Pages

Tuesday, September 17, 2019

പില്ലര്‍ റോക്കും ആത്മഹത്യാ മുനമ്പും

               പൈന്മരക്കാട്ടില്‍ തണല്‍ ഇല്ല. എങ്കിലും ദീര്‍ഘ യാത്രക്കിടയില്‍ അത്തരം ഒരു സ്ഥലത്ത് ഒരു ചെറിയ വിശ്രമം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് . ചുട്ടുപൊള്ളുന്ന വെയിലില്‍ പില്ലര്‍ റോക്കിന്റെ മുന്നിലെത്തിയപ്പോഴാണ് പൈന്മരക്കാടിന്റെ സുഖം ശരിക്കും അറിഞ്ഞത്.

             400 അടിയോളം ഉയരത്തിലേക്ക് തല ഉയർത്തി തോളോട് തോൾ ചേർന്ന് നില്‍ക്കുന്ന മൂന്ന് കരിങ്കൽ സ്തംഭങ്ങളാണ് പില്ലർ റോക്ക് എന്ന് പറയുന്നത്. ഗുണ കേവുകൾ ഇതിന്റെ അടിഭാഗത്ത് വരെ എത്തുന്നുണ്ട് എന്ന് പറയപ്പെടുന്നു.കരിങ്കൽ സ്തംഭങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന ഇരുണ്ട പ്രദേശമാണ് “ഡെവിള്‍സ് കിച്ചണ്‍” എന്ന് ചിലര്‍ പറയുന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ മാത്രമേ പില്ലർ റോക്ക്കൾ മൂന്നും വ്യക്തമായി കാണാൻ സാധിക്കു. അല്ലാത്ത പക്ഷം അതും ഒരു കൊല്ലിയിലേക്ക് നോക്കുന്ന പ്രതീതി ആയിരിക്കും സൃഷ്ടിക്കുക.
          തണലേകാന്‍ ഒരു സാധനവും ഇല്ലാത്തതിനാല്‍ പില്ലര്‍ റോക്കിലേക്ക് അധിക നേരം നോക്കി നില്‍ക്കാന്‍ സാധിക്കില്ല. വാഹന പാര്‍ക്കിംഗ് സൌകര്യവും കട്ടപ്പൊകയാണ്. പ്രത്യേകിച്ച് ഒരു ആകര്‍ഷണീയതയും ഇല്ലാഞ്ഞിട്ടും ജനം ഇവിടെയും തിക്കിത്തിരക്കുന്നു.

            അടുത്ത സന്ദര്‍ശനം സൂയിസൈഡിംഗ് പോയിന്റിലേക്കാണെന്ന് പറഞ്ഞു. ബസ് നിര്‍ത്തിയത് ചന്ത പോലെ ഒരു സ്ഥലത്തായിരുന്നു. ടൂറിസ്റ്റുകളെ മാത്രം ഉദ്ദേശിച്ച് കൊണ്ടുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ ഒരു നീണ്ട നിര. മനുഷ്യസമുദ്രത്തെ വകഞ്ഞ് മാറ്റി, കടകള്‍ക്കിടയിലൂടെ നടന്ന് നടന്ന് ഞങ്ങള്‍ ഒരറ്റത്ത് എത്തി. ഭൂമി വീണ്ടും അവിടെ അവസാനിച്ചു. ഇനി ഒരു കൊല്ലിയാണ്. ഗ്രില്ല് ഇട്ട് പ്രവേശനം തടഞ്ഞിട്ടുള്ളതിനാല്‍ ഇപ്പോള്‍ അവിടെ നിന്ന് താഴോട്ട് ചാടി ആര്‍ക്കും ആത്മഹത്യ ചെയ്യാന്‍ സാധ്യമല്ല. അഗാധമായ കൊല്ലിയിലേക്ക് നോക്കി ശബ്ദമുണ്ടാക്കി അവിടെ കിടക്കുന്ന ആത്മാക്കളെ ശല്യപ്പെടുത്താം. അതിനാല്‍ തന്നെ ഇപ്പോള്‍ ആ സ്ഥലം സൂയിസൈഡിംഗ് പോയിന്റ് എന്നല്ല അറിയപ്പെടുന്നത്, ഗ്രീന്‍ വാലി വ്യൂ പോയിന്റ് എന്നാണ്.

               കയ്യിലുള്ളതെന്തും തട്ടിക്കൊണ്ടു പോകുന്ന കുരങ്ങന്മാര്‍ ഇവിടെയും ധാരാളമുണ്ട്. അതിനാല്‍ തന്നെ ഒരിക്കലും കയ്യില്‍ സാധനവുമായി ഗ്രീന്‍ വാലി വ്യൂ പോയിന്റ്‌ല്‍ പോകരുത്. കൊടൈക്കനാലിന്റെ പ്രത്യേകതയായ ചെങ്കുത്തായ പാറകള്‍ കാണാം എന്നതിലുപരി ഗ്രീന്‍ വാലി വ്യൂ പോയിന്റും കാഴ്ചയില്‍ വ്യത്യാസമില്ല. കാണാതെ പോയാലും നഷ്ടം ഒന്നും സംഭവിക്കാനില്ല എന്നര്‍ത്ഥം.

                   സമയം ഏകദേശം നാല് മണിയായി. കൊടൈക്കനാലിലെ അവസാന കാഴ്ചയിലേക്ക് ഞങ്ങള്‍ നീങ്ങിത്തുടങ്ങി.അതായിരുന്നു ഈ ടൂറിലെ ഏറ്റവും ഹൃദ്യമായ അനുഭവവും....

(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

മനുഷ്യസമുദ്രത്തെ വകഞ്ഞ് മാറ്റി, കടകള്‍ക്കിടയിലൂടെ നടന്ന് നടന്ന് ഞങ്ങള്‍ ഒരറ്റത്ത് എത്തി. ഭൂമി വീണ്ടും അവിടെ അവസാനിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

അഗാധമായ കൊല്ലിയിലേക്ക് നോക്കി ശബ്ദമുണ്ടാക്കി അവിടെ കിടക്കുന്ന ആത്മാക്കളെ ശല്യപ്പെടുത്താം. അതിനാല്‍ തന്നെ ഇപ്പോള്‍ ആ സ്ഥലം സൂയിസൈഡിംഗ് പോയിന്റ് എന്നല്ല അറിയപ്പെടുന്നത്, ഗ്രീന്‍ വാലി വ്യൂ പോയിന്റ് എന്നാണ്.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക