Pages

Saturday, October 07, 2017

ടൌൺ റ്റു ടൌൺ ട്രെയിൻ !

“അടുത്തത് ഇനി ആലപ്പുഴയിലേക്ക്” - കൊച്ചിന്‍-മുസ്‌രിസ് ബിനാലെ കണ്ടു മടങ്ങുമ്പോൾ  മക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. 

“ഇന്‍ഷാ അല്ലാഹ്” ഞാന്‍ സമ്മതം മൂളി. 

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ യാത്ര കഴിഞ്ഞ് ഒരാഴ്ച  കഴിഞ്ഞപ്പോൾ എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്ററുടെ ഒരു അപ്രതീക്ഷിത ക്ഷണം വന്നു.എന്റെ കോളേജ് എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ച ആദ്യത്തെ സംസ്ഥാനതല അവാർഡ് ആയ മാനവീയം പുരസ്കാരം സ്വീകരിക്കാൻ വളണ്ടിയർ സെക്രട്ടറിമാർക്കൊപ്പം അടുത്ത ശനിയാഴ്ച  ആലപ്പുഴയിലെ പാറ്റൂർ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിൽ എത്തണം! 

മക്കൾ പറഞ്ഞത് അക്ഷരം പ്രതി പുലർന്നെങ്കിലും ഞാൻ അന്ന് കൊണ്ടുപോയത് എന്റെ എൻ.എസ്.എസ്‌ലെ  മക്കളെ ആയിരുന്നു (പിന്നീട് മെയ് മാസത്തിൽ കുടുംബത്തോടൊപ്പം  ആലപ്പുഴയിൽ വീണ്ടും കറങ്ങി). വളണ്ടിയർ സെക്രട്ടറിമാരായ അബ്ദുൽ വാസിഹ്,മുഹമ്മദ് അസ്‌‌ലം,ഹന്ന വർഗീസ്,അമീന ജാസ്മിൻ,സംഗീത എന്നിവരായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഇതിൽ തന്നെ ഹന്ന ആദ്യം വരുന്നില്ല എന്ന് പറഞ്ഞതിനാൽ റിസർവേഷൻ ഉണ്ടായിരുന്നില്ല. ജനറൽ കമ്പാർട്ട്മെന്റിൽ ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരും എന്ന ഭീഷണിയൊന്നും വിലപോയില്ല(അല്ല അവൾ വിശ്വസിച്ചില്ല).അവസാന നിമിഷത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യാം എന്ന് കരുതി ഞാനും മാനന്തവാടി നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

സ്റ്റേഷനിലെത്തി പ്രത്യേക ടിക്കറ്റ് എടുത്ത് നൽകിയപ്പോഴാണ് അന്നമ്മ സത്യം തിരിച്ചറിഞ്ഞത്.ഒരു രാത്രി മുഴുവൻ ട്രെയിനിൽ ഒറ്റക്ക്! അതും ഇതുവരെ ട്രെയിനിൽ ഒറ്റക്ക് സഞ്ചരിച്ചിട്ടില്ലാത്തവൾ.

“നിന്നെ ലേഡീസ് കമ്പാർട്ട്മെന്റിൽ ആക്കിത്തരാം...” ഞാൻ ആശ്വസിപ്പിച്ചു.

“അത് ഈ വണ്ടിക്ക് ഒപ്പം തന്നെ പോരുമോ?”

“അതെ...ഈ വണ്ടിയുടെ ഏറ്റവും അവസാനത്തെ ബോഗി...”

“അയ്യോ...അതെങ്ങാനും വിട്ടുപോയാൽ ആരും അറിയില്ല...ഞാൻ സാറ് കയറുന്ന ബോഗിയിൽ തന്നെ കയറാം...”

“അതിൽ റിസർവേഷൻ ഉള്ളവർക്കേ കയറാൻ പറ്റൂ...”

“ഈ  റിസർവേഷൻ  കൊണ്ട് തുലഞ്ഞു...ബി.ടെകിന് അഡ്മിഷൻ കിട്ടാൻ റിസർവേഷൻ...ബസ്സിൽ സീറ്റ് കിട്ടാൻ റിസർവേഷൻ...ഇപ്പോൾ ട്രെയിനിൽ നടുവിലെ ബോഗിയിൽ കയറാനും റിസർവേഷൻ...”

“സാരം‌ല്ല്യ...ടി ടി വന്നാൽ ഞാൻ വിളിക്കാം...”

“ അപ്പോ ട്രെയിനിലും ഉണ്ടോ ടൌൺ റ്റു ടൌൺ?”

“ആ ടി ടി അല്ല ഈ ടി ടി. ടിക്കറ്റ് പരിശോധകൻ...അതാ വണ്ടി വരുന്നു... നടക്ക് നിന്നെ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറ്റിത്തരാം...” 

“സാർ...പണ്ട് ആ ഗോവിന്ദച്ചാമി ഉണ്ടായിരുന്നതും ഈ കമ്പാർട്ട്മെന്റിൽ ആയിരുന്നില്ലേ?”

“അതെ...അതിനും വർഷങ്ങൾക്ക് മുമ്പ് കടലുണ്ടി പുഴയിലേക്ക് മറിഞ്ഞത് മുഴുവനും റിസർവേഷൻ കമ്പാർട്ട്മെന്റുകൾ ആയിരുന്നു...”

“ഓ...എങ്കിൽ ഞാൻ ഇതിൽ തന്നെ കയറാം...”

“ങാ...ശരി....കായംകുളത്ത് പുലർച്ചെ എത്തും...ഉണർന്നില്ലെങ്കിൽ വണ്ടി അതിന്റെ പാട്ടിന് പോകും...നീ ഇരുന്ന് പാട്ട് പാടേണ്ടിയും വരും...”

“ഇല്ല സാർ...ഇനി നമുക്ക് കൊച്ചുണ്ണിയുടെ നാട്ടിൽ കാണാം...ഗുഡ്‌നൈറ്റ്..”

“ഗുഡ്‌നൈറ്റ്..”

എന്റെ കൂടെ വരുമ്പോൾ എൻ.എസ്.എസ്‌ലെ മക്കൾക്കും സ്ഥലങ്ങൾ കാണാനുള്ള  അവസരങ്ങൾ ഉണ്ടാക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വയനാട്ടിലെ മക്കളോടൊപ്പം തിരുവനന്തപുരത്ത് പോയപ്പോൾ അവിടെത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങളും ശംഖുമുഖം ബീച്ചും സന്ദർശിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 എൻ.എസ്.എസ് മക്കളെയും കൊണ്ട് നാഷണൽ യൂത്ത് ഫെസ്റ്റിവലിന് ലുധിയാനയിൽ പോയപ്പോൾ സുവർണ്ണ ക്ഷേത്രവും ജാലിയൻ വാലാബാഗും  ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന വാഗാ അതിർത്തിയും കാണാൻ അവസരമുണ്ടാക്കി. ആലപ്പുഴയിലേക്ക് തിരിക്കുമ്പോൾ എന്റെ മനസ്സിൽ ഇതേ പോലെ ഒന്ന് കറങ്ങണം എന്ന് പദ്ധതിയുണ്ടായിരുന്നു.

കായംകുളത്താണ് ട്രെയിൻ ഇറങ്ങുന്നത് എന്നതിനാൽ ആലപ്പുഴയിലേക്ക് 50 കിലോമീറ്ററോളം തിരിച്ച് പോരണം എന്ന് ആലപ്പുഴക്കാരനായ എന്റെ സുഹൃത്ത് ആന്റണി പറഞ്ഞപ്പോൾ ചെറിയ നിരാശ തോന്നി. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം മാത്രമേ കാണാനുള്ളൂ  എന്ന് കൂടി അറിഞ്ഞപ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ പിന്നെ എന്ത് ചെയ്യും എന്ന ചോദ്യവും മനസ്സിൽ ഉയർന്നു. പിന്നെ രണ്ടും കല്പിച്ച് ആലപ്പുഴയിലേക്ക് തന്നെ വിടാൻ തീരുമാനിച്ചു.

(തുടരും...)

5 comments:

Areekkodan | അരീക്കോടന്‍ said...

“ അപ്പോ ട്രെയിനിലും ഉണ്ടോ ടൌൺ റ്റു ടൌൺ?”

Cv Thankappan said...

അന്നമ്മ മിടുക്കിയാണല്ലോ!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ങാ ങും !!

© Mubi said...

പാവം കൊച്ച്!

Areekkodan | അരീക്കോടന്‍ said...

മുബീ...അത്ര പാവമൊന്നുമല്ല ആ കൊച്ച്.

Post a Comment

നന്ദി....വീണ്ടും വരിക