Pages

Friday, April 08, 2016

സന്നദ്ധ രക്തദാനം – ഒരനുഭവം

      ഇന്നലെ രാവിലെ കൊട്ടോട്ടിക്കാരന്റെ ഒരു ഫോണ്‍വിളി വന്നു.മലപ്പുറം അറവങ്കരക്കാരനായ ഒരാള്‍ക്ക് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എ നെഗറ്റീവ് രക്തം വേണം. കൂടുതല്‍ വിവരങ്ങള്‍ രോഗിയുടെ കൂട്ടുനില്പുകാരന്‍ ഉടന്‍ അറിയിക്കും എന്നും പറഞ്ഞു.
       അല്പസമയത്തിനകം തന്നെ ഒരു ഗ്രാമീണ വര്‍ത്തമാനം എന്റെ ഫോണിലൂടെ ഞാന്‍ കേട്ട് തുടങ്ങി.ഏഴ് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചെന്നും സ്ത്രീയെ രക്ഷിക്കാന്‍ സര്‍ജറി അനിവാര്യമാണെന്നും അതിന് രണ്ട് കുപ്പി എ നെഗറ്റീവ് രക്തം ആവശ്യമാണെന്നും ഒന്ന് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.സംഗതിയുടെ അനിവാര്യത മനസ്സിലാക്കി അഞ്ച് മിനുട്ട് കഴിഞ്ഞ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഞാന്‍ രക്തം അന്വേഷിച്ചുള്ള വിളികള്‍ ആരംഭിച്ചു.
      ആദ്യത്തെ വിളിയില്‍ തന്നെ കോഴിക്കോട് ജില്ലാ രക്തദാന ഫോറത്തിന്റെ സെക്രട്ടറി അശോകേട്ടന്‍ ഒരു നമ്പര്‍ തന്നു – കുണ്ടായിത്തോട്കാരന്‍ നിസാര്‍ എന്ന ആളുടേതാണെന്നും വിളിച്ചു നോക്കാനും പറഞ്ഞു.രണ്ട് പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍, ഞാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പരിചയപ്പെട്ട റെജു തോട്ടുങ്ങലിനെ വിളിച്ചു നോക്കി. റെജുവിന്റെ ഫോണ്‍ നമ്പര്‍ നിലവിലില്ല എന്ന മറുപടിയും കിട്ടി.പിന്നെ എന്റെ പഴയ കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി വിഷ്ണുവിനെ വിളിച്ചു.അവനും ഫോണ്‍ എടുക്കാതെയായപ്പോള്‍ വീണ്ടും കുണ്ടായിത്തോട്കാരനെ വിളിച്ചു.അപ്പോഴും മറുപടിയില്ല.
       കുണ്ടായിത്തോട്കാരന്റെ നമ്പര്‍ മെഡിക്കല്‍ കോളേജിലെ ആള്‍ക്ക് നല്‍കാം എന്നും മറ്റേതെങ്കിലും ഒരാളെ സംഘടിപ്പിക്കാന്‍ ശ്രമിക്കാം എന്നും കരുതി അങ്ങോട്ട് വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവിടെ നിന്നും തിരിച്ചുള്ള വിളി വന്നു – “ താങ്കള്‍ ചെയ്ത സേവനത്തിന് ഒരു പാട് നന്ദിയുണ്ട്, ആവശ്യമായ രക്തം ഞങ്ങള്‍ തന്നെ സംഘടിപ്പിച്ചു.ഇനിയും ആവശ്യം വന്നാല്‍ ബന്ധപ്പെടാം“.എനിക്കും അല്പ നേരത്തേക്ക് ആശ്വാസമായി.രക്തം ലഭിച്ചതായി നമ്പര്‍ തന്ന അശോകേട്ടനെ അറിയിക്കുകയും ചെയ്തു.
      ഉച്ചക്ക് ഒരു മണിക്ക് വളണ്ടിയര്‍ സെക്രട്ടറി വിഷ്ണു എന്നെ തിരിച്ചു വിളിച്ചു കാര്യം തിരക്കി. ലാബിലായതിനാല്‍ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ സാധിച്ചില്ല എന്ന് പറഞ്ഞ അവനോട് ഞാന്‍ സംഗതി പറഞ്ഞു.സമയം ഒന്നരയായപ്പോള്‍ ഏതോ ഒരു നമ്പറില്‍ നിന്നും വീണ്ടും വിളി വന്നു – “രാവിലെ 10.10ന് മിസ്കാള്‍ കണ്ടു , ആരാ ?“

      ഞാന്‍ ഇന്ന ആളാണെന്നും എ നെഗറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ വിളിച്ചതായിരുന്നെന്നും അറിയിച്ചു.ശേഷം ഞാന്‍ അദ്ദേഹത്തെപ്പറ്റി വെറുതെ ചില കാര്യങ്ങള്‍ ചോദിച്ചു. രക്തം സ്ഥിരം ദാനം ചെയ്യാറുണ്ടെന്നും കല്പണി ആണ് ജോലിയെന്നും അദ്ദേഹം പറഞ്ഞു.രക്തം ആവശ്യമുള്ളതിന്റെ തലേദിവസം വിളിച്ചറിയിച്ചാല്‍ സൌകര്യമാണെന്നും പണിക്ക് പോയാല്‍ അവിടെ നിന്നും പണി നിര്‍ത്തിപോരുന്നത് ഉടമക്കും തനിക്കും തന്റെ കുടുംബത്തിനും സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്നും നിസാര്‍ പറഞ്ഞപ്പോഴാണ് ഒരു സാദാ കൂലിപ്പണിക്കാരന്‍ സന്നദ്ധ രക്തദാനത്തിന് പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. ഇത്തരം ആള്‍ക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സമൂഹത്തിന് എന്തെങ്കിലും സാധിക്കുന്നുണ്ടോ ആവോ ?

4 comments:

Areekkodan | അരീക്കോടന്‍ said...

ഇത്തരം ആള്‍ക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സമൂഹത്തിന് എന്തെങ്കിലും സാധിക്കുന്നുണ്ടോ ആവോ ?

ajith said...

സമൂഹം അതെല്ലാം പെട്ടെന്ന് മറക്കും

Cv Thankappan said...

നെഗറ്റീവാണ് പ്രശ്നം....
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ...ഇവരെ പിന്തുണക്കാനുള്ള ഒരു മനസ്സെങ്കിലും നമുക്കുണ്ടായാല്‍ മതിയായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക