Pages

Wednesday, May 22, 2024

അണ്ടികൊക്രു

കുട്ടിക്കാലത്തെ എൻ്റെ വരുമാന മാർഗ്ഗങ്ങളിൽ  പ്രധാനപ്പെട്ട ഒന്നായിരുന്നു കശുവണ്ടി വ്യവസായം (വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക). പ്രീഡിഗ്രി എന്ന ഉന്നത വിദ്യാഭ്യാസം ആരംഭിച്ചതോടെയാണ് ഞാൻ ആ വ്യവസായം തന്നെ നിർത്തിയത്. ഞാൻ വ്യവസായം നിർത്തിയതോടെ പങ്ക്കാരനായിരുന്ന അനിയനും പിന്തിരിഞ്ഞു. അതോടെ എൻ്റെ മാതാപിതാക്കൾ, പറമ്പിൻ്റെ അയൽവാസിയായ കുട്ടേട്ടന് അത് കൈമാറി.   എങ്കിലും ആ ഓർമ്മകൾ നില നിർത്തിക്കൊണ്ട് പറമ്പിൽ കുറെ കശുമാവുകൾ പടർന്ന് പന്തലിച്ച് നിന്നിരുന്നു. 

എൻ്റെ പഠനം കഴിഞ്ഞ് ജോലിയും ലഭിച്ചതോടെ വിവാഹവും നടന്നു. ഒരു റബ്ബർ തോട്ടത്തിൻ്റെ നടുവിലായിരുന്നു വധൂ ഗൃഹം, പിതാവ് ഇൻ ലോ നല്ലൊരു റബ്ബർ കർഷകനാണെന്ന് ഞാൻ അന്ന് മനസ്സിലാക്കി. ഏതാനും വർഷങ്ങൾക്കകം തന്നെ ഞങ്ങളുടെ പറമ്പിൽ വിളയുന്നത് മണ്ഡരിത്തേങ്ങയും കാശ് കിട്ടാത്ത കശുവണ്ടിയും ആണെന്ന് അദ്ദേഹവും മനസ്സിലാക്കി.അവ മുഴുവൻ വെട്ടി നിരത്തി റബ്ബർ വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചതോടെ ഞങ്ങളുടെ സാമ്പത്തിക ഭദ്രതയോർത്ത് ബാപ്പ അതിന് യെസ് മൂളി. അതോടെ എൻ്റെ കശുവണ്ടി വ്യവസായത്തിൻ്റെ അവസാന ഓർമ്മയും നാമാവശേഷമായി.

കാലനും കൊറോണയും, പേമാരിയും പ്രളയവും താണ്ഡവമാടിയ ദിനങ്ങൾക്ക് ശേഷം ഏതോ ഒന്നിലാണ് എൻ്റെ മുറ്റത്ത് ഒരു കശുമാവ് മുളച്ച് വരുന്നത് പഴയ കശുവണ്ടി വ്യവസായിയായ ഞാൻ കണ്ടത്. ഏതോ പക്ഷി കൊണ്ടു വന്നിട്ട അണ്ടി മുളച്ചതായിരുന്നു അത്  എന്നാണ് എന്റെ ബലമായ വിശ്വാസം. റബ്ബർ വ്യവസായിയുടെ മകളായ എൻ്റെ ഭാര്യയും ആ തൈ കണ്ടു. അതിൻ്റെ അണ്ടികൊക്രു (മുളച്ച് വരുന്ന അണ്ടിയുടെ ഭാഗങ്ങൾ) അടർത്തി തിന്നാനാണ് അവളുടെ മനസ്സിൽ അപ്പോൾ മുള പൊട്ടിയ ആഗ്രഹം. പഴയ കശുവണ്ടി വ്യവസായിയായ ഞാൻ അവളുടെ ആഗ്രഹത്തെ മുളയിൽ തന്നെ നുള്ളിക്കളഞ്ഞു.

അങ്ങനെ വെള്ളവും വളവും നൽകാതെ ഞാനതിനെ വളർത്തി. കാരണം കശുവണ്ടി വ്യവസായ കാലത്ത് എൻ്റെ പിതാവ് കശുമാവിന് വളം നൽകിയതായി എൻ്റെ ഓർമ്മയിൽ ഇല്ല. മൂന്ന് വർഷം കൊണ്ട് അവളങ്ങ് വളർന്ന് മുറ്റം നിറഞ്ഞ് നിന്നെങ്കിലും കല്യാണം നടക്കാത്തതിനാൽ ഏതാനും കശുമാങ്ങകൾ മാത്രം (വിത് അണ്ടി) കിട്ടി. കശുവണ്ടിയും കശുമാങ്ങയും കാണാൻ പലരും വന്നപ്പോഴാണ് കശുമാവ് എന്ന മരം ഏകദേശം നാട് നീങ്ങിയതായി എനിക്ക് മനസ്സിലായത്. അടുത്ത വർഷം കൂടുതൽ അണ്ടി തന്നാൽ നിന്നെ നില നിർത്താമെന്നും അല്ലെങ്കിൽ നിലത്ത് നിർത്തും എന്നും അനുസരിച്ചില്ലെങ്കിൽ നിലക്ക് നിർത്തും എന്നും  പല സ്വരത്തിൽ ഞാനവളെ അറിയിച്ചു ( ഭാര്യയെ അല്ല,കശുമാവിനെ ).

പഴയ കശുവണ്ടി വ്യവസായിയായ ഞാൻ പറഞ്ഞത് അവൾക്ക് കൃത്യമായി മനസ്സിലായി എന്ന് തോന്നുന്നു, ഈ വർഷം അവൾ പൂത്തുലഞ്ഞു. നിറയെ കപ്പൽ മാങ്ങാ പഴവും ( ങാ , കശുമാങ്ങക്ക് അങ്ങനെയും പേരുണ്ട് ) ഉണ്ടായി. വവ്വാലുകൾ എന്നും വയറ് നിറക്കാൻ എത്തിയതിനാൽ നിപ പ്രതീക്ഷിച്ചെങ്കിലും വന്നത് അസ്സൽ ഡെങ്കി ആയിരുന്നു (പത്ത് ദിവസം വീതം ഓരോരുത്തരായി കിടപ്പിലായി). മുറ്റമടിക്കാൻ  ഇറങ്ങുന്ന ഭാര്യക്ക് എന്നും ഒരു പിടി അണ്ടി ബോണസായും കിട്ടി. അവളങ്ങനെ ശേഖരിച്ച് വച്ചപ്പോൾ എന്നിലെ കശുവണ്ടി വ്യവസായി വീണ്ടും ഉണർന്നെണീറ്റു. എല്ലാം കൂടി ഒരു സഞ്ചിയിലാക്കി മലഞ്ചരക്ക് കടയിൽ കൊണ്ടു വിറ്റു. 

ആകെ 2.3 കിലോ; തൊണ്ണൂറ് രൂപ നിരക്കിൽ 207 രൂപ കിട്ടി. മുഴുവൻ തുകയും ഭാര്യക്ക് നൽകി ഞാനൊരു മാതൃകാ ഭർത്താവായി. ഞാൻ കശുവണ്ടി വ്യവസായി ആയിരുന്ന കാലത്ത് (1987) കിട്ടിയ ഏറ്റവും വലിയ വില കിലോക്ക് 22 രൂപ ആയിരുന്നു എന്ന് അനിയൻ പറയുന്നു. അന്ന് സ്വർണ്ണം പവന് വില 2500 രൂപക്ക് താഴെ ആയിരുന്നു. ഇന്ന് സ്വർണ്ണ വില 55000 രൂപയും. മീൻസ്, കർഷകന് കഞ്ഞി ഇപ്പോഴും കുമ്പിളിൽ തന്നെ 😧


3 comments:

Areekkodan | അരീക്കോടന്‍ said...

അതോടെ എൻ്റെ കശുവണ്ടി വ്യവസായത്തിൻ്റെ അവസാന ഓർമ്മയും നാമാവശേഷമായി.

Cv Thankappan said...

പണ്ട് (അറുപത്തിഅഞ്ച് എഴുപത് വർഷങ്ങൾക്കു മുമ്പ്)പറമ്പിൽനിന്ന് കശുവണ്ടി പറക്കിയെടുത്ത് കടയിൽ കൊടുത്ത് പകരം കപ്പലണ്ടി വാങ്ങിയിരുന്ന ഓർമ്മ....
ആശംസകൾ മാഷേ🌹💖🌹

Areekkodan | അരീക്കോടന്‍ said...

പല തരം ഓർമ്മകൾ

Post a Comment

നന്ദി....വീണ്ടും വരിക