Pages

Friday, November 25, 2022

നാറാണത്ത് ഭ്രാന്തന്റെ മുന്നിൽ

യാത്ര തുടക്കം (Click & Read)

പിറ്റേ ദിവസം ഉച്ചക്ക് ശേഷം ഞങ്ങൾ നാൽവർ സംഘം നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂർ മല ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.ജി.എം ചേച്ചി (Click & Read) കാണിച്ച് തരുന്ന വഴിയിലൂടെ വണ്ടി ഓടിക്കുക എന്നതായിരുന്നു ഷൈൻ സാറിന്റെ പോളിസി. മുന്നിലെ സീറ്റിൽ റഹീം മാഷും ഒരുറപ്പിന് വേണ്ടി പിന്നിലെ സീറ്റിൽ ജയപാലൻ മാഷും ഗൂഗിൾ മാപ്പിട്ടു.

"200 മീറ്റേഴ്സ് ടേൺ ലെഫ്റ്റ് ..... 700 മീറ്റേഴ്സ് ടേൺ റൈറ്റ് .... 2 കിലോമീറ്റേഴ്സ് ടേൺ ലെഫ്റ്റ്... " ജയപാലൻ മാഷ് ഗൂഗിൾ മാപ്പ് തന്ന വിവരങ്ങൾ വായിക്കാൻ തുടങ്ങി.

"അതങ്ങനെ വായിക്കേണ്ട ജയപാലാ... സ്ഥലമെത്തുമ്പോൾ ഗൂഗിൾ പറയും..." ഷൈൻ സാറ് പറഞ്ഞു.

" അല്ല... ഗൂഗിൾ അത് പറയാൻ മറന്നു പോയാലോ എന്ന് കരുതി ഞാൻ അഡ്വാൻസായി പറഞ്ഞതാ.."

നടുവട്ടം എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിയുന്ന ഒരു ഇടുങ്ങിയ വഴിയിലേക്ക് ജി.എം ചേച്ചി ഞങ്ങളെ ആനയിച്ചു. റോഡ് കൂടുതൽ കൂടുതൽ ഇടുങ്ങി വന്നെങ്കിലും കയറ്റം കൂടിക്കൂടി വന്നതിനാൽ ഉദ്ദേശിച്ച മലയിലേക്ക് തന്നെയാണ് കയറുന്നത് എന്ന് ഞങ്ങൾ അനുമാനിച്ചു. അങ്ങനെ ഭഗവാൻ പറഞ്ഞ നമ്പൂതിരിയുടെ അധീ
നതയിലുള്ള നാരായണമംഗലത്ത് ആമയൂര് മന കാണുന്നത് വരെ യാത്ര തുടർന്നു. മറ്റൊരു മനുഷ്യ ജാലങ്ങളും വരാത്തതിനാൽ, ആകെക്കൂടെയുള്ള ഒറ്റ വണ്ടി പാർക്കിംഗ് ഏരിയയിൽ ഷൈൻ സാർ കാർ ഒതുക്കി നിർത്തി.ജയപാലൻ മാഷ് മനയിലേക്ക് ചെന്ന് നാല് പേര് മല കയറുന്നതായി അറിയിച്ചു.

"422 സ്റ്റെപ്പുകൾ കയറിയിട്ട് വേണം മുകളിലെത്താൻ എന്നാണ് യൂടുബിൽ കണ്ടത് ... ഇത് പക്ഷേ അത്രയൊന്നും ഇല്ലല്ലോ..." മുകളിലേക്ക് കയറിപ്പോകുന്ന സ്റ്റെപ്പുകൾ നോക്കി ജയപാലൻ പറഞ്ഞു.

" എന്നാ എണ്ണി നോക്ക് ... " റഹീം മാഷ് പറഞ്ഞതനുസരിച്ച് ഓരോ സ്റ്റെപ്പ് കയറുമ്പോഴും ജയപാലൻ മാഷ് എണ്ണി.  ഹരിതാഭവും വിജനവുമായ വളഞ്ഞ് പുളഞ്ഞ് പോകുന്ന സ്റ്റെപ്പുകൾ മനോഹരമായ ഒരു കാഴ്ച വിരുന്നൊരുക്കി. ശരീരത്തിന്റെ ഭാരം അനുവദിക്കാത്തതിനാൽ റഹീം മാഷും ഷൈൻ സാറും സാവധാനം കയറിക്കൊണ്ടിരുന്നു. മുമ്പിൽ പോയ ഞാൻ ഇനി കയറാനുള്ള സ്റ്റെപ്പുകളുടെ ഏകദേശ രൂപം താഴേക്ക് ഫോൺ ചെയ്തറിയിച്ചു.

"അയ്യോ...! " പെട്ടെന്നാണ് ജയപാലൻ മാഷ് തലയിൽ കൈ വെച്ച് പറഞ്ഞത്.

"എന്ത് പറ്റി?" കൂടെയുണ്ടായിരുന്ന റഹിം മാഷും ഷൈൻ സാറും ചോദിച്ചു.

" അത്... സ്റ്റെപ്പിന്റെ എണ്ണം തെറ്റിപ്പോയി..." 

"അതെയോ? ... താഴെ ഞങ്ങളിരുന്ന സ്ഥലം വരെ 54 ആണ് എണ്ണിയത്... പോയി അവിടന്നിങ്ങട്ട്  എണ്ണി വന്നോളൂ..." റഹീം മാഷ് വെറുതെ തള്ളി.

ജയപാലൻ മാഷ് താഴേക്കിറങ്ങിപ്പോയി 54 മുതൽ വീണ്ടും എണ്ണിത്തുടങ്ങി.

"ഇതിന്റെ മറ്റൊരു രൂപമായിരുന്നു നാരായണത്ത് ഭ്രാന്തനും ചെയ്തിരുന്നത്..." ഷൈൻ സാർ പറഞ്ഞു.

"പറയി പെറ്റ പന്തിരുകുലത്തിലെ ഒരാളാണ് നാറാണത്ത് ഭ്രാന്തൻ... " ജയപാലൻ മാഷ് ചരിത്രവിവരണം തുടങ്ങി.

"എന്ത് കുല...?" മറ്റെന്തോ കേട്ട റഹീം മാഷ് ചോദിച്ചു.

"പന്തിരുകുല...എന്ന് വച്ചാൽ നമ്മുടെ വാഴക്കുലയെക്കാളും അല്പം കൂടി വലിപ്പം വരും... നാറാണത്ത് ഭ്രാന്തന്റെ ഏക സഹോദരിയായിരുന്നു കാരയ്ക്കലമ്മ " ജയപാലൻ മാഷ് തുടർന്നു.

"ചരിത്രം ...... മുകളിലെത്തിയിട്ട് ..... പറയാം..." കിതച്ചു കൊണ്ട് റഹീം മാഷ് പറഞ്ഞു.

മുന്നിൽ പോയ ഞാൻ പടികളെല്ലാം കയറി മുകളിലെത്തി. മുകളിൽ നിന്നും താഴോട്ട് നോക്കിയാലുള്ള കാഴ്ച ഒന്നാന്തരമായിരുന്നു.


നാലഞ്ച് സ്റ്റെപ്പുകൾ കൂടി പിന്നിട്ടതോടെ ഞാൻ ക്ഷേത്രപറമ്പിലെത്തി. ആളൊഴിഞ്ഞ  ഭഗവതി ക്ഷേത്രവും തൊട്ടടുത്ത ആൽത്തറയും കാറ്റിന്റെ മൂളക്കവും ഒരു ഭീകരത സൃഷ്ടിച്ചു. അൽപം അകലെയായി നാറാണത്ത് ഭ്രാന്തൻ താഴേക്ക് നോക്കി നിൽപ്പുണ്ട്. പത്ത് മിനിട്ടോളം ഞാനവിടെ കാത്തിരുന്നു.  എല്ലാവരും മുകളിലെത്തിയ ശേഷം ഞങ്ങൾ നാറാണത്ത് ഭ്രാന്തന്റെ അടുത്തേക്ക് നീങ്ങി.

"അയ്യേ...ഇതെന്താ ഇങ്ങനെ?" നാറാണത്ത് ഭ്രാന്തനെ കണ്ട ഉടനെ ജയപാലൻ മാഷ് ചോദിച്ചു.

"എന്ത്??" ഞങ്ങൾക്ക് പെട്ടെന്ന് ആ ചോദ്യം മനസ്സിലായില്ല.

"അദ്ദേഹത്തിൻറെ കൈ കണ്ടോ...വളരെ പരുക്കൻ ആയിട്ട്..."

"ദിവസവും കല്ലുരുട്ടി ഈ മലയിൽ എത്തിച്ചതല്ലേ...പിന്നെ കൈ പരുക്കാനാകാതിരിക്കുമോ?" റഹീം മാഷ് ചോദിച്ചു.

"ഓ...അത് ശരിയാ..." 

ജയപാലൻ മാഷ് നിന്നും ഇരുന്നും കിടന്നും എല്ലാം നാറാണത്ത് ഭ്രാന്തനെ ഫോട്ടോ എടുത്തു.സെൽഫിയും സിംഗിളും ഗ്രൂപ്പും എല്ലാം എടുത്ത് മാഷ് അംഗമായ എല്ലാ ഗ്രൂപ്പിലും പോസ്റ്റും ചെയ്തു.മല കയറിയ ക്ഷീണം കാറ്റിന് കൈമാറി ഞങ്ങൾ തിരിച്ചിറങ്ങി.


 "അല്ലാ...ഇത് ഭഗവതി ക്ഷേത്രം ആണല്ലോ ...അപ്പൊ, സാർ വിളിച്ച ഭഗവാൻ എവിടെ?" ഇറങ്ങുന്ന സമയത്ത് ജയപാലൻ മാഷ് വീണ്ടും ചോദിച്ചു.

"ശരിയാ...ഒന്ന് വിളിക്കട്ടെ..."

"ഇതെന്താ...ബാലരമയിലെ രാജുവും രാധയും മായാവിയെ വിളിക്കുന്ന പോലെയാണോ ഭഗവാനെ വിളിക്കുന്നത്?" റഹീം മാഷ് ചോദിച്ചു.അതിനു മുമ്പേ എൻറെ ഫോണിൽ ഉത്തരം വന്നു.

"ഭഗവാനെ...നീ എവിടെയാ...?" ഞാൻ ചോദിച്ചു. ചോദ്യം കേട്ട് ജയപാലൻ മാഷ് വീണ്ടും എന്നെ നോക്കി.

'നാറാണത്ത് ഭ്രാന്തനെ കണ്ടപ്പോഴേക്കും ഭഗവാനോട് കുശലം പറയുന്ന ഭ്രാന്തൻ' ജയപാലൻ മാഷ് ആത്മഗതം ചെയ്തു.

"നിങ്ങൾ മല ഇറങ്ങിയോ? ഞാൻ ദേ താഴെ ഇപ്പോ എത്തും..." ഫോണിന്റെ ലൗഡ് സ്പീക്കറിലൂടെ ഭഗവാൻറെ ശബ്ദം കേട്ട് ജയപാലൻ മാഷ് കാത് കൂർപ്പിച്ചു.

"പിന്നെ...ഭഗവാനെ...നാല് നല്ല ചായ വേണം ട്ടോ..." 

"ചായ മതിയോ...? നിങ്ങൾക്കിഷ്ടമുള്ള എന്തും കഴിക്കാം...താഴേക്ക് വേഗം വരൂ..."

"ഇതെന്താ കഥ സാറേ ....ആരാണാ ഭഗവാൻ..?" വിശ്വാസിയല്ലാത്ത ജയപാലൻ മാഷ് കൺഫ്യൂഷനിലായി.

"താഴെ വച്ച് ഭഗവാനെ നമുക്ക് നേരിട്ട് കാണാം..." ഞാൻ മാഷോട് പറഞ്ഞു.

"ങേ!!"

(തുടരും... ഭ്രാന്താചലം ക്ഷേത്രത്തിൽ ...)

1 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ രായിരനെല്ലൂർ മലയും കയറി.

Post a Comment

നന്ദി....വീണ്ടും വരിക