Pages

Thursday, August 03, 2017

നനച്ച് കുളിപ്പിച്ച മഴ

            നാഷണല്‍ സര്‍വീസ് സ്കീമിന്റെ ബാനറില്‍ ഞാനും എന്റെ വളണ്ടിയര്‍മാരും നിരവധി പ്രകൃതി പഠന ക്യാമ്പുകള്‍ക്ക് പോയിട്ടുണ്ട്. വനം വന്യജീവി വകുപ്പ് നല്‍കുന്ന ഒരു സൌജന്യ സേവനമാണ് ഈ ക്യാമ്പുകള്‍. ഞാന്‍ ആദ്യമായി കുട്ടികളെയും കൊണ്ടു പോയ ക്യാമ്പ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങക്കടുത്ത് കല്ലുമുക്ക് എന്ന സ്ഥലത്തായിരുന്നു. ആ ത്രിദിന ക്യാമ്പ് ഒരു കിടിലന്‍ അനുഭവമായിരുന്നു (പിന്നീട് പറയാം...).                             കഴിഞ്ഞ വര്‍ഷമാണ് ഒരു ഏകദിന പ്രകൃതി പഠന ക്യാമ്പ് ആദ്യമായി അനുഭവിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോല്പെട്ടിക്കടുത്ത് ബേഗൂരില്‍ ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ ഏകദിന ക്യാമ്പ്. പ്രകൃതിയെ ശരിക്കും അനുഭവിച്ചറിഞ്ഞ ഒരു ക്യാമ്പ് ആയിരുന്നു അത്. മുമ്പ് നടന്ന ത്രിദിന ക്യാമ്പില്‍ എന്റെ മക്കള്‍ കാഴ്ചവച്ച അടക്കവും ഒതുക്കവും കാരണമായിരുന്നു ഞങ്ങള്‍ക്ക് ഈ ക്യാമ്പ് ലഭിച്ചത്.
              2016 ജൂണ്‍ 29നായിരുന്നു പ്രസ്തുത ക്യാമ്പ്. ബേഗൂരില്‍ ഞങ്ങളുടെ സംഘം ബസ്സിറങ്ങുമ്പോള്‍ മഴ പൊടിയുന്നുണ്ടായിരുന്നു. മഴ വക വയ്ക്കാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ടീം വനം വകുപ്പിന്റെ ട്രക്കില്‍ മുളയുടെ തൈകള്‍ കയറ്റി. എണ്ണൂറോളം തൈകളാണ് അന്ന് വണ്ടിയില്‍ അടുക്കി വച്ചത് ! കുഴി എടുത്ത് ഇതെല്ലാം ഞങ്ങള്‍ തന്നെ നടണം എന്ന ചിന്ത അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
              കാടിനകത്തേക്ക് കയറിയതും ഭൂമിയുടെ പച്ചപ്പ് ഞങ്ങള്‍ നേരിട്ടറിഞ്ഞു. തുവരച്ചെടികള്‍ ധാരാളമായി വളര്‍ന്നു തുടങ്ങിയിരുന്നു. ഞങ്ങള്‍ നടക്കുന്ന വഴി (കാട്ടിനകത്തേക്കുള്ള റോഡ്) മാത്രം പച്ച ഒഴിഞ്ഞ് നിന്നു. കാട്ടിനകത്തേക്ക് കയറിയതും മഴ ശക്തമാകാനും തുടങ്ങി.
               കാട്ടിനകത്തേക്ക് ഏകദേശം രണ്ട് കിലോമീറ്ററോളം ഞങ്ങള്‍ നടന്നു പോയി. ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ത്ഥിനി അസീന ആദ്യത്തെ തൈ വച്ചുകൊണ്ട് ഞങ്ങളുടെ മുളവല്‍ക്കരണയജ്ഞം ആരംഭിച്ചു.
                    പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിച്ചുതന്ന സ്ഥലങ്ങളില്‍ ആണ്‍കുട്ടികള്‍ കുഴികുത്തി. പെണ്‍കുട്ടികള്‍ അങ്ങോട്ടാവശ്യമായ തൈകള്‍ എത്തിക്കുകയും നടുകയും ചെയ്തു. അമ്പതോളം തൈകള്‍ ഞാനും നട്ടു.  രുചികൊണ്ട്  പേരെടുത്ത അപ്പപ്പാറ കുട്ടേട്ടന്റെ ഉണ്ണിയപ്പവും ചായയും ഇടക്ക് എത്തി. ഞങ്ങളില്‍ പലര്‍ക്കും നോമ്പ് ഉണ്ടായിരുന്നതിനാല്‍ അത് തിന്നാന്‍ സാധിച്ചില്ല. ഞങ്ങളുടെ പങ്ക് കൂടി മറ്റുള്ളവര്‍ അകത്താക്കി.
                 അന്ന് പെയ്ത മഴ മുഴുവന്‍ ഞങ്ങള്‍ തലയില്‍ ഏറ്റു വാങ്ങി. ജീവിതത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു പലരും മഴ മുഴുവന്‍ ഒരു കൂസലും ഇല്ലാതെ നനഞ്ഞത്.കാട്ടിലെ മഴയുടെ തണുപ്പ് അനുഭവിച്ചറിയേണ്ടത് തന്നെയാണ്. എന്നിട്ടും ഒരാള്‍ക്കും പനിയോ ജലദോഷമോ പിടിച്ചില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു.
                 ഇന്നലെ ഞാനും 39 വിദ്യാര്‍ത്ഥികളും വനം വകുപ്പിന്റെ ക്ഷണപ്രകാരം വീണ്ടും ബേഗൂരില്‍ എത്തി. ഇതേ പോലെ ഒരു പരിസ്ഥിതി പുനരുജ്ജീവനത്തിനായുള്ള ഏകദിന ക്യാമ്പിന്. അതും ജീവിതത്തിലെ ഒരു കിടിലന്‍ അനുഭവമായി...

(തുടരും....)

5 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് പെയ്ത മഴ മുഴുവന്‍ ഞങ്ങള്‍ തലയില്‍ ഏറ്റു വാങ്ങി. ജീവിതത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു പലരും മഴ മുഴുവന്‍ ഒരു കൂസലും ഇല്ലാതെ നനഞ്ഞത്.

Manikandan said...

കാടറിഞ്ഞ് പ്രകൃതിയെ അറിഞ്ഞ് മഴ ആസ്വദിച്ച് ഒരൂ യാത്ര.

Areekkodan | അരീക്കോടന്‍ said...

Manikandanji...Exactly a wonderful experience

Typist | എഴുത്തുകാരി said...

അന്ന് വച്ച മുളകളില്‍ എത്ര എണ്ണം പിടിച്ചു എത്ര എണ്ണം പോയി?

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി ചേച്ചീ...ഈ ചോദ്യം ആരില്‍ നിന്നെങ്കിലും ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കാട്ടിനകത്തായതിനാലും ഞങ്ങളെപ്പോലെ പത്തോളം ടീമുകള്‍ ഈ പ്രവര്‍ത്തനം ചെയ്തതിനാലും ഇതേ പറ്റി വനം വകുപ്പുദ്യോഗസ്ഥര്‍ക്കും ഒരു പിടിയും ഇല്ല.

Post a Comment

നന്ദി....വീണ്ടും വരിക