Pages

Sunday, September 08, 2019

പ്രേമലേഖനം

              പ്രേമം എന്ന വികാരം മനസ്സില്‍ കയറുന്ന പ്രായത്തില്‍ തന്നെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും വായിച്ച ഒരു നോവലായിരുന്നു ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം. പിന്നെയും പല തവണ സാറാമ്മയും കേശവന്‍ നായരും  വായനാ ലിസ്റ്റിലൂടെ കടന്നുപോയി.

            ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയ സുഹൃത്ത് ഖാദര്‍ അവന്റെ മകളുടെ ആവശ്യപ്രകാരം പ്രസ്തുത പുസ്തകം ചോദിച്ചു. ഞാന്‍ ഒരു പുതിയ പുസ്തകം തന്നെ വാങ്ങി അവന് കൊടുക്കാന്‍ തീരുമാനിച്ചു. പുസ്തകം വാങ്ങി കോഴിക്കോട് നിന്നും അരീക്കോട് എത്തുന്നതിനിടക്ക് ഞാന്‍ വീണ്ടും പ്രേമലേഖന വായന പൂര്‍ത്തിയാക്കി.

പ്രിയപ്പെട്ട സാറാമ്മേ,

              ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ  പ്രിയ സുഹൃത്ത് എങനെ വിനിയോഗിക്കുന്നു ?

            ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ് - സാറാമ്മയോ?

           ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് -

സാറാമ്മയുടെ
കേശവന്‍ നായര്‍

              പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും ഈ പാരഗ്രാഫാണ്. ഈ കത്ത് കൊടുക്കുന്നത് മുതല്‍ സാറാമ്മ അത് സ്വീകരിച്ചു എന്ന തെളിവ് ലഭിക്കുന്നത് വരെയുള്ള സംഭവങ്ങളും ആലോചനകളും വിചാരങ്ങളും എല്ലാം നര്‍മ്മ രൂപത്തില്‍ പറഞ്ഞുപോകുമ്പോള്‍ വായനക്കാരനും പുസ്തകത്താളുകളുടെ കൂടെ അറിയാതെ ഒഴുകും.   

                രണ്ട് മതത്തില്‍ പെട്ട സാറാമ്മയും കേശവന്‍ നായരും വിവാഹിതരായി കുഞ്ഞ് പിറന്നാല്‍ ആ കുട്ടിക്ക് ഇടാന്‍ പറ്റുന്ന പേരുകള്‍ വരെ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. ചൈനീസ് പേരായി ‘ഡങ്ക് ഡിങ്കാഹൊ‘ യും റഷ്യന്‍   പേരായി ‘ചപ്ലോസ്കി‘ യും നിര്‍ദ്ദേശിക്കുമ്പോള്‍ ചൈനയിലെയും റഷ്യയിലെയും പേരുകളെപ്പറ്റി ധാരണയുള്ളവര്‍ക്ക് ചിരി പൊട്ടും. അതേ പോലെ ബഷീറിന്റെ സ്വന്തം ചില വാക്കുകളും എല്ലാ കഥകളിലും കാണാറുണ്ട്. ‘ഡുങ്കുടു സഞ്ചി‘ എന്ന വാനിറ്റി ബാഗും ‘ചപ്ലാച്ചി സാധന‘വും എല്ലാം ഈ പുസ്തകത്തിന്റെ സംഭാവനയാണ്.

                പ്രേമത്തെ ‘പരിശുദ്ധ പ്രേമം‘ എന്ന് വിശേഷിപ്പിക്കുന്നതും കഥയുടെ ഏകദേശം അവസാനം വരെ അങ്ങനെത്തന്നെയാണ്. ഇടക്ക് നായകന്‍ ഒരു ചുംബനം ആവശ്യപ്പെടുമ്പോള്‍ ‘ചുംബനകാര്യം നമ്മുടെ കരാറിലില്ലല്ലോ‘ എന്ന് പറഞ്ഞ് കഥാനായിക ഒഴിഞ്ഞ് മാറുന്നു. അതേ നായിക യഥാര്‍ത്ഥ പ്രേമത്തില്‍ എത്തുമ്പോള്‍ ചുംബനവും പ്രേമമെന്ന് ജോലിക്ക് അതുവരെ വാങ്ങിയ ശമ്പളവും എല്ലാം തിരിച്ചു നല്‍കുമ്പോള്‍ വായനക്കാരനും സന്തോഷമാകുന്നു.
               ലളിതമായ കാര്യങ്ങള്‍ ലളിതമായ രീതിയില്‍ പറയുന്ന ശൈലി കാരണം ഈ കുഞ്ഞുപുസ്തകം എനിക്ക് ഇഷ്ടപ്പെട്ടു. 

പുസ്തകം         : പ്രേമലേഖനം 
രചയിതാവ്  :  വൈക്കം മുഹമ്മദ് ബഷീര്‍
പ്രസാധകര്‍  : ഡി.സി ബുക്സ്
പേജ്                 : 60
വില                 : 50 രൂപ

5 comments:

Areekkodan | അരീക്കോടന്‍ said...

ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ് - സാറാമ്മയോ?

© Mubi said...

സുൽത്താൻ്റെ പ്രേമലേഖനം!!

Areekkodan | അരീക്കോടന്‍ said...

മുബീ...അതെന്നെ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രേമലേഖനം...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക