Pages

Saturday, July 13, 2024

ഓപ്പോൾ

ഓപ്പോൾ എന്ന കഥ യാദൃശ്ചികമായിട്ടാണ് ഞാൻ വായിക്കാനിടയായത്. "നിന്റെ ഓർമ്മയ്ക്ക്" എന്ന എം.ടി വാസുദേവൻ നായരുടെ ചെറുകഥാ സമാഹാരത്തിലെ അവസാനത്തെ കഥയായിരുന്നു ഓപ്പോൾ.ആ കഥ വായിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെ അർത്ഥം ഞാൻ മുമ്പ് എന്നോ തിരഞ്ഞു നോക്കിയത് എന്റെ ഓർമ്മയിൽ വന്നത്.കഥയുടെ ഉള്ളിലേക്കിറങ്ങിയപ്പോഴാണ് ഞാനും എന്റെ കുട്ടിക്കാലത്ത് എത്തിയത്.

1980-81 കാലഘട്ടം.ഞാൻ എൽ.എസ്.എസ് പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.വീട്ടിൽ അന്ന് മാതൃഭൂമി പത്രം വരുത്തുന്നുണ്ട്. പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി എന്നും പത്രം വായിക്കണം എന്നത് ബാപ്പയുടെ കർശന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു.ആനുകാലിക പൊതുവിജ്ഞാനം എന്ന വിഭാഗത്തിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും എന്നും അത് പത്രവായനയിലൂടെ മാത്രമേ കിട്ടൂ എന്നും ബാപ്പ പറഞ്ഞിരുന്നു. ഇന്നത്തെപ്പോലെ ഒരു ക്ലിക്കിൽ വിജ്ഞാനസാഗരം മുന്നിൽ മലർക്കെ തുറക്കുന്ന കാലമായിരുന്നില്ല അത്. 

പത്രത്തിൽ നിന്നും ഓരോ ദിവസവും ശേഖരിക്കുന്ന പൊതുവിജ്ഞാനം ഒരു നോട്ടുപുസ്തകത്തിൽ കുറിച്ച് വയ്ക്കണം.പിറ്റേ ദിവസം അത് ഉരുവിട്ട് പഠിച്ച് ബാപ്പയെ കേൾപ്പിക്കണം.

അങ്ങനെ ഒരു ദിവസം ഞാൻ നോട്ടു പുസ്തകത്തിൽ വടിവൊത്ത കയ്യക്ഷരത്തിൽ ഏതാനും  വിജ്ഞാനശകലങ്ങൾ എഴുതി - മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ബാലൻ കെ. നായർ,മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - മാസ്റ്റർ അരവിന്ദ്,മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - എസ്. ജാനകി.അവാർഡുകൾ ലഭിച്ച ചിത്രം - ഓപ്പോൾ. 

അന്ന് എല്ലാ ദിവസവും പത്രത്തിൽ സിനിമയുടെ പരസ്യം തുടർച്ചയായി വന്നു കൊണ്ടിരുന്നത് ഈ അവാർഡുകൾ കാരണമാണെന്ന് മനസ്സിലായിരുന്നില്ല.ഒരു കൊച്ചുകുട്ടിയോട് ഒരു സ്ത്രീ വിരൽ ചൂണ്ടി എന്തോ സംസാരിക്കുന്നതായിരുന്നു അതിൽ ഒരു പരസ്യ ചിത്രം.

അപ്പുവിന് ചോറു കൊടുക്കുന്നതും കുളിപ്പിക്കുന്നതും കൂടെ കിടന്ന് ഉറക്കുന്നതുമെല്ലാം ഓപ്പോളാണ്. അവനെ എപ്പോഴും ശകാരിക്കുന്ന വല്യമ്മയെ അവനിഷ്ടമില്ല. ഇതിനിടക്ക് കൂട്ടുകാരനായ കുട്ടി ശങ്കരനിൽ നിന്ന് ഓപ്പോൾ തന്റെ അമ്മയാണെന്ന് അവൻ ആദ്യമായി കേൾക്കുന്നു. ഓപ്പോളാകട്ടെ മറ്റൊരു വിവാഹത്തിന് നിർബന്ധിത ആയിക്കൊണ്ടിരിക്കുകയായിരുന്നു.ഒരു ദിവസം, അപ്പു സ്കൂൾ വിട്ടു വരുമ്പോൾ ഓപ്പോളിനെ കാണാതാവുന്നു.വല്യമ്മ അപ്പുവിനെ ആശ്വസിപ്പിച്ചെങ്കിലും ഓപ്പോൾ കല്ല്യാണം കഴിച്ച് പോയതാണെന്നും ഇനിയൊരു സമാഗമം സാധ്യമല്ല എന്നും അപ്പു തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കുന്നു.

വളരെ ഹൃദയഹാരിയായ ഈ കഥ വായിച്ചപ്പോഴാണ് എനിക്ക് അന്നത്തെ പത്രം ഓർമ്മ വന്നത്."ഓപ്പോൾ" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി.കിട്ടിയ റിസൾട്ടുകളിൽ എം.ടി യുടെ പേരുണ്ടോ എന്നും നോക്കി. ഇതേ കഥ തന്നെയാണ് ആ സിനിമ എന്ന് ഉറപ്പ് വരുത്തി.സിനിമ കണ്ടില്ലെങ്കിലും കഥ വായിച്ച് അനുഭവിക്കാൻ സാധിച്ചു.ചില വായനകൾ അങ്ങനെയാണ്.വായന നീണാൾ വളരട്ടെ, വാഴട്ടെ. 

1 comments:

Areekkodan | അരീക്കോടന്‍ said...

ഓപ്പോൾ എന്ന കഥയുടെ വായനാനുഭവം

Post a Comment

നന്ദി....വീണ്ടും വരിക