Pages

Monday, September 09, 2019

വെല്‍കം ടു കൊടൈക്കനാല്‍

                 കൊടൈക്കനാല്‍ മലനിരകള്‍ മാടി വിളിക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ ഏറെ  പിന്നിട്ടെങ്കിലും വിളിക്കുത്തരം നല്‍കിയത് ഇക്കഴിഞ്ഞ മെയ് ഒന്നിനാണ്. അതുവരെ ഞാന്‍ പോയ ടൂറൊന്നും ആ വഴിക്കായില്ല. പോകാന്‍ അനുമതി ലഭിച്ച ടൂറുകളും വഴിമാറിപ്പോയി. വെല്‍കം ടു കൊടൈക്കനാല്‍ എന്ന ഒരു സിനിമ ഞാന്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെയാണ് റിലീസ് ചെയ്തിരുന്നത്. സിനിമ കാണാത്തതിനാല്‍ അങ്ങനെയും കൊടൈക്കനാല്‍ കാണാനുള്ള അവസരം നഷ്ടപ്പെട്ടു. അവസാനം നാല്പത്തി‌എട്ടാം വയസ്സില്‍ ഞാന്‍ കുടുംബസമേതം തന്നെ കോടൈ മലനിരകളുടെ സൌന്ദര്യം ആസ്വദിക്കാനെത്തിയതോടെ അതെല്ലാം പഴങ്കഥയായി.

                 കൊടൈക്കനാലിലേക്ക് റോഡ് മാര്‍ഗ്ഗം പ്രവേശിക്കുന്ന ആരും മനോഹരമായ ഒരു വെള്ളച്ചാട്ടം കണ്ടിട്ടല്ലാതെ പട്ടണപ്രവേശം നടത്തും എന്ന് എനിക്ക് തോന്നുന്നില്ല. മധുര - കൊടൈക്കനാല്‍ റോഡില്‍ അത് വഴി പോകുന്ന ആര്‍ക്കും ആസ്വദിക്കാവുന്ന രൂപത്തിലാണ് ദൈവം സില്‍‌വര്‍ കാസ്ക്കേഡ് എന്ന ഈ വെള്ളച്ചാട്ടത്തെ സംവിധാനിച്ച് വച്ചിരിക്കുന്നത്. 
              മനുഷ്യ നിര്‍മ്മിതമായ കൊടൈ തടാകം കവിഞ്ഞൊഴുകുന്ന വെള്ളം സൃഷ്ടിക്കുന്നതാണ് ഈ വെള്ളച്ചാട്ടം എന്ന് എവിടെയോ വായിച്ചിരുന്നു. 200 അടിയോളം ഉയരത്തില്‍ നിന്ന് താഴോട്ട് പതിക്കുന്ന വെള്ളം മഞ്ഞുകണങ്ങളായി ദേഹത്ത് പതിക്കുമ്പോള്‍ ദേഹത്തിലൂടെ ഒരു കുളിര്  പാഞ്ഞുകയറും. വെള്ളത്തിലിറങ്ങി കുളിക്കാന്‍ സൌകര്യമില്ലെങ്കിലും കോട പോലെയുള്ള ആ സ്പ്രെയിംഗ് ഒരു അനുഭൂതി തന്നെയാണ്. വേനല്‍ കാലത്ത് വെള്ളച്ചാട്ടം ഒരു വെള്ളിനൂലായി മാറും.
                വിവിധ വിഭവങ്ങളും പഴങ്ങളും തിന്നാനും ഫാന്‍സി സാധനങ്ങള്‍ വാങ്ങാനും പറ്റുന്ന നിരവധി തട്ടുകടകള്‍ സില്‍‌വര്‍ കാസ്ക്കേഡ്  പരിസരത്തുണ്ട്. പണി കിട്ടുമോ എന്ന ഭയം കാരണം ഞാന്‍ കാരറ്റ് മാത്രം വാങ്ങി. പാര്‍ക്കിംഗ് ആണ് ഇവിടെത്തെ ബാലികേറാമല എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.
              സിറ്റിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ കാണുന്നതെന്തും നയനമനോഹരമാണ്. പ്രാതല്‍ കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് വെറുതെയിട്ട ലാന്റ്സ്കേപ് പോലും മനസ്സിന്  കുളിരേകുന്നത് മനസ്സിലാക്കിയത്. ഹോട്ടല്‍ ബില്ല് കിട്ടിയപ്പോള്‍ ആ കുളിര് നീരാവിയായി.
   
             ഭക്ഷണ ശേഷം ഞങ്ങള്‍ മറ്റു കാഴ്ചകള്‍ കാണാനായി ഇറങ്ങി. വണ്ടി കുന്നുകള്‍ പിന്നെയും കയറുന്നത് ശരിക്കും മനസ്സിലാകുന്നുണ്ട്. വളവും തിരിവും കഴിഞ്ഞ് നിരന്നൊരു സ്ഥലത്ത് ധാരാളം വാഹനങ്ങളും ആള്‍ക്കാരും തിക്കിത്തിരക്കുന്ന ഒരു സ്ഥലത്ത് ഞങ്ങളും കാഴ്ച കാണാനിറങ്ങി. കൌണ്ടറില്‍ ഒരാള്‍ക്ക് 10 രൂപ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. ഞാന്‍ ടിക്കറ്റ് എടുത്തും എന്റെ കൂടെയുള്ളവരെല്ലാവരും ടിക്കറ്റ് ഇല്ലാതെയും അകത്ത് കയറി! രണ്ട് കൂട്ടര്‍ക്കും കാണാനുള്ളത് മരങ്ങള്‍ തിങ്ങിയ, നിറയെ വേസ്റ്റുകള്‍ കൊണ്ടിട്ട ഒരു കൊല്ലി  മാത്രം !! മുമ്പെ ഗമിക്കും ഗോ തന്‍ പിമ്പെ ഗമിക്കും ഗോക്കളെല്ലാം എന്ന് പറഞ്ഞപോലെ നിരവധിയാളുകള്‍ പിന്നെയും അങ്ങോട്ട് പ്രവഹിച്ചു കൊണ്ടിരുന്നു.

             പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി ഞങ്ങള്‍ അടുത്ത അട്രാക്ഷന്‍ ആയ പൈന്‍ ഫോറസ്റ്റിലേക്ക് തിരിച്ചു.

(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

കൊടൈക്കനാലിലൂടെ ഒരു യാത്ര...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രാതല്‍ കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് വെറുതെയിട്ട ലാന്റ്സ്കേപ് പോലും മനസ്സിന് കുളിരേകുന്നത് മനസ്സിലാക്കിയത്. ഹോട്ടല്‍ ബില്ല് കിട്ടിയപ്പോള്‍ ആ കുളിര് നീരാവിയായി.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക