Pages

Friday, October 24, 2025

ശാസ്ത്രോത്സവത്തിൽ ഒരു ഒന്നാം സ്ഥാനം

യു.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്ര മേളയിൽ പങ്കെടുത്ത ചെറിയ ഒരോർമ്മ എൻ്റെ മനസ്സിൻ്റെ കോണിൽ തങ്ങി നിൽക്കുന്നുണ്ട്. പല സാധനങ്ങളും പ്രദർശനത്തിന് വെച്ച് അത് എന്താണെന്ന് പറഞ്ഞു കൊടുക്കലായിരുന്നു എന്നെ ഏല്പിച്ച കർത്തവ്യം. അത് ശാസ്ത്രമേളയായിരുന്നോ മറ്റെന്തെങ്കിലും മേളയായിരുന്നോ എന്നത് കൃത്യമായി അറിയില്ല. ശാസ്ത്രമേള ആണെങ്കിൽ തന്നെ സ്കൂൾ തലമാണോ സബ്ജില്ലാ തലമാണോ എന്നും പിടിപാടില്ലാത്ത കാലമായിരുന്നു അത്.

മഞ്ഞളേട്ടയുടെ വാൽ എന്നും പറഞ്ഞ് എന്തോ ഒരു സാധനവും അതു പോലെ കൗതുകമുണർത്തുന്ന നിരവധി സാധനങ്ങളും കാണാൻ വരുന്നവർക്കായി വാ തോരാതെ പറഞ്ഞു കൊടുത്തത് ഇന്നും ഞാൻ ഓർക്കുന്നു. കുറെ മരച്ചില്ലകളും മണ്ണും വെള്ളവും എല്ലാം അടുക്കി വച്ച് കാട് എന്ന് പറഞ്ഞു കാണിച്ചതും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. ഇതിൻ്റെ ചുവടു പിടിച്ച് ഞങ്ങളുടെ കോളനിയിലും പഴയ പല സാധനങ്ങളും വച്ച് എക്സിബിഷൻ നടത്തിയതും ക്ലാവ് പിടിക്കാതെ മനസ്സിൽ കിടക്കുന്നുണ്ട്.

ഞാൻ മുതിർന്ന് വിവാഹം കഴിച്ചു, കുട്ടികളായി. മൂത്ത മക്കൾ രണ്ട് പേരും അവരുടെ സ്കൂൾ പഠന കാലത്ത് നിരവധി കലാ സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും മറ്റും അവർ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. കോളേജ് തലത്തിലും അവർ പ്രകടനം ആവർത്തിച്ചു. രണ്ട് പേരും ബിരുദാനന്തര ബിരുദം വരെ എത്തി.

മൂത്ത രണ്ട് പേരിൽ നിന്നും വ്യത്യസ്തമായിരുന്നു മൂന്നാമത്തവളുടെ പ്രകടനം. കലാ സാഹിത്യ മത്സരങ്ങളിൽ പലതിലും പങ്കെടുത്തുവെങ്കിലും ഇത്താത്തമാരെപ്പോലെ തിളങ്ങാൻ സാധിച്ചില്ല. എന്നാൽ എൻ്റെ കൂടെ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയും യു. എസ്.എസ് സ്കോളർഷിപ്പ് നേടിയും താനും ഒട്ടും മോശമല്ലെന്ന് അവൾ തെളിയിച്ചു. ഈ വർഷം സ്കൂളിൽ നിന്നും പടിയിറങ്ങുന്നതിനാൽ, അംഗങ്ങൾക്ക് പരിശീലനം നൽകി സ്വന്തം ഗ്രൂപ്പിന് ചാമ്പ്യൻപട്ടം നേടിക്കൊടുത്ത് നേതൃപാടവവും അവൾ തെളിയിച്ചു.

മൂത്തവർ രണ്ട് പേരും കൈ വയ്ക്കാത്ത സാമൂഹ്യ ശാസ്ത്രമേളയിലായിരുന്നു പിന്നീട് അവൾ ഒരു കൈ നോക്കിയത്. അതും ഭൂമിശാസ്ത്രത്തിലെ ചോലവനങ്ങളുടെ രൂപീകരണത്തിൻ്റെ പ്രവർത്തന മാതൃകയുടെ തത്സമയ നിർമ്മാണം.എൽ.കെ.ജി മുതലേ കൂടെയുള്ള സഹപാഠിയുടെ കൂടെ സ്കൂൾ തലത്തിൽ വിജയിച്ചു. ഇക്കഴിഞ്ഞ ദിവസം പതിനാറ് ടീമുകളോട് മത്സരിച്ച് എ ഗ്രേഡോടെ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും അവർ നേടി.

എൻ്റെ പിതാവ് ഒരു ഭൂമിശാസ്ത്രാദ്ധ്യാപകൻ ആയിരുന്നു. എൻ്റെ പിതാവിനെ ഫോട്ടോയിൽ മാത്രം കണ്ടറിഞ്ഞ എൻ്റെ മകൾ സ്വന്തം വല്യുപ്പക്ക് നൽകുന്ന മരണാനന്തര സമ്മാനം കൂടിയായി ഈ സമ്മാനം.

ഈ രംഗത്ത് എൻ്റെ കുടുംബത്തിൽ നിന്ന് തന്നെ ആദ്യത്തെ വിജയിയാണ് മോൾ. ഇനി ജില്ലാ മത്സരത്തെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.



1 comments:

Areekkodan | അരീക്കോടന്‍ said...

ഈ രംഗത്ത് എൻ്റെ കുടുംബത്തിൽ നിന്ന് തന്നെ ആദ്യത്തെ വിജയിയാണ് മോൾ

Post a Comment

നന്ദി....വീണ്ടും വരിക