ദരിയാഗഞ്ചിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ സമയം അഞ്ചര മണിയോട് അടുത്തിരുന്നു. അപ്പോഴേക്കും പല കച്ചവടക്കാരും അവരുടെ സാധനങ്ങൾ പേക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. ഈ സമയത്ത് കുറെ പുസ്തകങ്ങൾ ഒരുമിച്ച് ചെറിയ സംഖ്യക്ക് കിട്ടും.പക്ഷെ ഞങ്ങൾക്ക് അതിന് സമയമുണ്ടായിരുന്നില്ല.ലുഅ മോൾക്ക് നോമ്പായതിനാൽ ഞങ്ങൾക്ക് അവളുടെ റൂമിൽ എത്തേണ്ടതുണ്ടായിരുന്നു. അവളുടെ താമസ സ്ഥലം കണ്ട ശേഷം എനിക്കും തിരിച്ച് ഹോട്ടൽ റൂമിലും എത്തേണ്ടതുണ്ടായിരുന്നു.
ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കടുത്തുള്ള ഹാജി കോളനിയിൽ ആയിരുന്നു ലുഅയുടെ ഫ്ലാറ്റ്. അവളും അതേ കോളജിലെ അഞ്ച് പേരും കൂടിയാണ് അവിടെ താമസം.എല്ലാ ദിവസവും എന്ന പോലെ വീഡിയോ കാൾ ചെയ്യുന്നതിനാൽ ഫ്ലാറ്റും താമസ സൗകര്യങ്ങളും എനിക്ക് ഏതാണ്ട് ധാരണയായിരുന്നു. എങ്കിലും ഒന്ന് നേരിട്ട് കാണുക എന്നത് എൻ്റെ കടമയായതിനാൽ അന്ന് തന്നെ അവിടെ പോകാൻ തീരുമാനിച്ചു.
ജാമിയ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ടുക്ടുക്കിൽ (ഇലക്ട്രിക് റിക്ഷ) കയറി വേണം ഹാജി കോളനിയിൽ എത്താൻ.പത്ത് രൂപയാണ് ഒരാൾക്ക് ചാർജജ് .യാത്ര തുടങ്ങി അൽപം കഴിഞ്ഞതും റോഡിൻ്റെ ഇരു ഭാഗത്തും കാറുകളുടെ നീണ്ട നിര കണ്ടു. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഫ്ലാറ്റിലേക്ക് കയറ്റാൻ കഴിയാത്തതിനാൽ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതാണ് പോലും. സെക്യൂരിറ്റി ഗാർഡ് ഒരു ചെറിയ ഷെഡിൽ സി സി ടി വി ദൃശ്യങ്ങൾ ശ്രദ്ധിച്ച് ഇരിപ്പുണ്ട്.
കാറുകൾ നിർത്തിയിട്ട ഇടത്ത് തന്നെ മാലിന്യങ്ങളുടെ കൂമ്പാരവും കണ്ടു. സിംഹഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് . ഫ്ലാറ്റുകളിൽ നിന്ന് സംഭരിച്ച് കൊണ്ടു വന്ന് ഇവിടെ തട്ടുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്വച്ഛ് ഭാരത് അഭിയാൻ എന്ന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ കണ്ട് എനിക്ക് സങ്കടം തോന്നി. കാരണം ഞാനും ഒരു കാലത്ത് എൻ്റെ എൻ.എസ്.എസ് മക്കളെയും കൊണ്ട് ഇതിന് വേണ്ടി പ്രവർത്തിച്ചിരുന്നു. തുടർ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർക്ക് താൽപര്യം ഇല്ലാത്തതിനാൽ ഇവിടെയും അതെല്ലാം മുടങ്ങിപ്പോയി.
ഹാജി കോളനി ഒരു ഇടുങ്ങിയ ഗല്ലിയാണ്. ഞങ്ങളെത്തുമ്പോൾ മഗ്രിബ് ബാങ്ക് വിളിച്ചിരുന്നു. ആളുകൾ കൂട്ടം കൂട്ടമായി പള്ളിയിലേക്ക് ഓടുന്നത് കണ്ട് ഞാനും അവരുടെ കൂടെ കൂടി. പള്ളിയുടെ മൂന്നാം നിലയിലാണ് നമസ്കരിക്കാൻ എനിക്ക് സ്ഥലം കിട്ടിയത്. അത്രയും അധികം ആൾക്കാർ ആ നമസ്കാരത്തിനായി അവിടെ ഒത്തു ചേർന്നത് എന്നിൽ അത്ഭുതം ഉളവാക്കി. നമസ്കാരത്തിന് ശേഷം ഞാൻ മോളെ ഫ്ലാറ്റിലെത്തി.പുട്ടും ചിക്കൻ കറിയും നോമ്പ് തുറ വിഭവങ്ങളും പഴങ്ങളും കൊണ്ട് നല്ലൊരു ഇഫ്താർ വിരുന്ന് തന്നെ മോളെ കൂട്ടുകാരികൾ അവിടെ ഒരുക്കിയിരുന്നു.
ഭക്ഷണ ശേഷം ഞങ്ങൾ ബട്ല ഹൗസ് മാർക്കറ്റ് ഒന്ന് കാണാനിറങ്ങി. റംസാൻ രാവിൽ ബട്ല ഹൗസ് ജന നിബിഡമായിരുന്നു.2008 ൽ ഇവിടെ നടന്ന കുപ്രസിദ്ധമായ ഒരു ഏറ്റുമുട്ടലിൻ്റെ കഥ പറയുന്ന "ബട്ല ഹൗസ്" എന്ന ഒരു സിനിമ 2019 ൽ റിലീസ് ചെയ്തിരുന്നു.സിനിമ ഞാൻ കണ്ടിട്ടില്ല. പ്രസ്തുത സിനിമ ബോക്ലാഫീസിൽ നൂറ് കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണറിവ്. വിവിധതരം വസ്തുകൾ വാങ്ങാൻ വന്നവരെക്കൊണ്ടും ഇരുചക്ര വാഹനങ്ങളെക്കൊണ്ടും വീർപ്പു മുട്ടുന്ന ഒരു മാർക്കറ്റാണ് ബട്ല ഹൗസ്.
കാഴ്ചകൾ കണ്ട് ഞങ്ങൾ ബട്ല ഹൗസിലെ ഭക്ഷണത്തെരുവായ സാക്കിർ നഗറിൽ എത്തി. വിളക്കുകളാൽ അലങ്കരിച്ച തെരുവിൽ പലതരം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും നല്ല തിരക്കും. നഗോരി ടീ ഷോപ്പിൽ എത്തിയപ്പോൾ അത് കുടിക്കണം എന്ന് മോള് പറഞ്ഞു. രാജസ്ഥാനിലെയും ഗുജറാത്തിലെയും നാഗോരി സമുദായക്കാർ ഉണ്ടാക്കുന്ന ഒരു തരം ചായയാണ് നഗോരി ചായ. ഉയർന്ന കൊഴുപ്പും കട്ടിയുമുള്ള പാലിൽ ഉണ്ടാക്കുന്നതാണ് ഇത്. ഒരു കപ്പ് കുടിച്ചപ്പോൾ വീണ്ടും കുടിക്കാൻ തോന്നി. പക്ഷേ, തിരക്ക് കാരണം ഒഴിവാക്കി. പ്രശസ്തമായ ജ്യൂസുകളും മാംസ വിഭവങ്ങളും ബേക്കറി വിഭവങ്ങളും എല്ലാം സാക്കിർ നഗറിൽ ലഭ്യമാണ്. ഒഴിഞ്ഞ വയറും നിറഞ്ഞ കീശയുമായി പോയാൽ നിറഞ്ഞ വയറും ഒഴിഞ്ഞ കീശയുമായി മടങ്ങാം😆.
വീട്ടിലേക്കാവശ്യമായ പലഹാരങ്ങൾ വാങ്ങിയ ശേഷം ഞാൻ എൻ്റെ റൂമിലേക്കും മോൾ അവളുടെ ഫ്ലാറ്റിലേക്കും തിരിച്ചു പോയി.
(തുടരും..)
1 comments:
ഒഴിഞ്ഞ വയറും നിറഞ്ഞ കീശയുമായി പോയാൽ നിറഞ്ഞ വയറും ഒഴിഞ്ഞ കീശയുമായി മടങ്ങാം😆
Post a Comment
നന്ദി....വീണ്ടും വരിക