Pages

Wednesday, January 31, 2018

പാഷന്‍ ഫ്രൂട്ടിന്റെ തണലില്‍...

തറവാടിന്റെ അടുക്കള മുറ്റത്ത് വെറുതെ മുളച്ചത് എന്ന് ഞാന്‍ കരുതുന്ന ഒരു പാഷന്‍ ഫ്രൂട്ട് വള്ളിയുണ്ടായിരുന്നു. മാങ്ങ അപൂര്‍വ്വമായി തന്നിരുന്ന ഒരു കോമാവിന്റെ മുകളില്‍ പടര്‍ന്നു കയറിയ അവളും എപ്പോഴെങ്കിലും ഒക്കെ ഓരോ പഴുത്ത കായ താഴെയിടും. കായ പിടിച്ച് നില്‍ക്കുന്നത് കാണാത്തതിനാല്‍ കൂടുതല്‍ പറിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. പക്ഷെ വീടിന്റെ മച്ചില്‍ താമസമാക്കിയ മരപ്പട്ടിക്ക് എന്നും പാഷന്‍ ഫ്രൂട്ട് കിട്ടിയിരുന്നതായി പിന്നീട് ഞങ്ങള്‍ കണ്ടെത്തി.

തറവാട് പൊളിച്ചതോടെ ആ പാഷന്‍ഫ്രൂട്ടിന്റെ കഥയും കഴിഞ്ഞു. ഓര്‍മ്മിക്കാന്‍ തക്ക രുചിയുള്ള അത്ര എണ്ണം ഫ്രൂട്ട് തരാത്തതിനാല്‍ ആകും ആ വള്ളി പോയതില്‍ വലിയ സങ്കടം തോന്നിയില്ല.പക്ഷെ അങ്ങനെ ഒന്ന് വീട്ടില്‍ ഉണ്ടാകുന്നത് ഒരു രസമായിരിക്കും എന്ന് തോന്നിയിരുന്നു.

അങ്ങനെ ഇരിക്കെയാണ് രണ്ട് വര്‍ഷം മുമ്പ് ലു‌അ മോള്‍ അവളുടെ ചങ്ങാതിയുടെ വീട്ടില്‍ നിന്ന് പതിനഞ്ചോളം പാഷന്‍ ഫ്രൂട്ട് തൈകള്‍ കൊണ്ട് വന്നത്. വയലറ്റ് നിറമാണ് എന്നു കൂടി കേട്ടപ്പോള്‍ എല്ലാം കുഴിച്ചിട്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനമായി. അങ്ങനെ തറവാടിന്റെ തന്നെ പല ഭാഗത്തായി മണ്ണിലും എന്റെ വീട്ടില്‍ ഗ്രോബാഗിലും എല്ലാം നട്ടു. ദിവസവും വെള്ളം ഒഴിക്കാന്‍ ലു‌അ മോളെയും അനിയന്റെ മക്കളെയും തന്നെ ഏല്പിച്ചു. ഗ്രോബാഗില്‍ നട്ട ഒരെണ്ണം ഞാന്‍ ടെറസിന് മുകളില്‍ കൊണ്ട് വച്ചു.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. മണ്ണില്‍ നട്ടവയെല്ലാം വളര്‍ന്നു വലുതാകാന്‍ തുടങ്ങി. ടെറസിന് മുകളില്‍ വച്ചവനും ഗ്രോ‍ബാഗില്‍ വച്ചവളും പ്രതിഷേധത്തിലായിരുന്നു.അവ നിന്ന നില്‍പ്പില്‍ തന്നെ കിടന്നു !പ്രതിഷേധം ശക്തമായപ്പോള്‍ ഞാന്‍ സുല്ലിട്ടു കീഴടങ്ങി. ടെറസിന് മുകളില്‍ നീന്ന് അവനെ ഇറക്കി അടുക്കളയോട് ചേര്‍ന്ന് മണ്ണിലേക്ക് മാറ്റി നട്ടു. പടര്‍ന്ന് കയറാന്‍ ഒരു കമ്പും നാട്ടി.പടരാനായി ടെറസിന് മുകളില്‍ കെട്ടിയിരുന്ന ഒറ്റ ഞാണിന് പകരം ഒരു വല തന്നെ കെട്ടി കൊടുത്തു. പിന്നെ അവന്റെ പ്രതികരണം അത്ഭുതാവഹമായിരുന്നു.

ആറ് മാസം കൊണ്ട് അവന്‍ പന്തലില്‍ പടര്‍ന്നു പന്തലിച്ചു. മണ്ണില്‍ സീനിയര്‍മാരായി നേരത്തെ വിലസിയിരുന്നവര്‍ എല്ലാം അന്തം വിട്ടു നിന്നു. ഞാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു ഇതൊന്ന് പുഷ്പിച്ച് കാണാന്‍.പൂത്തപ്പോള്‍ ആകാശത്ത് നക്ഷത്രം വിതറിയ പോലെ പന്തലില്‍ മുഴുവന്‍ പൂക്കള്‍.അപ്പോള്‍ പലരും പറഞ്ഞു...
“ആദ്യത്തെ പൂക്കള്‍ കാണാനേ കിട്ടൂ,കായയാകുന്നതിന് മുമ്പേ എല്ലാം കൊഴിഞ്ഞു പോകും.ആറ് മാസം കഴിഞ്ഞ് അടുത്ത സീസണില്‍ കായ പിടിക്കും.“

ഞാന്‍ഒന്നും മിണ്ടിയില്ല.പൂവ് നിന്നിടത്തെല്ലാം കായ തൂങ്ങി !!അപ്പോഴും അഭിപ്രായം വന്നു - “കായ വലുതാവില്ല,അതിന് മുമ്പെ കൊഴിഞ്ഞ് പോകും.“ 
ഞാന്‍ അപ്പോഴും മിണ്ടാതിരുന്നു.ആദ്യത്തെ കായ തന്നെ അത്യാവശ്യം വലുതായി പന്തലില്‍ തൂങ്ങി.

പിന്നെ നിറയെ കായകളായി...2017 ജൂണ്‍ മാസത്തില്‍ ഡെങ്കി പനിയും മറ്റു പനികളും പടര്‍ന്നപ്പോള്‍,  പനിക്ക് ബെസ്റ്റാന്ന് പറഞ്ഞ് മൂക്കാത്തത് പോലും ചിലർ പറിച്ചു കൊണ്ടു പോയി.....കിലോക്ക് 250 രൂപ ആയിരുന്നു വില പോലും. പക്ഷെ ഈ വള്ളിയില്‍ നിന്ന് അത് എല്ലാവര്‍ക്കും സൌജന്യമായി പറിക്കാമായിരുന്നു. രണ്ട്  പെരുന്നാളുകള്‍ക്കും വീട്ടിൽ വന്നവരെല്ലാം ഇതിന്റെ തണലിൽ ഇത്തിരി നേരം ആസ്വദിച്ച് വിശ്രമിച്ചു ... എന്ത് വളമാണ് ഇടുന്നത് എന്ന ചോദ്യം ഉയർത്തി
 “.... ഈർപ്പം നിലനില്ക്കാൻ ചകിരി കമഴ്ത്തിയിരുന്നു... കുറച്ച് ചാണകപ്പൊടിയും ഇട്ട് കൊടുത്തിരുന്നു.... പിന്നെ ദിവസവും ഒരു തലോടലും നല്കിയിരുന്നു...അത്രമാത്രം“

പനിക്കാലം കഴിഞ്ഞതോടെ എനിക്കും ഫ്രൂട്ട് കിട്ടിത്തുടങ്ങി.ജ്യൂസായും ചമ്മന്തിയായും വെറുതെയും എല്ലാം ഞങ്ങള്‍ എല്ലാവരും പാഷന്‍ ഫ്രൂട്ട് കൊണ്ട് അര്‍മാദിച്ചു. കായകളുടെ ഭാരം കാരണം പന്തല്‍ താഴ്ന്ന് തൂങ്ങി. കയര്‍ പല ദിശകളിലും വലിച്ചു കെട്ടി ഒരു വിധം താങ്ങി നിര്‍ത്തി. 

മൂത്ത് വയസ്സനായെങ്കിലും വള്ളി ഇപ്പോഴും ഊര്‍ജ്ജ്വസ്വലമായി പടര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്ന് ഞാന്‍ അതിലെ അവസാനത്തെ ഫ്രൂട്ടിന്റെ പടം പിടിച്ചു. 

അടുത്ത ആഴ്ച മിക്കവാറും ഈ വള്ളിപ്പന്തല്‍ ഇവിടെ നിന്ന് വഴിമാറും- ഇവന്റെ തന്നെ അടുത്ത തലമുറക്കായി. ഇനിയും ഈ കാഴ്ച കാണാന്‍ ഒരു വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ സജലങ്ങളാകുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

ടെറസിന് മുകളില്‍ വച്ചവനും ഗ്രോ‍ബാഗില്‍ വച്ചവളും പ്രതിഷേധത്തിലായിരുന്നു.അവ നിന്ന നില്‍പ്പില്‍ തന്നെ കിടന്നു !

Post a Comment

നന്ദി....വീണ്ടും വരിക