Pages

Thursday, November 30, 2006

സൈനബയുടെ വീട്ടില്‍

‍അര്‍മാന്‍ മോല്യാര്‍ നേരെ പോയത്‌ മോലികാക്കായുടെ വീട്ടിലേക്കാണ്‌ .'ഇന്ന് രണ്ടിലൊന്ന്‌ തീരുമാനിക്കണം...ഒാത്ത്‌പള്ളിയില്‍ കയറിയുള്ള മുഹബ്ബത്ത്‌ ഇസ്ലാമിന്‌ പുറത്താണ്‌.അതെന്തായാലും അനുവദിച്ചുകൂടാ....ഇനി ആ പെണ്ണിന്റെ മനസ്സിലിരുപ്പ്‌ അബു പറഞ്ഞ പോലെ തന്നെയാണെങ്കില്‍....ആ പൊല്യാട്ച്ചിയുടെ മൂക്ക്‌ ചെത്തി ഉപ്പിലിടണം....'അര്‍മാന്‍ മോല്യാരുടെ ഉള്ളില്‍ രൊെഷം നുരഞ്ഞ്‌ പൊന്തി. "മോലീ...മോലിണ്ടൊ ഔടെ..?"മോലികാക്കായുടെ വീടിന്റെ ഇടവഴിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ അര്‍മാന്‍ മോല്യാര്‍ മുക്രയിടാന്‍ തുടങ്ങി. "മോലീ...മോ......" "ആരാത്‌..?" വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീശബ്ദം പുറത്തുവന്നു. "ത്‌ ഞമ്മളാ...അര്‍മാന്‍ മോല്യാര്‍...മോലി യോട്ക്ക പോയെ?" "നായി ഇപ്പും മൊളും മാങ്ങാന്‍ അയ്ദ്രൂന്റെ പീട്യേക്ക്‌..." മോലികാക്കായുടെ കെട്ടിയോള്‍ കദീശുതാത്ത പറഞ്ഞു. "ആ..ണ്ണാല്‍ ഇജ്ജ്‌ കേട്ടാലും മതി...ഇജ്ജ്‌ അര്‍ഞ്ഞൊ ഈ ബര്‍ത്താനം..?" പൂമുഖത്തേക്ക്‌ കയറിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ഏത്‌ ബര്‍ത്താനം..?" "അന്റെ പുന്നാരമോള്‍ സൈനബാന്റെ ബര്‍ത്താനം.." "ങേ...സൈനൂന്റെ ബര്‍ത്താനൊ..? ഓള്‌ ബ്‌ടെ കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച്‌ണ്ടല്ലൊ..?" "ആ...കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച..ഒാത്തള്ളീല്‌ പോത്ത്‌നിം മേച്ച..." അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഇച്ച്‌ എത്തും പുടി കിട്ട്‌ണ്‌ല്ല" "ആ...ഇച്ചും ഇന്ന് നേരം ബെളുക്കും ബരെ പുടി കിട്ടില്ലയ്‌നി..പക്കേങ്കില്‌ കൊറച്ചേരം മുമ്പ്‌ പുടി കിട്ടി...." "ങളൊന്ന് തെള്‌ച്ചി പറി മോല്യാരെ..." "ഞമ്മള്‌പ്പം ആ ബീഫാത്തൂന്റെ കുടീല്‌ പോയിനിം...ഒാളെ..." "ബീഫാത്തൊ..? ഏത്‌ ബീപാത്തു?" "ആ പടിഞ്ഞാറെക്കണ്ടീലെ ബീഫാത്തു...ഒാക്കൊരു മോന്‌...ബാപ്പല്ലാത്തൊരു ചെയ്ത്താന്‌....ആ ചെയ്ത്താന്‍ ഞമ്മളെ ഒാത്തള്ളീല്‌ ബര്‌ണ്‌ണ്ട്‌...ഒാന്‌ അന്റെ സൈനൂനോട്‌..." അര്‍മാന്‍ മോല്യാര്‍ ഒന്ന് നിര്‍ത്തി. "സൈനൂനോട്‌...??" കദീശുതാത്തക്ക്‌ ആകാംക്ഷയായി. "സൈനൂനോടൊര്‌ മൊഹബത്ത്‌....ഒാന്‍ പറ്യണത്‌ അന്റെ മോള്‍ക്ക്‌ ഒാനിം പെരുത്തിസ്‌ടാന്ന്....ബിളി അന്റെ മോളെ..." "യാ..റബ്ബുല്‍ ആലമീനായ തമ്പുരാനേ.... എത്താ ഈ കേക്ക്‌ണത്‌..?" "പടച്ചോനിം ബദ്‌രീങ്ങളിം ബിള്‌ച്ചാനല്ല പറഞ്ഞെ...അന്റെ മോളെ ബിള്‍ച്ച്‌ ചോയ്ച്ചോക്ക്‌...." "സൈനബാ........എടീ......... സൈനബ....സൈനബാ...സൈനബ.." കദീശുതാത്ത നീട്ടിവിളിച്ചു.പക്ഷേ സൈനബ വിളി കേട്ടില്ല! "എടീ സൈനൂ.............സൈ...........ണൂ...ഈ പണ്ടാരംത്‌ യവുടെ പോയി സിങ്കരിക്ക്‌ണാവോ?" "ആ...അന്റെ പുയ്യാപ്ല മോലി ബെരുമ്പം പറഞ്ഞക്കണ്ടി...ഇന്നാല്‍....മ്മള്‌ പോണ്‌.." മുറ്റത്തിറങ്ങി കാര്‍ക്കിച്ച്‌ തുപ്പിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ തിരിച്ചു നടന്നു. മനസ്സില്‍ ആശങ്കകളുടെ വേലിയേറ്റം സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കദീശുതാത്ത തളര്‍ന്ന് വീണു. വിവരങ്ങളൊന്നുമറിയാതെ സൈനബ അപ്പോഴും വടക്കേകണ്ടത്തിലെ പഞ്ചാര മാവിന്റെ ചുവട്ടില്‍ കിനാവില്‍ മുഴുകി ഇരുന്നു. ( തുടരും..)

Monday, November 27, 2006

അബ്ദുള്ള കണ്ട ജിന്ന് !!!

ഞാന്‍ L P സ്കൂളില്‍ പഠിക്കുന്ന കാലം. ചാലിയാറിന്റെ വക്കിലായിരുന്നു എന്റെ സ്‌കൂൾ‌. സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരതിര്‌ പലതരം ചെടികളും വളര്‍ന്ന്‌ മൂടിക്കിടന്നിരുന്നു. കുട്ടികളെക്കാളും ഉയരം കൂടിയ പലതരം കുറ്റിമരങ്ങളും പടര്‍ന്ന്‌ പന്തലിച്ച്‌ ഒരു കാട്‌ തന്നെ അവിടെ രൂപപ്പെട്ടിരുന്നു. ഇഴജന്തുക്കളും ക്ഷുദ്രജന്തുക്കളും സ്വൈരവിഹാരം നടത്തുന്ന കാടായിരുന്നു അത്. ഗ്രൌണ്ടില്‍ കളിക്കുമ്പോൾ പലപ്പൊഴും പന്ത്‌ ആ കാട്ടിനകത്തേക്ക്‌ പോകും.

കാട്ടിനകത്തേക്ക്‌ പോയ പന്ത്‌ എടുക്കാന്‍ എന്നും ധൈര്യം കാണിച്ചിരുന്നത്‌ അബ്ദുള്ളയാണ്‌. കുട്ടികളായ ഞങ്ങള്‍  ആ കാട്ടിനകത്തേക്ക്‌ പോകാതിരിക്കാന്‍ ആരോ ഒരു നുണക്കഥ പ്രചരിപ്പിച്ചിരുന്നു -
 " ആ കാട്ടിനകത്ത്‌ ജിന്നുകള്‍ താമസിക്കുന്നുണ്ട്‌ പോലും!!! " 

 കാട്ടിനകത്തേക്ക്‌ കയറാന്‍ കമാനം പോലെ ഒരു കവാടവും നടവഴിയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.പലപ്പൊഴും ഞാന്‍ അവിടെ നിന്ന്‌ അകത്തേക്ക്‌ ഒന്നെത്തി നോക്കും -  ഏതെങ്കിലും ജിന്നുകള്‍ പുറത്തേക്ക്‌ വരുന്നുണ്ടൊ എന്നറിയാന്‍.എന്റെ ധൈര്യം അവിടെ അവസാനിക്കുകയും ചെയ്യും. അപ്പോഴും അബ്ദുള്ള ധൈര്യത്തോടെ ഉള്‍ക്കാട്ടിലേക്ക്‌ പൊയി തിരിച്ചുവരും!! ജിന്നുകൾ അവന്റെ ചങ്ങാതിമാരാണത്രെ ! 

 ഒരു ദിവസം ക്ളാസ്സിനിടയില്‍ അബ്ദുള്ള മൂത്രമൊഴിക്കാന്‍ പുറത്തുപോയി.അല്‍പസമയത്തിനകം തന്നെ അബ്ദുള്ള ഓടിക്കിതച്ച്‌ തിരിച്ചെത്തി.

" എന്താ ? എന്തുപറ്റി ?" മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"സേര്‍....ഞാ....ഞാന്‌......ജി....ജിന്ന്‌നെ കണ്ട്‌..." അബ്ദുള്ള പറഞ്ഞൊപ്പിച്ചു.  

"ജിന്നിനെ കാണേ...?... എവിടെ ? "

"അ...അതാ...അബിടെ..ഒരു ജിന്ന്‌ ബെളക്കും കത്തിച്ചങ്ങനെ നടക്ക്ണ്ണ്ട്‌..." അബ്ദുള്ള കണ്ട സംഗതി വിവരിച്ചു.

"ങേ!! ജിന്ന്‌ വിളക്കും കത്തിച്ച്‌ കാട്ടിലൂടെ നടക്കേ? "
മമ്മുണ്ണി മാസ്റ്റര്‍ക്കും വിശ്വസിക്കാനായില്ല.. മമ്മുണ്ണി മാസ്റ്റര്‍ ഹെഡ്‌മാസ്റ്റര്‍ വേലായുധന്‍ മാസ്റ്ററെ വിവരമറിയിച്ചു.

അബ്ദുള്ള ജിന്നിനെ കണ്ട വിവരം നിമിഷങ്ങള്‍ക്കകം സ്കൂളിലാകെ പരന്നു.മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും മറ്റ്‌ മാസ്റ്റര്‍മാരും അബ്ദുള്ളയും പിന്നെ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ജിന്നിനെ കാണാനായി ഗ്രൌണ്ടിലേക്ക്‌ നടന്നു. മമ്മുണ്ണി മാസ്റ്റര്‍ നല്ലൊരു വടി എടുത്ത്‌ കയ്യില്‍ പിടിച്ചു.ശേഷം കണ്ണടച്ച്‌ എന്തൊക്കെയൊ മന്ത്രിച്ചു.വേലായുധന്‍ മാസ്റ്റര്‍ ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്നു.  

"അബ്ദുള്ളേ ...എവിടെയാ നീ ജിന്നിനെ കണ്ടത്‌?" 
മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"കാട്ട്ണ്റ്ള്ള്ക്ക്‌ കൊറച്ച്‌ പൊയിട്ട്‌... " അബ്ദുള്ളയുടെ മറുപടി കേട്ട്  ഞങ്ങളെല്ലാവരും ജിന്നിനെ കാണാനായി തിക്കിത്തിരക്കി.  

"കുട്ടികളാരും കാട്ടിന്നകത്തേക്ക്‌ കയറരുത്‌.....അബ്ദുള്ള വാ...നടക്ക്‌.. "  

അബ്ദുള്ളയും മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും വേറെ രണ്ട്‌ മാസ്റ്റര്‍മാരും കാട്ടിനുള്ളിലേക്ക്‌ കയറി.മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷ ഗന്ധം കാരണം എല്ലാവരും മൂക്ക്‌ പൊത്തി. പെട്ടെന്ന്‌ ഒരു ചെടിയുടെ അടിയില്‍ നിന്നും ഒരു വലിയ എലി പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും ഒന്ന്‌ ഞെട്ടി. ധൈര്യം സംഭരിച്ച്‌ വീണ്ടും മുന്നോട്ട്‌ നടക്കുന്നതിന്നിടയില്‍ പെട്ടെന്ന്‌ അബ്ദുള്ള വിളിച്ചു പറഞ്ഞു.

  "അതാ.....അതാ.....അതാ ജിന്ന്‌... !!" 

 അബ്ദുള്ള വിളിച്ചു പറഞ്ഞതും വേലായുധന്‍ മാസ്റ്ററും പിന്നിലുള്ളവരും ഞെട്ടിത്തിരിഞ്ഞ്‌ പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്റര്‍ ജിന്നിനെ സൂക്ഷിച്ച്‌ നോക്കി... മെഴുകുതിരി കത്തിച്ച്‌ മലവിസര്‍ജ്ജനത്തിനിരിക്കുന്ന ഏതോ ഒരു നാടോടി!!!

Wednesday, November 22, 2006

വൈരൂപ്യങ്ങളുടെ കാവല്‍ക്കാരന്‍.

ആ രൂപത്തെ അയാള്‍ ഇമ വെട്ടാതെ നോക്കിനിന്നു.എന്തൊരു ഭംഗി ! അയാള്‍ക്കതിനെ വളരെ ഇഷ്ടപ്പെട്ടു.അയാളുടെ അസ്ഥികൂട സമാന ശരീരത്തിന്‌ പലപ്പോഴും മജ്ജയും മാംസവും സൌജന്യമായി നല്‍കിയത്‌ ആ രൂപമായിരുന്നു..!അയാളുടെ തടിച്ച ചുണ്ടും പരന്ന മൂക്കും ആ രൂപം സമര്‍ത്ഥമായി മറച്ചുവച്ചു.!!!അയാള്‍ ദ്വേഷ്യപ്പെടുമ്പോഴും മുഖം വക്രിച്ച്‌ കാണിക്കുമ്പോളും ആ രൂപം സൌമ്യനായി നിന്നു.!! ആ രൂപത്തെ അയാള്‍ സ്നേഹിച്ചു.കാരണം കഷണ്ടി കയറിയ അയാളുടെ തല പോലെ ആയിരുന്നില്ല അതിണ്റ്റെ തല.അതിലെപ്പോഴും കറുത്ത്‌ ഇടതൂര്‍ന്ന തലമുടി നിറഞ്ഞ്‌നിന്നു. അയാളുടെ ആജ്ഞാനുവര്‍ത്തിയായി ആ രൂപം അയാളുടെ കാല്‍കീഴില്‍തന്നെ സദാ നിലകൊണ്ടു. ആ രൂപത്തെ അയാള്‍ പ്രേമിച്ചു.കാരണം കറുത്തിരുണ്ട അയാളും വെളുത്ത്‌ സുന്ദരനായ അയാളുടെ സ്നേഹിതനും ആ രൂപത്തില്‍ സമന്‍മാരായിരുന്നു.... ഒരേ നിറമുള്ളവരായിരുന്നു!! അയാളുടെ വൈരൂപ്യങ്ങളെല്ലാം മറച്ചുവച്ച ആ രൂപം അയാളുടെ നിഴല്‍ തന്നെയായിരുന്നു.

Monday, November 13, 2006

ഉറക്കം

ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ രണ്ടര വയസ്സായ മകളുടെ ചോദ്യം... "ഉപ്പച്ചി ഉറങ്ങിയോ ?"  

"ഇല്ല മോളേ..." ഞാന്‍ മറുപടി കൊടുത്തു.

  "ഉമ്മച്ചി ഉറങ്ങിയോ ?"

  "ഇല്ല..."



"ഞാന്‍ ഉറങ്ങിയോ ?"

  അവളുടെ നിഷ്കളങ്കമായ മൂന്നാം ചോദ്യം കേട്ട്‌ ഞങ്ങള്‍ക്ക്‌ ചിരി അടക്കാന്‍ കഴിഞ്ഞില്ല.

Sunday, November 12, 2006

ലൈംഗികബന്ധം ( സര്‍വീസ്‌ കഥകള്‍ - 3 )

ട്യൂഷന്‍ ക്ലാസ്സിലെ സ്റ്റാഫ്‌റൂമില്‍ അധ്യാപകര്‍ വെടിപറഞ്ഞിരിക്കുകയാണ്‌. ഞങ്ങളുടെ നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ച അന്യനാട്ടുകാരനായ ഒരാള്‍ പുതിയ അധ്യാപകനായി അന്ന് ജോയിന്‍ ചെയ്തു.  

"നിങ്ങള്‍ക്ക്‌ അരീക്കോടുമായുള്ള ബന്ധം....?"ഒരു അധ്യാപകന്‍ ചോദിച്ചു.  

"ലൈംഗികബന്ധം..!!!" മന്‍സൂര്‍ മാസ്റ്ററുടെ മറുപടി കേട്ട്‌ പുതിയ അധ്യാപകനും ഞങ്ങളും ഞെട്ടിത്തരിച്ചിരുന്നു.