Pages

Tuesday, June 25, 2013

മൂന്നാമൂഴം


എന്റെ കാമ്പസ് ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ എന്നോ കഴിഞ്ഞു പോയി.പക്ഷേ ഇന്നും ഞാന്‍ ആ നിമിഷങ്ങള്‍ പല സമയത്തും അനുഭവിക്കുന്നു – നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനത്തിലൂടെ.വീണ്ടും ഒരു വര്‍ഷം കൂടി പ്രോഗ്രാം ഓഫീസര്‍ കാലാവധി നീട്ടിക്കിട്ടിയതോടെ നാലാം വര്‍ഷവും എന്‍.എസ്.എസ് ജി.ഇ.സി യൂണിറ്റിനെ ചുമലിലേറ്റാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന് കീഴില്‍ വര്‍ഷം തോറും നടക്കുന്ന ഒരു പ്രക്രിയയാണ് പ്രോഗ്രാം ഓഫീസര്‍മാരുടെ വാര്‍ഷിക സംഗമം.കളമശ്ശേരിയും കൊട്ടിയവും ബാര്‍ട്ടണ്‍ ഹില്ലും കഴിഞ്ഞ് വീണ്ടും അത് തിരുവനന്തപുരത്ത് അരങ്ങേറുമ്പോള്‍ അതില്‍ പങ്കെടുക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു.

ഇതോടൊപ്പം എനിക്ക് സ്വയം അഭിമാനം തോന്നിയ ചില നിമിഷങ്ങള്‍ ഈ പ്രോഗ്രാം ഓഫീസര്‍ മീറ്റിങ്ങില്‍ ഉണ്ടായി.അതിലാദ്യത്തേത് 150 ഓളം വരുന്ന പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് എന്‍.എസ്.എസ് റെഗുലര്‍ ആക്ടിവിറ്റിയെക്കുറിച്ച് ഒരു ക്ലാസ്സ് എടുക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്.ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത് അടുക്കും ചിട്ടയോടും കൂടി മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ അടക്കമുള്ള പലരും തന്ന അനുമോദനം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാക്കാന്‍ ഉതകുന്ന വിധത്തില്‍ അവതരിപ്പിച്ചപ്പോള്‍ അത് പലര്‍ക്കും നേരിട്ട് പകര്‍ത്തുവാനുള്ള ഒരു പ്രചോദനം കൂടിയായി.

വീണ്ടൂം എനിക്ക് അഭിമാനം തോന്നിയത് തുടര്‍ച്ചയായി മൂന്നാം തവണയും ഞാന്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. എന്റെ സഹ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിലര്‍പ്പിച്ച വിശ്വാസം , തുടര്‍ന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി.

ഒരു പ്രോഗ്രാം ഓഫീസറെ സംബന്ധിച്ചിടത്തോളം നാല് വര്‍ഷമാണ് ഗവ. ഓഫ് ഇന്ത്യ നിര്‍ദ്ദേശക തത്വ പ്രകാരം പരമാവധി കാലാവധി. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇത് എന്റെ ഈ കാമ്പസിലെ അവസാന വര്‍ഷങ്ങള്‍ കൂടിയാണെന്ന തിരിച്ചറിവ് എനിക്ക് തരുന്നത് ഒരു പോസിറ്റീവ് എനര്‍ജിയാണ് – കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാനുള്ള പോസിറ്റീവ് എനര്‍ജി. അതിന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.


Monday, June 17, 2013

യുദ്ധങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ ?

പഴയ പുതിയ കാര്‍ ഒരാഴ്ചക്ക് ശേഷം ഞാന്‍ ഒന്ന് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു. കാറ് ഗമയില്‍ കയറി നിന്നിരുന്നത് ലുലു മോളുടെ ചെരിപ്പില്‍ ആയതിനാലായിരുന്നു അതി രാവിലെ തന്നെ ഒന്ന് സ്റ്റാര്‍ട്ടാക്കാനുള്ള എന്റെ ശ്രമം. ആദ്യത്തെ ശ്രമം പാളിയതിനാല്‍ ഒന്ന് കൂടി നോക്കി.88 മോഡലും 2000 മോഡലും കഴിഞ്ഞ് 2007 മോഡല്‍ ആയതിനാല്‍ ഇത് സ്റ്റാര്‍ട്ടാക്കാന്‍ വേറെ ഏതെങ്കിലും കുന്ത്രാണ്ടം തിരിക്കണോ എന്ന് എനിക്കും ചെറിയ ഒരു സംശയം തോന്നിയിരുന്നു.അപ്പോഴാണ് ഭാര്യയുടെ വക ഒരു ചോദ്യം - സ്റ്റാര്‍ട്ട് ആവാഞ്ഞിട്ടോ അതോ നിങ്ങള്‍ക്ക് എയിമ്‌ ഇല്ലാഞ്ഞിട്ടോ? പെണ്ണിനോട് വയസ്സും ആണിനോട് ഡ്രൈവിംഗ് എക്പീരിയന്‍സും ചോദിക്കരുതെന്ന ആഗോള നിയമം അവള്‍ കാറ്റില്‍ പറത്തിയതിനാല്‍ എന്റെ മറുപടി പെട്ടെന്നായിരുന്നു - മോഡല്‍ ഏത് ആയാലും ചാവി തിരിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആവണം!!!

പിറ്റേന്ന് ഉച്ചക്ക് ശേഷം ഭാര്യക്ക് പി.എസ്.സി പരീക്ഷ ഉള്ളതിനാല്‍ കാറെടുത്ത് എന്റെ ഡ്രൈവിംഗ് എക്പീരിയന്‍സ് അവള്‍ക്ക് ഒന്നു കൂടി തെളിയിച്ചു കൊടുക്കാമെന്ന് ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി.അല്ലെങ്കിലും TSG 8683 കൊണ്ട് താമരശ്ശേരി ചുരം പുഷ്പക വിമാനം പോലെ കയറിയ നമ്മളെയാണോ ഇവളിട്ട് കൊട്ടുന്നത്.പക്ഷേ അപ്പോളും പത്രാസ് പോകുന്നത് അവള്‍ക്ക് തന്നെ - പത്തമ്പത് പി.എസ്.സി പരീക്ഷ ബസ്സില്‍ പോയി എഴുതിയ എനിക്കല്ലേ പി.എസ്.സി പരീക്ഷ എഴുതാന്‍ കാറില്‍ വന്നിറങ്ങുന്നതിന്റെ ഗെറ്റപ് മനസ്സിലാകൂ,അപ്പോള്‍ പിന്നെ ഒരു ടോംസ്വയര്‍ ടെക്നിക്ക് പ്രയോഗിക്കണം.ഞാന്‍ അതിന്റെ ആലോചനയിലായി.അന്ന് രാത്രി പി.എസ്.സി പരീക്ഷക്ക് പോകുന്നതായിരുന്നു ഡൈനിംഗ് ടേബിളിലെ വട്ടമേശ ചര്‍ച്ച.

”പരീക്ഷക്ക് ഒരു പന്ത്രണ്ടരക്കെങ്കിലും പോകേണ്ടി വരും ട്ടോ...” ഞാന്‍ പറഞ്ഞു.

“അപ്പോ നിങ്ങള്‍ പോരുന്നില്ലേ?”

“നിന്നെ ഒരു തവണ ആ കുന്നിന്റെ നെറുകയില്‍ ഞാന്‍ എത്തിച്ചതല്ലേ? ഇനി നീ ഒറ്റക്ക് പോയാല്‍ മതി,,,:“ ഞാന്‍ വെറുതെ ഒന്ന് തട്ടി.

“ബസ്സിന് പോയി അവിടെ ഇറങ്ങി പിന്നെ ഓട്ടോയില്‍ കയറി....അതൊക്കെ പണിയല്ലേ?”

“ആ പിന്നെ ഡ്രൈവിംഗ് എക്പീരിയന്‍സ് ഇല്ലാത്ത ഞാന്‍ ബസ്സുകള്‍ പറക്കുന്ന ഹൈവേയിലേക്ക് കാറും കൊണ്ട് കയറേ...:എങ്കില്‍ പിന്നെ പൊടി പോലുമുണ്ടാകില്ല കണ്ടു പിടിക്കാന്‍“

“ഏയ്,,,കാറെടുത്ത് പോയാല്‍ നമുക്ക് കുട്ടികളേയും കൂട്ടാം....മുമ്പത്തെ പരീക്ഷക്ക് പോയപ്പോള്‍ അവരെ കൂട്ടാതിരുന്ന സങ്കടവും തീര്‍ക്കാം...ഉള്ള എക്പീരിയന്‍സ് മതി...”

അവസാനം പറഞ്ഞത് എനിക്കിട്ട് കൊട്ടിയതാണെങ്കിലും അവള്‍ വഴിക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ അടുത്ത വടി ഇട്ടു - “എത്ര കിലോമീറ്ററ് ഓടണം എന്നാ വിചാരം?”

“ഇരുനൂറ് രൂപ മതിയാകില്ലേ?:

“ഇരുനൂറ്റമ്പത് വേണ്ടിവരും...”

“അത്രയുള്ളോ...അത് നിങ്ങള്‍ക്ക് മറ്റന്നാള്‍ ശമ്പളം കിട്ടുമ്പോള്‍ എടുത്താല്‍ പോരേ?”

പെണ്ണുങ്ങളുടെ ഓരോ കണക്കുകൂട്ടലുകള്‍!

“എടീ മറ്റന്നാള്‍ ശമ്പളം കിട്ടുന്നതിന് ഇന്ന് പെട്രോള്‍ അടിക്കുന്ന ഒരു പമ്പും ലോകത്തില്‍ ഇല്ല,,,”

“എങ്കില്‍ ഞാന്‍ കടമായി തരാം...”

“അങ്ങനെ വഴിക്ക് വാ ....ആ കാശ് ഇങ്ങെടുക്ക്....ലോണ്‍ എല്ലാ ബാങ്കുകളും വര്‍ഷാവസാനം എഴുതിത്തള്ളും...അക്കൂട്ടത്തിലേക്ക് ഇതും അങ്ങ് വരവ് വച്ചേക്കുക...”

“കാശ് ഓണ്‍ ഡെലിവെറി എന്നാണ് ആധുനിക പോളിസി...പമ്പില്‍ നിന്ന് പെട്രോള്‍ അടിക്കുമ്പോ ഞാന്‍ കാശ് കൊടുക്കാം...”

“ഓ....അങ്ങനെയാണോ...ശരി ശരി...”

“യുദ്ധങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി...” അത് വരെ മിണ്ടാതിരുന്ന ലുലുമോള്‍ പറഞ്ഞു.

“വെറും യുദ്ധമല്ല....ലോക മഹായുദ്ധം...”

പിറ്റേന്ന് കാര്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ടാങ്കില്‍ ആവശ്യത്തിലധികം പെട്രോള്‍!!!അതിനാല്‍ അവളുടെ കാ‍ശ് ആ മണി പേഴ്സില്‍ തന്നെ സുഖമായി കിടന്നുറങ്ങി.

Saturday, June 15, 2013

ഒരു സ്വപ്ന സാക്ഷാല്‍ക്കാരം

രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ കാമ്പസില്‍ ഞാന്‍ ആദ്യമായി കാലു കുത്തിയത് 2010ല്‍ ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് ന് കീഴിലുള്ള റെഡ് റിബ്ബണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായുള്ള പരിശീലനത്തിന്റെ കണ്ടിജന്റ് ലീഡര്‍ ആയിട്ടായിരുന്നു.കുട്ടികളുടെ കൂടെ തന്നെയുള്ള സഹവാസവും പരിശീലനത്തിന്റെ ആസ്വാദ്യതയും കാമ്പസിന്റെ മനോഹാരിതയും എന്നെ അന്ന് വളരെ ആകര്‍ഷിച്ചു.

2011-ല്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള 6 ദിവസത്തെ പരിശീലനത്തിനായി ഞാന്‍ വീണ്ടും രാജഗിരിയില്‍ എത്തി.പഴയതുപോലെ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ച ഉത്തേജനവും പരിശീലനത്തിന്റെ ഹരവും രസവും ആ വഴി പോകുമ്പോള്‍ എപ്പോഴെങ്കിലും വീണ്ടും  രാജഗിരിയിലേക്ക് വരണം എന്ന സ്വപ്നം അന്നേ മനസ്സിലിട്ടു.ആദ്യ ക്യാമ്പിന്റെ മധുരിക്കുന്ന സ്മരണകള്‍ ഉറങ്ങുന്ന പല സ്ഥലങ്ങളില്‍ ഒന്നായ മെസ്സ്‌ഹാളില്‍ എന്നെ കണ്ടുമുട്ടിയ കാന്റീന്‍ ജീവനക്കാരന്‍ സണ്ണിച്ചായന്‍ അന്ന് എന്നെ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇന്നലെ (2013 ജൂണ്‍ 14) ഞാന്‍ വീണ്ടും രാജഗിരിയില്‍ കാലു കുത്തി. ആദ്യ ക്യാമ്പിന്റെ അവസാന സെഷന്‍ ആയ ഫോട്ടോ എടുക്കല്‍ നടന്ന സിമന്റ് പടവുകളിലൂടെ നെഞ്ചുയര്‍ത്തി ഞാന്‍ ചെന്നത് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ ഒരു സെഷന്‍ കൈകാര്യം ചെയ്യാനായിരുന്നു.ഈ പരിശീലന പദ്ധതിയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ‘ഇന്ററാക്ഷന്‍ വിത് സക്സസ്ഫുള്‍ പ്രോഗ്രാം ഓഫീസേഴ്സ്’ ‘ എന്ന സെഷനിലേക്കായിരുന്നു ഞാന്‍ ക്ഷണിക്കപ്പെട്ടത്. ആദ്യമായി ഉള്‍പ്പെടുത്തിയ ഈ പരിപാടിയിലെ ആദ്യ രംഗം തന്നെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.ഒപ്പം രാജഗിരിയില്‍ വീണ്ടും എത്തണമെന്ന എന്റെ സ്വപ്നം അഭിമാനാര്‍ഹമായ രൂപത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ പറ്റിയതില്‍ വളരെയധികം സന്തോഷിക്കുകയും ചെയ്യുന്നു(മെസ്സ് ഹാളീല്‍ ഇത്തവണയും സണ്ണിച്ചായനെ കണ്ടുമുട്ടി).

Wednesday, June 12, 2013

അരങ്ങേറ്റം

ഈ നാല്പതാം വയസ്സില്‍ എന്ത് അരങ്ങേറ്റം എന്നായിരിക്കും . സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഉപദേശക സമിതിയിലേക്ക് എന്നെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ തന്നെ എന്റെ അരങ്ങേറ്റം നടന്നു.അവസാന ഇനമായ നന്ദി പ്രകാശനത്തിന്റെ ചുമതലയായിരുന്നു എനിക്ക് കിട്ടിയത്.ബൂലോകത്തെ മുഴുവന്‍ സുഹൃത്തുക്കളുടേയും ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Sunday, June 09, 2013

ബസ് കാത്ത്നില്‍പ് കേന്ദ്രം!!!

വെയ്റ്റിംഗ് ഷെഡില്‍ ബസ് കാത്ത് നില്‍ക്കുന്ന പോക്കരാക്കയുടെ അടുത്തേക്ക് വന്ന മറ്റൊരു യാത്രക്കാരന്റെ പ്രതികരണം -
“ശ്ശോ....ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലല്ലോ....”

പോക്കരാക്ക: അതെല്ലടോ മത്തങ്ങാ വലിപ്പത്തില്‍ മുകളില്‍ എഴുതി വച്ചത്....ബസ് കാത്ത്നില്‍പ് കേന്ദ്രം!!!