മാഷേ...

Cv Thankappan said...

പവര്‍ഹൌസും കണ്ടു.
മലയണ്ണാനെയും കണ്ടു
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

മുബീ...ആലപ്പുഴ ട്രിപ് വരുന്നു

തങ്കപ്പേട്ടാ...അതെയതെ.

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്ര വിശേഷങ്ങള്‍ ...

Areekkodan | അരീക്കോടന്‍ said...

Muralee ji...Thanks

Post a Comment

നന്ദി....വീണ്ടും വരിക