Pages

Wednesday, April 27, 2016

എന്റെ ഫലവൃക്ഷപരീക്ഷണ പിരാന്തുകള്‍ തുടരുന്നു...

          അങ്ങനെ മുറ്റത്ത് മാവുകള്‍ നിറയുന്നതിനിടയില്‍ തന്നെ അങ്ങാടിയില്‍ നിന്നും വാങ്ങുന്ന ചില പഴങ്ങളും ഞങ്ങള്‍ തിന്നുകൊണ്ടിരുന്നു. എവിടെ നിന്നോ എത്തിപ്പെട്ട ഒരു സീതപ്പഴം അക്കൂട്ടത്തില്‍ ഒരു വഴിത്തിരിവായി. പണ്ട് വല്യുമ്മയുടെ മുറ്റത്ത് മാത്രം കണ്ടിരുന്ന വെണ്ണീറില്‍ (ചാരം) പൂഴ്ത്തിവച്ച് പഴുപ്പിക്കുന്ന ചക്കപ്പഴം എന്ന് ഞങ്ങള്‍ വിളിക്കുന്ന കറുത്ത കുരുവുള്ള അതേ സാധനമായിരുന്നു രുചിയില്‍ ഈ സീതപ്പഴം.
          ചക്കപ്പഴം ഒരു ആപ്പിളിനെക്കാളും അല്പം കൂടി വലിപ്പം ഉണ്ടാകും.പഴുത്താല്‍ തൊലി ചുവപ്പ് കലര്‍ന്ന ചാരനിറം ആയി മാറും.നല്ല മധുരമുള്ള ഉള്‍ക്കാമ്പ് ഒരു തരിതരി രൂപത്തില്‍ ആയിരിക്കും.കറുത്ത കുരുവിന് പുറത്ത് കൂടെ ഒരു നേര്‍ത്ത പടലം ഉണ്ടാകും.വല്യുമ്മയുടെ വീട്ടില്‍ നാലോ അഞ്ചോ മരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കോളനിയിലെ മറ്റൊരു വീട്ടിലും ഒന്നിലധികം ഉണ്ടായിരുന്നില്ല.എന്റെ വീട്ടില്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വല്യുമ്മ ചക്കപ്പഴം തരുമ്പോള്‍ ആര്‍ത്തിയോടെ വാങ്ങും.ഇപ്പോള്‍ തിന്ന സീതപ്പഴത്തിന്റെ തൊലി പച്ചയാണെന്നതും വലിപ്പം കുറവാണെന്നതും ഒഴിച്ചാല്‍ സീതപ്പഴം = ചക്കപ്പഴം എന്ന സമവാക്യം കിറുകൃത്യമാണ്.
           വല്യുമ്മയുടെ ചക്കപ്പഴത്തിന്റെ സ്വാദ് തരുന്ന ഈ സീതപ്പഴത്തിന്റെ കുരു ഒന്ന് കുഴിച്ചിട്ടു നോക്കിയാലോ എന്നൊരു തോന്നല്‍ അന്നേരം മനസ്സിലുദിച്ചു. എട്ടോ പത്തോ കുരുകളെടുത്ത് ഒരു ചാക്കില്‍ കുഴിച്ചിട്ടു. മഴക്കാലം വന്നതോടെ ചാക്കിലെ മണ്ണില്‍ വിടവുണ്ടാക്കി അതാ കുറെ പുതുനാമ്പുകള്‍ വെളിച്ചം കാണാന്‍ തലനീട്ടുന്നു ! വലിയ പരിചരണം കൂടാതെ തന്നെ അവ വളരാന്‍ തുടങ്ങി. ലൂനമോളുടെ രണ്ടാം ജന്മദിനത്തില്‍ അതിലൊന്ന് ഞങ്ങള്‍ പണിതുകൊണ്ടിരുന്ന വീടിന്റെ മുറ്റത്തോട് ചേര്‍ന്ന് നട്ടു. മറ്റൊന്ന് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലും.
                ലൂന മോള്‍ക്ക് അഞ്ച് വയസ്സ് തികഞ്ഞ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അതില്‍ പത്തിലധികം കായകള്‍ പിടിച്ചു ! ഇന്നും ആ ചെടി കാണുമ്പോള്‍ ലൂന മോള്‍ സന്തോഷത്തോടെ അതിനെ തലോടി പറയും - എന്റെ ബര്‍ത്ത്ഡെ മരം !!
              അങ്ങനെ സീതപ്പഴം തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉറുമാമ്പഴം തിന്നാന്‍ ആരോ പൂതിപറഞ്ഞത്. വില കാരണം വെറും മൂന്നെണ്ണം മാത്രം വാങ്ങി. ഇത് ഇത്രയും വില കൂടിയ സാധനമാണെങ്കില്‍ അവനെയും ഒന്ന് മുളപ്പിച്ചാലോ എന്നൊരു തോന്നല്‍. പക്ഷേ കുരു പുറത്തെടുക്കണോ വേണ്ടേ എന്നൊരു സംശയം.ആ സംശയത്തിന്മേല്‍ സൈക്കിളെടുത്ത് കൂടാന്‍ നിന്നില്ല.എട്ടു പത്ത് “ചുവപ്പ്മണികള്‍”എടുത്ത് ഗ്രോബാഗിലെ മണ്ണിലാഴ്ത്തി. ദിവസങ്ങള്‍ കഴിഞ്ഞു
 , അതാ ഗ്രോബാഗില്‍ മൂന്ന് പച്കവെളിച്ചം !സാവധാനം അവയും ഭൂമിയിലെ കാറ്റും വെളിച്ചവും ഏറ്റുവാങ്ങാന്‍ തുടങ്ങി.ഇക്കഴിഞ്ഞ നവമ്പറ് 15ന് ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ പതിനേഴാം വിവാഹവാര്‍ഷികവും  പ്രമാണിച്ച് അതിലൊന്ന് മുറ്റത്തേക്ക് മാറ്റി.ഒന്ന് മറ്റൊരു സ്ഥലത്തേക്കും.ഒന്ന് ഗ്രോബാഗില്‍ തന്നെ നിലനിര്‍ത്തി.
              മണ്ണിലേക്ക് മാറ്റിയ രണ്ടും വളരാന്‍ മടിച്ച് നില്‍ക്കുമ്പോള്‍ ഗ്രോബാഗിലേത് എന്തോ കാരണത്താല്‍ കോം‌പ്ലാന്‍ കുടിച്ച പയ്യനെപ്പോലെ പൊങ്ങാന്‍ തുടങ്ങി !കഴിഞ്ഞ ആഴ്ച വെറും രണ്ടാം വയസ്സില്‍ അവള്‍ ഋതുമതിയായി !!
ഫോട്ടോ എടുത്തത് : ലുഅ മോള്‍
              ഏതായാലും മഴക്കാലമായിട്ട് വേണം പുര നിറഞ്ഞ് സോറി ഗ്രോബാഗ് നിറഞ്ഞ് നില്‍ക്കുന്ന  ഇവളെയും ഒന്ന് മണ്ണിലേക്ക് കെട്ടിച്ച് വിടാന്‍!!
              ഇതിനിടക്ക് ഒരു മുസമ്പി പരീക്ഷണവും നടത്തി. അവനും മുളച്ച് വന്നെങ്കിലും എന്തോ വളരാന്‍ ഒരു മടിയുണ്ട്. ഈ വര്‍ഷക്കാലത്ത് അവനെയും വേണം ഒന്ന് കോം‌പ്ലാന്‍ കുടിപ്പിക്കാന്‍ (ഈ കോം‌പ്ലാന്‍  ഞാന്‍ തന്നെ ഉണ്ടാക്കുന്നതാണ് - വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും ചാണകപ്പൊടിയും ചകിരിച്ചോറും മണ്ണും ചേര്‍ത്ത മിശ്രിതത്തില്‍ സ്യൂഡൊമൊണാസ് കൂടി ചേര്‍ത്തതാണ് ഈ കോം‌പ്ലാന്‍ .
നിയമമില്ലാ പ്രകാരമുള്ള മുന്നറിയിപ്പ് :  ഇത് സസ്യങ്ങള്‍ക്ക് മാത്രമുള്ള കോം‌പ്ലാന്‍ ആണ്).

പിരാന്തുകള്‍ തുടരും....

14 comments:

Areekkodan | അരീക്കോടന്‍ said...

കഴിഞ്ഞ ആഴ്ച വെറും രണ്ടാം വയസ്സില്‍ അവള്‍ ഋതുമതിയായി !!

keraladasanunni said...

മാതളനാരകത്തൈ ഇങ്ങിനെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഇപ്പോഴാണ് അറിയുന്നത്.

Areekkodan | അരീക്കോടന്‍ said...

പാലക്കാട്ടേട്ടാ...മാതളനാരകം എന്ന് പറയുന്നത് ഒരു ഫുട്ബാളിന്റെ അത്രയും വരുന്നതല്ലേ? ഇത് ഉള്ളീല്‍ ചുവന്ന ചെറിയമണികളായി കാണുന്ന ഇംഗ്ലീഷില്‍ അനാര്‍ എന്ന് പറയുന്ന സാധനമാ.ഇനി കിട്ടുമ്പോള്‍ കുറച്ചെണ്ണം നട്ടു നോക്കുക.

Joselet Joseph said...

ഗള്‍ഫില്‍ നിന്ന്‍ വരുന്നകൊണ്ട് കുരു കിളിപ്പിച്ച് കാത്തിരിക്കാനൊന്നും ടിം കിട്ടാറില്ല. നല്ല നേര്‍സറി കണ്ടാല്‍ കുറെ തായ്‌ വാങ്ങും. കുഴിച്ചു വെക്കും. കിളിര്‍ത്താല്‍ ഫലം തരണം എന്ന് നിര്‍ബന്ധമുള്ളകൊണ്ട് ബഡ് ചെയ്തതേ വാങ്ങൂ. മിക്കതും കിളിര്‍ത്തു.

Areekkodan | അരീക്കോടന്‍ said...

ജോസ്ലെറ്റ്...ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് അതു തന്നെയാണ് നല്ലത്.പക്ഷേ വീട്ടുകാരോട് ഈ പരീക്ഷണങ്ങള്‍ നടത്തി നോക്കാന്‍ പറയാം.

വിനുവേട്ടന്‍ said...

ഞാന്‍ ഒരു കൃഷിക്കാരനായി മാറിയാല്‍ അരീക്കോടന്‍ മാഷ്‌ക്കായിരിക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം... പറഞ്ഞില്ലാന്ന് വേണ്ട... ങ്ഹാ...

Mazhavil..Niyagrace.. said...

good information....

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...ഗുരുദക്ഷിണ വച്ച് തുടങ്ങിക്കോളൂ

മഴവില്‍....നന്ദി

സുധി അറയ്ക്കൽ said...

എന്റെ സാറേ.
{അങ്ങനെ മുറ്റത്ത് മാവുകള്‍ നിറയുന്നതിനിടയില്‍ തന്നെ അങ്ങാടിയില്‍ നിന്നും വാങ്ങുന്ന ചില പഴങ്ങളും ഞങ്ങള്‍ തിന്നുകൊണ്ടിരുന്നു.}


ബൂലോഗത്തെ ഏറ്റവും സവിശേഷ വ്യക്തിത്വം സര്‍ തന്നെ.സംശയമില്ല.

Areekkodan | അരീക്കോടന്‍ said...

സുധീ...നല്ല വാക്കുകള്‍ക്ക് നന്ദി.ഞാന്‍ എന്റെ പ്രൊഫൈലില്‍ പറയുന്ന പോലെ ഒരു പാവം അരീക്കോട്ടുകാരന്‍.

ഫൈസല്‍ ബാബു said...

മാഷേ മഴക്കാലത്ത് ഞാന്‍ വരും .എന്റെ ഗുരുദക്ഷിണ സ്വീകരിച്ചു അനുഗ്രഹിച്ചാലും :)

Areekkodan | അരീക്കോടന്‍ said...

ഫൈസലേ...ഗുരുദക്ഷിണയും വാട്‌സ് ആപ്പിലാണോ?

Cv Thankappan said...

ഇടവേളകളില്‍ നടത്തുന്ന മാഷിന്‍റെ ഫലവൃക്ഷപരീക്ഷണങ്ങള്‍ ഏവര്‍ക്കും പ്രചോദനമേകട്ടെ!
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക