Pages

Tuesday, October 15, 2024

യൂക്കാലിക്കാട്ടിലൂടെ... ( ഊട്ടി പട്ടണം - 2)

ഊട്ടി പട്ടണം - 1

മലപ്പുറത്തിന്റെ സോറി കേരളത്തിന്റെ അതിർത്തിപ്പട്ടണങ്ങൾ ഒന്നൊന്നായി പിന്നിട്ട് ഞങ്ങൾ നാടുകാണി ചുരത്തിലെത്തി.ഓരോ മഴക്കാലം കഴിയുമ്പോഴും നാടുകാണി ചുരത്തിലൂടെയുള്ള യാത്ര അല്പം പ്രയാസകരമാകും.ഇടക്കിടക്കുള്ള മണ്ണിടിച്ചിലും റോഡ് വിള്ളലും കുണ്ടും കുഴിയും ഉണ്ടാക്കാതെ ഒരു മഴക്കാലവും നാടുകാണി ചുരം കയറിപ്പോയിട്ടില്ല.ചുരത്തിൽ പ്രത്യേകിച്ച് കാഴ്ചകൾ ഒന്നും ഇല്ലാത്തതിനാലും ഇടയ്ക്കിടക്ക് കണ്ട 'ആന ക്രോസ്സ് ചെയ്യുന്ന സ്ഥലം' എന്ന ബോർഡുകളും എൻ്റെ കാലിനെ ആക്‌സിലേറ്ററിൽ തന്നെ നിലനിർത്തി.

നാടുകാണി ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഒരു പയ്യനും കുറെ പയ്യത്തികളും സകല വണ്ടിക്കും കൈ കാട്ടുന്നത് കണ്ടു.ചെക്ക്‌പോസ്റ്റിൽ കൊടുക്കേണ്ട എൻട്രി ഫീ നേരത്തെ കയ്യിൽ എടുത്ത് വച്ചിരുന്നതിനാൽ രക്ഷപ്പെട്ടു എന്ന് കരുതിയപ്പോഴാണ് പയ്യന്റെ ചോദ്യം വന്നത് - "എങ്കെ പോണു?"

"ഊട്ടി" 

"ഇ-പാസ് ഇരിക്ക്?"

"ഇ പാസ് വേണ്ട എന്ന് പറഞ്ഞു..."

"യാര് ശൊല്ലി ?"

"മെഹ്‌റൂഫ്" 

ഊട്ടിയിൽ ഇടക്കിടെ പോകുന്ന എൻ്റെ സുഹൃത്ത് മെഹ്‌റൂഫിനോട് ഇ-പാസിനെപ്പറ്റി ചോദിച്ചപ്പോൾ അതൊന്നും ഇല്ല എന്ന് അവൻ പറഞ്ഞിരുന്നു. അത് ഓർമ്മിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

ഗൂഗിളിൽ TN e pass എന്നടിച്ച് പാസ് എടുക്കാൻ ചെക്ക് പോസ്റ്റിലെ പയ്യൻ പറഞ്ഞു. പക്ഷെ, അതിൻ്റെ പേരിൽ വണ്ടി തടയുകയോ ഫീസ് ഈടാക്കുകയോ ഒന്നും ചെയ്തില്ല. കാർ സാവധാനം മുന്നോട്ട് നീങ്ങുന്നതിനിടയിൽ മകൾ ഇ-പാസ് എടുത്തു. തികച്ചും സൗജന്യമായതിനാലാണോ എന്നറിയില്ല വഴിയിലെ ഒരു പോലീസും അത് പരിശോധിച്ചതേ ഇല്ല.

പതിനൊന്ന് മണിയോടെ ഞങ്ങൾ ഗൂഡലൂരെത്തി. ഞങ്ങളുടെ ആമാശയം പുറപ്പെടുന്നതിന് മുമ്പ് തന്നെ വീട്ടിൽ നിന്നും നിറച്ചിരുന്നു. വണ്ടിയുടെ ആമാശയം ഗൂഡല്ലൂരിൽ നിന്നും നിറച്ചു.ഊര ഒന്ന് നിവർത്താൻ വേണ്ടി ഞാൻ ചെറിയൊരു ബ്രേക്ക് എടുത്തു. കാറിൻ്റെ ടയറിലെ എയർ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഞങ്ങൾ ഗൂഡല്ലൂർ - ഊട്ടി മലമ്പാത കയറാൻ തുടങ്ങി.

ഏകദേശം എട്ടൊമ്പത് കിലോമീറ്റർ പിന്നിട്ടപ്പോൾ നീഡിൽ റോക്ക് വ്യൂ പോയിൻ്റിലേക്ക് പോകാനായി ഇറങ്ങേണ്ട സ്ഥലമായി.മുമ്പ് ഒരു തവണ പോയപ്പോൾ തന്നെ നടന്ന് മടുത്തതിനാൽ അത്  കാണണം എന്ന് എനിക്കാഗ്രഹം തോന്നിയില്ല. ഒരു കിലോമീറ്റർ പൊരി വെയിലത്ത് നടക്കുന്നത് മറ്റുള്ളവർക്കും ഹൃദ്യമായി തോന്നാത്തതിനാൽ ഞാൻ അവിടെ കാർ നിർത്തിയില്ല. 

ഊട്ടി പാതയിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിൽ ഒന്നാണ് തൊലിയുരിഞ്ഞ് നിൽക്കുന്ന യൂക്കാലി മരങ്ങൾ. തുണിയുരിഞ്ഞ് നിൽക്കുന്ന ആരെയോ പോലെ എന്നൊക്കെ കവികളും കഥാകാരന്മാരും വിശേഷിപ്പിച്ച ആ കാഴ്ച വഴിയാത്രക്കാരെ ഒന്ന് സ്റ്റോപ്പാക്കും. ഞങ്ങളും യൂക്കാലിയുടെ സുഗന്ധവും ആസ്വദിച്ച് അൽപനേരം ആ ഇല മർമ്മരത്തിൽ അലിഞ്ഞിരുന്നു. കുരങ്ങന്മാർ രംഗം വികൃതമാക്കാൻ വന്നതോടെ ഞങ്ങൾ സ്ഥലം കാലിയാക്കി. 

യൂക്കാലിക്കാട് പോലെ ഈ റൂട്ടിലെ മറ്റൊരാകർഷണ കേന്ദ്രമാണ് പൈൻ ഫോറസ്റ്റ് . കൊടൈക്കനാലിലെ പൈൻമരക്കാടുകൾ ശരിക്കും ആസ്വദിച്ചിരുന്നതിനാൽ ഇവിടെയും ഞങ്ങൾ കയറിയില്ല. ഞാൻ കണ്ട ആദ്യ ഹിന്ദി സിനിമയായ 'ഖയാമത് സെ ഖയാമത് തക്' ലെ "ഖസം സെ" എന്ന് തുടങ്ങുന്ന മനോഹര ഗാനം ചിത്രീകരിച്ചത് ഇവിടെയാണെന്ന് പിന്നീടറിഞ്ഞു.

അപ്പോഴേക്കും ഒരു ചായ കുടിക്കാൻ എല്ലാവർക്കും ആഗ്രഹം തോന്നി. ഗുഡല്ലൂർ - ഊട്ടി റൂട്ടിലെ തട്ടുകടകളിൽ നിന്ന് കിട്ടുന്ന ചായക്ക് ഒരു പ്രത്യേക രുചി തന്നെയുണ്ട്. ചെറുതായിട്ടൊരു കോടമഞ്ഞും കൊണ്ട് ഒരു വഴിയോരക്കസേരയിലിരുന്ന് ആവി പറക്കുന്ന ഒരു ഇഞ്ചിച്ചായ കുടിക്കുന്നതിൻ്റെ ത്രില്ലും രുചിയും ഒന്ന് വേറെത്തന്നെയാണ്. അങ്ങനെ ഒരു സ്ഥലം കിട്ടാനായി ഞാൻ കാർ ഓടിച്ചു കൊണ്ടേ ഇരുന്നു. പന്ത്രണ്ട് മണിയോടെ ഞാൻ മനസ്സിൽക്കണ്ടത് പോലെയുള്ള ഒരു സ്ഥലത്തുള്ള കടയിൽ എത്തി.ഈശ്വരി അമ്മാൾ എന്ന ഒരു ചേച്ചി മാത്രമായിരുന്നു ഉടമയും കുക്കും സപ്ലയറുമായിട്ട് അവിടെ ഉണ്ടായിരുന്നത്.

റോഡിൻ്റെ ഇരു ഭാഗത്തും ചായത്തോട്ടങ്ങളായിരുന്നു. ചേച്ചി ചായ തയ്യാറാക്കുന്ന ഗ്യാപ്പിൽ മക്കൾ മുകളിലെ ചായത്തോട്ടത്തിലേക്ക് കയറി. നട്ടുച്ചയായിട്ടും പെട്ടെന്ന് അവിടെ കോട പൂത്തു.പണ്ട് ആരോ പണിതിട്ട ഒരു സിമൻ്റ് ബെഞ്ച് ചായക്കടക്ക് സമീപത്തെ മരച്ചുവട്ടിൽ ഞാൻ കണ്ടു. ഒരു പക്ഷേ ആ ബെഞ്ച് ആയിരിക്കാം ആ കടയുടെ സ്ഥാനം നിർണ്ണയിച്ചത്. ഒരു കപ്പ് ചായയുമായി ഞാൻ അങ്ങോട്ടു നീങ്ങി.


 

(Coming : പൈകര വെള്ളച്ചാട്ടം)

1 comments:

Areekkodan | അരീക്കോടന്‍ said...

ഊട്ടി വിശേഷങ്ങൾ തുടരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക