Pages

Monday, November 07, 2022

കൊളാവിപ്പാലം

കടലാമ സംരക്ഷണത്തിന് ലോകത്ത് തന്നെ പേരുകേട്ട സ്ഥലമാണ് വടകരക്കടുത്തുള്ള കൊളാവിപ്പാലം.എന്നാൽ  ആമ സംരക്ഷണ കേന്ദ്രത്തിൽ ആമയുണ്ടാകും എന്ന ധാരണ ഇവിടേക്കുള്ള മുൻ സന്ദർശനത്തോടെ തന്നെ എനിക്ക് ഇല്ലാതായിരുന്നു.അന്ന് പൂട്ടിക്കിടന്ന കേന്ദ്രം ഇത്തവണ തുറന്നു കണ്ടതും മുന്നിൽ മൂന്ന് പെൺകുട്ടികൾ സംസാരിച്ച് ഇരിക്കുന്നത് കണ്ടതും കൊണ്ട് ഞാൻ കാർ നിർത്തി അന്വേഷിച്ചു.കേന്ദ്രം, ഒരാഴ്ച മുമ്പ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു എന്നും അകത്ത് ആമയുണ്ട് എന്നും അറിഞ്ഞതോടെ ഞങ്ങൾ പ്രതീക്ഷയോടെ കാറിൽ നിന്നിറങ്ങി.

വലിയൊരു അസ്ഥികൂടമാണ് കേന്ദ്രത്തിനകത്തെ പ്രഥമ കാഴ്ചവസ്തു. പ്രസ്തുത അസ്ഥികൂടം നീലത്തിമിംഗലത്തിന്റെതാണെന്നും, അല്പം അകലെ കെട്ടിടത്തിന്റെ മോന്തായത്തിൽ തട്ടുന്ന വിധത്തിൽ ചാരിവച്ചിരിക്കുന്നത് അതിന്റെ താടി എല്ലാണെന്നും വിവരം കിട്ടി.പുറത്തിരുന്ന പെൺകുട്ടികളിൽ ഒരാളായ അനാമിക ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ച് തന്നു.ഡിഗ്രിക്ക് പഠിക്കുന്ന അനാമിക,കടലാമ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന "തീരം" എന്ന പ്രകൃതി സംരക്ഷണ സമിതിയുടെ പ്രവർത്തക കൂടിയാണ്.

ചുമർ നിറയെ ആമകളെപ്പറ്റി അറിവ് നൽകുന്ന പലതരം പോസ്റ്ററുകൾ പതിച്ചതിൽ ഒന്ന് എൻറെ ശ്രദ്ധ പിടിച്ചുപറ്റി."അരിബാഡ" (arribada) എന്ന ആ പോസ്റ്ററിൽ കടലാമകൾ കൂട്ടം കൂട്ടമായി കരയിലേക്ക് വരുന്നതാണ് കണ്ടത്.സ്പാനിഷ് വാക്കായ arribadaയുടെ അർത്ഥം "arrival by sea” എന്നാണെന്ന് ഗൂഗിൾ പറഞ്ഞ് തന്നു.Olive Ridley ഇനത്തിൽപെട്ട ആയിരക്കണക്കിന് കടലാമകൾ മുട്ടയിടാൻ കരക്ക് കയറുന്ന പ്രതിഭാസമാണ് "അരിബാഡ" എന്ന് ചുരുക്കിപ്പറയാം.പോസ്റ്ററിൽ കാണുന്നപോലെ കൊളാവിപ്പാലത്തും ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന് ആൾപ്പെരുമാറ്റം ഉള്ള സമയത്ത് ആമ കരക്ക് കയറില്ല എന്നായിരുന്നു അനാമികയുടെ മറുപടി.മാത്രമല്ല ആ പോസ്റ്ററിൽ കാണുന്നപോലെ ഇതുവരെ കൊളാവിപ്പാലത്ത് കണ്ടിട്ടില്ല എന്നും അറിയിച്ചു.ആമ മുട്ടയിട്ട് മണലിട്ട് മൂടി തിരിച്ചു പോകും. കുറുക്കനും കീരിയും അത് കണ്ടെത്തി ഭക്ഷണമാക്കും.

തീരത്ത് കാണുന്ന ആമ മുട്ടകൾ ശേഖരിച്ച് മണൽപ്പരപ്പിൽ തന്നെ രണ്ടടി ആഴത്തിൽ കുഴിയെടുത്ത് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ നിക്ഷേപിക്കും.45 മുതൽ 60 ദിവസത്തിനകം അത് വിരിഞ്ഞ് ആമക്കുഞ്ഞുങ്ങൾ പുറത്ത് വരും.അവയെ കടലിലേക്ക് തന്നെ തിരിച്ച് വിടും.ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ആമകൾ സാധാരണ മുട്ടയിടുന്നത്.ഈ ആമക്കുഞ്ഞുങ്ങളെ എങ്ങോട്ട് തിരിച്ച് വിട്ടാലും അത് പടിഞ്ഞാറേക്ക് നീങ്ങി കടലിൽ എത്തും എന്നും അനാമിക പറഞ്ഞു തന്നു.

സംരക്ഷണകേന്ദ്രത്തിലെ ഒരു ടാങ്കിൽ രണ്ട് വലിയ ആമകളെയും കണ്ടു.അവയിൽ ഒന്ന് നീന്താൻ കഴിയാതെ നിൽക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഒരു കൈ നഷ്ടപ്പെട്ടത് കണ്ടത്.ഇങ്ങനെ പരിക്ക് പറ്റുന്ന ആമകളെ സംരക്ഷിക്കാനും "തീരം" ശ്രദ്ധിക്കാറുണ്ട്.മറ്റു ആമകളെപ്പോലെ തലയും കാലും ഉള്ളിലേക്ക് വലിക്കാൻ ഈ ആമകൾക്ക് കഴിയില്ല എന്നും അനാമിക പറഞ്ഞു.ഇങ്ങനെ നിരവധി അറിവുകളാണ് കൊളാവിയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്.യാതൊരു തരത്തിലുള്ള ഫീസും ഇവിടെ ഈടാക്കുന്നില്ല.കൊളാവിപ്പാലത്ത് നിന്നും അല്പം കൂടി മുന്നോട്ട് പോയാൽ പ്രകൃതി ഒരുക്കിയ "മിനി ഗോവ" യിൽ എത്താം.

1 comments:

Areekkodan | അരീക്കോടന്‍ said...

ആമ സംരക്ഷണ കേന്ദ്രത്തിലൂടെ...

Post a Comment

നന്ദി....വീണ്ടും വരിക