Pages

Tuesday, October 15, 2024

യൂക്കാലിക്കാട്ടിലൂടെ... ( ഊട്ടി പട്ടണം - 2)

ഊട്ടി പട്ടണം - 1

മലപ്പുറത്തിന്റെ സോറി കേരളത്തിന്റെ അതിർത്തിപ്പട്ടണങ്ങൾ ഒന്നൊന്നായി പിന്നിട്ട് ഞങ്ങൾ നാടുകാണി ചുരത്തിലെത്തി.ഓരോ മഴക്കാലം കഴിയുമ്പോഴും നാടുകാണി ചുരത്തിലൂടെയുള്ള യാത്ര അല്പം പ്രയാസകരമാകും.ഇടക്കിടക്കുള്ള മണ്ണിടിച്ചിലും റോഡ് വിള്ളലും കുണ്ടും കുഴിയും ഉണ്ടാക്കാതെ ഒരു മഴക്കാലവും നാടുകാണി ചുരം കയറിപ്പോയിട്ടില്ല.ചുരത്തിൽ പ്രത്യേകിച്ച് കാഴ്ചകൾ ഒന്നും ഇല്ലാത്തതിനാലും ഇടയ്ക്കിടക്ക് കണ്ട 'ആന ക്രോസ്സ് ചെയ്യുന്ന സ്ഥലം' എന്ന ബോർഡുകളും എൻ്റെ കാലിനെ ആക്‌സിലേറ്ററിൽ തന്നെ നിലനിർത്തി.

നാടുകാണി ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഒരു പയ്യനും കുറെ പയ്യത്തികളും സകല വണ്ടിക്കും കൈ കാട്ടുന്നത് കണ്ടു.ചെക്ക്‌പോസ്റ്റിൽ കൊടുക്കേണ്ട എൻട്രി ഫീ നേരത്തെ കയ്യിൽ എടുത്ത് വച്ചിരുന്നതിനാൽ രക്ഷപ്പെട്ടു എന്ന് കരുതിയപ്പോഴാണ് പയ്യന്റെ ചോദ്യം വന്നത് - "എങ്കെ പോണു?"

"ഊട്ടി" 

"ഇ-പാസ് ഇരിക്ക്?"

"ഇ പാസ് വേണ്ട എന്ന് പറഞ്ഞു..."

"യാര് ശൊല്ലി ?"

"മെഹ്‌റൂഫ്" 

ഊട്ടിയിൽ ഇടക്കിടെ പോകുന്ന എൻ്റെ സുഹൃത്ത് മെഹ്‌റൂഫിനോട് ഇ-പാസിനെപ്പറ്റി ചോദിച്ചപ്പോൾ അതൊന്നും ഇല്ല എന്ന് അവൻ പറഞ്ഞിരുന്നു. അത് ഓർമ്മിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

ഗൂഗിളിൽ TN e pass എന്നടിച്ച് പാസ് എടുക്കാൻ ചെക്ക് പോസ്റ്റിലെ പയ്യൻ പറഞ്ഞു. പക്ഷെ, അതിൻ്റെ പേരിൽ വണ്ടി തടയുകയോ ഫീസ് ഈടാക്കുകയോ ഒന്നും ചെയ്തില്ല. കാർ സാവധാനം മുന്നോട്ട് നീങ്ങുന്നതിനിടയിൽ മകൾ ഇ-പാസ് എടുത്തു. തികച്ചും സൗജന്യമായതിനാലാണോ എന്നറിയില്ല വഴിയിലെ ഒരു പോലീസും അത് പരിശോധിച്ചതേ ഇല്ല.

പതിനൊന്ന് മണിയോടെ ഞങ്ങൾ ഗൂഡലൂരെത്തി. ഞങ്ങളുടെ ആമാശയം പുറപ്പെടുന്നതിന് മുമ്പ് തന്നെ വീട്ടിൽ നിന്നും നിറച്ചിരുന്നു. വണ്ടിയുടെ ആമാശയം ഗൂഡല്ലൂരിൽ നിന്നും നിറച്ചു.ഊര ഒന്ന് നിവർത്താൻ വേണ്ടി ഞാൻ ചെറിയൊരു ബ്രേക്ക് എടുത്തു. കാറിൻ്റെ ടയറിലെ എയർ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഞങ്ങൾ ഗൂഡല്ലൂർ - ഊട്ടി മലമ്പാത കയറാൻ തുടങ്ങി.

ഏകദേശം എട്ടൊമ്പത് കിലോമീറ്റർ പിന്നിട്ടപ്പോൾ നീഡിൽ റോക്ക് വ്യൂ പോയിൻ്റിലേക്ക് പോകാനായി ഇറങ്ങേണ്ട സ്ഥലമായി.മുമ്പ് ഒരു തവണ പോയപ്പോൾ തന്നെ നടന്ന് മടുത്തതിനാൽ അത്  കാണണം എന്ന് എനിക്കാഗ്രഹം തോന്നിയില്ല. ഒരു കിലോമീറ്റർ പൊരി വെയിലത്ത് നടക്കുന്നത് മറ്റുള്ളവർക്കും ഹൃദ്യമായി തോന്നാത്തതിനാൽ ഞാൻ അവിടെ കാർ നിർത്തിയില്ല. 

ഊട്ടി പാതയിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിൽ ഒന്നാണ് തൊലിയുരിഞ്ഞ് നിൽക്കുന്ന യൂക്കാലി മരങ്ങൾ. തുണിയുരിഞ്ഞ് നിൽക്കുന്ന ആരെയോ പോലെ എന്നൊക്കെ കവികളും കഥാകാരന്മാരും വിശേഷിപ്പിച്ച ആ കാഴ്ച വഴിയാത്രക്കാരെ ഒന്ന് സ്റ്റോപ്പാക്കും. ഞങ്ങളും യൂക്കാലിയുടെ സുഗന്ധവും ആസ്വദിച്ച് അൽപനേരം ആ ഇല മർമ്മരത്തിൽ അലിഞ്ഞിരുന്നു. കുരങ്ങന്മാർ രംഗം വികൃതമാക്കാൻ വന്നതോടെ ഞങ്ങൾ സ്ഥലം കാലിയാക്കി. 

യൂക്കാലിക്കാട് പോലെ ഈ റൂട്ടിലെ മറ്റൊരാകർഷണ കേന്ദ്രമാണ് പൈൻ ഫോറസ്റ്റ് . കൊടൈക്കനാലിലെ പൈൻമരക്കാടുകൾ ശരിക്കും ആസ്വദിച്ചിരുന്നതിനാൽ ഇവിടെയും ഞങ്ങൾ കയറിയില്ല. ഞാൻ കണ്ട ആദ്യ ഹിന്ദി സിനിമയായ 'ഖയാമത് സെ ഖയാമത് തക്' ലെ "ഖസം സെ" എന്ന് തുടങ്ങുന്ന മനോഹര ഗാനം ചിത്രീകരിച്ചത് ഇവിടെയാണെന്ന് പിന്നീടറിഞ്ഞു.

അപ്പോഴേക്കും ഒരു ചായ കുടിക്കാൻ എല്ലാവർക്കും ആഗ്രഹം തോന്നി. ഗുഡല്ലൂർ - ഊട്ടി റൂട്ടിലെ തട്ടുകടകളിൽ നിന്ന് കിട്ടുന്ന ചായക്ക് ഒരു പ്രത്യേക രുചി തന്നെയുണ്ട്. ചെറുതായിട്ടൊരു കോടമഞ്ഞും കൊണ്ട് ഒരു വഴിയോരക്കസേരയിലിരുന്ന് ആവി പറക്കുന്ന ഒരു ഇഞ്ചിച്ചായ കുടിക്കുന്നതിൻ്റെ ത്രില്ലും രുചിയും ഒന്ന് വേറെത്തന്നെയാണ്. അങ്ങനെ ഒരു സ്ഥലം കിട്ടാനായി ഞാൻ കാർ ഓടിച്ചു കൊണ്ടേ ഇരുന്നു. പന്ത്രണ്ട് മണിയോടെ ഞാൻ മനസ്സിൽക്കണ്ടത് പോലെയുള്ള ഒരു സ്ഥലത്തുള്ള കടയിൽ എത്തി.ഈശ്വരി അമ്മാൾ എന്ന ഒരു ചേച്ചി മാത്രമായിരുന്നു ഉടമയും കുക്കും സപ്ലയറുമായിട്ട് അവിടെ ഉണ്ടായിരുന്നത്.

റോഡിൻ്റെ ഇരു ഭാഗത്തും ചായത്തോട്ടങ്ങളായിരുന്നു. ചേച്ചി ചായ തയ്യാറാക്കുന്ന ഗ്യാപ്പിൽ മക്കൾ മുകളിലെ ചായത്തോട്ടത്തിലേക്ക് കയറി. നട്ടുച്ചയായിട്ടും പെട്ടെന്ന് അവിടെ കോട പൂത്തു.പണ്ട് ആരോ പണിതിട്ട ഒരു സിമൻ്റ് ബെഞ്ച് ചായക്കടക്ക് സമീപത്തെ മരച്ചുവട്ടിൽ ഞാൻ കണ്ടു. ഒരു പക്ഷേ ആ ബെഞ്ച് ആയിരിക്കാം ആ കടയുടെ സ്ഥാനം നിർണ്ണയിച്ചത്. ഒരു കപ്പ് ചായയുമായി ഞാൻ അങ്ങോട്ടു നീങ്ങി.


 

(Coming : പൈകര വെള്ളച്ചാട്ടം)

Saturday, October 12, 2024

ഊട്ടി പട്ടണം - 1

വർഷത്തിൽ കുടുംബ സമേതം ഒരു ഉല്ലാസ യാത്ര ജീവിത യാത്രയിലെ പതിവായത് എന്ന് മുതലാണ് എന്ന് ഇപ്പോൾ കൃത്യമായി നിശ്ചയമില്ല.കോവിഡ് ശേഷം 2021 ൽ ജയ്പൂരിലേക്കും (Click & Read) 2022 ൽ കാശ്മീരിലേക്കും (Click & Read) 2023 ൽ കുടകിലേക്കും (Click & Read) ആയിരുന്നു പ്രസ്തുത യാത്രകൾ.ഇത് കൂടാതെ ഒരു റിലാക്സേഷന് വേണ്ടി ചെറിയ ചെറിയ യാത്രകൾ വേറെയും ഇടക്കിടെ നടത്താറുണ്ട്.

എൻ്റെ വേനലവധിക്കാലവും മക്കളുടെ വേനലവധിക്കാലവും തമ്മിൽ സ്വരചേർച്ച ഇല്ലാതിരുന്നതിനാൽ ഈ വർഷത്തെ പതിവ് ഉല്ലാസയാത്ര അന്ന് നടന്നില്ല. എൻ്റെ മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് വീടിൻ്റെയും പരിസരത്തിൻ്റെയും (എന്ന് വച്ചാൽ മുറ്റം, മതിൽ, പറമ്പ് തുടങ്ങിയവ) സൗന്ദര്യവല്കരണ പ്രവർത്തനങ്ങൾ നടത്താൻ ഞാൻ കണ്ടുവച്ചിരുന്ന കാലം കൂടിയായിരുന്നു മധ്യവേനലവധിക്കാലം. പണിക്കാരെ കിട്ടാത്തതിനാൽ അതും ആ സമയത്ത് നടന്നില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ഓണം അവധി കിട്ടിയെങ്കിലും മകളുടെ കല്യാണം ഓണാവധിയിൽ ആയിരുന്നതിനാൽ അന്നും എനിക്ക് അനങ്ങാൻ സാധിച്ചില്ല.

രണ്ടാമത്തെ മകൾ ഇപ്പോൾ ഡൽഹിയിലാണ് പഠിക്കുന്നത്. കല്യാണത്തിൽ പങ്കെടുക്കാനായി എത്തുന്ന അവളെയും കൂടി ഉൾപ്പെടുത്തി ഒരു യാത്ര പോകണമെങ്കിൽ കല്യാണപ്പിറ്റേന്നോ അതിന് തൊട്ടടുത്ത ദിവസമോ പുറപ്പെടണം എന്ന് ഞാൻ നേരത്തെ കണക്ക് കൂട്ടി വച്ചിരുന്നു.അതല്ല എങ്കിൽ, അവളെക്കൂടാതെ പിന്നീട് എപ്പോഴെങ്കിലും യാത്ര പോകണം. രണ്ട് ദിവസം കൊണ്ട് സ്വയം കാറോടിച്ച് കണ്ട് വരാവുന്ന ഒരു സ്ഥലം അപ്പോഴാണ് ഞാൻ ആലോചിച്ചത്. മഴ മേഘങ്ങൾ തൂങ്ങി നിൽക്കുന്ന ഈ സമയത്ത്, ഏകദേശം പോകാൻ പറ്റുന്ന സ്ഥലങ്ങളെല്ലാം നേരത്തെ പോയ ഇടങ്ങളായിരുന്നു. അപ്പോഴാണ് കേട്ടു മാത്രം പരിചയമുള്ള കൊല്ലഗലും ശിവസമുദ്രവും മനസ്സിൽ തെളിഞ്ഞത്.

നാട്ടിൽ നിന്നും നൂറ്റി തൊണ്ണൂറ്റി മൂന്ന് കിലോമീറ്റർ ഡ്രൈവ് ചെയ്താൽ അഞ്ചര മണിക്കൂർ കൊണ്ട് കൊല്ലഗലിൽ എത്താം എന്ന് ഗൂഗിളമ്മായി പറഞ്ഞ് തന്നു. റോഡിൻ്റെ അവസ്ഥ എൻ്റെ വല്യമ്മായിയുടെ മകനും പറഞ്ഞ് തന്നു. ബാരാ ചുക്കി വാട്ടർ ഫാൾസ് എന്നാണ് വെള്ളച്ചാട്ടത്തിൻ്റെ പേരെന്നും അവിടെ നിന്നും കുറച്ച് കൂടി മുന്നോട്ട് പോയാൽ വലിയൊരു വാട്ടർ ഫാൾസ് കൂടി കാണാമെന്നും വല്യമ്മായി മകൻ വഴി അറിയിപ്പ് കിട്ടി. രണ്ടാമത്തെ വാട്ടർ ഫാൾ ഗംഗാ ചുക്കി എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എന്ന് ഗൂഗിളമ്മായിയും വിവരം തന്നു.ബട്ട്, ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് ഇത് രണ്ടും കണ്ട ശേഷം അടുത്തത് എന്ത് എന്ന ചോദ്യത്തിന്  കിട്ടിയ ഉത്തരം നേരെ മൈസൂരിലേക്ക് സ്റ്റിയറിംഗ്  പിടിക്കാനായിരുന്നു. അതോടെ കൊല്ലഗൽ ടൂർ പ്ലാൻ റിവേഴ്സ് ഗിയറിലായി.

അപ്പോഴാണ് നീലഗിരിയുടെ രാജ്ഞിയായ ഊട്ടി എൻ്റെ മനസ്സിൽ അണിഞ്ഞൊരുങ്ങി എത്തി ലഡു പൊട്ടിച്ചത്. ഞാൻ നിരവധി തവണ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും മൂത്ത മക്കൾ രണ്ട് പേരും ഊട്ടി കണ്ടത് പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ്. പിന്നീട് ഞങ്ങൾ കുടുംബ സമേതം പൈതൃക വണ്ടിയിൽ മേട്ടുപ്പാളയത്ത് നിന്നും ഊട്ടി വരെ വന്നെങ്കിലും കാഴ്ചകൾ ഒന്നും കാണാൻ നിൽക്കാതെ മടങ്ങുകയാണുണ്ടായത്. മൂന്നാമത്തവൾ കഴിഞ്ഞ വർഷത്തെ ഒരു വിനോദയാത്രയിലൂടെ ഊട്ടി സന്ദർശിച്ചിരുന്നു. നാലാമത്തവന് ഊട്ടി ബർക്കിയിലെ ഊട്ടി അല്ലാതെ യഥാർത്ഥ ഊട്ടി എന്താണെന്ന് അറിയുക പോലുമില്ല. ഭാര്യയും ഊട്ടിയുടെ കുളിർമ്മ അറിഞ്ഞിട്ട്  വർഷങ്ങളായി. നാട്ടിൽ നിന്നും നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഊട്ടിയിൽ എത്താം എന്ന് മാത്രമല്ല വഴി നീളെ കാഴ്ചകൾ കാണാൻ ഉണ്ട് എന്നതും ഊട്ടിയെ ആകർഷണീയമാക്കുന്നു. മക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ അവരും ഒ.കെ ആയതിനാൽ മരുമകനെയും കൂട്ടിയുള്ള ആദ്യ യാത്ര ഊട്ടിയിലേക്ക് തന്നെയാകട്ടെ എന്ന് തീരുമാനമായി.

സ്വയം ഡ്രൈവ് ചെയ്തു പോകുകയായതിനാൽ ഊട്ടിയിലെ സ്ഥിരം കാഴ്ചകൾ ഒന്ന് മാറ്റിപ്പിടിക്കാം എന്ന് മൂത്ത  കുട്ടികൾ രണ്ട് പേരും അഭിപ്രായപ്പെട്ടു. ആദ്യമായിട്ട് പോകുന്നവർക്കായി വഴിയിലെ കാഴ്ചകൾ കണ്ട് പോകാമെന്നും തീരുമാനിച്ചു. നിരവധി തവണ ഊട്ടി സന്ദർശിച്ചിട്ടും ബൊട്ടാണിക്കൽ ഗാർഡനും റോസ് ഗാർഡനും ലേക്കും അല്ലാതെ മറ്റൊന്നും ഞാനും ഊട്ടിയിൽ കണ്ടിരുന്നില്ല. കർണ്ണാടക സർക്കാറിൻ്റെ പുതിയൊരു പാർക്ക് വന്നതും ഊട്ടിയുടെ ഉൾഭാഗങ്ങളിലെ കാഴ്ചകളും കേട്ട് പരിചയമുണ്ടെങ്കിലും അനുഭവിച്ചറിഞ്ഞിരുന്നില്ല. എങ്കിൽ ഈ യാത്ര ഒരു ഊട്ടി എസ്കർഷന്  പകരം ഒരു ഊട്ടി എക്സ്പ്ലൊറേഷൻ യാത്രയാകട്ടെ എന്നും തീരുമാനമായി. 

അങ്ങനെ സെപ്തംബർ 24 ന് രാവിലെ 8.45 ന് ഞങ്ങൾ വീട്ടിൽ നിന്നും കാറിൽ യാത്ര ആരംഭിച്ചു.


Wednesday, October 09, 2024

സൗഹൃദം പൂക്കുന്ന വഴികൾ - 27

ജീവിതത്തിരക്കിനിടയിൽ അൽപ സമയം സുഹൃത്തുക്കളോടൊപ്പം അല്ലെങ്കിൽ സഹപാഠികൾക്കൊപ്പം ചെലവഴിച്ചാൽ ഒരു പോസിറ്റീവ് എനർജി കിട്ടും എന്നാണ് എന്റെ അനുഭവ സാക്ഷ്യം. കഴിഞ്ഞു പോയ സംഭവങ്ങളുടെയും സ്മരണകളുടെയും ചില പഴയ താളുകൾ മറിക്കുമ്പോൾ നമ്മുടെ പ്രായവും നിമിഷ നേരത്തേക്ക് ആ കാലത്തേക്ക് എത്തും. ഒരു പക്ഷേ അന്നത്തെപ്പോലെ പരിസരം മറന്ന് നാം പ്രതികരിക്കാൻ പോലും സാധ്യതയുണ്ട്.

'സൗഹൃദം പൂക്കുന്ന വഴികൾ' എന്ന ശീർഷകത്തിന് കീഴിൽ ഞാനനുഭവിച്ച സൗഹൃദത്തിൻ്റെ നിരവധി മുഹൂർത്തങ്ങളും അവ എനിക്ക് സമ്മാനിച്ച സന്തോഷ നിമിഷങ്ങളും നിരവധി തവണ ഇവിടെ പങ്ക് വച്ചിട്ടുണ്ട്.

കലാലയ ജീവിതത്തിൻ്റെ ആരംഭം കുറിച്ച പ്രീഡിഗ്രിക്കാലം മനസ്സിൽ ഇന്നും ക്ലാവ് പിടിക്കാത്ത ഓർമ്മകളായി നില നിൽക്കുന്നു. ഹോസ്റ്റൽ ജീവിതത്തിൻ്റെ ഹരിശ്രീ കുറിച്ചതും റാഗിംങ് എന്ന പദം എൻ്റെ പദസഞ്ചയ അറിവിൽ കയറിയതും പ്രീഡിഗ്രിക്കാലത്താണ്. പൊടിമീശ മുളച്ച് തുടങ്ങുന്ന അക്കാലത്ത് തന്നെയാണ് പല കാര്യങ്ങളും ചെയ്യാനുള്ള ധൈര്യം മുളച്ചതും. അതിനാൽ തന്നെ ആ സുഹൃത്തുക്കൾക്കൊപ്പം അൽപം കൂടുതൽ നേരം ചെലവഴിക്കുന്നത് ഒരു നഷ്ടമായി എനിക്ക് തോന്നാറില്ല. 

പ്രസ്തുത സൗഹൃദത്തിൻ്റെ അവൈലബിൾ പിബി കൂടാൻ കിട്ടിയ അവസരങ്ങളിലെല്ലാം ഞാൻ അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മീറ്റിംഗിൻ്റെ (ഈറ്റിംഗിൻ്റെയും) മുഖ്യ സൂത്രധാരകനായ സുനിൽ ഗൾഫിൽ നിന്ന് വരുമ്പോഴാണ് വർഷത്തിലൊരിക്കൽ ഈ ഒത്തുചേരൽ നടക്കാറ്. ഏതെങ്കിലും റിസോർട്ടിൽ അല്ലെങ്കിൽ ഊട്ടിയിൽ ഒരു ദിവസം തങ്ങി ആ പൂച്ച പി.ഡി.സിക്കാലം റീവൈൻഡ് ചെയ്യലാണ് സംഗമത്തിൻ്റെ മെയിൻ അജണ്ട. അത് പലപ്പോഴും നേരം പുലരും വരെ നീളും. 

ഇത്തവണ ഡേറ്റ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യ സൂത്രധാരകന് അർജൻ്റ് ബാക്ക് കാൾ വന്നതിനാൽ അബൂദാബിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു. അവൻ്റെ അർജൻസി കണ്ട പലരും കരുതിയത് അവൻ എത്തിയില്ലെങ്കിൽ അബുദാബി ശൈഖിന്റെ അണ്ടർ വെയർ അഴിഞ്ഞ് വീഴും എന്നായിരുന്നു. ബട്ട്, അമ്മായിയപ്പൻ്റെ മരണം കാരണം , പോയ അതേ സ്പീഡിൽ തന്നെ തിരിച്ച് പോരേണ്ടിയും വന്നു.

അങ്ങനെ പലരും പല കൊമ്പിൽ ഇരുന്ന് ജീവിതം തുഴഞ്ഞും തള്ളിയും നീക്കുമ്പോഴാണ് ഖത്തർ ശൈഖിൻ്റെ അരുമ ശിഷ്യൻ മിസ്റ്റർ നൗഫൽ കെ മുഹമ്മദ് നാട്ടിൽ കാല് കുത്തുന്നത്. അവൻ നാട്ടിൽ വരുന്നത് തന്നെ വാലിന് തീപിടിച്ച പോലെയാണ്. ഈയാഴ്ച വന്നാൽ അടുത്താഴ്ച തന്നെ പോകണം. വന്നില്ലെങ്കിലോ ഒരു കുഴപ്പവും ഇല്ല താനും. അതുകൊണ്ട് തന്നെ സുനിലും നൗഫലും മലയാള മണ്ണിൽ അധികവും കൂട്ടിമുട്ടാറില്ല. 

ബൈ ദ ബൈ നൗഫൽ വാലിൽ തീയുമായി വന്നത് എല്ലാവർക്കും തീ വാലിൽ പടർന്ന് നിൽക്കുമ്പോഴായിരുന്നു. സുനിൽ അവൻ്റെ മോഹക്കൊട്ടാരം ഉടച്ചും വാർത്തും നാറാണത്ത് ഭ്രാന്തനായി നിൽക്കുന്ന സമയം,മഹ്റൂഫ് സ്വർണ്ണവില അമ്പത്തി ഏഴായിരം കടക്കുന്നതും കാത്ത് നിൽക്കുന്ന സമയം, ഞാൻ മകളുടെ കല്യാണം കഴിഞ്ഞ് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തരിച്ചു പോയ സമയം ആൻ്റ് ഫൈനലി ഡോ.സഫറുള്ള മിഠായിത്തെരുവിൽ വായും നോക്കി നടക്കുന്ന (പഴയ ദന്ത ഡോക്ടർ ഇപ്പഴും അവൻ്റെ ഉള്ളിലുണ്ട് എന്നതിൻ്റെ സൂചന) സമയം. അതിനാൽ ഏതാനും മണിക്കൂറുകൾ മാത്രം സൊറ പറഞ്ഞിരിക്കാൻ പറ്റുന്ന സ്ഥലവും സമയവും തിരഞ്ഞു.

ആ കൂടിച്ചേരൽ ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്നു. കടലിൽ നിന്നുള്ള തണുത്ത കാറ്റിനൊപ്പം പ്രീഡിഗ്രിക്കാലത്തെ നിരവധി കുസൃതികളും ഓർമ്മയിൽ തിരമാലകൾ തീർത്തു. അപ്പോൾ ഞങ്ങളെല്ലാവരും അമ്പത് കഴിഞ്ഞ കോളേജ് കുമാരന്മാരായി. ബോംബെ ഹോട്ടലിലെ പൊറോട്ടയും ബീഫും അതിന്  മേമ്പൊടി ചാർത്തി.

ഓൺലൈൻ സൗഹൃദങ്ങൾ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത്, നേരിട്ട് കണ്ട് അൽപനേരം മനസ്സ് തുറന്നു സംസാരിക്കാനും ഉള്ള് തുറന്ന് ചിരിക്കാനും സാധ്യമായാൽ തീർച്ചയായും മനസ്സ് പറയും - ലൈഫ് ഈസ് ബ്യൂട്ടിഫുൾ.


Monday, October 07, 2024

ഗുൽ മുഹമ്മദ്

തികച്ചും യാദൃശ്ചികമായിട്ടാണ് ശ്രീ. ടി. പത്മനാഭൻ്റെ നാലു കഥാ സമാഹാരങ്ങൾ അടങ്ങിയ ഒരു പുസ്തകം എൻ്റെ പുസ്തക ശേഖരത്തിൽ എത്തിയത്. ആരോ ഓർഡർ നൽകി പിൻമാറിയപ്പോൾ പുസ്തകം പ്രത്യേക ഡിസ്കൗണ്ട് റേറ്റിൽ എത്തിപ്പെട്ടത് എൻ്റെ കയ്യിലായിരുന്നു. കഥയുടെ കുലപതി എന്നറിയപ്പെടുന്ന ശ്രീ. ടി. പത്മനാഭൻ്റെ ഒരു കൃതി ഞാൻ വായനക്ക് എടുക്കുന്നതും ആദ്യമായിട്ടായിരുന്നു. ഗുൽ മുഹമ്മദ് എന്ന കഥാ സമാഹാരമാണ് ഞാൻ വായിച്ചത്.

ഗുൽ മുഹമ്മദ് എന്ന പന്ത്രണ്ട് വയസ്സുകാരൻ്റെ കഥയാണ് പ്രഥമ അദ്ധ്യായം. രണ്ടാനമ്മയുടെ പീഡനം കാരണം വീട് വിട്ടിറങ്ങി അറിയാത്ത ഒരു ദേശത്തെ യതീംഖാനയിൽ എത്തിയ ഗുൽ മുഹമ്മദിനെ അഛൻ തേടി വരുന്നതാണ് കഥാ തന്തു. പക്ഷെ, പീഡന പർവ്വത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത ഗുൽമുഹമ്മദ് കടലിലേക്ക് നടന്ന് നീങ്ങി. ഈ കഥയുടെ പിന്നിലുള്ള സംഭവം പിന്നീട് അദ്ദേഹം പങ്കുവച്ചതും ഞാൻ വായിച്ചിരുന്നു. 

ഗുൽമുഹമ്മദ് എന്ന പേരു പോലെ കഥാ പാത്രങ്ങളുടെ പേരിലുള്ള മറ്റ് നിരവധി കഥകളും ഈ സമാഹാരത്തിലുണ്ട്. അശ്വതി, മോളു, ചിത്തരഞ്ജിനി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ടി. പത്മനാഭന്റെ കഥകളെപ്പറ്റി ഞാൻ വായിച്ചത് ഇപ്രകാരമാണ് - ജീവിതത്തിൻ്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ ഇതുപോലെ വരച്ചുകാട്ടിയ മറ്റൊരാളും മലയാള സാഹിത്യത്തിൽ ഇല്ല. വായനക്കാരനെകൊണ്ട് കഥയുടെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണ തന്റെ കഥയിലൂടെ അദ്ദേഹം  നൽകുന്നു.ഒരു വായനക്കാരന് ഒരെഴുത്തുകാരൻ നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. പക്ഷെ, ഈ സമാഹാരത്തിൽ ഗുൽമുഹമ്മദ് എന്നതൊഴികെയുള്ള ഒരു കഥയും  അത്ര ആകർഷകമായി എനിക്ക് തോന്നിയില്ല. പല കഥകളുടെയും തലക്കെട്ടും അനാകർഷകമാണ്.

എന്റെ വായനാനുഭവം ആയിരിക്കില്ല മറ്റൊരാളുടെ വായനാനുഭവം എന്നതിനാൽ ഇത് ഒരു അവസാന വാക്കല്ല. ചുരുങ്ങിയത് ഗുൽമുഹമ്മദ് എന്ന കഥ എങ്കിലും എല്ലാവരും വായിച്ചിരിക്കണം. ഇനിയും അദ്ദേഹത്തിന്റെ കഥകൾ വായിക്കാൻ അത് പ്രേരണ നൽകും എന്ന് തീർച്ചയാണ്.ഞാനും അദ്ദേഹത്തിന്റെ മറ്റു കൃതികൾ കൂടി വായിക്കണം എന്ന് കരുതുന്നു. 

പുസ്തകം: ഗുൽ മുഹമ്മദ്
രചയിതാവ്:  ടി. പത്മനാഭൻ
പബ്ലിഷേഴ്സ്: ഡി.സി ബുക്സ്
പേജ്: 60
വില: 75 രൂപ


Tuesday, October 01, 2024

MEC7 ഹെൽത്ത് ക്ലബ്

നിത്യജീവിതം യന്ത്രവത്കൃതമായതോടെ ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചു. രോഗങ്ങൾക്കനുസരിച്ച് ആശുപത്രികളും കൂണ് പോലെ മുളച്ചു പൊന്തി. ജീവിതത്തിൻ്റെ ഭാഗമായി തീർന്ന യന്ത്രങ്ങൾ ഒന്നിനെയും പടി ഇറക്കാൻ സാധ്യമല്ലാത്ത വിധത്തിൽ സർവ്വ സാധാരണമായി. 

രോഗപ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഫലമായി നാട്ടിലെങ്ങും ആരോഗ്യ കൂട്ടായ്മകളും പ്രഭാത നടത്ത കൂട്ടായ്മകളും വ്യായാമ കൂട്ടായ്മകളും എല്ലാം തുടക്കം കുറിച്ചു. ഉയർന്ന രക്തസമ്മർദ്ദം മൂന്ന് തവണ എൻ്റെ രക്തദാന മോഹങ്ങളെ തല്ലിക്കെടുത്തിയതോടെ ഒരു കൂട്ടായ്മയിലും ചേരാതെ ഞാനും പ്രഭാത കവാത്ത് ആരംഭിച്ചു. മഴക്കാലമായതോടെ ഞാനത് നിർത്തുകയും ചെയ്തു.

കവാത്ത് പുനരാരംഭിക്കാൻ ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് MEC7 ഹെൽത്ത് ക്ലബ്ബ് എന്നൊരു വ്യായാമ കൂട്ടായ്മ നാട്ടിൽ ആരംഭിക്കാൻ പോകുന്ന വിവരം അറിഞ്ഞത്. മൂത്ത മോളുടെ  കല്യാണത്തിരക്കിലായതിനാൽ ഒക്ടോബർ ഒന്ന് മുതൽ അതിൽ പങ്കെടുക്കാം എന്നും തീരുമാനിച്ചു.

മൾട്ടി എക്സർസൈസ് കോമ്പിനേഷൻ എന്നതിൻ്റെ ചുരുക്ക രൂപമാണ് MEC. എയ്റോബിക്സ്,ലളിത വ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ, അക്യുപ്രഷർ, ശ്വസന വ്യായാമങ്ങൾ, ഫെയ്സ് മസാജ് തുടങ്ങി ഏഴ് വിഭാഗങ്ങളിൽപ്പെട്ട ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ചെയ്യേണ്ട ഇരുപത്തി ഒന്ന് തരം വ്യായാമ മുറകൾ ആണ് MEC7 ൽ ചെയ്യാനുള്ളത്. 1750 ശരീര ചലനങ്ങൾ ഈ ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ലിംഗ-പ്രായ ഭേദമന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളാണ് ഇതിൽ ഭൂരിഭാഗവും എന്നതും പ്രധാന ആകർഷണമാണ്. 

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരനായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ.സലാഹുദ്ദീൻ ആണ് ഈ വ്യായാമമുറയുടെ ഉപജ്ഞാതാവ്. 2022 ലാണ് MEC7 ഹെൽത്ത് ക്ലബുകൾ വ്യാപകമായി പ്രചരിച്ചത്. ഇപ്പോൾ കേരളത്തിലും വിദേശത്തുമായി നൂറിലധികം MEC7 ഹെൽത്ത് ക്ലബുകൾ ദിവസവും വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളടക്കം ഇരുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കെടുക്കുന്നു എന്നത് ഈ വ്യായാമ മുറയുടെ സ്വീകാര്യത വിളിച്ചോതുന്നു. 

ഒക്ടോബർ ഒന്ന് മുതൽ ഞാനും MEC7 ഹെൽത്ത് ക്ലബിൽ അംഗമായി വ്യായാമങ്ങൾ ആരംഭിച്ചു. നിലവിൽ എൻ്റെ തൂക്കം 65 കി.ഗ്രാം ആണ്. ഇനി വരുന്ന മാറ്റങ്ങൾ വഴിയേ പറയാം, ഇൻഷാ അള്ളാഹ്.