Pages

Wednesday, January 13, 2021

നടുതല കിഴങ്ങ്

             മുറ്റത്ത് കുട്ടികൾ ഓടിക്കളിക്കുന്നത് കാണുമ്പോൾ സ്‌കൂൾ കാലത്തെ സായാഹ്നം ഓർമ്മയിൽ തിര തല്ലി  വരുന്നു. മഞ്ഞ നിറത്തിലുള്ള പോക്കുവെയിൽ, വീടിന്റെ ചേറ്റടിയിൽ (ഇരിക്കാനുള്ള പടി) കൊണ്ടു വച്ച  കട്ടൻ ചായയിലൂടെ കയറി ഇറങ്ങുമ്പോൾ കാണുന്ന വർണ്ണങ്ങളുടെ മനോഹാരിത. ആ നനുത്ത ഓർമ്മകൾക്കൊപ്പം ആവി പറക്കുന്ന ഒരു സാധനം കൂടി - പുഴുങ്ങിയ നടുതലക്കിഴങ്ങ്. 

            കുട്ടിക്കാലത്ത് കപ്പ എന്നും കടയിൽ നിന്ന് വാങ്ങിയതായിട്ടാണ് എന്റെ ഓർമ്മ. എന്നാൽ നടുതലക്കിഴങ്ങ് വീട്ടിൽ തന്നെ കൃഷി ചെയ്തിരുന്നതായും ഞാൻ ഓർക്കുന്നു. അതിന്റെ ആ രുചി വീണ്ടും വായിൽ വന്ന ദിവസം ഞാൻ നാട്ടിലെ പച്ചക്കറി പീടികയിൽ മുഴുവൻ ഒളികണ്ണിട്ട് നോക്കി , ദേഹമാസകലം രോമമുള്ള ആ 'കായ' അവിടെ എവിടെങ്കിലും ഉണ്ടോ എന്നറിയാൻ. എല്ലാവരും പറയുന്ന പേര് തന്നെയാണോ ഇത് എന്നറിയാത്തതിനാൽ കടക്കാരനോട് ചോദിക്കാൻ നാവ് പൊങ്ങിയതുമില്ല. അങ്ങനെ വായിൽ വന്ന ഉമിനീരിന്റെ ഉപ്പുരസം പുഴുങ്ങിയ നടുതലക്കിഴങ്ങിന്റെ ഉപ്പ് രസമായി കരുതി അങ്ങ് വിഴുങ്ങി.

              കാലം പിന്നെയും മുന്നോട്ടോ പിന്നോട്ടോ പാഞ്ഞു. 'ഒരു കാര്യം നിങ്ങൾ അദമ്യമായി ആഗ്രഹിച്ചാൽ പ്രകൃതി അതിനായി ഗൂഢാലോചന നടത്തും' എന്ന് പൗളോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ ആരംഭത്തിൽ പറയുന്നുണ്ട്.എനിക്ക് പലപ്പോഴും അത് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. നടുതലക്കിഴങ്ങ് എന്റെ ഉമിനീർ ഗ്രന്ധികളെ ത്രസിപ്പിക്കുന്നത് നിർത്താനൊരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ കോളേജിൽ നിന്നും മടങ്ങി, മാനാഞ്ചിറ ബസ്സിറങ്ങിയ ഞാൻ കാണുന്നത് ഒരു ഉന്ത് വണ്ടി നിറയെ നടുതലക്കിഴങ്ങ് !!ഹോ , എന്റെ വായിൽ എവറസ്റ് വരെ മുങ്ങും എന്നവസ്ഥ. 

         അമ്പത് രൂപക്ക് ഒരു കിലോ കിഴങ്ങ് വാങ്ങി ഞാൻ ബാഗിലാക്കി. വീട്ടിൽ കൊണ്ട് ചെന്ന് കിഴങ്ങിന്റെ ചരിത്രവും എന്റെ കുട്ടിക്കാല ചരിത്രവും എല്ലാം കൂട്ടിക്കുഴച്ച് അവിയൽ പരുവമാക്കി വിവരിച്ചിട്ടും ഭാര്യക്ക് ഒരു കൂസലും ഇല്ല. നാളെ പുഴുങ്ങിത്തരാം എന്ന ഒരു ഒഴുക്കൻ മറുപടി. ഒരു നടീൽ പരീക്ഷണം നടത്താനായി ,പുഴുങ്ങുന്നതിന് മുമ്പ് രണ്ട് കിഴങ്ങ് മാറ്റി വയ്ക്കാൻ ഞാൻ അവളെ ഓർമ്മിപ്പിച്ചു. അടുത്ത രണ്ട് ദിവസവും വൈകിട്ട് ഞാൻ എന്റെ സ്‌കൂൾ ഓർമ്മകൾക്കൊപ്പം നടുതലക്കിഴങ്ങും വെട്ടി വിഴുങ്ങി. 

           കാലം പിന്നെയും നടന്നു പോയി . വീണ്ടും ഒരു ദിനം നടുതലക്കിഴങ്ങ് എങ്ങനെയോ മനസ്സിൽ കയറിയ ദിവസം, ഞാൻ ഭാര്യയോട് അന്നെടുത്ത് വച്ച കിഴങ്ങ് ചോദിച്ചു. ഭദ്രമായി വച്ചതിന്റെ ഭദ്രതയുടെ കോൺസൻട്രേഷൻ കാരണം അത് എവിടെയോ ലോക്കപ്പിലായിക്കഴിഞ്ഞിരുന്നു . ഞാൻ ആ ചോദ്യം ഉപേക്ഷിക്കുകയും ചെയ്തു. 

         ആഴ്ചകൾക്ക് ശേഷം എന്തൊക്കെയോ തട്ടിത്തുടക്കുന്നതിനിടെയിൽ ഒരു പൊതി താഴെ വീണു. ഞാൻ അത് തുറന്ന് നോക്കി. അതാ, നടുതലക്കിഴങ്ങ് വീണ്ടും ആൽക്കെമിസ്റ്റിന്റെ വാക്കുകൾ പാലിച്ചുകൊണ്ട് എന്റെ ഉള്ളം കയ്യിൽ !!

             മെയ് ദിനത്തിൽ ഞാൻ അതിനെ മണ്ണിലിറക്കി. മണ്ണ് കൂന കൂട്ടി അല്ലെങ്കിൽ വാരമെടുത്ത് അതിൽ നടുന്നതിന് പകരം, എന്റെ അറിവില്ലായ്മയിൽ ഞാൻ കുഴി കുത്തി അതിൽ നട്ടു.  നട്ടാൽ അത് വാരമാണോ കുഴിയാണോ കൂനയാണോ എന്നൊന്നും ഒരു കിഴങ്ങും ചിന്തിക്കില്ല കിഴങ്ങാ എന്ന് എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരാഴ്ച കഴിഞ്ഞ് അത് മുളച്ച് വന്നു.മൂർഖൻ പത്തി വിടർത്തി നിൽക്കുന്ന പോലെ ഒരു വള്ളി, ഒരില പോലും ഇല്ലാതെ.അടുത്ത് ഒരു വടി കുത്തി കൊടുക്കാൻ വിദഗ്‌ദ്ധോപദേശം കിട്ടിയപ്പോൾ അതും ചെയ്തു.വടിയിൽ കയറിയതോടെ ഇല നന്നായി ഉണ്ടായി.

           വിളവെടുപ്പ് എന്ന് എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരങ്ങൾ മൾട്ടിപ്പിൾ ചോയിസ് ആയിരുന്നു. ആറ്,ഒമ്പത്,പത്ത്,പന്ത്രണ്ട് ഒക്കെ അതിലുണ്ടായിരുന്നു. മിക്ക കിഴങ്ങുകളും വിളവെടുക്കുന്നത് അവയുടെ ഇല ഉണങ്ങിക്കരിയുമ്പോഴാണ് എന്ന എന്റെ കോമൺസെൻസിൽ ഞാൻ അത് വരെ കാത്ത് നിന്നു. ഇല മുഴുവൻ കരിഞ്ഞുണങ്ങി അസ്ഥിപഞ്ജരമായപ്പോൾ ഞാൻ വിളവെടുത്തു. സന്തോഷായി ഗോപിയേട്ടാ .... 
             കൃഷി പാഠങ്ങൾ പലതും നാം സ്വയം പരീക്ഷിച്ച് അറിയേണ്ടവയാണെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കി. ഒരു കിഴങ്ങ് ഇനി കൂന കൂട്ടി നട്ട് മണ്ണിലൂടെ പടർത്താനാണ് അടുത്ത പദ്ധതി. ബാക്കി കട്ടൻ ചായക്കൊപ്പം ഓർമ്മ അറകളെ ഉണർത്താനും.... 
 

7 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കിഴങ്ങൻറെ കിഴങ്ങ് പരീക്ഷണം എന്ന് തോന്നിയെങ്കിൽ ചെയ്തു നോക്കിയിട്ട് പറയു എന്നാണ് എന്റെ ഒരിത്

© Mubi said...

ഇത് ഞാൻ കഴിച്ചിട്ടുണ്ട്. പക്ഷെ പേര് വേറെയെന്തോ ആയിരുന്നു... :(

Areekkodan | അരീക്കോടന്‍ said...

Mubi...അതു തന്നെയായിരുന്നു ഞാൻ കടയിൽ ചോദിക്കാത്തതിന്റെ പിന്നിലെ രഹസ്യവും

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും തൊടിയിൽ നടുതല കിഴങ്ങ് വിളഞ്ഞതിൻ സന്തോഷം ..

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... സന്തോഷം

Anonymous said...

Google തപ്പിയിട്ട് നിങ്ങളിട്ട ഈ ഫോട്ടോ മാത്രമേ kandollu,

Areekkodan said...

എന്തിനാ ഗൂഗിളിൽ തപ്പിയത്?

Post a Comment

നന്ദി....വീണ്ടും വരിക