Pages

Monday, November 21, 2022

ആരാണാ ഭഗവാൻ?

2022 ജൂലൈ മാസം. മൺസൂൺ കാലമായതിനാൽ മഴ തിമർത്ത് പെയ്യുന്നുണ്ട്. അന്ന് രാവിലെയും മഴ പതിവ് തെറ്റിച്ചില്ല. വൈകിട്ടാണ് സഹപ്രവർത്തകരായ ജയപാലൻ മാഷും റഹീം മാഷും ഒരു ചെറിയ ആഗ്രഹം പങ്ക് വച്ചത്.

"അതെയ്...ഷൈൻ സാർ ഇന്നല്ലെങ്കിൽ നാളെ വിട പറയും..." ജയപാലൻ മുഖവുരയായി തുടങ്ങി.

"ങേ!!" വയസ്സ് അമ്പത്തിനാലായെങ്കിലും നാൽപതിന്റെ ചുറുചുറുക്കിലുള്ള സാറെപ്പറ്റി കേട്ടത് വിശ്വസിക്കാനാവാതെ ഞാനൊന്ന് ഞെട്ടി.

"സാറിനെന്താ ഇത്ര ഗുരുതരമായ അസുഖം?" കൂട്ടത്തിൽ പുതുമുഖമായതിനാൽ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

"ഏയ്... അസുഖം ഒന്നൂല്ല... ട്രാൻസ്ഫർ ഓർഡർ ഇന്ന് അല്ലെങ്കിൽ നാളെ വരും..." 

"ഓ... അതാണോ...?" എനിക്ക് സമാധാനമായി.

"ആ... അപ്പോ അതിന് മുമ്പെ നമുക്കൊന്ന് ആ മല കയറാൻ പോകണ്ടേ?" ജയപാലൻ കാര്യം അറിയിച്ചു.

"ബാബു മല ?" ലോകം മുഴുവൻ അറിയപ്പെടുന്ന പാലക്കാട്ടെ ഏക മലയെപ്പറ്റിയാണെന്ന് കരുതി ഞാൻ ചോദിച്ചു.

" അല്ലെന്നേ.... ആ ഭ്രാന്തന്റെ മല..."

"ഓ.... നാറാണത്ത് ഭ്രാന്തൻ.... "

"ങാ... അത് തന്നെ.... അതിവിടെ അടുത്തെങ്ങാനും അല്ലേ...?"

"രായിരനെല്ലൂർ .... വളാഞ്ചേരിക്കടുത്ത് ... പക്ഷേ .... ഈ മഴക്കാലത്ത് അമ്പത് കഴിഞ്ഞ നമ്മൾ മല കയറാൻ പോകണോ?"

"എനിക്ക് അമ്പതായിട്ടില്ല..." റഹീം മാഷ് ഇടയിൽ കയറി.

"ആ... ഞാൻ സൈറ്റ് നോക്കി...സൈറ്റിൽ കാണുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല.." ജയപാലൻ തന്റ നിസ്സഹായത വെളിപ്പെടുത്തി.

" നാറാണത്ത് ഭ്രാന്തനും നമ്പറോ ?" റഹീം മാഷ് ആത്മഗതം ചെയ്തു.

"സാറ് മലപ്പുറത്ത് കാരനല്ലേ .... ഒന്ന് ശ്രമിക്ക് ..." അപ്പോഴാണ് നാൽവർ സംഘത്തിൽ ഷൈൻ സാറും ജയപാലൻ മാഷും തൃശൂർകാരാണെന്നും റഹീം മാഷ് കോഴിക്കോട്ട്കാരനാണെന്നതും ഞാൻ ഓർത്തത്. എങ്കിൽ മലപ്പുറത്തിന്റെ പവർ ഒന്ന് കാണിച്ചിട്ട് തന്നെ കാര്യം എന്ന നിലയിൽ ഞാൻ പറഞ്ഞു.

"ഓകെ... വെയിറ്റ് ... " ഞാൻ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.

"ആരെയാ സാറ് വിളിക്കുന്നത്?" ആകാംക്ഷയോടെ ജയപാലൻ ചോദിച്ചു.

"ഭഗവാനെ ... " ഞാൻ കൂസലില്ലാതെ മറുപടി പറഞ്ഞു.

"ങാ... ന്നാ കിട്ടിയത് തന്നെ...'' ജയപാലൻ കളിയാക്കി.

"ഡാ.. ഭഗവാനെ .... ഗുഡ് മോണിങ്ങ്" മറുതലക്കൽ ഫോണെടുത്ത ഉടനെ ഞാൻ പറഞ്ഞു. 

'ഭഗവാനോട് ഗുഡ് മോണിങ്ങോ ? ' എത്തും പിടിയും കിട്ടാതെ ജയപാലൻ എന്നെത്തന്നെ നോക്കി. മറുഭാഗത്ത് നിന്ന് ആരോ സംസാരിക്കുന്നത് കേൾക്കുന്നതിനാൽ ജയപാലന് കൂടുതൽ സംശയമായി.

"ആബിദേ ...നീ എപ്പോ വേണമെങ്കിലും വന്നോ... മഴയൊന്നും പ്രശ്നമില്ല... എപ്പോ വേണേലും മല കയറാം... മല ഇല്ലത്തെതാണ്... വേണമെങ്കിൽ നമ്പൂരിയെ വിളിച്ച് പറയാം.." ലൗഡ് സ്പീക്കറിലൂടെ മറുപടി കേട്ട ജയപാലൻ വാ പൊളിച്ച് എന്നെത്തന്നെ നോക്കി നിന്നു .

" എന്നാലും സാറ് ആരെയാ ശരിക്കും വിളിച്ചത്?" ജയപാലന് സംശയം മാറിയില്ല.

"ഭഗവാനെത്തന്നെ... നമുക്ക് അവിടെ ചെല്ലുമ്പോൾ നേരിട്ട് കാണാം.."

"ഓ...കെ... എങ്കിൽ ഷൈൻ സാർ റെഡിയാണെങ്കിൽ നാളെ തന്നെ പോകാം..." ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു. 

അന്ന് രാത്രി മുഴുവൻ ജയപാലൻ മാഷ് ചിന്തയിലായിരുന്നു.
"കാര്യങ്ങൾ ഇത്ര എളുപ്പം തീർപ്പാക്കിയ , ആരാണാ ഭഗവാൻ...?"

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )


1 comments:

Areekkodan | അരീക്കോടന്‍ said...

ആരായിരിക്കും?

Post a Comment

നന്ദി....വീണ്ടും വരിക