Pages

Monday, October 28, 2019

കണ്ണനെത്തേടി വൃന്ദാവനത്തിൽ...

             മൈസൂർ പാലസ് കഴിഞ്ഞാൽ പിന്നെ മൈസൂർ അറിയപ്പെടുന്നത് വൃന്ദാവനത്തിന്റെ പേരിലായിരിക്കും. മൈസൂരിലെ വൃന്ദാവനവും ബാംഗ്ലൂരിലെ ലാൽബാഗും കുട്ടിക്കാലത്തേ എനിക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നതായിരുന്നു. ഇപ്പോഴത്തെ കുട്ടികളും ഒരു പക്ഷെ ആ പ്രയാസം നേരിടുന്നുണ്ടായിരിക്കാം. 
              കാവേരി നദിക്ക് കുറുകെയുള്ള KRS എന്ന കൃഷ്ണരാജ സാഗർ അണക്കെട്ടിന് താഴെയാണ് വൃന്ദാവൻ എന്ന മനോഹര പൂങ്കാവനം.  ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന സർ എം.വിശേശ്വരയ്യ, കൃഷ്ണരാജ വോഡയാറിന്റെ ഭരണ കാലത്ത് നിർമ്മിച്ചതാണ് KRS Dam. മൈസൂർ പട്ടണത്തിൽ നിന്ന് 25 കിലോമീറ്ററോളം അകലെയാണ് വൃന്ദാവൻ.
              150 ഓളം ഏക്കറിൽ പരന്ന് കിടക്കുന്ന വൃന്ദാവനത്തിൽ വൈകിട്ട് കയറുന്നതാണ് അഭികാമ്യം. വൈകിട്ട് കയറിയാൽ രാത്രി നടക്കുന്ന മ്യൂസിക്കൽ ഫൌണ്ടൈൻ കൂടി ദർശിക്കാം. ദിവസം രണ്ട് ഷോ ആണ് ഉണ്ടാവാറ് എന്നറിയുന്നു. വിവിധ നിറത്തിൽ കുളിച്ച് നിൽക്കുന്ന മറ്റു ഫൌണ്ടനുകളും രാത്രി കണ്ണിന് സദ്യ ഒരുക്കും. 

           മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് പ്രവേശന ഫീസ്. മ്യൂസിക്കൽ ഫൌണ്ടൈൻ കാണാൻ പ്രത്യേക ഫീസ് ഒന്നും ഇല്ല. എന്നും ഒരേ തരം ഷോ ആണോ എന്നറിയില്ല, ഞങ്ങൾ കണ്ട ഷോ അറുബോറൻ ആയിരുന്നു. ഇതിലു മികച്ച ഷോ മലപ്പുറം കോട്ടക്കുന്നിൽ ഉണ്ടായിരുന്നു !

            ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് എന്ന മൈസൂർ മൃഗശാല ഇന്ത്യയിലെ പഴയ കാഴ്ച ബംഗ്ലാവുകളിൽ പെട്ട ഒന്നാണ്. 250 ഏക്കറിലധികം സ്ഥലത്ത് പരന്ന് കിടക്കുന്ന മൃഗശാല നൂറ്റി ഇരുപത്തഞ്ചാം വാർഷികം ആഘോഷിച്ചത് 2 വർഷം മുമ്പാണ്.  സിംഹവും കടുവയും അനാകോണ്ടയും രാജവെമ്പാലയും സീബ്രയും ജിറാഫും ഒട്ടകപക്ഷിയും എല്ലാം ഈ മൃഗശാലയിലുണ്ട്.ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും നടന്ന് കാണാനുള്ള അത്രയും ഉണ്ട് വിസ്തീർണ്ണം. പക്ഷെ ഇത്തവണ പല മൃഗങ്ങളുടെ വാസ സ്ഥലങ്ങളും ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടു.
        രാവിലെ 8.30ന് മൃഗശാല തുറക്കും. മുതിർന്നവർക്ക് 80 രൂപയും 5 വയസ്സു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 40 രൂപയും ആണ് പ്രവേശന ഫീസ്. ക്യാമറക്കും പ്രത്യേക ഫീസ് ഉണ്ട്. ചൊവ്വാഴ്ച അവധി ആണെന്നത് മൈസൂരിലേക്ക് വിനോദയാത്ര പ്ലാൻ ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കുക. സിറ്റിയുടെ ഹൃദയഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്നതിനാൽ പാലസ് കാണാൻ വരുന്നവർക്ക് മൃഗശാല കൂടി കാണാം. പാലസിൽ നിന്നും മൃഗശാലയിലേക്ക് ഒരു കുതിരവണ്ടി യാത്ര കൂടി ആയാൽ ഭേഷായി.
       പണ്ടൊരു കാലത്ത് മണിക്കൂറുകളോളം ഫോൺ ചെയ്ത് ‘എന്തൊക്കെയോ’ വിളിച്ച് പറഞ്ഞിരുന്ന ഒരു ബ്ലോഗർ സുഹൃത്ത് ഉണ്ടായിരുന്നു. പലരും അദ്ദേഹത്തിന്റെ ഫോൺ വിളി ഒരു തവണ എങ്കിലും ‘അനുഭവി‘ച്ചിട്ടുണ്ടാകും. വിനോദ് കുട്ടത്ത് എന്ന മലയാളി ബ്ലോഗർ താമസിക്കുന്നത് മൈസൂർ ആണെന്ന് നേരത്തെ അറിയാമായിരുന്നു. മൈസൂർ മൃഗശാലയിൽ നിന്നും ഇറങ്ങുന്നതിന്റെ തൊട്ട് മുമ്പ് വിനോദിനെയും കുടുംബത്തെയും കണ്ടുമുട്ടി.
                 
             മൈസൂരിൽ മുമ്പ് പോയപ്പോഴുന്നും ഞാൻ കേൾക്കാത്ത ഒരു സ്ഥലമാണ് കരൺ‌ജി ലേക്ക്. പേര് കേട്ടപ്പോൾ അതൊരു പ്രൈവറ്റ് പരിപാടിയാണെന്നാണ് തോന്നിയത്. മൃഗശാലക്ക് സമീപം തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്.Zoo authority യുടെ കീഴിൽ തന്നെയുള്ളതാണ് കരൺ‌ജി ലേക്കും.  മാത്രമല്ല കോമ്പോ ടിക്കറ്റ് എടുത്ത് മൃഗശാലക്കകത്ത് കൂടി കരൺജി ലേക്കിലേക്ക് പ്രവേശിക്കുകയും ചെയ്യാം. ലേക്കിലേക്ക് മാത്രമായുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയും ആണ്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശന സമയം. ചൊവ്വാഴ്ച ഇവിടെയും അവധിയാണ്.
                 പേരിൽ ലേക്ക് ഉണ്ടെങ്കിലും തടാകം മുഴുവൻ കാട് മൂടി കിടക്കുകയാണ്. വീതിയേറിയ നടപ്പാതക്ക് ഇരുവശവും പെയിന്റടിച്ച് ഭംഗിയാക്കിയ പാം മരങ്ങൾ നമ്മെ മുന്നോട്ട് മാടി വിളിച്ചു കൊണ്ടെ ഇരിക്കും. മുൻ ധാരണ ഇല്ലാത്തതിനാൽ കയറി ചെല്ലുന്നിടത്തുള്ള കുട്ടികളുടെ പാർക്ക് ആണ് കാണാനുള്ളത് എന്ന് തെറ്റിദ്ധരിച്ചു അവിടെ ഇരുന്നു. തൊട്ടപ്പുറത്ത് നിന്ന് മയിലുകളുടെ ശബ്ദം തുടർച്ചയായി കേട്ടപ്പോഴാണ് എണീറ്റ് പോയി നോക്കാൻ തോന്നിയത്. തൊട്ടപ്പുറത്ത് ഒരു മയിൽ സങ്കേതം തന്നെയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ഇത്രയും അടുത്ത് മയിലുകൾ സ്വൈര്യവിഹാരം നടത്തുന്നത് ആദ്യമായിട്ടാണ് അനുഭവിച്ചത്. മാത്രമല്ല കാലങ്ങളായി ഞങ്ങളിൽ പലരും കാണാൻ ആഗ്രഹിക്കുന്ന മയിലിന്റെ പീലി വിടർത്തൽ നിരവധി തവണ തൊട്ടു മുന്നിൽ കാണാനും സാധിച്ചു.തണ്ണീർതടമായതിനാൽ നിരവധി ദേശാടന പക്ഷികളുടെ ഇഷ്ട സങ്കേതം കൂടിയാണ് കരൺ‌ജി ലേക്ക്.
              മലയാളികൾ നടത്തുന്ന മഹാരാജ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ താമസം. അതിന് തൊട്ടടുത്താണ് പ്രസിദ്ധമായ സെന്റ് ഫിലോമിന ചർച്ച്. മുമ്പ് പോയപ്പോഴെല്ലാം മൈസൂരിൽ താമസം ഉണ്ടെങ്കിൽ അത് ഈ ഹോട്ടലിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ആ സന്ദർഭങ്ങളിൽ എല്ലാം ചർച്ചിലും കയറിയിരുന്നു.
            ഇത്തവണ മോണിംഗ് വാക്കിനിടയിലാണ് ചർച്ചിന് മുമ്പിലെത്തിയത്. ചർച്ചും പരിസരവും ചുറ്റി കാണുന്നതിനിടക്ക് അങ്ങകലെയുള്ള സ്ട്രീറ്റ് ലൈറ്റും മേരി മാതാവിന്റെ ശിരസും തമ്മിൽ കിരീടം വച്ച പോലെ ഒത്തുചേർന്നത് ലുലു നോട്ട് ചെയ്തു. സ്റ്റ്രീറ്റ് ലൈറ്റ് അണയും മുമ്പ് അവൾ അത് ക്യാമറയിൽ പകർത്തി.
          ഇന്ത്യയിലെ തന്നെ വലിയ ചർച്ചുകളിൽ ഒന്നാണ് സെന്റ് ഫിലോമിന ചർച്ച്. 200 വർഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രം പറയുന്നു. ചർച്ചിന്റെ ഇരട്ട ഗോപുരങ്ങൾ ജർമ്മനിയിലെ വാസ്തുശില്പ രീതിയിലുള്ളതാണ്. അത് തന്നെയാണ് ചർച്ചിന്റെ മുഖ്യ ആകർഷണവും. ചർച്ചിനകത്ത് പ്രവേശിച്ച് അണ്ടർ ഗ്രൌണ്ടിലേക്കിറങ്ങി കാഴ്ചകൾ കണ്ട് ടണൽ പോലെയുള്ള പാതയിലൂടെ പുറത്തേക്കിറങ്ങാം. കുർബാന നടക്കുന്ന സമയത്ത് ഒഴികെ മറ്റേത് സമയത്തും ഏത് മതസ്ഥർക്കും ചർച്ചിനകത്ത് സൌജന്യമായി പ്രവേശിക്കാം. 
             കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം പോലെ കർണ്ണാടകയിലുണ്ടായ പ്രളയത്തിൽ രംഗൻ‌തിട്ടു പക്ഷി സങ്കേതത്തിലും വെള്ളം കയറിയിരുന്നു. സങ്കേതം അടച്ചിട്ടതിനാൽ അവിടെ ഇത്തവണയും പോയില്ല. മൈസൂരിലെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച് കൊണ്ട് രണ്ട് ദിവസത്തെ ഞങ്ങളുടെ പരിപാടിക്ക് പരിസമാപ്തിയായി.


7 comments:

Areekkodan | അരീക്കോടന്‍ said...

കാവേരി നദിക്ക് കുറുകെയുള്ള KRS എന്ന കൃഷ്ണരാജ സാഗർ അണക്കെട്ടിന് താഴെയാണ് വൃന്ദാവൻ എന്ന മനോഹര പൂങ്കാവനം. ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന സർ എം.വിശേശ്വരയ്യ, കൃഷ്ണരാജ വോഡയാറിന്റെ ഭരണ കാലത്ത് നിർമ്മിച്ചതാണ് KRS Dam.

© Mubi said...

കോളേജിൽ നിന്ന് മൈസൂരിലേക്കു സ്റ്റഡി ടൂർ പോയത് ഓർമ്മ വന്നു...

Areekkodan | അരീക്കോടന്‍ said...

Mubi...നീയും ഞാനും ഒരേ കോളേജിൽ ആയിരുന്നു ! അന്ന് സബ്ജക്ട് ഏതായാലും സ്റ്റഡി ടൂർ സ്ഥിരം കേന്ദ്രം മൈസൂർ - ബാംഗ്ലൂരും !!

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങനെ മൈസൂരിൽ വെച്ച് കുട്ടത്തിനേയും കുട്ടയിലാക്കില്ലേ ..

മഹേഷ് മേനോൻ said...

പലവട്ടം പോയിട്ടുള്ള മൈസൂരിലെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി..

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....കുട്ടത്തിനെ കൂട്ടത്തിൽ കൂട്ടി !!

മഹേഷ്....നന്ദി

Geetha said...

Collegil padicha samayathu poyittundu...
Angane Vinodineyum kananayi .
Ashamsakal mashe

Post a Comment

നന്ദി....വീണ്ടും വരിക