Pages

Thursday, July 04, 2013

പഞ്ചിംഗ്

ചത്തത് കൂറയെങ്കില്‍ കൊന്നത് സൂറ തന്നെ എന്നാണല്ലോ പുതുമൊഴി. ഏതാണ്ട് അതിന്റെ നാലയലത്ത് കൂടെ പോകുന്ന രൂപത്തില്‍ മൂന്ന് നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണ് എന്റേത്. അതില്‍ ഒന്നാം നിയമം പ്രകാരം കമ്പ്യൂട്ടര്‍ സംബന്ധമായ എന്ത് പ്രശ്നം വന്നാലും അതിന്റെ ഡോക്ടര്‍ ആബിദ് ആണ് എന്നതാണ്. കാരണം ഈ കോളേജില്‍ എന്റെ സ്ഥാനപ്പേരിലേ കമ്പ്യൂട്ടര്‍ എന്ന പദം ഉള്ളൂ! രണ്ടാം നിയമം കമ്പ്യൂട്ടര്‍ ഘടിപ്പിച്ചുള്ള എന്ത് പരിഷ്കാരം വന്നാലും അതിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആബിദ് ആയിരിക്കണം എന്നതാണ്.കാരണം എന്റെ സ്ഥാനപ്പേരിലേ കമ്പ്യൂട്ടര്‍ എന്ന പദം ഉള്ളൂ!! മൂന്നാം നിയമം ‘ഹെല്‍‌പ്’ എന്ന പദം ഉള്‍കൊള്ളുന്ന എന്ത് കുന്ത്രാണ്ടം വന്നാലും അതിന്റെ ഉസ്താദ് ആബിദ് ആയതിനാല്‍ അത് അങ്ങോട്ട് മാത്രമേ വിടാവൂ എന്നതാണ്!!!കാരണം നാട്ടുകാരെ മുഴുവന്‍ സേവിക്കാനുള്ള നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഞാന്‍ ആണ് എന്നതാണ്.

അങ്ങനെയിരിക്കെ എന്റെ കോളേജിലും പഞ്ചിംഗ് ആരംഭിക്കാന്‍ നിര്‍ദ്ദേശം എത്തി.എല്ലാവരും ‘കൃത്യസമയത്ത് ‘ വരുന്നിടത്താണല്ലോ ഇതിന്റെ അത്യാവശ്യം.അതിനാല്‍ ആര്‍ക്കും മറുത്ത് ഒന്നും പറയാനായില്ല.അതിന്റെയും അഡ്മിനിസ്ട്രേറ്റര്‍ പദവി പതിവ് പോലെ എന്റെ തലയില്‍ കയറി.കെല്‍ട്രോണ്‍ ആണ് ഈ കുന്ത്രാണ്ടം ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ കുറേ പേര്‍ക്ക് വിട്ട ശ്വാസം തിരിച്ചു കിട്ടി (കാലാവധിക്ക് മുമ്പേ കാലം പ്രാപിച്ച പദ്ധതികളാണല്ലോ കൂടുതലും).വരുന്നിടത്ത് വച്ച് കാണാമെന്ന് ഞാനും കണക്ക് കൂട്ടി.

പഞ്ചിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫിംഗര്‍പ്രിന്റ് എടുക്കുന്നതിന് രണ്ട് ‘ചെക്കന്മാര്‍’ (യുവാക്കള്‍ എന്ന് പറയാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്തതിനാലാണ് ഇങ്ങിനെ പറയുന്നത്) വന്നു. അഡ്മിനിസ്ട്രേറ്റര്‍ പദവി തലയില്‍ ഉള്ളത് കാരണം ഒന്നാമതായി എന്റെ വിരലടയാളം തന്നെ മെഷീനില്‍ പതിഞ്ഞു.ഐശ്വര്യപൂര്‍ണ്ണമായ ഒരു തുടക്കം കിട്ടാന്‍ അത് തന്നെയാണ് നല്ലതെന്ന് ഞാനോഴികെ മറ്റാരും പറഞ്ഞില്ല.കൂടുതല്‍ പേരുടെ വിരലടയാളം പതിപ്പിക്കാനും ഐഡന്റിറ്റി കാര്‍ഡ് പ്രൊഫോമ പൂരിപ്പിച്ച് കിട്ടാനും ഞാന്‍ തന്നെ ഓടി നടക്കേണ്ടി വന്നു - കാരണം പലര്‍ക്കും ഇഷ്ടമില്ലാത്ത ഒരു കുന്ത്രാണ്ടത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍  ആണല്ലോ ഞാന്‍.ഈ വിരലടയാള രേഖപ്പെടുത്തല്‍ മഹാമഹം രണ്ട് ദിവസം നീണ്ടു നിന്നു.

മെയ് അവസാനം തന്നെ വേറെ കുറേ ആള്‍ക്കാര്‍ വന്ന് കൂടുതല്‍ കുന്ത്രാണ്ടങ്ങള്‍ അവിടേയും ഇവിടേയും ഒക്കെ ഫിറ്റ് ചെയ്തതോടെ സംഗതി വെറും ഉമ്മാക്കി അല്ല എന്ന് പലര്‍ക്കും മനസ്സിലായി.അതോടെ പലരും സംശയങ്ങളുമായി എന്നെ സമീപിക്കാന്‍ തുടങ്ങി.’ഹെല്പ്’ലൈനും’ നമ്മുടെ തലയിലാണല്ലോ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നത്.ആരും ഒന്നു കൊണ്ടും ഭയപ്പെടേണ്ട എന്നും മറ്റും എല്ലാവരേയും ഞാന്‍ സമാധാനിപ്പിച്ചു.ഒപ്പം ആറ് മണി വരെയുള്ള ഉറക്കം ഇനി നടക്കില്ല മോനേ ആബിദേ എന്ന് എന്നേയും സമാധാനിപ്പിച്ചു.

ജൂണ്‍ മൂന്നിന് ആദ്യത്തെ പഞ്ചിംഗ് നടത്തി, അക്ബറും അലക്സാണ്ടറും ഒക്കെ ഭാഗമായ അതേ ചരിത്രത്തില്‍ തങ്ങളുടെ പേരും ഉള്‍പ്പെടുത്താം എന്ന കണക്കു കൂട്ടലില്‍ പലരും നേരത്തെ എത്തി പഞ്ചിംഗ് മെഷീനിന്റെ മുമ്പില്‍ തിക്കിത്തിരക്കി വിരല്‍ വച്ചു. ആക്സസ് ഡിനൈഡ് എന്ന സന്ദേശം കണ്ടപ്പോള്‍ ആരോക്കെയോ എന്നെ തേടി പരക്കം പായാനും തുടങ്ങി.തള്ളവിരലാണോ പെരുവിരലാണോ വയ്ക്കേണ്ടത് എന്ന സംശയവും അണപൊട്ടി!!എടുത്ത ഫിംഗര്‍ പ്രിന്റുകള്‍ കെല്‍ട്രോണ്‍കാര്‍ സെര്‍വ്വറിലേക്ക് ഫീഡ് ചെയ്യാത്തതാണ് കാരണം എന്ന് അവരുണ്ടോ അറിയുന്നു?തല്‍ക്കാലം മെഷീന്‍ അപ് ആവാന്‍ അല്പ ദിവസങ്ങള്‍ കൂടി പിടിക്കും എന്നറിയിച്ചപ്പോള്‍ എല്ലാവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് സ്ഥലം വിട്ടു.

ജൂലൈ ഒന്നിന് പഞ്ചിംഗ് ആരഭിക്കുന്നതിന് മുന്നോടിയായി വീണ്ടും ഫിംഗര്‍ പ്രിന്റുകള്‍ എടുത്തു.അഡ്മിനിസ്ട്രേറ്റര്‍ എന്ന ഞാന്‍ അന്ന് കോളേജില്‍ ഇല്ലാതിരുന്നതിനാല്‍ ഈ വിവരം ഞാന്‍ അറിഞ്ഞതേ ഇല്ല.ഒന്നാം തീയതി നേരത്തെ പറഞ്ഞ അക്ബര്‍ അലക്സാണ്ടര്‍ കാറ്റഗറിയിലേക്ക് ആബിദ് എന്ന സുവര്‍ണ്ണ നാമവും കൂടി ചേര്‍ക്കാന്‍ ഞാന്‍ നേരത്തെ തന്നെ എത്തി.എന്തും തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് തുടങ്ങണം എന്നാണാല്ലോ.ഈ കുഞ്ഞുമെഷീനകത്തേക്ക് വലതുകാല്‍ കയറില്ല എന്നതിനാല്‍ വലതുകൈ ചൂണ്ടുവിരല്‍ തന്നെ ഞാന്‍ ഐശ്വര്യമായി വച്ചുകൊണ്ട് ചരിത്രത്തിന്റെ ഭാഗമായ വിജയീഭാവത്തോടെ ഞാന്‍ ചുറ്റുമുള്ളവരുടെ മുഖത്തേക്ക് നോക്കി.ചുവന്ന പ്രകാശവും ബീപ് സൌണ്ടും ആക്സസ് ഡിനൈഡ് എന്ന സന്ദേശവും ആണ് എന്നെ എതിരേറ്റത്!വിരല്‍ നന്നായി തുടച്ച് ഒന്ന് കൂടി വച്ചെങ്കിലും ചരിത്രം വഴിമാറി.

“സാറെ വിരല്‍ മുഴുവനായും കയറ്റി വയ്ക്കൂ...” എവിടെ നിന്നോ പറന്നു വന്ന ആ കമെന്റ് എനിക്ക് അത്ര നല്ലതായി തോന്നിയില്ല.ആകെ കുലുമാലായി നില്‍ക്കുന്നത് അഡ്മിനിസ്ട്രേറ്റര്‍ എന്ന ഞാന്‍ ആയതിനാല്‍ ഇടതുവിരല്‍ കൊണ്ട് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു.അതിന്റെ ചരിത്രവും വഴിമാറിയില്ല.അങ്ങനെ അക്ബര്‍ അലക്സാണ്ടര്‍ കാറ്റഗറിയില്‍ നിന്ന് ഞാന്‍ ഹിറ്റ്ലര്‍ മുസ്സോളിനി കാറ്റഗറിയിലേക്ക് തെന്നിവീണു.

“ഓ...കഴിഞ്ഞ ആഴ്ച സാറ് ഇവിടെ ഇല്ലായിരുന്നല്ലോ....അന്ന് വീണ്ടും ഫിംഗര്‍ പ്രിന്റു എടുത്തിരുന്നു....ആദ്യം എടുത്തത് മുഴുവന്‍ ഡെലീറ്റ് ആയി പോയത്രേ....” അവസാനമാണ് ആരോ ഈ വിവരം പുറത്ത് വിട്ടത്.അങ്ങനെ ആപ്പിള്‍ കമ്പനി തുടങ്ങിയ സ്റ്റീവ് ജോബ്‌സ് അതേ  കമ്പനിയില്‍ നിന്ന് പുറത്തായപോലെ ഈ പഞ്ചിംഗ് കുന്ത്രാണ്ടത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഞാനും പുറത്തായി ചരിത്രം രചിച്ചു.

Wednesday, July 03, 2013

സ്കൂൾബാഗിന്റെ കഥാഭൂമിയിൽ….



കിണാശ്ശേരി എന്ന സ്ഥലം നാളിതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു.പക്ഷേ അവിടെയുള്ള യതീംഖാനയെപറ്റി ഞാൻ കലണ്ടറിലൂടെയും മറ്റും അറിഞ്ഞിരുന്നു.മാസങ്ങൾക്ക് മുമ്പ് ശബ്ന പൊന്നാടിന്റെ സ്കൂൾബാഗ് വായിച്ചപ്പോൾ അവിടെ ഒരു ഗവ.ഹൈസ്കൂൾ ഉള്ളതായും അറിഞ്ഞു.ഇക്കഴിഞ്ഞ ജൂൺ 19ന് വായനാദിനാചരണത്തോടനുബന്ധിച്ച് ഏതെങ്കിലും സ്കൂൾ ലൈബ്രറി ശാക്തീകരിക്കുക എന്ന പദ്ധതിയുമായി എന്റെ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് മുന്നോട്ട് പോകുമ്പോഴാണ് യാദൃശ്ചികമായി എന്റെ യൂണിറ്റ് സെക്രട്ടറി പഠിച്ച സ്കൂൾ കൂടിയായ കിണാശ്ശേരി ഹൈസ്കൂൾ വീണ്ടും എന്റെ മനസ്സിൽ എത്തിയത്.
ജൂൺ 19ന്റെ വായനാദിനാചരണവും ഒപ്പം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന പരിസ്ഥിതി സെമിനാറും അടങ്ങുന്ന ഒരു മുഴുദിന പരിപാടിയായിരുന്നു സ്കൂളിൽ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.അതിന് വേണ്ടപ്പെട്ടവരെയെല്ലാം കാണാനും ക്ഷണിക്കാനും നാട്ടുകാരനായ വളണ്ടിയർ സെക്രട്ടറി തന്നെ ഓടി നടന്നതിനാൽ ഞാൻ വെറും നിർദ്ദേശകൻ മാത്രമായി ചുരുങ്ങി.
ജൂൺ 19ന് രാവിലെ 9 മണിക്ക് തന്നെ ഞാൻ കിണാശ്ശേരി ഹൈസ്കൂളിന്റെ ഗേറ്റിലെത്തി.ചീനിമരങ്ങൾ തണൽ വിരിച്ച റോഡിലൂടെ നടക്കുമ്പോൾ ശബ്നയുടെ വീൽ‌പാടുകൾ ഞാൻ തിരിച്ചറിഞ്ഞു. പരിസ്ഥിതി സെമിനാറിനോടനുബന്ധിച്ച് ,ശബ്ന തന്നെ സംവിധാനം ചെയ്ത പരിസ്ഥിതി പ്രാധാന്യ ഹ്രസ്വചിത്രം ‘തളിർനാമ്പുകൾ’ സ്കൂളിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയും തലേദിവസം തന്നെ ഞാൻ ശബ്നയിൽ നിന്നും വാങ്ങിയിരുന്നു.പരിപാടിയുടെ സംഘാടനത്തിൽ ഏറെ സഹകരിച്ചുകൊണ്ടിരുന്ന സ്കൂൾ ഹെഡ്മാസ്റ്റർ സേതുമുഹമ്മദ് മാസ്റ്റർ ശബ്നയുടെ അമ്മാവൻ കൂടിയാണെന്ന് അറിഞ്ഞപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനവും പരിസ്ഥിതി സെമിനാറും കഴിഞ്ഞ് ‘തളിർനാമ്പുകൾ’ പ്രദർശനവും നടന്നു.കുട്ടികൾ ക്ഷമയോടെ സിനിമ കണ്ടു.മനുഷ്യന്റെ അത്യാർത്തി പ്രകൃതിക്ക് ഏൽപ്പിക്കുന്ന മുറിവുകൾ വരച്ച് കാട്ടുന്ന സിനിമ വർത്തമാനകാലത്തിന്റെ നേർക്കാഴ്ചയാണെന്ന് പലരും അഭിപ്രായപ്പെട്ടു.ചിത്രം സംവിധാനം ചെയ്ത ശബ്ന പൊന്നാടിന് അഭിനന്ദനങ്ങളും നേർന്നു.
ശബ്നാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഈ ചിത്രം സ്കൂളുകളിലും മറ്റും പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ശബ്ന അറിയിച്ചു.താല്പര്യമുള്ളവർ ശബ്നയുമായി ബന്ധപ്പെടാൻ അറിയിക്കുന്നു.ഫോൺ: 9846208425

വിത്ത് വിതരണ യന്ത്രം.


ATM മെഷീനിൽ നിന്ന് പണവും പിൻ‌വലിച്ച് കോഫി വെന്റിംഗ് മെഷീനിൽ നിന്ന് കോഫിയും അടിച്ച് തിരിഞ്ഞപ്പോഴാണ് ആ പുതിയ മെഷീൻ തൃശൂർ KSRTC സ്റ്റാന്റിൽ ഞാൻ കണ്ടത് – കാർഷിക സർവ്വകലാശാലയുടേതോ അതോ കൃഷിവകുപ്പിന്റേതോ എന്ന് കൃത്യമായി അറിയില്ല , വിത്ത് വിതരണ യന്ത്രം.
യന്ത്രത്തിന്റെ പ്രവർത്തനം അറിയാനായി ഞാൻ അടുത്ത് ചെന്ന് നോക്കി. ചെറിയ പാക്കറ്റുകളിൽ വിത്തുകൾ നിര നിരയായി വച്ചത് ചില്ലിനുള്ളിലൂടെ കാണാം. വലതു ഭാഗത്തായി കാശ് ഇടാനുള്ള ഒരു സ്ലോട്ടും , വിത്തുകളുടെ പേരെഴുതിയ ഒരു പാനലും കണ്ടു.മുഷിയാത്ത 10 രൂപ നോട്ട് പ്രസ്തുത സ്ലോട്ടിലൂടെ നിവർത്തി ഇട്ട് നമുക്കാവശ്യമായ വിത്തിനത്തിന് നേരെയുള്ള ആൽഫബറ്റും നമ്പറും (2 ബട്ടണുകൾ) അമർത്തുക.കറക്ട് ആയി ചെയ്താൽ താഴെയുള്ള ഒരു അറയിലേക്ക് വിത്ത് പാക്കറ്റ് വീഴും.
എനിക്കാവശ്യം കുമ്പളങ്ങ വിത്തായിരുന്നു.പക്ഷേ അതിന് നേരെയുള്ള നമ്പറുകൾക്ക് മേൽ സ്റ്റിക്കർ ഒട്ടിച്ച് മറച്ചു വച്ചിരുന്നു.അതിനാൽ മെഷീനിൽ നിന്ന് വിത്ത് വാങ്ങാൻ സാധിച്ചില്ല.അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അവിടെ എത്തിയത്.10 രൂപയുടെ ഒരു നോട്ട് ഇൻസർട്ട് ചെയ്തു.പയർ എന്നതിന് നേരെയുള്ള Dഎന്ന ആൽഫബറ്റും അതിനടുത്ത് തന്നെയുള്ള 7 എന്ന നമ്പറും അമർത്തി. കാശ് അകത്തേക്ക് പോയെങ്കിലും വിത്ത് പുറത്തേക്ക് വന്നില്ല! 10 രൂപ ഇൻസർട്ട് ചെയ്യുന്നിടത്ത് വലിയൊരു ബട്ടൺ ഉണ്ടായിരുന്നു.പോയ കാശ് തിരിച്ചു കിട്ടാൻ അദ്ദേഹം അതും അമർത്തി നോക്കി – നോ രക്ഷ.പാനലിൽ എന്തൊക്കെയോ മിന്നിത്തെളിയുന്നത് വായിച്ചത് പ്രകാരം അയാൾ Dയും 7ഉം പിന്നേയും അമർത്തി-വിത്ത് ചില്ല് കൂട്ടിൽ തന്നെ!
കാശ് പോയെന്നാ തോന്നുന്നേഎങ്കിലും എന്തെങ്കിലും ഒപ്ഷൻ കാണണമല്ലോ?” അയാൾ എന്നെ നോക്കി പറഞ്ഞു.രാവിലെ തന്നെ സർക്കാർ വകുപ്പിൽ ഒരാൾ ശശിയാകുന്നത് കണ്ട ഞാൻ ഒരു ചെറിയ പരീക്ഷണം നടത്താൻ തീരുമാനിച്ചു. Dയും തൊട്ടപ്പുറത്തുള്ള 7ന് പകരം അതിന്റേയും അപ്പുറത്തുള്ള 8ഉം അമർത്തി.അതാ.ചില്ല് കൂടിനകത്ത് ഒരു ഞരക്കം.D8 എന്ന് ലേബൽ ചെയ്ത നിരയിൽ നിന്നും ഒരു പാക്കറ്റ് വിത്ത് താഴേക്ക് വീണു!താഴെയുള്ള ട്രേയിൽ കയ്യിട്ടപ്പോൾ കിട്ടിയതാകട്ടെ കുറേ വേസ്റ്റ് പേപ്പറുകൾ!!
വിത്ത് വീണിട്ടുണ്ട്” നോക്കി നിന്ന വേറെ രണ്ട് പേർ പറഞ്ഞു.
ഒന്ന് കൂടി തപ്പി നോക്കൂ” ഞാൻ അയാളോട് പറഞ്ഞു.
ഒന്ന് കൂടി തപ്പിയപ്പോൾ ട്രേയുടെ ഒരു മൂലയിൽ നിന്ന് വിത്ത് പാക്കറ്റ് കിട്ടി.
എങ്കിൽ ഒന്ന് കൂടി പരീക്ഷിച്ച് നോക്കാം..” ആത്മവിശ്വാസം കൂടിയപ്പോൾ അദ്ദേഹം പറഞ്ഞു.
10 രൂപയുടെ നോട്ട് ഇൻസർട്ട് ചെയ്തു.പയർ വിത്തിന്റെ Dഎന്ന ആൽഫബറ്റും 7 എന്ന നമ്പറും അമർത്തി.ഒന്നും സംഭവിച്ചില്ല. Dയും 8ഉം അമർത്തി.വിത്ത് താഴെ വീണു.വിത്തെടുത്ത് പോക്കറ്റിലേക്കിട്ട് അയാൾ അയാളുടെ വഴിക്കും ഞാൻ എന്റെ ബസ്സിലേക്കും കയറി.

Thursday, June 27, 2013

നോസ് അല്ല മൂക്ക്

എന്റെ ചെറിയ അനിയന്റെ മോന്‍ മുന്നയും  എന്റെ ചെറിയ മോള്‍ ലൂനയും സമപ്രായക്കാരാണ് - മൂന്ന് വയസ്സ്.ഇന്നലെ മുന്ന എന്റെ വീട്ടില്‍ വന്നു.അവന്റെ വീട്ടില്‍ നഴ്സറിയില്‍ പോകുന്ന ആരോ ഉള്ളതിനാല്‍ പല ഇംഗ്ലീഷ് പദങ്ങളും അവന്‍ പഠിച്ചിട്ടുണ്ട്.അവന്‍ അത് വിളമ്പുകയാണ്.

മൂക്കില്‍ തൊട്ടു കൊണ്ട് മുന്ന : നോസ്

ലൂന : നോസ് അല്ലെടാ മൂക്ക് എന്നാ....

മുന്ന: മൂക്ക് അല്ല നോസ്

ലൂന: നോസ് അല്ല മൂക്ക്
അവസാനം രണ്ടാളും കച്ചറയായി.ഉടന്‍ മുന്ന : പുതുപ്പാടിയില്‍ (അവന്റെ ഉമ്മയുടെ നാട്) ഇതിന് നോസ് എന്നാ പറയാ....!!!

Tuesday, June 25, 2013

ദൈവത്തിന്റെ വികൃതികള്‍ വീണ്ടും

“വാട്ട് ഇസ് എ സ്ട്രൈറ്റ് ലൈന്‍ ?” എന്ന ചോദ്യമാണ് ഒരു പക്ഷേ എന്നെ ഒരു എഞ്ചിനീയര്‍ ആകുന്നതില്‍ നിന്നും തടഞ്ഞത്.അല്ലെങ്കിലും ആ ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ അറിയാത്തവന്‍ എങ്ങനെ എഞ്ചിനീയര്‍ ആകും എന്ന് പലര്‍ക്കും സംശയമുണ്ടാകും.പക്ഷേ ഇത് , ഞാന്‍ സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിക്കുമ്പോള്‍ അഡീഷണല്‍ മാത്‌സ് എന്ന സര്‍ക്കസ് കൂടി കളിച്ച് എഞ്ചിനീയറിംഗ് എന്‍ട്രന്‍സും കൂടി എഴുതി ആ വഴിയിലും ഒരു പരീക്ഷണം നടത്താനുള്ള  ശ്രമത്തിനിടയിലായിരുന്നു എന്നതിനാല്‍ ആ സംശയം അസ്ഥാനത്താണ്.

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ഗേറ്റ് എന്റെ മുമ്പില്‍ കൊട്ടിയടച്ചെങ്കിലും ദൈവത്തിന്റെ വികൃതികള്‍  ,ഒരു അധ്യാപകന്‍ എന്ന നിലയില്‍ എന്നെ ആ ഗേറ്റിലൂടെ കടത്തിവിട്ടു!ഒരു മുഴുസമയ അധ്യാപകന്‍ അല്ല എന്നതിനാല്‍ കാമ്പസിലെ മറ്റ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും എന്നെ തിരിച്ചറിയുക പോലും ചെയ്യില്ലായിരുന്നു.കമ്പ്യൂട്ടര്‍ ലാബിന്റെ നാല് ചുമരുകള്‍ക്കിടയില്‍ ബൂലോകത്ത് മാത്രം ഒതുങ്ങിപ്പോകുമായിരുന്ന എന്റെ കഷണ്ടി ദൈവത്തിന്റെ വികൃതികള്‍ കേരളം മുഴുവന്‍ പരസ്യമാക്കി!ഒരു എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലയില്‍ ആയിരുന്നു ഈ പരസ്യപ്പെടുത്തല്‍.

മാത്‌സ് അധ്യാപകന്റെ അന്നത്തെ ചോദ്യമാണ് മാത്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാനും എന്റെ എഞ്ചിനീയറിംഗ് സ്വപ്നങ്ങള്‍ ചിറകറ്റ് വീഴാനും ഇടയാക്കിയത്. ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ ഹോസ്റ്റല്‍ ജീവിതം അനുഭവിക്കാനുള്ള അവസരവും അതോടെ എനിക്ക് നഷ്ടമായി. എന്നാല്‍ ഈ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പദവി കേരളത്തിലെ ഐ.ഐ.ടി എന്നറിയപ്പെടുന്ന സി.ഇ.ടി യിലെ ഹോസ്റ്റലില്‍   താമസിക്കാനും അവസരം നല്‍കിയപ്പോള്‍ അത് ദൈവത്തിന്റെ മറ്റൊരു വികൃതിയായി തോന്നി.ഇനിയും എന്തൊക്കെ  വികൃതികള്‍ കാണാനിരിക്കുന്നു ആവോ?