Pages

Wednesday, July 03, 2024

ആലി മുസ്‌ലിയാർ സ്മാരകം

മലബാർ കലാപം,മാപ്പിള.ലഹള തുടങ്ങീ ഭീതിയുണർത്തുന്ന പേരിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര സമരവും അതിലെ നായകരും എല്ലാം ചരിത്രത്തിൽ നിന്നും മായ്ച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. പ്രസ്തുത സമര പോരാട്ടഭൂമിയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു എൻ്റെ നാടായ അരീക്കോട്. ലഹളക്കാരെ അമർച്ച ചെയ്യാനായി ബ്രിട്ടീഷുകാർ രൂപീകരിച്ച മലബാർ സ്പെഷ്യൽ പോലീസിന്റെ ഒരു ക്യാമ്പ് അരീക്കോട്ടായിരുന്നു. ചാലിയാർ പുഴക്ക് അക്കരെ ലഹളയുമായി ബന്ധപ്പെട്ട് ചില അനിഷ്ട സംഭവങ്ങൾ നടന്നതായും ഉമ്മയും മൂത്തുമ്മയും എല്ലാം പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്.

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പഴാണ് 1921 എന്ന ഐ.വി ശശി - മമ്മുട്ടി ടീമിൻ്റെ ബമ്പർ ഹിറ്റ് ചിത്രം റിലീസാകുന്നത്. ആ സിനിമ കണ്ടതോടെയാണ് ഈ സമരത്തിലെ നായകരെയും അവർ വസിച്ച നാടിനെയും വിവിധ സമരഭൂമികളെയും പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്. പ്രസ്തുത പോരാട്ട ഭൂമികളും ശേഷിപ്പുകളും സ്മാരകങ്ങളും സന്ദർശിക്കണം എന്ന് മനസ്സിൽ ആഗ്രഹം മുളച്ചതും അന്നാണ്. തിരൂരങ്ങാടിയിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമായതിനാൽ മമ്പുറം പള്ളി സന്ദർശിച്ച് കൊണ്ട് അതിന് തുടക്കമിടുകയും ചെയ്തു. തിരൂർ, മലപ്പുറം, പൂക്കോട്ടൂർ, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിലും പോയെങ്കിലും ഒരു ഓർഗനൈസ്ഡ് രീതിയിൽ പോകാനോ യാത്രാനുഭവങ്ങൾ കുറിച്ചിടാനോ സാധിച്ചില്ല.

1921 സമരത്തിൻ്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന പുസ്തകമേളയിൽ നിന്ന് ഞാൻ പ്രസ്തുത സമര ചരിത്രവും കാണാ ചരിത്രവും വിവരിക്കുന്ന ചില പുസ്തകങ്ങൾ വാങ്ങി. എന്നെപ്പോലെ മക്കൾക്കും ഈ സമര ചരിത്രം പകർന്ന് കിട്ടുന്നതിനായി ഇനിയുള്ള സന്ദർശനങ്ങൾ കുടുംബ സഹിതമാക്കാനും ഞാൻ തീരുമാനിച്ചു. അങ്ങനെ പൂന്താനം ഇല്ലത്തിൽ നിന്നും മടങ്ങി വരുന്ന വഴിയിൽ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്തുള്ള ആലി മുസ്‌ലിയാർ സ്മാരകത്തിൽ ഞങ്ങളെത്തി.

മലബാർ സമരത്തിലെ നായകന്മാരിൽ ഒരാളായിരുന്നു പണ്ഡിതനായ ആലി മുസ്‌ലിയാർ. ബ്രിട്ടിഷ് വിരുദ്ധ സമരത്തിനിടയിൽ മമ്പുറം പള്ളി വളഞ്ഞാണ് ആലി മുസ്‌ലിയാർ അടക്കമുള്ളവരെ ബ്രിട്ടീഷ് സൈന്യം കീഴടക്കിയത്. 1921 നവംബർ 2 ന് കോഴിക്കോട് കോടതിയിൽ വിചാരണ നടത്തി ആലി മുസ്ലിയാർ അടക്കമുള്ള പതിമൂന്ന് പേരെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1922 ഫെബ്രുവരി 17 ന് പുലർച്ചെ കോയമ്പത്തൂർ ജയിലിൽ ശിക്ഷ നടപ്പാക്കി. അന്നേ ദിവസം സുബഹ് നമസ്കാരത്തിൽ ആലി മുസ്‌ലിയാർ അന്തരിച്ചെന്നും ശേഷം കോടതി വിധി നടപ്പാക്കാനായി തൂക്കിലേറ്റിയതാണ് എന്നും പറയപ്പെടുന്നുണ്ട്.

നിർഭാഗ്യവശാൽ ഈ ചരിത്രം പുതുതലമുറക്ക് കൈമാറുന്ന തരത്തിലുള്ള പ്രദർശന ബോർഡുകളോ മറ്റെന്തെങ്കിലും വസ്തുക്കളോ ദൃശ്യ-ശ്രാവ്യ ആഖ്യാനങ്ങളോ ഒന്നും മേൽ സ്മാരകത്തിൽ ഇല്ല. സ്മാരകം സൂക്ഷിപ്പ്കാരനായി ആ പ്രദേശത്ത്കാരൻ തന്നെയായ ഒരു യുവാവ് സന്നദ്ധ സേവനം നടത്തുന്നുണ്ട്. പല മാസ്റ്റർ പ്ലാനുകളും സമർപ്പിച്ചെങ്കിലും സർക്കാറിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്നില്ല എന്നദ്ദേഹം പറഞ്ഞു. സ്മാരകം പണിതത് മഞ്ചേരി നഗരസഭ ആയതിനാൽ അത് വഴിയും ശ്രമം തുടരുന്നതായി അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നിന്നും ഒരു ചരിത്ര കൗതുക സംഘം ഏറെ പ്രതീക്ഷയോടെ വന്ന് സങ്കടത്തോടെ മടങ്ങിപ്പോയ വിവരവും അദ്ദേഹം പങ്ക് വച്ചു.

ഇടക്കിടക്ക് വരണമെന്നും ക്രിയാത്മക നിർദ്ദേശങ്ങൾ പങ്ക് വയ്ക്കണമെന്നും അദ്ദേഹം വിനീതമായി ആവശ്യപ്പെട്ടു. സമ്മതം മൂളി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.

1 comments:

Areekkodan | അരീക്കോടന്‍ said...

1921 ൻ്റെ ചരിത്ര ഭൂമികളിലൂടെ ...

Post a Comment

നന്ദി....വീണ്ടും വരിക