Pages

Monday, February 13, 2023

ട്രൂപ്പ് ,സാവധാൻ അരൂ ...ക്ക് !!

വാർഷിക കായിക ദിനം പഠന കാലത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്.സാധാരണയായി രണ്ട് ദിവസങ്ങളിലായിട്ടാണ്  കായിക മത്സരങ്ങൾ നടത്താറുള്ളത്. ഈ രണ്ട് ദിവസങ്ങളിലും ഇംഗ്ലീഷും കണക്കും  മറ്റു വിഷയങ്ങളൊന്നും തന്നെ പഠിപ്പിക്കില്ല. 'ഓൺ യുവർ മാർക്ക് .... സെറ്റ്... പീ... എന്ന് ഇംഗ്ലീഷിൽ പറയുമ്പോൾ 1, 2, 3 എന്നിങ്ങനെ കണക്കെഴുതി വച്ച ട്രാക്കിലൂടെ ഓടിയാൽ മാത്രം മതി. മത്സരത്തിന് ഇല്ലാത്തവർക്ക് ഐസും ഈമ്പി അലഞ്ഞ് നടന്നാലും മതി. സ്വാതന്ത്ര്യ ദിനത്തിൽ പോലും തിരിച്ചറിയാത്ത സ്വാതന്ത്ര്യം  എന്ത് എന്നത് കുട്ടികൾക്ക് പലപ്പോഴും മനസ്സിലാകുന്നത് ഇത്തരം ദിവസങ്ങളിലാണ്.

തെരട്ടമ്മൽ ഗ്രൗണ്ടിലാണ് സാധാരണയായി ഞങ്ങളുടെ സ്കൂളിന്റെ സ്പോർട്ട്സ് മത്സരങ്ങൾ നടക്കാറുള്ളത്.ഗ്രൗണ്ടിൽ ട്രാക്ക് വരക്കാനും ജംബിങ്ങ് പിറ്റ് തയ്യാറാക്കാനും പന്തലിനുള്ള കാലുകൾ നാട്ടാനും ഒക്കെ തല മുതിർന്ന  ഏതാനും പേരെ തലേ ദിവസം തന്നെ ഏർപ്പാടാക്കിയിരുന്നു.

രാവിലെ ഒമ്പത് മണിയോടെ ഞങ്ങളും ഗ്രൗണ്ടിൽ എത്തി. ഗ്രൗണ്ടിനെ മുഴുവൻ ഒന്ന് വലം വച്ച് പരിസര വീക്ഷണം നടത്തി. ഓരോ ഹൗസിന്റെയും മത്സരാർത്ഥികൾ നാല് മൂലകളിലായി തമ്പടിച്ചിട്ടുണ്ട്. ഹൗസ് ചുമതലയുള്ള അദ്ധ്യാപകനും ഹൗസ് ക്യാപ്റ്റനും ഒരു പേപ്പറും പേനയും പിടിച്ച് നടക്കുന്നുണ്ട്.

ഐസ് പെട്ടി മൂട്ടിൽ വച്ച് മയമ്മാക്കയുടെ സൈക്കിളും നേരത്തെ തന്നെ ഗ്രൗണ്ടിൽ എത്തിയിട്ടുണ്ട്. കോലൈസ്, പാലൈസ് എന്നിവക്ക് പുറമെ മുന്തിരി ഐസും അവിൽ ഐസും കൂടി പെട്ടിയിലുണ്ടെന്ന് മയമാക്ക വിളിച്ചു പറയുന്നുണ്ട്. നിർത്താതെ പോം പോം ഹോണടിച്ച് മയമാക്ക എല്ലാവരെയും പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. എന്റെ കയ്യിൽ ഐസ് വാങ്ങാനായി പത്ത് പൈസ ഉണ്ട് . പക്ഷെ, ഇപ്പോൾ തന്നെ ഐസ് വാങ്ങി തിന്നാൽ മറ്റു കൂട്ടുകാർ വാങ്ങുമ്പോൾ അവരുടെ വായിലേക്ക് നോക്കി നിൽക്കേണ്ടി വരുമെന്നതിനാൽ ആ ആഗ്രഹം തൽക്കാലം അടക്കിപ്പിടിച്ചു.

അൽപം അകലെയായി കാഞ്ഞിരമരച്ചുവട്ടിൽ നാരങ്ങ മുറിച്ച് മുളക് പുരട്ടി വിൽക്കുന്ന അബോക്ക തമ്പടിച്ചിട്ടുണ്ട്. കത്തി കൊണ്ട് മുളക് മിശ്രിതം തോണ്ടിയെടുത്ത് നെടുകെ കീറിയ നാരങ്ങയുടെ ഉള്ളിൽ വച്ച് കത്തി വലിച്ചൂരുമ്പോൾ നാരങ്ങയിൽ മുഴുവൻ അത് പരക്കുന്നത് എന്നും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. വീട്ടിൽ പോയി അത് പരീക്ഷിച്ച് കൈ മുറിഞ്ഞ് മുറിവിൽ മുളക് പൊടി കൂടി ആയപ്പോൾ കണ്ണിൽ നിന്നും പൊന്നീച്ച പറന്നത് ഇന്നും ഓർമ്മയിലുണ്ട്. ചാക്കിൽ നിന്ന് നാരങ്ങയെടുക്കാനും നിരത്താനും അബോക്കയെ സഹായിക്കാൻ പലർക്കും ആവേശമാണ്.  പ്രതിഫലമായി മുളക് പുരട്ടിയ  ഒരു നാരങ്ങാമുറി കിട്ടുമെന്നതാണ് ഈ ആവേശത്തിന്റെ കാരണം.
 
വെയിലിന്റെ കാഠിന്യം കൂടാൻ തുടങ്ങി.വിവിധ മൽസരങ്ങൾ ആരംഭിക്കാനുള്ള സമയമായി. അനൗൺസ്മെന്റ് ചുമതല ജോർജ്ജ് മാസ്റ്റർക്കായിരുന്നു.
"മൽസരങ്ങൾ ആരംഭിക്കാൻ പോകുകയാണ്. കുട്ടികൾ ആരും തന്നെ ട്രാക്കിലേക്ക് പ്രവേശിക്കരുത്. വളണ്ടിയറിംഗ് ചുമതലയുള്ള എൻ സി സി കാഡറ്റുകൾ എത്രയും പെട്ടെന്ന്  മൈക്ക് പോയിൻ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്''.

ആ വർഷമാണ് സ്കൂളിൽ ആദ്യമായി എൻ സി സി  ട്രൂപ്പ് ആരംഭിച്ചത്.രാമചന്ദ്രൻ മാസ്റ്റർ ആയിരുന്നു പ്രഥമ എൻ.സി.സി അദ്ധ്യാപകൻ.  സ്കൗട്ടിലുണ്ടായിരുന്ന, തടിമിടുക്കും കായബലവുമുള്ള പലരെയും എൻ സി സി യിലേക്ക് മാറ്റിയാണ് യൂണിറ്റ് തുടങ്ങിയത്. എവിടെ നിന്നോ വന്ന ഒരു ഹിന്ദിക്കാരന്റെ കീഴിലായിരുന്നു പരേഡും പരിശീലനവും എല്ലാം നടത്തിയിരുന്നത്. സാവ്ധാൻ ,വിശ്രം , ദൈനേ മൂട് , ബായേം മൂട് തുടങ്ങി കമാൻഡുകൾ മനസ്സിലായി കിട്ടാൻ എല്ലാവർക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു.

സ്പോർട്സ് ദിനത്തിൽ  യൂനിഫോമണിഞ്ഞ വളണ്ടിയർമാർ ആദ്യമായി സേവനം ആരംഭിച്ചത് ആ വർഷമായിരുന്നു. അതൊന്ന് കാണാൻ എനിക്കും അതിയായ ആഗ്രഹം തോന്നി. ക്യാപ്റ്റൻ ഷുക്കൂറിന്റെ നേതൃത്വത്തിൽ എൻ.സി.സി അംഗങ്ങൾ മൂർക്കനാട് നിന്ന് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്ത് കൊണ്ടാണ് വന്നിരുന്നത്. കുട്ടികളും വൃദ്ധരും വീട്ടമ്മമാരും മറ്റും മാർച്ച് കാണാൻ  വഴിയരികിൽ കൗതുകത്തോടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ജോർജ്ജ് മാസ്റ്ററുടെ അനൗൺസ്മെന്റ്  മുഴങ്ങുമ്പോൾ എൻ.സി.സി  കാഡറ്റുകൾ കാരാതോട് പാലം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ.

റോഡിന് വീതി കുറവുള്ള ഭാഗത്ത് കേഡറ്റുകൾ എത്തിയ സമയത്താണ് പിന്നിൽ നിന്നും ഒരു ലോറി  വന്നത്.പഠിച്ച കമാന്റുകളിൽ ഒന്നും തന്നെ സ്യൂടബിൾ അല്ലാത്തതിനാൽ റോഡരികിലേക്ക് മാറാൻ എന്ത് നിർദ്ദേശമാണ് കാഡറ്റുകൾക്ക് കൊടുക്കേണ്ടതെന്ന്  ഷുക്കൂർ ആലോചിച്ചു. പെട്ടെന്ന് ഷുക്കൂറിന്റെ തലയിൽ ഒരു ബൾബ് കത്തി .

" ട്രൂപ്പ് കേഡറ്റ്സ് ... സാവധാൻ ....അരൂ ......ക്ക് "

ഷുക്കൂർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
എല്ലാവർക്കും ചിരി വന്നെങ്കിലും, ക്യാപ്റ്റൻ ഉദ്ദേശിച്ചത് എന്തെന്ന് മനസിലായി. അവർ ലോറിക്ക് പോകാൻ വഴി മാറി കൊടുത്തു. ഇതിന് ശേഷം ഷുക്കൂർ "അരൂക്ക് " എന്നറിയപ്പെട്ടു.

1 comments:

Areekkodan | അരീക്കോടന്‍ said...

സ്കൂൾ മെമ്മറീസ് തുടരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക