Pages

Friday, September 27, 2024

കല്യാണ വിശേഷങ്ങൾ

എൻ്റെ വീടിൻ്റെ പ്ലാൻ വരയ്ക്കുമ്പോൾ രണ്ട് കാര്യങ്ങൾ അതിൽ നിർബന്ധമായും വേണം എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും എൻ്റെ തറവാട്ടു വീട്ടിൽ ഇല്ലാതിരുന്ന ലൈബ്രറി ആയിരുന്നു അതിൽ ഒന്ന്. രണ്ടാമത്തേത് ഒരു നമസ്കാര മുറിയും. അവ രണ്ടും എൻ്റെ വീട്ടിൽ ഭംഗിയായി തന്നെ ഞാൻ സെറ്റ് ചെയ്തു.

മേൽ പറഞ്ഞ അതേ പോലെ എൻ്റെ മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ, പ്ലാസ്റ്റിക്കിനെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഒരു മാതൃക കാണിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ക്രോക്കറി പ്ലേറ്റുകൾ ഉപയോഗിച്ച് പലരും ഭാഗികമായി ഇതിന് ശ്രമിക്കാറുണ്ടെങ്കിലും വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ നൽകുന്നതിനാൽ അത് പൂർണ്ണമാകാറില്ല. അപ്പോഴാണ് കുപ്പിയിൽ വെള്ളം നിറച്ച് നൽകുന്ന ഒരു ഒപ്ഷൻ ഓഡിറ്റോറിയം ഉടമ കൂടിയായ മൻസൂർ അവതരിപ്പിച്ചത്. ബോട്ടിൽഡ് വാട്ടറിനെക്കാളും ഇതിന് ചെലവ് കുറവാണെന്നത് പലർക്കും അറിയില്ല. അങ്ങനെ, മനസ്സിലാകുന്നവർക്ക് മനസ്സിലാക്കാനായി കുപ്പിയിൽ വെള്ളം നൽകി ഒരു സന്ദേശം നൽകാൻ സാധിച്ചു.

കല്യാണപ്പരിപാടികളുടെ ഒരു അവലോകനം കൂടുംബത്തിൽ നടത്തുന്നതിനിടക്കാണ് ഭക്ഷണ ഹാളിൽ ഉടനീളം ഒരു പോസ്റ്റർ പതിച്ചു കണ്ടത് ഭാര്യ സൂചിപ്പിച്ചത്. ഫലസ്തീൻ ജനതയെ ഓർമ്മിപ്പിച്ചു കൊണ്ട്, ഭക്ഷണം പാഴാക്കരുത് എന്ന നിർദ്ദേശമായിരുന്നു പോസ്റ്ററിലെ വിഷയം. എൻ്റെയും അനിയൻമാരുടെയും മക്കളായിരുന്നു അവ പതിച്ചത് എന്ന് അപ്പോഴാണ് ഞങ്ങൾ പോലും അറിഞ്ഞത്. കുപ്പിയിൽ വെള്ളം കൊടുത്ത് ഞാൻ നൽകിയ സന്ദേശത്തെക്കാളും വലിയ ഒരു സന്ദേശം നൽകിയ മക്കളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.

ഈയിടെ പല കല്യാണത്തിലും കാണുന്ന ഒരു പ്രവണതയാണ് രണ്ട് തരം ഭക്ഷണം എന്നത്. വരനും കൂട്ടരും വരുമ്പോൾ അവർക്കായി സ്പെഷ്യൽ ഭക്ഷണവും ക്ഷണിതാക്കളായി എത്തുന്നവർക്ക് മറ്റൊരു ഭക്ഷണവും നൽകുന്നത് നാട്ടുനടപ്പായി മാറിയിട്ടുണ്ട്. വരനും സംഘവും നിശ്ചയിച്ച സമയത്ത് എത്തിയില്ല എങ്കിൽ ഒരേ പന്തിയിൽ രണ്ട് തരം ഭക്ഷണം വിളമ്പുന്ന ഗതികേടിലേക്ക് ഇത് നീങ്ങും. ഈ പ്രത്യേക പന്തിയിൽ ഇരിക്കാൻ അവസരം കാത്തിരിക്കുന്ന വിരുതന്മാരും ഉണ്ട്. ഇതൊക്കെ ഒഴിവാക്കി, വരൻ അടക്കമുള്ള എല്ലാവർക്കും ഒരേ ഭക്ഷണം വിളമ്പി എൻ്റെ നയം ഞാൻ വ്യക്തമാക്കി.

എല്ലാത്തിൻ്റെയും കടിഞ്ഞാൺ കയ്യിലുണ്ടെങ്കിലും അനാവശ്യമായി അത് വലിച്ച് മുറുക്കാൻ എനിക്ക് താൽപര്യമില്ല. മക്കളുടെ യഥാർത്ഥമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. കല്യാണപ്പെണ്ണിൻ്റെ ആവശ്യങ്ങളിൽ ഒന്നായിരുന്നു അവളുടെ സ്റ്റേജ് എൻട്രിയിലെ വ്യത്യസ്തത. മറ്റുള്ളവർ കൈകൊട്ടി ആനയിക്കുന്നതിന് പകരം, സ്വയം ഒരു പാട്ട് പാടിക്കൊണ്ട് സ്റ്റേജിൽ കയറണം എന്നായിരുന്നു അവളുടെ ആഗ്രഹം. നന്നായി പാട്ട് പാടും എന്നതിനാൽ എനിക്കതിൽ ഒരു സന്ദേഹവും തോന്നിയില്ല. കല്യാണത്തിൻ്റെ പിരിമുറുക്കത്തിൽ നിന്ന് ഒന്ന് റിലാക്സ് ചെയ്യാൻ എല്ലാവർക്കും സാധിക്കുന്ന വിധത്തിൽ മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ട് അവൾ സ്റ്റേജിൽ നിൽക്കുന്ന വരൻ്റെ അടുത്തേക്ക് നടന്നു നീങ്ങി.

അങ്ങനെ പലർക്കും പല തരത്തിൽ ഇഷ്ടപ്പെട്ട ഒരു കല്യാണം നടത്താൻ സാധിച്ചതിൽ ദൈവത്തിന് വീണ്ടു വീണ്ടും സ്തുതികൾ അർപ്പിക്കുന്നു. ഒന്ന് ശ്രമിച്ചാൽ എല്ലാവർക്കും നടപ്പിൽ വരുത്താൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. നിർഭാഗ്യവശാൽ നമ്മുടെ ചിന്ത ആ വഴിയിൽ പലപ്പോഴും പോകാറില്ല. മേൽ പറഞ്ഞവയിൽ കൊള്ളാവുന്നത് സ്വീകരിക്കാം, തള്ളാവുന്നത് നിരാകരിക്കാം.

1 comments:

Areekkodan | അരീക്കോടന്‍ said...

ഒന്ന് ശ്രമിച്ചാൽ എല്ലാവർക്കും നടപ്പിൽ വരുത്താൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

Post a Comment

നന്ദി....വീണ്ടും വരിക