Pages

Monday, September 30, 2024

കല്യാണപ്പിറ്റേന്ന്

വലിയൊരു ഭാരം തലയിൽ നിന്നും ഇറക്കി വച്ചത് പോലെയായിരുന്നു മകളുടെ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ എണീറ്റപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. കല്യാണവുമായി ബന്ധപ്പെട്ട് നടത്തിയ സകല മരാമത്ത് പണികളും തൃപ്തികരമായി പൂർത്തിയായതും കല്യാണ പരിപാടികൾ തടസ്സമൊന്നുമില്ലാതെ ഭംഗിയായി സമാപിച്ചതും ആയിരുന്നു ഈ ആശ്വാസത്തിന് കാരണം. അപ്പോഴാണ് ഭാര്യ അടുത്തില്ല എന്ന വിവരം ഞാൻ തിരിച്ചറിഞ്ഞത്. ഉരുണ്ട് മറിഞ്ഞ് താഴെ വീണിട്ടുണ്ടോ എന്നറിയാനായി ഞാൻ ലൈറ്റ് തെളിയിച്ചു. അവിടെയും ഇല്ല! ഞാൻ പതുക്കെ എണീറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു.

".... വരണം ട്ടോ.." ഭാര്യ ആരോടോ ഫോണിൽ വിളിച്ച് പറയുന്നത് കേട്ടു കൊണ്ടാണ് ഞാൻ അവിടെ എത്തിയത്. 

"ങേ!!" ഞാനൊന്ന് ഞെട്ടിപ്പോയി.കഴിഞ്ഞ ഇരുപത് ദിവസമായി രാവിലെ എണീറ്റ് ഇരുപത്തഞ്ചാളെ വീതം അവൾ കല്യാണത്തിന് ക്ഷണിക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ അത് തുടരുകയാണോ എന്നറിയാൻ എനിക്ക് ഉത്കണ്ഠയായി.

"ആരെയാ നീ ഇനിയും കല്യാണത്തിന് ക്ഷണിക്കുന്നത് ?"  ഞാൻ ചോദിച്ചു.

"എൻ്റെ ഫ്രണ്ടിനെ..." സംസാരിക്കുന്നതിനിടയിൽ തന്നെ അവൾ പറഞ്ഞു.

"കല്യാണം ഇന്നലെ കഴിഞ്ഞ വിവരം നിനക്ക് അറിയില്ലേ?" ഞാൻ ഒന്ന് ശബ്ദം കൂട്ടി ചോദിച്ചു.

"എന്നാ... ഞാൻ വയ്ക്കട്ടെ ... പിന്നെ വിളിക്കാം.." കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് അവൾ പറഞ്ഞു. ഞാൻ അവളുടെ മറുപടിക്കായി കാത്തു നിന്നു.

"അതേയ്... എൻ്റെ ഫ്രണ്ട്സ് ചിലരെ ഒന്നും കല്യാണത്തിന് കണ്ടില്ല ..."

"അത് എൻ്റെ ഫ്രണ്ട്സും കുറെ പേര് വന്നിട്ടില്ല "

"അല്ല... അവർ മറന്നു പോയി ന്ന് ... "

"ങാ... എൻ്റെ ചില ചങ്ങാതിമാരും അത് തന്നെ പറഞ്ഞു."

"ഓ.. അപ്പോൾ നമ്മുടെ അടുത്ത് തന്നെയാ തെറ്റ് അല്ലേ?"

"എന്ത് തെറ്റ് ?"

"അല്ല... നമ്മൾ അവരെ ഓർമ്മിപ്പിച്ചില്ല.."

"അതിന് ആരൊക്കെ ഡേറ്റ് മറക്കും എന്ന് നിനക്കറിയാമായിരുന്നോ.?"

"ഓ... അത് ശരിയാ.. അങ്ങനെ ഉള്ളവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണമായിരുന്നു ...''

"ആര് ?"

"നമ്മൾ തന്നെ ... എന്നിട്ട് കല്യാണത്തലേന്ന് അതിൽ ഒരു റിമൈൻഡർ നൽകണമായിരുന്നു..."

"ഇവിടെ ക്ഷണം തന്നെ മുഴുവനാക്കാൻ സമയമില്ല... പിന്നല്ലേ മറന്നു പോയവരുടെ ഗ്രൂപ്പ് ... അതേയ് ... ആ ഫോണിന് ഇനി ഒരു രണ്ട് ദിവസം റെസ്റ്റ് കൊടുക്ക് ... അതോടെ നിൻ്റെ തലയിലെ ഈ ഓളം വെട്ടൽ നിൽക്കും ..." 

മനസ്സില്ലാ മനസ്സോടെ ഫോൺ താഴെ വച്ച് അവൾ അടുക്കളയിലേക്ക് നീങ്ങി.





Friday, September 27, 2024

കല്യാണ വിശേഷങ്ങൾ

എൻ്റെ വീടിൻ്റെ പ്ലാൻ വരയ്ക്കുമ്പോൾ രണ്ട് കാര്യങ്ങൾ അതിൽ നിർബന്ധമായും വേണം എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും എൻ്റെ തറവാട്ടു വീട്ടിൽ ഇല്ലാതിരുന്ന ലൈബ്രറി ആയിരുന്നു അതിൽ ഒന്ന്. രണ്ടാമത്തേത് ഒരു നമസ്കാര മുറിയും. അവ രണ്ടും എൻ്റെ വീട്ടിൽ ഭംഗിയായി തന്നെ ഞാൻ സെറ്റ് ചെയ്തു.

മേൽ പറഞ്ഞ അതേ പോലെ എൻ്റെ മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ, പ്ലാസ്റ്റിക്കിനെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഒരു മാതൃക കാണിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ക്രോക്കറി പ്ലേറ്റുകൾ ഉപയോഗിച്ച് പലരും ഭാഗികമായി ഇതിന് ശ്രമിക്കാറുണ്ടെങ്കിലും വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ നൽകുന്നതിനാൽ അത് പൂർണ്ണമാകാറില്ല. അപ്പോഴാണ് കുപ്പിയിൽ വെള്ളം നിറച്ച് നൽകുന്ന ഒരു ഒപ്ഷൻ ഓഡിറ്റോറിയം ഉടമ കൂടിയായ മൻസൂർ അവതരിപ്പിച്ചത്. ബോട്ടിൽഡ് വാട്ടറിനെക്കാളും ഇതിന് ചെലവ് കുറവാണെന്നത് പലർക്കും അറിയില്ല. അങ്ങനെ, മനസ്സിലാകുന്നവർക്ക് മനസ്സിലാക്കാനായി കുപ്പിയിൽ വെള്ളം നൽകി ഒരു സന്ദേശം നൽകാൻ സാധിച്ചു.

കല്യാണപ്പരിപാടികളുടെ ഒരു അവലോകനം കൂടുംബത്തിൽ നടത്തുന്നതിനിടക്കാണ് ഭക്ഷണ ഹാളിൽ ഉടനീളം ഒരു പോസ്റ്റർ പതിച്ചു കണ്ടത് ഭാര്യ സൂചിപ്പിച്ചത്. ഫലസ്തീൻ ജനതയെ ഓർമ്മിപ്പിച്ചു കൊണ്ട്, ഭക്ഷണം പാഴാക്കരുത് എന്ന നിർദ്ദേശമായിരുന്നു പോസ്റ്ററിലെ വിഷയം. എൻ്റെയും അനിയൻമാരുടെയും മക്കളായിരുന്നു അവ പതിച്ചത് എന്ന് അപ്പോഴാണ് ഞങ്ങൾ പോലും അറിഞ്ഞത്. കുപ്പിയിൽ വെള്ളം കൊടുത്ത് ഞാൻ നൽകിയ സന്ദേശത്തെക്കാളും വലിയ ഒരു സന്ദേശം നൽകിയ മക്കളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.

ഈയിടെ പല കല്യാണത്തിലും കാണുന്ന ഒരു പ്രവണതയാണ് രണ്ട് തരം ഭക്ഷണം എന്നത്. വരനും കൂട്ടരും വരുമ്പോൾ അവർക്കായി സ്പെഷ്യൽ ഭക്ഷണവും ക്ഷണിതാക്കളായി എത്തുന്നവർക്ക് മറ്റൊരു ഭക്ഷണവും നൽകുന്നത് നാട്ടുനടപ്പായി മാറിയിട്ടുണ്ട്. വരനും സംഘവും നിശ്ചയിച്ച സമയത്ത് എത്തിയില്ല എങ്കിൽ ഒരേ പന്തിയിൽ രണ്ട് തരം ഭക്ഷണം വിളമ്പുന്ന ഗതികേടിലേക്ക് ഇത് നീങ്ങും. ഈ പ്രത്യേക പന്തിയിൽ ഇരിക്കാൻ അവസരം കാത്തിരിക്കുന്ന വിരുതന്മാരും ഉണ്ട്. ഇതൊക്കെ ഒഴിവാക്കി, വരൻ അടക്കമുള്ള എല്ലാവർക്കും ഒരേ ഭക്ഷണം വിളമ്പി എൻ്റെ നയം ഞാൻ വ്യക്തമാക്കി.

എല്ലാത്തിൻ്റെയും കടിഞ്ഞാൺ കയ്യിലുണ്ടെങ്കിലും അനാവശ്യമായി അത് വലിച്ച് മുറുക്കാൻ എനിക്ക് താൽപര്യമില്ല. മക്കളുടെ യഥാർത്ഥമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. കല്യാണപ്പെണ്ണിൻ്റെ ആവശ്യങ്ങളിൽ ഒന്നായിരുന്നു അവളുടെ സ്റ്റേജ് എൻട്രിയിലെ വ്യത്യസ്തത. മറ്റുള്ളവർ കൈകൊട്ടി ആനയിക്കുന്നതിന് പകരം, സ്വയം ഒരു പാട്ട് പാടിക്കൊണ്ട് സ്റ്റേജിൽ കയറണം എന്നായിരുന്നു അവളുടെ ആഗ്രഹം. നന്നായി പാട്ട് പാടും എന്നതിനാൽ എനിക്കതിൽ ഒരു സന്ദേഹവും തോന്നിയില്ല. കല്യാണത്തിൻ്റെ പിരിമുറുക്കത്തിൽ നിന്ന് ഒന്ന് റിലാക്സ് ചെയ്യാൻ എല്ലാവർക്കും സാധിക്കുന്ന വിധത്തിൽ മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ട് അവൾ സ്റ്റേജിൽ നിൽക്കുന്ന വരൻ്റെ അടുത്തേക്ക് നടന്നു നീങ്ങി.

അങ്ങനെ പലർക്കും പല തരത്തിൽ ഇഷ്ടപ്പെട്ട ഒരു കല്യാണം നടത്താൻ സാധിച്ചതിൽ ദൈവത്തിന് വീണ്ടു വീണ്ടും സ്തുതികൾ അർപ്പിക്കുന്നു. ഒന്ന് ശ്രമിച്ചാൽ എല്ലാവർക്കും നടപ്പിൽ വരുത്താൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. നിർഭാഗ്യവശാൽ നമ്മുടെ ചിന്ത ആ വഴിയിൽ പലപ്പോഴും പോകാറില്ല. മേൽ പറഞ്ഞവയിൽ കൊള്ളാവുന്നത് സ്വീകരിക്കാം, തള്ളാവുന്നത് നിരാകരിക്കാം.

ഹൃദയം നിറഞ്ഞ നന്ദി.

ദൈവത്തിന് സ്തുതി. എന്റെ മൂത്ത മകൾ ലുലുവിൻ്റെ വിവാഹത്തോടനുബന്ധിച്ചുള്ള റിസപ്ഷൻ പ്രോഗ്രാം സെപ്തംബർ 21ന് ഭംഗിയായി നടന്നു. നിക്കാഹ് ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് കഴിഞ്ഞിരുന്നതിനാൽ ഈ ചടങ്ങിന് വന്ന എല്ലാവരെയും ആദ്യാവസാനം വരെ സ്വീകരിക്കാനും യാത്രയാക്കാനും സാധിച്ചു.

പല കാര്യങ്ങൾ കൊണ്ടും ഈ വിവാഹം പുതുമ നിറഞ്ഞതും മാതൃകാ പരവുമായി എന്ന് പലരും നേരിട്ടും വിളിച്ചും അറിയിക്കുമ്പോൾ മനസ്സ് നിറയുന്നു. മക്കളും അവരുടെതായ രീതിയിൽ ചടങ്ങിനെ മാതൃകാപരമാക്കാൻ പ്രവർത്തിച്ചതിൽ എനിക്കും അഭിമാനം തോന്നുന്നു. 

രണ്ടായിരം പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു പരിപാടി ആർക്കും ബുദ്ധിമുട്ടും പരാതിയും ഇല്ലാതെ പൂർത്തിയാക്കാൻ സാധിച്ചതിൽ എൻ്റെ കുടുംബാംഗങ്ങൾക്കും വലിയ പങ്കുണ്ട്.ഒപ്പം എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന സാഗർ ഇവൻ്റ്സ് ഉടമ മൻസൂറിനും. 

തലേ ദിവസം വരെ കോളേജിൽ അഡ്മിഷൻ ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ പലരെയും ക്ഷണിക്കാൻ വിട്ടു പോയിട്ടുണ്ട് എന്ന് അറിയാം. അതിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും  ഉണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ക്ഷണം സ്വീകരിച്ച് പരിപാടി ഗംഭീരമാക്കിത്തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.



Tuesday, September 17, 2024

എൻ ഊര്

കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന, വയനാട്ടിലെ ലക്കിടി കഴിഞ്ഞ ഉടനെ വൈത്തിരിക്കടുത്ത്  സുഗന്ധഗിരിക്കുന്നിലാണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊര് നിർമ്മിക്കപ്പെട്ടത്.ഗോത്ര പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് കേരളത്തിലെ ആദ്യത്തെ ഈ ഗോത്ര പൈതൃക ഗ്രാമാം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനാവും കലയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് എന്‍ ഊര് വിഭാവനം ചെയ്തത്.

25 ഏക്കറിലാണ് ഗോത്ര പൈതൃഗ്രാമം സ്ഥിതി ചെയ്യുന്നത്‌. പൂക്കോട് വെറ്റിനറി കോളേജിന്റെ കവാടത്തിലൂടെ പ്രവേശിച്ചാൽ എൻ ഊരിലേക്ക് പോകാനുള്ള ജീപ്പ് കിട്ടും. ഒഴിവു ദിവസങ്ങളിൽ ജീപ്പ് ലഭിക്കാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നേയ്ക്കാം.ടാക്സി അടക്കം ഓൺലൈനിൽ ബുക്ക് ചെയ്തിട്ടും ഓഫ്‌ലൈൻ ടിക്കറ്റുകാരെപ്പോലെ ഞങ്ങൾക്കും കാത്തിരിക്കേണ്ടി വന്നു. നടന്നു കയറാം എന്നായിരുന്നു ഞാൻ  കരുതിയിരുന്നത്.പക്ഷെ അതത്ര എളുപ്പമല്ല എന്ന് ജീപ്പിൽ പോയതോടെ മനസ്സിലായി.മുതിർന്നവർക്ക് പ്രവേശന ഫീസ് അമ്പത് രൂപയും അപ് ആൻഡ് ഡൌൺ ടാക്സി ചാർജ്ജ് മുപ്പത് രൂപയും ആണ്.അഞ്ച്  വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഇത് രണ്ടും ഇരുപത് രൂപ വീതവും.

മെയിൻ ഗേറ്റ് കടന്നു കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയാണ്.ചെളി മണ്ണ് മെഴുകിയ തിണ്ടുകള്‍ വഴിക്ക് അതിരിടുന്നു. വെയിലുള്ള സമയത്ത് ഈ വഴി താണ്ടാൻ അല്പം പ്രയാസം തന്നെയാണ്. മുകളിൽ ആദ്യം എത്തിച്ചേരുന്നത് വിശാലമായ ഒരു ഓപ്പൺ ഹാളിലേക്കാണ്. അവിടെ നിന്നും താഴോട്ട് നോക്കിയാൽ ഹരിത ഭംഗിയിൽ കുളിച്ച് നിൽക്കുന്ന സുഗന്ധഗിരിയെ കണ്ടാസ്വദിക്കാം. താഴെ മെയിൻ റോഡിൽ നിന്നും മുകളിലേക്ക് കയറി വരുന്ന കറുത്ത റോഡ് ഒരു രാജവെമ്പാല കിടക്കുന്ന പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്നതും കാണാം.വെയിലിൽ നിന്നും എത്തുന്നവർക്ക് ഈ കാഴ്ചകളും മന്ദമാരുതന്റെ തലോടലും കൂടി സുഖമുള്ള ഒരനുഭവം സമ്മാനിക്കും.
ആദിവാസി കുടിലുകളുടെ  തനിപ്പകർപ്പായി, കൂൺ മുളച്ച പോലെ പുല്ലുമേഞ്ഞ കുടിലുകള്‍ ആണ് എൻ ഊരിൽ എന്നെ ഏറെ ആകർഷിച്ചത്. കുടിലുകളിൽ താമസക്കാർ ആരെങ്കിലും ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. അത് പക്ഷെ അസ്ഥാനത്തായി. മണ്ണ് മെഴുകിയ ചുമരും ചാണകം മെഴുകിയ നിലവും തിണ്ടും എൻ്റെ ചില ഭൂതകാല കാഴ്ചകളെ ഓർമ്മപ്പെടുത്തി.
സഞ്ചാരികൾക്കായി വിവിധ കലാരൂപങ്ങൾ  ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. പനമരം സ്വദേശി ശ്രീ.പ്രഭാകരൻ നേതൃത്വം നൽകുന്ന തുടി കൊട്ട് ആണ് ഞങ്ങൾ കണ്ടത്. തുടിതാളം മുറുകുന്നതിന് അനുസരിച്ച് പണിയ സ്ത്രീകൾ വട്ടക്കളി എന്ന തനത് കലാരൂപം അവതരിപ്പിക്കും. ആകാശത്തെയും ഭൂമിയെയും വലയം ചെയ്ത് വട്ടത്തിൽ ആടുന്നതാണ് വട്ടക്കളി.
                                    
കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോളാണ് ഒരു ചെണ്ട മേളം അടുത്തടുത്ത് വരുന്നത് ശ്രദ്ധയിൽ പെട്ടത്. മൂന്നാല് പുലികളും മേളക്കാരുടെ പിന്നിൽ അണിനിരന്നിരുന്നു. താമസിയാതെ മാവേലിയും വരവായി. ലിദുട്ടൻ മാവേലിയുടെ നേരെ ചെന്ന് കൈ പിടിച്ചു കുലുക്കി. ചിത്രങ്ങളിൽ മാത്രം കണ്ട മാവേലിയെ അങ്ങനെ അവൻ നേരിട്ടും കണ്ടു. 
തുടർ യാത്രകൾ കൂടി ഉള്ളതിനാൽ ഞങ്ങൾ എൻ ഊരി നോട് വിട പറഞ്ഞു.

Sunday, September 15, 2024

ഓണ സദ്യ

കുട്ടിക്കാലത്തെ ഓണം ഓർമ്മകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണസദ്യ. ഇന്ന് വിഭവങ്ങളുടെ എണ്ണവും രുചിയും കാരണമാണ് പലരും ഓണസദ്യയെ ഇഷ്ടപ്പെടുന്നത്. പക്ഷെ, കുട്ടിക്കാലത്ത് ഇത് തിന്ന് തീർക്കാനുള്ള പെടാപാടാണ് എന്റെ ഓർമ്മയിൽ ഓടി എത്തുന്നത്.

ഓണം അവധിക്കാലത്ത് ഒരു പ്രത്യേക ദിവസം അയൽവാസികളായ നമ്പിയേട്ടൻ്റെയും കുടുംബത്തിൻ്റെയും വീട്ടിൽ പോയി ഉച്ചഭക്ഷണം കഴിക്കണം എന്നത് നിർബന്ധമായിരുന്നു. തിരുവോണ ദിവസമാണ്  ഈ സദ്യ എന്ന് പോലും അന്ന് അറിയില്ല എന്നതായിരുന്നു സത്യം. ഞങ്ങളുടെ കോളനിയിൽ നിന്നുള്ള എല്ലാവരും പോകുന്ന കൂട്ടത്തിൽ പോകുക,ചാണകം മെഴുകിയ മുറ്റത്ത് ചെമ്പരത്തിയും തുമ്പപ്പൂവും കാക്കപ്പൂവും മുക്കുറ്റിയും കൊണ്ട് തീർത്ത ഓണപ്പൂക്കളം കാണുക, ബുദ്ധിമുട്ടി സദ്യയും പായസവും കഴിച്ച് തിരിച്ച് പോരുക എന്നതായിരുന്നു അന്നത്തെ പതിവ് ചടങ്ങ്.

പച്ചക്കറി ഇഷ്ടമില്ലാത്ത കാലത്ത് ഓലനും കാളനും അവിയലും തോരനും കൂട്ടി ഭക്ഷണം കഴിക്കാൻ നിർബന്ധിതമാകുന്നത് തന്നെ ഒരു തരം ശിക്ഷയായിരുന്നു.വിഷ രഹിതമായ പച്ചക്കറികൾ സുലഭമായി കിട്ടിയിരുന്ന ആ നല്ല കാലം പക്ഷെ ഇന്ന് ഓർമ്മ മാത്രമാണ്. ഇന്ന് സദ്യയും മേൽ പറഞ്ഞ വിഭവങ്ങളും എല്ലാം ഇഷ്ടമാണ്, പക്ഷെ പച്ചക്കറികളിലെ അമിത രാസവള - കീടനാശിനി പ്രയോഗം ആശങ്ക പരത്തുന്നു.

പത്താം ക്ലാസ് കൂട്ടായ്മ സജീവമായതോടെ പഴയ ഓണസദ്യകൾക്ക് വീണ്ടും ജീവൻ വച്ചു തുടങ്ങി. ഇന്ന് സഹപാഠി നാരായണൻ്റെ വീട്ടിൽ വച്ചായിരുന്നു തിരുവോണസദ്യ. 

വിഭവ സമൃദ്ധമായ സദ്യ കഴിഞ്ഞ് വാട്സാപ്പിൽ വന്ന ഒരു ഓണാശംസയിൽ കണ്ട തുമ്പപ്പൂക്കൾ കണ്ണിനെ ഈറനണിയിച്ചു.

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു  പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
പത്ത് വർഷം മുമ്പ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കൂടി ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.