Pages

Sunday, January 28, 2018

ടിപ്പറില്‍ ഒരു യാത്ര

                 എന്റെ ആദ്യ തീവണ്ടി യാത്ര കോഴിക്കോട് നിന്നും കണ്ണൂരിലേക്കാണ് എന്ന് ഞാന്‍ കരുതുന്നു. എന്നായിരുന്നു ആ യാത്ര എന്നതില്‍ എനിക്ക് ഒരു പിടുത്തവും ഇല്ല. പക്ഷെ അന്ന് ട്രെയിനില്‍ വച്ച് കേട്ട ഒരു പലഹാരത്തിന്റെ പേര് ഇന്നും മനസ്സില്‍ അലയടിക്കുന്നു - വാങ്ങി പെട്ടുപോയതിനാല്‍ ! അതിന്റെ പേര് “മുഡ്ഡാമ്പ്ലേറ്റ്”. ആ കഥ പിന്നീട് എപ്പോഴെങ്കിലും പറയാം. ആദ്യ കപ്പല്‍ യാത്ര സംഭവബഹുലമായ ലക്ഷദ്വീപ് യാത്രയായിരുന്നു (ഇവിടെ വായിക്കാം).  ആദ്യ വിമാനയാത്ര രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കിയുള്ള ഡെല്‍ഹി ട്രിപ്പും ആയിരുന്നു (രസകരമായ ആ അനുഭവങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ കിട്ടും).

                 കാളവണ്ടിയിലും കുതിരവണ്ടിയിലും മനുഷ്യന്‍ ചവിട്ടുന്ന റിക്ഷയിലും എല്ലാം പല യാത്രകളിലായി കൌതുകം തീര്‍ക്കാന്‍ വേണ്ടി കയറിയിട്ടുണ്ട്. ജെ.സി.ബി യില്‍ പുതുമാരന്‍ വരുന്ന ന്യൂജെന്‍ കാലത്ത് അതില്‍ യാത്ര ചെയ്യാന്‍ ഇതുവരെ തോന്നിയിട്ടില്ല. ബോബന് മോളി എന്നപോലെ ജെ.സി.ബിയുടെ സന്തതസഹചാരിയായ ടിപ്പറില്‍ യാത്ര ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. ഒടുക്കത്തെ ആ ആഗ്രഹം സഫലമായതോടെ ഇനി ഒരിക്കലും അതുവേണ്ട എന്നും തീരുമാനിച്ചു.

                ഇക്കഴിഞ്ഞ റംസാന്‍ കാലത്താണ് അത് സംഭവിച്ചത്. മൂന്ന് മണിക്ക് കോളേജിന് മുമ്പിലൂടെ കടന്ന് പോകുന്ന നാട്ടിലേക്കുള്ള ബസ്സും കാത്ത് ഞാന്‍ ബസ്റ്റോപ്പില്‍ പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. സ്റ്റോപ്പിനകത്ത് നിന്ന എന്റെ പിന്നില്‍ നിന്നും ഒരു ഹോണടി ശബ്ദം നിര്‍ത്താതെ കേട്ടപ്പോള്‍ ഞാന്‍ ഒന്ന് തിരിഞ്ഞ് നോക്കി. ഒരാഴ്ച മുമ്പ് ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ ഉബൈദ്‌ക്ക ലോഡുമായി കോളേജിലേക്ക് വന്നതാണ്. കോളേജിലെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ എടുത്തിരിക്കുന്നത് മഞ്ചേരിക്കാരായ ‘നിര്‍മ്മാണ്‍’ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. അതിന് വേണ്ട കല്ലും മണലും മെറ്റലും എല്ലാം കൂടുതലും കൊണ്ടുവന്നിരുന്നതും മഞ്ചേരിയില്‍ നിന്നായിരുന്നു. അതിന്റെ ഡ്രൈവറാണ് ഉബൈദ്‌ക്ക. എന്തെങ്കിലും കുശലം ചോദിക്കാനായിരിക്കും എന്ന് കരുതി ഞാന്‍ ടിപ്പറിനടുത്തേക്ക് ചെന്നു.

“നാട്ടിലേക്കാണോ ?”  ഉബൈദ്‌ക്ക എന്നോട് ചോദിച്ചു.

“ങാ...ഇപ്പോള്‍ ആ ഇരിട്ടി- നിലമ്പൂര്‍ ബസ് വരും...” ഞാന്‍ പറഞ്ഞു.

“ആ....അത് വിട്ടേക്ക്...ഇന്ന് ഇതില്‍ പോകാം..”

“എനിക്ക് നോമ്പ് തുറക്കാന്‍ വീട്ടിലെത്തണം...” ടിപ്പര്‍ വൈകും എന്ന് തോന്നിയതിനാലും നോമ്പ് ഉണ്ടായിരുന്നതിനാലും ഞാന്‍ പറഞ്ഞു.

“എനിക്കും നോമ്പുണ്ട്...നോമ്പ് തുറക്കാന്‍ മഞ്ചേരിയില്‍ എത്തണം എന്ന് കരുതുന്നു...ഈ ലോഡ് തട്ടി ഉടന്‍ ഞാന്‍ തിരിച്ച് വരും...” ഇത്രയും പറഞ്ഞ് ഉബൈദ്ക്ക വണ്ടിയുമായി മുകളിലേക്ക് പോയി.

                അല്പ സമയം കഴിഞ്ഞ് ഞാന്‍ പ്രതീക്ഷിച്ചിരുന്ന ബസ് കടന്ന് പോയി.പിന്നാലെത്തന്നെ ഉബൈദ്ക്ക കാലി ടിപ്പറുമായി എത്തി.ഞാന്‍ അതിലേക്ക് വലിഞ്ഞ് കയറി.  പലപ്പോഴും അസമയത്ത്  ലോറിയാത്ര  നടത്തിയതിനാല്‍ ഉയരം കൂടിയ വണ്ടികളില്‍ വലിഞ്ഞ് കയറാനുള്ള ബുദ്ധിമുട്ട് അറിയുമായിരുന്നു.ഇവിടെയും അതിന് കുറവ് വന്നില്ല. ടിപ്പറില്‍ കയറിയതും മഴ കോരിച്ചൊരിയാന്‍ തുടങ്ങി.

                 മാനന്തവാടിയില്‍ നിന്നും പടിഞ്ഞാറത്തറ വഴിയായിരുന്നു ഞങ്ങളുടെ യാത്ര. വഴിയിലെ എസ്റ്റേറ്റുകളെപ്പറ്റിയുള്ള കഥകളും മൃഗങ്ങളെ കണ്ട കഥകളും വിവരിച്ച് യാത്ര തുടര്‍ന്നു.

“ഇതില്‍ എന്നും ഇങ്ങനെ ട്രിപ് അടിക്കുന്ന നിങ്ങളെ സമ്മതിക്കണം...” ടിപ്പറിന്റെ കുലുക്കം എനിക്ക് അസഹ്യമായി തോന്നിയതിനാല്‍ ഞാന്‍ പറഞ്ഞു.

“ലോഡ് ഉണ്ടാകുമ്പോള്‍ പ്രശ്നമില്ല...ലോഡ് ഒഴിഞ്ഞാല്‍ നല്ല കുലുക്കമായിരിക്കും....” ഉബൈദ്ക്ക പറഞ്ഞു.

                 മരണവണ്ടി എന്നാണ് ടിപ്പര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരാറ്. ചീറിപ്പായുന്ന ടിപ്പറുകള്‍, ഒരു കാലത്ത് നിരവധി ജീവനുകള്‍ റോഡില്‍ പൊലിയാന്‍ കാരണമായിട്ടുണ്ട്. ഇന്ന് ആ യമവാഹനത്തിലാണ് ഞാനും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്.പക്ഷെ അരോചകമായ ഒരു യാത്രയായി എനിക്കത് അനുഭവപ്പെട്ടില്ല. എത്തേണ്ട സമയം നിശ്ചയിക്കപ്പെട്ട യാത്രയായിരുന്നെങ്കിലും ഉബൈദ്ക്ക നിയന്ത്രണത്തോടെ തന്നെ ഡ്രൈവ് ചെയ്തു. ചുരത്തില്‍ വച്ച് ഞാന്‍ കയറാന്‍ ഉദ്ദേശിച്ചിരുന്ന ബസിനെ മറികടക്കുകയും ചെയ്തു.

                 മ‌അ്‌രിബ് ബാങ്ക് വിളിക്കുന്നതിന് അല്പം മുമ്പെ ഞങ്ങള്‍ അരീക്കോടെത്തി. ഉബൈദ്ക്കയെ നോമ്പ് തുറക്കാനായി ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം അത് നിരസിച്ചു - കാരണം അദ്ദേഹത്തിനും സ്വന്തം വീട്ടില്‍ നിന്ന് നോമ്പ് തുറക്കണം എന്നാഗ്രഹം. കയ്യില്‍ കരുതിയിരുന്ന ഈത്തപ്പഴം ഞാന്‍ അദ്ദേഹത്തിന് കൈമാറി, വീട്ടിന് മുമ്പില്‍ ഇറങ്ങിയതോടെ ദീര്‍ഘകാലത്തെ ഒരാഗ്രഹം ഒരു ദീര്‍ഘദൂര യാത്രയിലൂടെ തന്നെ സഫലമായി.

1 comments:

Areekkodan | അരീക്കോടന്‍ said...

ബോബന് മോളി എന്നപോലെ ജെ.സി.ബിയുടെ സന്തതസഹചാരിയായ ടിപ്പറില്‍ യാത്ര ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക