Pages

Wednesday, September 21, 2022

മഴയെത്തും മുമ്പേ

"സിനിമാൾ പടി ... സിനിമാൾ പടി" ബസ് ജീവനക്കാരന്റെ വിളി കേട്ട് ഞാൻ പുറത്തേക്ക് നോക്കി. മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ്, വിളി കേൾക്കുമ്പോൾ മനസ്സിലേക്ക് ഒഴുകി വന്നിരുന്ന കുളിരലകൾ എന്റെ മനസ്സിനെ വീണ്ടും തഴുകുന്നതായി എനിക്ക് തോന്നി.അന്ന്, മാസങ്ങൾക്ക് ശേഷം ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പായിരുന്നു സിനിമാൾ പടി.

ഏതൊരു നാട്ടിൻപുറത്തിന്റെയും മുഖമുദ്രയായിരുന്നു ഓലമേഞ്ഞ ഒരു സിനിമാ ശാല. ദിവസവും മൂന്ന് നേരം പ്രദർശിപ്പിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട്  ഒരു പാട് ജീവിതങ്ങൾ അവിടെ നിന്ന് അന്നം തേടിയിരുന്നു. മിഠായിയും ചായയും കപ്പലണ്ടിയും സിഗരറ്റും സോഡയും ഒക്കെ വിറ്റ് ജീവിക്കുന്ന നിരവധി പേർ സിനിമാശാലയുടെ ചുറ്റുവട്ടത്തും ഉണ്ടായിരുന്നു.സിനിമ കാണാൻ വരുന്നവർ, ഇന്റർവെൽ ബെൽ അടിക്കുമ്പോൾ കടകൾക്ക് ചുറ്റും പൊതിഞ്ഞ് കൂടുന്നത് എത്രയോ തവണ  ഞാൻ നോക്കി നിന്നിട്ടുണ്ട്.കടക്കാരൻ കാണാതെ മിഠായിയും കപ്പലണ്ടിയും കൈക്കലാക്കി മുങ്ങുന്നവരും  കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒരു കുടുംബത്തിന്റെ തുച്ഛ വരുമാനത്തിലാണ് താൻ കയ്യിട്ടു വാരുന്നത് എന്ന് ചിന്തിക്കാൻ അന്ന് സാധിച്ചിരുന്നില്ല.

സീറ്റിൽ നിന്ന് എണീറ്റ്, ഞാൻ വേഗം വാതിലിനടുത്തേക്ക് നീങ്ങി.

"ഇത് തന്നെയല്ലേ വിജയാ പടി ?" ഞാൻ ചോദിച്ചു.

"അതെ...ഇവിടെത്തെ സിനിമാഹാളിന്റെ പേരായിരുന്നു വിജയ... ഇപ്പോൾ അതില്ലെങ്കിലും പേര് സിനിമാൾ പടി എന്ന് തന്നെയാ... "

കണ്ടക്ടർ എനിക്കായി സിംഗിൾ ബെല്ലടിച്ചു. ഉരുണ്ടുരുണ്ട് സാവധാനം നിശ്ചലമായ ബസ്സിൽ നിന്നും ഞാൻ പുറത്തിറങ്ങി.കൂമൻകാവിൽ  ബസ്സ് ചെന്നു നിന്നപ്പോൾ രവിക്ക് തോന്നിയ പോലെ, എനിക്കും സ്ഥലം അപരിചിതമായി തോന്നിയില്ല. പക്ഷെ കേരള മയമാക്കയുടെ മിഠായി കട വെറും ഒരു പെട്ടിയായും സലാമാക്കാൻറെ മിഠായി കട കുറെ നിരപ്പലകകൾ മാത്രമായും മാറിയിരുന്നു. സിനിമാശാലയുടെ ഗെയ്റ്റിനോട് ചേർന്നു ഓടക്ക് മുകളിൽ കെട്ടി നിർത്തിയിരുന്ന ഉന്തുവണ്ടിയും പഞ്ചറായി തുരുമ്പെടുക്കാൻ തുടങ്ങിയിരുന്നു . സിനിമാശാലയിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ ഒട്ടിച്ചിരുന്ന ചുമർ മാത്രം അപ്പോഴും തല ഉയർത്തി നിന്നിരുന്നു. അവസാനമായി പ്രദർശിപ്പിച്ച സിനിമയുടെ പോസ്റ്റർ ചുമരിൽ അപ്പോഴും ബാക്കിയായിരുന്നു. മഴയും വെയിലും ആർത്തിയോടെ നക്കിയെടുത്ത് അവ്യക്തമായ ആ പോസ്റ്ററിലെ അക്ഷരങ്ങൾ ഞാൻ വായിച്ചെടുത്തു - മഴയെത്തും മുമ്പേ ! 

സിനിമയും എന്റെ ആഗമനോദ്ദേശവും തമ്മിൽ എന്തോ ഒരു ബന്ധമുള്ളതായി എനിക്ക് തോന്നി. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടുന്നത് ഞാനറിഞ്ഞു. മഴയെത്തും മുമ്പേ എനിക്കെന്റെ കുട്ടിക്കാല കഥാഭൂമിയിലൂടെ ഒന്ന് സഞ്ചരിക്കണം. മഴ പെയ്താൽ തൊട്ടടുത്ത തൊടിയിൽ നിന്ന് ഒരു ചേമ്പില അറുത്ത് അൽപ സമയം കുടയാക്കണം. പിന്നെ എല്ലാം മറന്ന് മഴ നനഞ്ഞാസ്വദിക്കണം. ഓടയിലൂടെ ഒഴുകുന്ന മഴവെള്ളത്തിൽ ഒരു കടലാസ് തോണി  ഒഴുക്കി വിട്ട് കരയിലൂടെ അതിനെ പിന്തുടരണം. അങ്ങനെ നാല്പത് വർഷങ്ങൾക്ക് മുമ്പേക്ക് എനിക്കൊന്ന് പറക്കണം.

ടാക്കീസ് ഇന്ന് ഇല്ല എന്ന്  ബസ് ജീവനക്കാരൻ പറഞ്ഞിരുന്നെങ്കിലും ഞാൻ വെറുതെ അങ്ങോട്ടൊന്ന് കണ്ണോടിച്ചു . പൊടി പോലും ബാക്കിയില്ലാതെ നിരപ്പാക്കിയ സ്ഥലത്ത് ഒരു മണ്ണുമാന്തി ജന്തു തന്റെ ദ്രംഷ്ടകൾ കൂർപ്പിക്കുന്നുണ്ട്. രാമൻ കുട്ട്യേട്ടൻ മുറിച്ചിട്ട സിനിമാ ടിക്കറ്റുകളുടെ പാതിഭാഗങ്ങൾ മണ്ണിൽ അവിടവിടെ പാറിനടക്കുന്നുണ്ട്. കാണാമറയത്തിരുന്ന് ബീഡിക്കറ പുരണ്ട പല്ലും കാട്ടി രാമൻ കുട്ട്യേട്ടൻ ചിരിക്കുന്നുമുണ്ട്. പറമ്പിന്റെ മൂലയിൽ കൂട്ടിയിട്ട പാഴ്വസ്തുക്കളിലെ ലൗഡ് സ്പീക്കറിൽ നിന്ന് ഉയരുന്ന ഒരു ഗാനം എന്റെ ചെവിയിൽ വന്നലച്ചു.

"വെള്ളിച്ചില്ലും വിതറീ .... തുള്ളി തുള്ളിയൊഴുകും ...

.പൊരി നുര ചിതറും കാട്ടരുവീ .... പറയാമോ നീ ...

എങ്ങാണു സംഗമം..... എങ്ങാണു സംഗമം"

ഞാൻ നേരെ അതിനപ്പുറത്തുള്ള തൊടിയിലേക്ക് കയറി. രാമൻ കുട്ട്യേട്ടൻറെ വീട് അവിടെയായിരുന്നു. വീടിനു മുറ്റത്തെ പഞ്ചാരമാവ് തല ഉയർത്തി തന്നെ നിൽപ്പുണ്ട്. താഴെ വീണു കിടക്കുന്ന മാങ്ങകൾ ആർക്കും വേണ്ടാതെ ഈച്ചയും പുഴുവും തിന്നുന്നു. 

"രാമങ്കുട്ട്യേട്ടാ...രാമങ്കുട്ട്യേട്ടാ..." ഞാൻ നീട്ടി വിളിച്ചു .

ഭാർഗ്ഗവീ നിലയം പോലെ, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന്റെ ഉള്ളാകെ എന്റെ ശബ്ദം അലയടിച്ചെങ്കിലും രാമങ്കുട്ട്യേട്ടൻ ഉത്തരം നൽകിയില്ല.

"രാമങ്കുട്ട്യേട്ടാ...രാമങ്കുട്ട്യേട്ടാ..." ഞാൻ വീണ്ടും നീട്ടി വിളിച്ചു

"നീയാരാ മോനെ?" പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

"ഞാൻ...ഞാൻ.... ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്ന അബ്ദു മാഷെ മകൻ.." 

"...അബ്ദു മാഷെ മകൻ...."

"ഇതെന്താ... മാങ്ങ ഇങ്ങനെ ആർക്കും വേണ്ടാതെ ...?" വീണു കിടക്കുന്ന മാങ്ങകളിലേക്ക് ചൂണ്ടി ഞാൻ ചോദിച്ചു.

"താഴെ വീണ മാങ്ങ ഇപ്പോൾ തിന്നാൻ കൊള്ളില്ല മോനെ?"

"ങേ ... അതെന്താ?"

"അവയെല്ലാം വവ്വാൽ തൊട്ടതായിരിക്കും പോലും..."

"വവ്വാൽ കടിച്ചത് പോലും പണ്ട് നമ്മൾ കഴിച്ചിരുന്നല്ലോ ?"

"അതെപക്ഷെ, ഇപ്പോൾ പല രോഗങ്ങളും അതിലൂടെയാണത്രെ പകരുന്നത് ... ആട്ടെ...നീ ഇപ്പോൾ എവിടെയാ ? "

"ഡൽഹീലാ...ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ എന്റെ പഴയ കളിസ്ഥലങ്ങൾ കാണാമെന്ന് കരുതി വന്നതായിരുന്നു ..."

"എന്നിട്ട് ?"

"ഒന്നുംല്ലാ ... എല്ലാം തുടച്ച് നീക്കി പോയില്ലേ..." എന്റെ കണ്ഠമിടറി.

"കാലം അങ്ങനെയല്ലേ മോനേ ... ഒരടയാളവും ബാക്കി വയ്ക്കാതെ കുത്തി ഒഴുകും.... ഓർമ്മകൾ മുഴുവൻ മനസ്സിൽ കോറി ഇടുകയും ചെയ്യും..."

"ങാ... നിങ്ങളാരാന്ന് മനസ്സിലായില്ല ..."

എന്റെ ചോദ്യത്തിന് ഉത്തരം തരാതെ അയാൾ അപ്രത്യക്ഷനായി. പെട്ടെന്ന് ഞാൻ വിയർക്കാൻ തുടങ്ങി. ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് വൈദ്യുതി ഇല്ല എന്ന് തിരിച്ചറിഞ്ഞത്.പുറത്ത് അപ്പോൾ രാത്രിമഴ തിമർത്ത് പെയ്യുകയായിരുന്നു.


2 comments:

സുധി അറയ്ക്കൽ said...

ഞാൻ തീയറ്ററിൽ പോയി കണ്ട ആദ്യ സിനിമയും 'മഴയെത്തും മുൻപേ' ആണ്

Areekkodan | അരീക്കോടന്‍ said...

സുധീ... അത് ശരി.അപ്പോ നാട്ടിൽ തിയേറ്ററുകൾ ഉണ്ടായിരുന്നില്ലേ?

Post a Comment

നന്ദി....വീണ്ടും വരിക