കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ യാത്ര വന്ദേഭാരത് എക്സ്പ്രെസ്സിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഉച്ച കഴിഞ്ഞ് 2.55 നായിരുന്നു അത് യാത്ര പുറപ്പെടുന്നത്.2019 ഫെബ്രുവരി 15 ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കാണ് ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്.2023 ഏപ്രിൽ 26 ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കായിരുന്നു കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിയത്. വീണ്ടും രണ്ടര വർഷത്തിന് ശേഷം 2025 ഒക്ടോബർ നാലിനാണ് കേരളീയരായ ഞങ്ങൾ പത്ത് പേർക്കും ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ഒത്ത് കിട്ടിയത്.അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിൽ.
ഏകദേശം രണ്ടര മണിയോടെ ഞങ്ങൾ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി.വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. കുങ്കുമ നിറത്തിലുള്ള ട്രെയിൻ പ്ലാറ്റ് ഫോമിൽ കിടക്കുന്നുണ്ടായിരുന്നു.യാത്രക്കാർ വെയിലത്ത് പുറത്ത് കാത്ത് നിൽക്കുന്നതും കണ്ടു. സമയമാകുമ്പോൾ മാത്രമേ ട്രെയിനിന്റെ വാതിൽ തുറക്കുകയുള്ളൂ എന്ന് ആരോ പറഞ്ഞു.നേരത്തേ കയറി സീറ്റിൽ ഇരിക്കാൻ പറ്റില്ല എന്ന് സാരം. പുറപ്പെടുന്നതിന് പത്ത് മിനുട്ട് മുമ്പ് വാതിലുകൾ എല്ലാം ഓപ്പൺ ആയി.വലതുകാൽ വെച്ച് ഞാൻ ട്രെയിനിലേക്ക് കയറി.പിന്നാലെ മറ്റുള്ളവരും കയറി.
കയറിയത് ട്രെയിനിലോ അതോ വിമാനത്തിലോ എന്നൊരു സംശയം ആദ്യ നോട്ടത്തിൽ പലർക്കും ഉണ്ടായി. വിമാനത്തിലെ സീറ്റുകളുടെ അതേ രീതിയിലായിരുന്നു സീറ്റ് അറേഞ്ച്മെന്റ്. സീറ്റ് ബെൽറ്റുകൾ ഇല്ല എന്ന് മാത്രം.മുകളിൽ ഇരുവശത്തുമായുള്ള ലഗേജ് റാക്കുകളും വിമാനത്തിലേതുപോലെ തന്നെ.വിമാനത്തിൽ എയർ ഹോസ്റ്റസുമാർ ഡ്രിങ്ക്‌സും സ്നാക്‌സും കൊണ്ട് വരുന്നത് പോലെ ഇവിടെയും പ്രത്യേക യൂണിഫോം ധാരികൾ ഉണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് അതും അല്ലാത്തവർക്ക് സ്പോട്ട് ഓർഡറുകളും നൽകാം.ഞങ്ങളും കാപ്പി ഓർഡർ ചെയ്തു. വിമാനത്തിലെ പോലെ കൊല്ലുന്ന വില പൊള്ളുന്ന കാപ്പിക്ക് ഇല്ല! ചിപ്സും ബിസ്ക്കറ്റും മറ്റുമായി പലതരം സ്നാക്സുകൾ കൈവശം ഉണ്ടായിരുന്നതിനാൽ അത് ഞങ്ങൾ ഓർഡർ ചെയ്തില്ല.
അപ്പോഴാണ് 'ഓലവട' എന്ന വയനാടൻ സ്‌പെഷ്യൽ സാധനം കൊണ്ടുവന്നതായി സിദ്ധീക്ക് പറഞ്ഞത്. പേരുകേട്ടപ്പോൾ തന്നെ ഫൈസലിനും നാരായണനും ആവേശം കൂടി.ഗോവിന്ദനും മുജീബും വൻ പ്രതീക്ഷയോടെ ഇരുന്നു. നുസൈബ,നിശീഥിനി,ഫാത്തിമ എന്നിവർ ടി.ടി.ആറിനെ തിക്കിത്തിരക്കി മുന്നോട്ട് വന്നു. ഞാനും മഹബൂബും വായിൽ വെള്ളമിറക്കി. കവർ പൊട്ടിച്ച് ആറാം നമ്പറുപോലെ എരിവുള്ള ഒരു സാധനം സിദ്ധീക്ക് എല്ലാവർക്കും വാരിക്കൊടുത്തു.
"പ്ർ.. ഇതാപ്പം ഓലവട... ഞങ്ങളിതിനെ *&^% എന്നാ പറയല്.." കണ്ട ഉടനെ നുസൈബ പറഞ്ഞു.
"ഞാനും ഇലയട പോലെ ഒരു സാധനം പ്രതീക്ഷിച്ചു" ഞാൻ പറഞ്ഞു.
ഉഴുന്നിന്റെ കുത്തുന്ന രുചിയും എരിവും കാരണം 'ഓലവട' പെട്ടെന്ന് തന്നെ വന്ന മടയിലേക്ക് തിരിച്ചു കയറി.
മറ്റു ട്രെയിനുകളിൽ നിന്ന് വ്യത്യസ്‍തമായി ട്രെയിനിനകത്ത് കണ്ട ഒരു പ്രധാന മാറ്റം തോക്കേന്തിയ കമാൻ്റോകളുടെ സാന്നിദ്ധ്യമായിരുന്നു. പഹൽഗാം ഭീകരാക്രമണം ആയിരിക്കാം അതിന്റെ പിന്നിലുള്ള ഒരു കാരണം. ഇന്ത്യയിൽ ഏറ്റവും സുരക്ഷാ സന്നാഹങ്ങളോടെ ഓടുന്ന ട്രെയിനാണ് കത്ര ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ്. കിടയറ്റ പരിശീലനം ലഭിച്ച, റെയിൽവെ സുരക്ഷാ സേനയുടെ കോറസ് (CORAS) വിഭാഗത്തിനാണ് ഇതിൻ്റെ ചുമതല. ഇത്രയും കാലത്തെ യാത്രക്കിടയിൽ ഒരു വനിതാ ടി.ടി.ആറിനെ ഞാൻ ആദ്യമായി കണ്ടതും ഈ ട്രെയിനിലാണ്.
മുന്നോട്ട് പോകുന്ന വണ്ടിക്ക് പുറം തിരിഞ്ഞായിരുന്നു ഞങ്ങൾക്ക് സീറ്റ് കിട്ടിയത്. വണ്ടി നിങ്ങിത്തുടങ്ങി അൽപം കഴിഞ്ഞപ്പഴേക്കും മുജീബ് സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നു.
"എന്താ ..... ഓലവട വയറ്റിൽ പടക്കം പൊട്ടിക്കാൻ തുടങ്ങിയോ?" ഞാൻ ചോദിച്ചു.
"ങൂ ങും ... എനിക്ക് ഈ സീറ്റ് പറ്റില്ല ..."
"ങേ! അതെന്താ?"
"അങ്ങോട്ട് പോകുന്ന വണ്ടിയിൽ ഇങ്ങോട്ട് തിരിഞ്ഞിരുന്നാൽ ഞാൻ ചർദ്ദിക്കും .."
"ആഹാ... അപ്പോ നീ എങ്ങനയാ വണ്ടി റിവേഴ്സ് എടുക്കുക?" നാരായണൻ്റെ ബുദ്ധി തക്ക സമയത്ത് ഓളം വെട്ടി.
"ഇനിയിപ്പോ എന്താ ചെയ്യാ... ? ടി.ടി.ആർ വരുമ്പോ പറഞ്ഞ് നോക്കാം..." ഞാൻ മുജീബിനെ സമാധാനിപ്പിച്ചു.
നേരത്തെ കണ്ട ലേഡി ടി.ടി.ആർ വീണ്ടും വന്നപ്പോൾ ഞാൻ പ്രശ്നം അവതരിപ്പിച്ചു. മറ്റൊരു സീറ്റ് നൽകി അവരാ പ്രശ്നം ഭംഗിയായി പരിഹരിച്ചു തന്നു.
വണ്ടി ടണലുകളിലൂടെ കുതിച്ച് പായാൻ തുടങ്ങി.
(തുടരും )



0 comments:
Post a Comment
നന്ദി....വീണ്ടും വരിക