Pages

Monday, November 04, 2019

സൌഹൃദം പൂക്കുന്ന വഴികള്‍ - 6

                     2018 മാർച്ച് മാസത്തിലാണ് ഉന്നത് ഭാരത് അഭിയാൻ (UBA) എന്ന ഒരു പദ്ധതിയുടെ പ്രൊജക്ട് കൺസൽട്ടന്റായി വയനാട് പുൽപ്പള്ളി സ്വദേശി ശീതൾ മേരി ജോസ് എന്റെ കോളേജിൽ താൽക്കാലിക നിയമനം നേടുന്നത്. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എനിക്ക് UBA യുടെ പ്രവർത്തനത്തിലും മോശമല്ലാത്ത ഒരു റോൾ ലഭിച്ചു. UBAയുടെ ഫണ്ട് ഉപയോഗിച്ച് NSS സഹകരണത്തോടെ നടത്തുന്ന പരിപാടികളുടെ റിപ്പോർട്ടുകൾ തയ്യാറാക്കുക എന്ന ജോലിയായിരുന്നു ശീതളിന്റെ പ്രധാന കർത്തവ്യം. അതിനാൽ തന്നെ എന്റെ തൊട്ടടുത്ത സീറ്റും അവൾക്ക് കിട്ടി.
                 ഏപ്രിൽ - മെയ് അവധിയായതിനാൽ ഞാൻ പിന്നെ ജൂണിലാണ് കോളേജിൽ പോയത്.സ്ഥലം മാറ്റം കിട്ടിയതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ ഞാൻ വയനാട് വിട്ടു. വെറും ഒരു മാസത്തെ പരിചയം മാത്രമേ ഉള്ളൂവെങ്കിലും ആ വേർപിരിയൽ ശീതളിനും എനിക്കും ഏറെ പ്രയാസകരമായി തോന്നി. ഇടക്കെപ്പോഴുമെങ്കിലുള്ള ഫോൺ വിളിയിൽ പിന്നീടും ആ സൌഹൃദം നിലനിന്നു പോയി. എങ്കിലും അവളുടെ കല്യാണം ആയപ്പോൾ കോളേജിൽ നിന്നും ക്ഷണിക്കപ്പെട്ട ഒരു കയ്യിൽ എണ്ണാവുന്നവരിൽ ഒന്നാമൻ ഞാൻ തന്നെയായി. അങ്ങനെ ഇക്കഴിഞ്ഞ ശനിയാഴ്ച വരന്റെ നാടായ കണ്ണൂർ, ചൊവ്വയിൽ ആ മംഗള കർമ്മം നടന്നു.
               1998ൽ MScക്ക് തളിപ്പറമ്പ് പഠിക്കുന്ന കാലത്ത് കണ്ണൂർ പരിചയമുണ്ടായിരുന്നെങ്കിലും, കാലം ആ ഓർമ്മകൾ മിക്കവാറും തേച്ചുമാച്ചിരുന്നു. അതിനാൽ തന്നെ സ്ഥലത്തെപ്പറ്റിയും മറ്റും ഒരു ധാരണയുണ്ടാക്കാൻ 1994ൽ PGDCAക്ക് ഒരുമിച്ച് പഠിച്ച കണ്ണൂർകാരി ബിന്ദു മാധവന് ഒരു വാട്സാപ് സന്ദേശം നൽകി. അവൾ ചൊവ്വയിലാണ് ജോലി ചെയ്യുന്നത് എന്ന് ധരിച്ചാണ് സന്ദേശം നൽകിയത്.വഴി കൃത്യമായി പറഞ്ഞ് തന്നതിനൊപ്പം ബിന്ദു അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. 12 മണി മുതൽ 4 മണി വരെ അവൾക്ക് PSC എക്സാം ഡ്യൂട്ടി ഉണ്ടെന്നും കൂടി പറഞ്ഞതോടെ 25 വർഷത്തിന് ശേഷമുള്ള ആ കൂടിക്കാഴ്ച നടക്കില്ല എന്ന്  തീരുമാനമായി.
              പക്ഷെ , ദൈവഹിതം മറ്റൊന്നായിരുന്നു. ഞാൻ വണ്ടി കയറി അല്പം കഴിഞ്ഞ് ബിന്ദു വീണ്ടും എന്നെ വിളിച്ചു. അവളുടെ ഡ്യൂട്ടി മറ്റാർക്കോ നൽകി എന്നും, കല്യാണവുമായി ബന്ധപ്പെട്ട് എന്റെ പരിപാടികൾ കഴിയുമ്പോൾ വിളിക്കണം എന്നും ഓഡിറ്റോറിയത്തിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകാമെന്നും പറഞ്ഞപ്പോൾ 25 വർഷത്തെ ഗ്യാപ് 25 സെക്കന്റ് കൊണ്ട് ഇല്ലാതായി.
            കല്യാണ ചെക്കനെയും പെണ്ണിനെയും കണ്ട് ഭക്ഷണവും കഴിച്ച് കഴിഞ്ഞപ്പോഴേക്കും സമയം രണ്ട് മണിയോട് അടുത്തിരുന്നു. ഇതിനിടയിൽ തന്നെ ബിന്ദു എന്നെ വിളിക്ക്കുകയും ചെയ്തിരുന്നു. അവൾ ആവശ്യപ്പെട്ട പോലെ ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങുന്നതിന്റെ മുമ്പ് ഞാൻ അവൾക്ക് ഫോൺ ചെയ്തു. കോരിച്ചൊരിയുന്ന പേമാരിയിൽ ബിന്ദു പെട്ടെന്ന് വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ബട്ട് , പേമാരിയെയും വെള്ളക്കെട്ടിനെയും ബ്ലോക്കിനെയും മറികടന്ന് 10 മിനുട്ടിനുള്ളിൽ കാറുമായി ബിന്ദു എത്തി. ഞാനും ഹാഷിറും കാറിൽ കയറി ചൊവ്വ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. യാത്രയിലുടനീളം പഴയ സുഹൃത്തുക്കളും എന്റെ കണ്ണൂർ കലാലയ ദിനങ്ങളും മറ്റും മറ്റും സംസാര വിഷയമായി.
            ആറ് കിലോമീറ്ററോളാം യാത്ര ചെയ്ത് കാറ് ഒരു വലിയ വീടിന് മുന്നിൽ നിർത്തി. പല സുഹൃത്തുക്കളുടെയും വീട്ടിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് എന്റെ ഓർമ്മയിൽ വരുന്നില്ല. ചെടികളും മരങ്ങളും പുൽതകിടിയും കൊണ്ട് ഹരിതാഭമായ ഒരു വീട്. അതിവിശാലമായ പൂമുഖത്തെ അലങ്കരിക്കുന്നത് വെർട്ടിക്കൽ റോസ് ഗാർഡനും ഓർക്കിഡ് ചെടികളും മറ്റ് അലങ്കാര ചെടികളും. മാഗസിനുകളിൽ കണ്ട് മാത്രം പരിചയമുള്ള ഒരു വീട് ഞാൻ നേരിട്ട് അനുഭവിക്കുന്ന പോലെ.
           നല്ലൊരു ആപ്പിൾ ജ്യൂസും നട്‌സും തന്ന് ബിന്ദു ആതിഥേയത്വവും അവിസ്മരണീയമാക്കി. വീട്ടിലെ മുഴുവൻ റൂമുകളും കാണിച്ച് തരാനും ബിന്ദു മടി കാണിച്ചില്ല. എനിക്ക് നമസ്കരിക്കണം എന്ന് പറഞ്ഞപ്പോൾ മാസ്റ്റർ ബെഡ്‌റൂമിൽ തന്നെ പായ വിരിച്ച് തന്നത് മനസ്സിൽ എന്നും മായാതെ നിലനിൽക്കും. ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ അവിടെ ചെലവഴിച്ചു.
            ഒരു കാലത്ത് ചെടികൾ എനിക്കൊരു വീൿനെസ്സ് ആയിരുന്നു. എവിടെപ്പോയാലും എന്റെ വീട്ടിലില്ലാത്ത ചെടി കണ്ടാൽ അതിന്റെ കൊമ്പോ തൈയോ വിത്തോ ചോദിച്ച് വാങ്ങലും അത് നട്ട് വളർത്തിയുണ്ടാക്കലും ഒരു ഹോബി തന്നെയായിരുന്നു. ഇന്നും എന്റെ മുറ്റത്തെ ചെടികൾ പലതും പല സുഹൃത്തുക്കളെയും ഓർമ്മിക്കാൻ കൂടി ഉതകുന്നതാണ്. ഡിഗ്രിക്ക് കൂടെ പഠിച്ചിരുന്ന മഞ്ചേരിക്കാരൻ രജീഷിന്റെയും പി.ജി ക്ക് കൂടെ പഠിച്ചിരുന്ന തളിപ്പറമ്പുകാരി സബിതയുടെയും വീട്ടിൽ നിന്ന് പതിനഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ചെടികൾ ഇന്നും എന്റെ വീടിനെ അലങ്കരിക്കുന്നു. ബിന്ദുവിനോടും ഞാൻ ഈ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ ഒരു തോട്ടം ഉണ്ടാക്കാനുള്ള അത്രയും നിമിഷങ്ങൾക്കകം മുന്നിലെത്തി !
               മടക്കയാത്രയും ട്രെയിനിലാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. വീണ്ടും ഞങ്ങളെ സ്റ്റേഷനിൽ എത്തിക്കാൻ ബിന്ദു കാറെടുത്തു. സമയം പിന്നെയും ധാരാളം ഉള്ളതിനാൽ ബിന്ദുവിന്റെ ഹസ്ബന്റ് നടത്തുന്ന പാരലൽ കോളേജ് സന്ദർശിക്കാൻ അവൾ ക്ഷണിച്ചു. അനിയേട്ടൻ ഉണ്ടെങ്കിൽ കാണാമെന്നും കൂടി പറഞ്ഞപ്പോൾ ആ ക്ഷണവും ഞങ്ങൾ സ്വീകരിച്ചു.
              കണ്ണൂർ പഴയ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കോളേജ് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനത്തിന് മുന്നിൽ ബിന്ദു കാർ നിർത്തി. അകത്ത് പ്രവേശിച്ചതു മുതൽ എന്റെ അമ്പരപ്പ് ആരംഭിച്ചു. ഒരു പാരലൽ കോളേജ് ഇത്രയും വലിയ സെറ്റപ്പിൽ. ചെറിയൊരു ട്യൂഷൻ സെന്ററായി ആരംഭിച്ച് ഇന്ന് 5000 ത്തിലധികം കുട്ടികൾ പഠിക്കുന്ന വലിയൊരു സ്ഥാപനമായി വളർന്നതിന്റെ പിന്നിലുള്ളത് അർപ്പണ ബോധവും കഠിനാധ്വാനവും മാത്രം. ചെയർമാൻ കൂടിയായ ബിന്ദുവിന്റെ അനിയേട്ടൻ ഒരു ഘനഗംഭീരൻ ആയിരിക്കും എന്ന് സ്വാഭാവികമായും ഞാൻ പ്രതീക്ഷിച്ചു. തൊട്ടടുത്ത് നിർമ്മിക്കുന്ന പുതിയ നാലുനില കെട്ടിടം കണ്ട് മടങ്ങുമ്പോൾ അനിയേട്ടൻ അവിടെ എത്തി.
കടപ്പാട് : ഗൂഗിൾ
               പരിചയപ്പെട്ട് അടുത്ത നിമിഷം തന്നെ ഞാൻ ആ നല്ല മനസ്സിന്റെ ആരാധകനായി.അതിഥികളായ ഞങ്ങളോടും സ്ഥാപനത്തിലെ മറ്റു സ്റ്റാഫിനോടും പുതിയ കെട്ടിടത്തിന്റെ പണിക്കാരോടും എല്ലാം വളരെ നർമ്മത്തോടെയുള്ള സംഭാഷണം അദ്ദേഹത്തിന്റെ ഉയരം എന്റെ മനസ്സിൽ വീണ്ടും വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ചെയർമാന്റെ കാബിനകത്തെ ട്രോഫികൾ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വിളിച്ചോതി. തമാശയായിട്ടാണേങ്കിലും (!) ഉയർച്ചയെല്ലാം  ബിന്ദുവിന്റെ വരവോടെയാണെന്ന് പറയാനും അനിയേട്ടൻ കാണിച്ച മനസ്സ് അഭിനന്ദനം അർഹിക്കുന്നു.
              ചായ സൽക്കാരം കൂടി കഴിഞ്ഞ് അഞ്ചുമണിയുടെ ട്രെയിൻ പിടിക്കാൻ ധൃതിയിൽ ഇറങ്ങുമ്പോഴാണ് ഹാഷിർ എന്തോ തിരയുന്നത് കണ്ടത്.അവന്റെ  ചെരിപ്പ്  ആരോ മാറി ഇട്ട് പോയിരിക്കുന്നു. ഓഫീസിൽ നിന്നും അപ്പോൾ ഇറങ്ങിപ്പോയ ഏതാനും സ്റ്റാഫുകളെ വിളിച്ച് അനിയേട്ടൻ തന്നെ, കാലിലെ ഷൂ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഒപ്പം സ്റ്റാഫിൽ ഒരാളെ തൊട്ടടുത്ത ചെരിപ്പ് കടയിലേക്ക് പറഞ്ഞ് വിട്ട് കുറച്ചെണ്ണം അർജന്റ് ആയി ഡിസ്‌പ്ലേ ചെയ്യാനും. തൽക്കാലം ഇടാനായി നല്ലൊരു ചെരിപ്പ് ഹാഷിറിന് വാങ്ങിക്കൊടുത്ത് സ്വന്തം വണ്ടിയിൽ ഞങ്ങളെ കയറ്റുമ്പോൾ സമയം 4.50 ആയിരുന്നു.
             ടിക്കറ്റ് എടുത്തിട്ടില്ലാത്തതിനാൽ സ്റ്റേഷനിൽ എത്താനും ടിക്കറ്റ് എടുക്കാനും കൂടിയുള്ള സമയം ഇല്ലായിരുന്നു. അതിനും പരിഹാരം ഉടനടിയുണ്ടായി.ട്രെയിനിന് പോകുന്ന കോളേജിലെ ഏതോ സ്റ്റാഫിനെ വിളിച്ച് അവർ ടിക്കറ്റ് എടുക്കുമ്പോൾ രണ്ട് കോഴിക്കോട് ടിക്കറ്റ് കൂടി എടുക്കാൻ ഏർപ്പാടാക്കി. അവരുടെ ട്രെയിൻ പോകുന്നതിന് മുമ്പ് ഞങ്ങൾ എത്തുമോ എന്നതായി അടുത്ത പ്രശ്നം. സ്റ്റേഷനിൽ എത്തിയതും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന പ്രസ്തുത സ്റ്റാഫിനേയും തേടി ബിന്ദു ഇറങ്ങി ഓടി.ആൾക്കൂട്ടത്തിനിടയിൽ നിന്ന് അയാളെ കണ്ടെത്തി ടിക്കറ്റ് ഞങ്ങൾക്ക് കൈമാറുമ്പോൾ ഞാൻ വീണ്ടും ആ നല്ല മനസ്സുകളെ നമിച്ചു. സൌഹൃദം വളരെ വളരെ ഹൃദ്യമായ ഒരനുഭവം തന്ന ഒരു ദിവസം കൂടി എന്റെ ജീവിതത്തിലൂടെ കടന്നുപോയി.
                സോഷ്യൽ മീഡിയ സജീവമാകുന്നതിന്റെ മുമ്പുള്ള സൌഹൃദത്തിന്റെ ആഴവും ആത്മാർത്ഥതയും ആണ് അന്ന് ഞാൻ നേരിട്ടനുഭവിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സൌഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

9 comments:

Areekkodan | അരീക്കോടന്‍ said...

സൌഹൃദം വളരെ വളരെ ഹൃദ്യമായ ഒരനുഭവം തന്ന ഒരു ദിവസം കൂടി എന്റെ ജീവിതത്തിലൂടെ കടന്നുപോയി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സൗഹൃദത്തിന്റെ ഊഷ്മളമായ ഓർമ്മകൾ..അല്ലെ..ഹൃദ്യമായി അവതരിപ്പിച്ചു.

Areekkodan | അരീക്കോടന്‍ said...

മുഹമ്മെദ്ക്കാ...അതെ, അനുഭവിച്ചറിഞ്ഞ സൌഹൃദം

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം സൌഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ

മഹേഷ് മേനോൻ said...

പൂർണ്ണമായും 'റിയൽ' ആയ, ഒട്ടും 'വെർച്വൽ' അല്ലാത്ത ഇത്തരം സൗഹൃദങ്ങളുടെ നിലാവ് ഇനിയും പരക്കട്ടെ...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...വീണ്ടും കണ്ടതിൽ സന്തോഷം. അതെ സൌഹൃദം പൂത്തുലയട്ടെ.

മഹേഷ്...ഞാൻ എപ്പോഴും പറയാറുന്റ്, ഓൺലൈൻ സൌഹൃദങ്ങളെക്കാളും നല്ലത് ഓഫ്‌ലൈൻ ആണെന്ന്.

Geetha said...

Pazhayakala sahapadiyumayulla aa koodikkazcha atheevahrudyamayi ivide pakarthi. Ashamsakal mashe..

Areekkodan | അരീക്കോടന്‍ said...

geethaji...Thanks

Post a Comment

നന്ദി....വീണ്ടും വരിക