Pages

Monday, July 22, 2024

നരസിമുക്കിലേക്ക് .... (അട്ടപ്പാടി യാത്ര - 2)

(ഭാഗം - 1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

വർഷങ്ങൾക്ക് ശേഷമാണ് സിന്ധുവും ഞാനും കണ്ടുമുട്ടുന്നത്. വർഷങ്ങളുടെ വിടവും പ്രായത്തിൻ്റെ മാറ്റവും ഞങ്ങളുടെ മുഖപരിചയത്തിലും വിള്ളൽ വീഴ്ത്തിയിരുന്നു. പക്ഷെ, ഒരു ചായക്കോപ്പയിലെ പുക പടലം പോലെ നിമിഷങ്ങൾക്കുള്ളിൽ അത് അപ്രതൃക്ഷമായി. ഹൃദ്യമായ സ്വീകരണവും പഠന സാമഗ്രികളുടെ കൈമാറ്റത്തിനും ശേഷം (click & read) ഞങ്ങൾ വീണ്ടും കാഴ്ചകൾ കാണാനിറങ്ങി.

"വിസ്പറിംഗ് ഹിൽസ് " എന്ന റിസോർട്ടായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം.ഗൂഗിളമ്മായിയോട് വഴി ചോദിച്ചിരുന്നെങ്കിലും, വഴി തെറ്റി ഒരു കടന്നാ കുടുങ്ങി റോഡിൽ എത്തി. റോഡവിടെ അവസാനിച്ചതിനാൽ അബദ്ധം പെട്ടെന്ന് തിരിച്ചറിഞ്ഞു. പണിപ്പെട്ട് കാർ റിവേഴ്സ് എടുത്ത് ശരിയായ വഴിയിലേക്ക് തന്നെ ഞങ്ങൾ കയറി. താമസിയാതെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി.

മാനേജർ അലക്സ് ഞങ്ങളെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ചെളി നിറഞ്ഞ ഒരു വഴി കാണിച്ച് അത് വഴി പോകാനും ജീപ്പിൽ അവർ പിന്നാലെ വരാമെന്നും പറഞ്ഞു. വഴിയിൽ ഉയർന്ന് നിൽക്കുന്ന കല്ലുകളിൽ ഇന്നോവയുടെ അടി തട്ടാൻ സാദ്ധ്യതയുള്ളതിനാൽ മൂന്ന് പേർ ജീപ്പിൽ കയറുന്നതാവും നല്ലതെന്ന് ഡ്രൈവർ സുധാരകരൻ നിർദ്ദേശം വച്ചു. ജീപ്പ് വന്നതും മുജീബും ജാഫറും ചാടിയിറങ്ങി അതിലേക്ക് ഓടി. ചുമരിലേക്ക് കോട്ടി അടിച്ച പോലെ രണ്ട് പേരും ഉടനെത്തന്നെ തിരിച്ചെത്തി. കന്ന് പൂട്ടിന് ഉപയോഗിച്ച ട്രാക്ടർ പോലെയായിരുന്നു ജീപ്പിൻ്റെ ഉൾഭാഗം പോലും !!

ഓഫ് റോഡിലൂടെ കുത്തിക്കുലുങ്ങി അലക്സിൻ്റെ ജീപ്പും പിന്നാലെ അതീവ ശ്രദ്ധയോടെ ഞങ്ങളുടെ ഇന്നോവയും നീങ്ങി. ഇനി മുന്നോട്ട് പോകില്ല എന്ന് ഉറപ്പായ ഒരു സ്ഥലത്ത് സുധാകരൻ ഇന്നോവ നിർത്തി. മഴ ചാറാൻ തുടങ്ങിയതിനാൽ മുന്നോട്ടുള്ള വഴി വീണ്ടും ചെളി നിറഞ്ഞതായി മാറി. എങ്കിലും വഴുതാതെയും വീഴാതെയും ഞങ്ങളെല്ലാവരും വിസ്പെറിംഗ് ഹിൽസിൻ്റെ ടോപ്പിലെത്തി.

മനോഹരമായി സെറ്റ് ചെയ്ത A ഷേപ്പ് ഹട്ടുകളും വില്ലകളും,ക്യാമ്പ് ഫയറിനും ഭക്ഷണം കഴിക്കാനും പ്രത്യേകം സൗകര്യപ്പെടുത്തിയ ഇടങ്ങളും, 360 ഡിഗ്രിയിൽ കാഴ്ച കാണാൻ ഉതകും വിധത്തിലുള്ള വ്യൂ പോയിൻ്റും - ഒറ്റനോട്ടത്തിൽ വിസ്പറിംഗ് ഹിൽസിലെ കാഴ്ചകൾ ഇതായിരുന്നു. അകമ്പടിയായി  കാറ്റിൻ്റെ നേർത്ത മർമ്മരവും കോടയുടെ തണുപ്പും കൂടി അരിച്ചിറങ്ങിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് "കൊമ്മാനഗുഡി" യിൽ (click & read) പോയതാണ് എനിക്ക് ഓർമ്മ വന്നത്. ഹോഴ്സ് റൈഡ്, ഫ്രൂട്ട്സ് പാർക്ക്, പ്രകൃതി നടത്തം, ട്രക്കിംഗ് തുടങ്ങീ മറ്റ് നിരവധി സൗകര്യങ്ങൾ കൂടി ഉണ്ട് എന്ന് മാനേജർ അലക്സ് പറഞ്ഞു. കൺമുന്നിൽ കോട പൂക്കുന്നത് കണ്ടും തൊട്ടും അറിഞ്ഞും ആസ്വദിച്ചും ഏറെ നേരം ചെലവഴിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.


സിന്ധുവിൻ്റെ സ്കൂളിൽ പഠിക്കുന്ന, കിടപ്പിലായ ഒരു കുട്ടിക്ക് ബാഗും അനുബന്ധ പഠന സാമഗ്രികളും നേരിട്ട് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ, ഞങ്ങൾ പിന്നീട് പോയത് കതിരമ്പതി ഊരിലേക്കാണ്. സിന്ധുവിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ വീട് അന്വേഷിച്ച് പിടിച്ചു. ഗ്ലൂക്കോമയും ഓട്ടിസവും ബാധിച്ച കുട്ടിയുടെയും അവളുടെ കുടുംബത്തിൻ്റെയും അവസ്ഥ ഞങ്ങളിൽ ഒരു നൊമ്പരം പടർത്തി. സാധനങ്ങൾ കൈമാറി പെട്ടെന്ന് തന്നെ ഞങ്ങൾ ഗൂളിക്കടവിലേക്ക് തിരിച്ചു.

ഉച്ചഭക്ഷണം കഴിച്ച് കഴിയുമ്പഴേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. അയ്യപ്പനും കോശിയും പ്രസിദ്ധമാക്കിയ നരസിമുക്ക് കാണുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അഗളി റെസ്റ്റ് ഹൗസിൻ്റെ മുന്നിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലൂടെ സിന്ധു ഞങ്ങളെ നയിച്ചു. അഗളിയിൽ നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരമേ നരസിമുക്ക് വ്യൂ പോയിന്റ്ലേക്കുള്ളൂ. മഴക്കാലമായതിനാൽ പച്ചപിടിച്ച് നിൽക്കുന്ന മലകളും താഴ് വാരങ്ങളും മാത്രമായിരുന്നു ചുറ്റിലും ഉണ്ടായിരുന്നത്. മഴ വീണ്ടും പെയ്യാൻ തുടങ്ങിയതിനാൽ വാഹനത്തിലിരുന്ന് തന്നെ ഞങ്ങൾ ആ കാഴ്ചകൾ ആസ്വദിച്ചു.

"ആബിദേ... നമ്മൾ കുഞ്ചിയമ്മയെ കാണാൻ പോകുന്നില്ലേ ?" നരസിമുക്കിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ നാരായണൻ ചോദിച്ചു.

"കുഞ്ചിയമ്മയല്ല, നഞ്ചിയമ്മ " ആരോ തിരുത്തി.

"അതെ... അടുത്തത് അവരുടെ വീട്ടിലേക്കാണ്. അവിടെ ഉണ്ടെങ്കിൽ കാണാം..." മറുപടി പറഞ്ഞത് സിന്ധുവായിരുന്നു.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

അട്ടപ്പാടി യാത്ര രണ്ടാം ഭാഗം

Post a Comment

നന്ദി....വീണ്ടും വരിക