Pages

Sunday, June 16, 2024

എരിവും പുളിയും

"സാർ... ഇന്ന് കാട കഴിക്കാൻ പോകാം.." ശ്രീകൃഷ്ണപുരം മണ്ണമ്പറ്റയിലെ താമസകാലത്ത് മിക്ക ബുധനാഴ്ചകളിലും വൈകിട്ട് ജയപാലൻ മാഷ് പ്രകടിപ്പിക്കാറുള്ള ഒരാഗ്രഹമാണിത്. തൊട്ടടുത്ത സ്ഥലമായ ശ്രീകൃഷ്ണപുരത്തോ കടമ്പഴിപ്പുറത്തോ ഒന്നും കാട ഫ്രൈ കിട്ടാനില്ല. അത് കഴിക്കണമെങ്കിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ച് ആറ്റാശ്ശേരി എന്ന  ഉൾഗ്രാമത്തിലെ "എരിവും പുളിയും" എന്ന ഹോട്ടലിലെത്തണം. രാത്രി ഞങ്ങൾക്ക്  പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ലാത്തതിനാലും ഷൈൻ സാറിൻ്റെ വണ്ടി ഉള്ളതിനാലും പ്രസ്തുത ആഗ്രഹം നിറവേറ്റാൻ ഞാനും റഹീം മാഷും പിന്നെ എതിര് നിൽക്കാറില്ല.

കാൻ്റീനിലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനിടക്കാണ് ഒരു ദിവസം യാദൃശ്ചികമായി "എരിവും പുളിയും" എന്ന പേര് ആദ്യമായി കേട്ടത്. ബാച്ചിലർമാരായ ചില അദ്ധ്യാപകർക്ക് രുചികൾ തേടിയുള്ള യാത്ര ഒരു ഹരമായതിനാൽ കോളേജിൻ്റെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മിക്ക ടേസ്റ്റ് സ്പോട്ടുകളും കോളേജിൽ പാട്ടായിരുന്നു. എന്നാൽ മേൽ പറഞ്ഞ സ്പോട്ടിൽ സ്ത്രീകൾ പോകുന്നത് ഉത്തമമല്ല എന്ന് കൂടി അവർ പറഞ്ഞു വച്ചു. കാരണം ഹോട്ടലിനും മുമ്പേ ആ പേരിൽ പ്രശസ്തമായത് അതേ മാനേജ്മെന്റിന്റെ കള്ളുഷാപ്പായിരുന്നു. അതും തൊട്ടടുത്ത് തന്നെ.
രാത്രി ഇഡ്‌ലി കഴിക്കുന്നത് ഹോബിയാക്കി മാറ്റി ഇഡലി ഹബ്ബിൽ പോയതും   ദോശ തേടി അഴിയന്നൂർ വരെ പോയതും   "മിക്സിംഗ്" കഴിക്കാനായി കൂട്ടിലക്കടവിൽ പോയതും   എല്ലാം നാവിൻ തുമ്പിൽ രുചി മുകുളങ്ങളായി നിറഞ്ഞ് നിൽക്കുന്നതിനാൽ,
ഒരു ദിവസം രാത്രി ഞങ്ങളുടെ ടീം "എരിവും പുളിയും" വിലുമെത്തി. 

പഴയ ഒരു വീട് മനോഹരമായി ഡിസൈൻ ചെയ്ത് ദീപങ്ങൾ കൊണ്ട് അലങ്കരിച്ചതായിരുന്നു "എരിവും പുളിയും". മെയിൻ റോഡിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉള്ളോട്ട് സഞ്ചരിച്ചാലേ അവിടെ എത്തൂ. എന്നിട്ടും രാത്രി അവിടെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. കാരണം, അവിടത്തെ ഫുഡ് വെറൈറ്റി തന്നെയായിരുന്നു.

സാധാരണ കാണപ്പെടുന്ന ചിക്കൻ - ബീഫ് ഐറ്റങ്ങൾക്ക് പുറമേ കാട, മുയൽ, ചെമ്മീൻ, കരിമീൻ,കൂന്തൾ തുടങ്ങീ വിവിധതരം മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളും ഇവിടെ ലഭിക്കും. ചുമരിലെ മനോഹരമായ വാക്യങ്ങളിലൂടെയും ഇല്ലസ്ട്രേഷനിലൂടെയും അത് നമ്മുടെ തീൻ മേശയിൽ അവർ എത്തിക്കും!!  

രുചിയിലും "എരിവും പുളിയും" മുമ്പിലാണ്. ബില്ലും കീശ കീറാത്ത തരമാണ് എന്നതിനാൽ ഏതൊരാൾക്കും ഇഷ്ടപ്പെടും. കാട ഫ്രൈയും പൊറോട്ടയും ചിക്കൻ ഗ്രേവിയും ആയിരുന്നു ഞങ്ങളുടെ ഇഷ്ട വിഭവം.ഏഴ് മണിക്ക് ശേഷം ഒരു തരം ചായയും അവിടെ കിട്ടില്ല എന്നതാണ്  ഞങ്ങൾ അനുഭവിച്ചിരുന്ന ഒരേ ഒരു ബുദ്ധിമുട്ട്.

ഷൈൻ സാർ തൃശൂരിലേക്ക് സ്ഥലം മാറിപ്പോയ ശേഷം, ഞാൻ കാറുമായി കോളേജിൽ എത്തുന്ന ദിവസങ്ങളിൽ മാത്രമേ ജയപാലൻ മാഷക്ക് കാട തിന്നാനുള്ള ആഗ്രഹം മുളക്കാറുള്ളൂ. അങ്ങനെ ഒരു ദിവസം, പുതുതായി വന്ന ഷിബു സാറെയും കൂട്ടി ഡ്രൈവ് ചെയ്ത് അവിടെ എത്തിയപ്പോൾ ഹോട്ടൽ പൂട്ടിയതായി കണ്ടു. നേരത്തെ പറഞ്ഞ കള്ളുഷാപ്പിൻ്റെ ഒരു വശത്തേക്ക് മാറ്റിയതാണെന്ന് അന്വേഷണത്തിൽ നിന്നറിഞ്ഞു. പഴയ ആമ്പിയൻസ് കിട്ടാത്തതിനാലും കാട കിട്ടാത്തതിനാലും അന്ന് ഒരു രസവും തോന്നിയതുമില്ല.

2023 നവമ്പറിൽ ഞാ കോഴിക്കോട്ടേക്ക് സ്ഥലം മാറിപ്പോന്നു. ജയപാലൻ മാഷ് റിട്ടയർ ആവുകയും ചെയ്തു. ഇപ്പോൾ ആ "എരിവും പുളിയും" ഉണ്ടോ ആവോ?

1 comments:

Areekkodan | അരീക്കോടന്‍ said...

ശ്രീകൃഷ്ണപുരത്തെ ഓർമ്മകളിലൂടെ......

Post a Comment

നന്ദി....വീണ്ടും വരിക