Pages

Friday, April 24, 2026

ലിദുവിൻ്റെ ലൈബ്രറി അംഗത്വം

ഞാൻ ആദ്യമായി കണ്ട ലൈബ്രറി ബാപ്പ ജോലി ചെയ്തിരുന്ന അരീക്കോട് ഗവണ്മെന്റ് ഹൈസ്‌കൂളിലെതാണ് എന്നാണ് എന്റെ ഓർമ്മ.യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ വേനലവധിക്ക് സ്‌കൂൾ പൂട്ടുമ്പോൾ ഈ സ്‌കൂളിൽ പോയി പുസ്തകം എടുത്ത് കൊണ്ടുവന്ന് ഞാനും അനിയനും വായിക്കാറുണ്ടായിരുന്നു.അവിടെ അതിനായി അംഗത്വം എടുത്തതായി എനിക്കോർമ്മയില്ല. അല്ലെങ്കിലും മറ്റൊരു സ്‌കൂളിൽ പഠിക്കുന്ന ഞങ്ങൾക്ക് അവിടെ അംഗത്വം കിട്ടില്ലല്ലോ.

പിന്നീട് ഞാൻ ഹൈസ്‌കൂളിൽ എത്തിയപ്പോൾ അവിടെ നിന്നും പുസ്തകം എടുത്തിരുന്നു. അംഗത്വം സ്വമേധയാ കിട്ടുന്നതോ അതല്ല എടുക്കുന്നതോ എന്നോർമ്മയില്ല.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുമ്പോഴും അതാത് കോളേജ് ലൈബ്രറികളിൽ അംഗത്വം എടുത്തതായും ഞാൻ ഓർക്കുന്നു.

ഡിഗ്രി കഴിഞ്ഞ ശേഷമാണ് എന്റെ ഉള്ളിലെ വായനക്കാരനെ എനിക്ക് കണ്ടെത്താൻ സാധിച്ചത്. സുദീർഘമായ ഒരു അവധിക്കാലം ലഭിച്ചതിനാൽ ഞാൻ നാട്ടിലെ പ്രമുഖ ലൈബ്രറിയിൽ തന്നെ അംഗത്വമെടുത്തു. ഇപ്പോഴും എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി അംഗത്വമെടുത്ത ലൈബ്രറി വൈ എം എ അരീക്കോട് ആണ്.ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ വളരെ പെട്ടെന്ന് തന്നെ വായന പൂർത്തിയാക്കി വീണ്ടും വീണ്ടും ഞാൻ പുസ്തകങ്ങൾ എടുത്ത് കൊണ്ടിരുന്നു. എൻ്റെ ജീവിതത്തിലെ വായനയുടെ വസന്തകാലമായിരുന്നു ആ കാലഘട്ടം.

വീണ്ടും പഠനത്തിലേക്കും ശേഷം ജോലിയിലേക്കും തിരിഞ്ഞതോടെ വായന എന്നിൽ നിന്ന് ചോർന്നു പോയി. പുതുതായി വീട് പണിതപ്പോൾ അതിൽ ഒരു ലൈബ്രറിയും ഞാൻ സെറ്റ് ചെയ്തു. അങ്ങനെ എൻ്റെ മക്കൾ ആദ്യമായി കാണുന്ന ലൈബ്രറി എൻ്റെ വീട്ടിലേത് തന്നെയായി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ വീട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചുകൊണ്ട് വായനാ സ്വഭാവം തിരിച്ചുപിടിക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു, ശ്രീകൃഷ്ണപുരം എൻജിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി ജോയിൻ ചെയ്ത ഉടനെ ഞാൻ കോളേജ് ലൈബ്രറിയിലും അംഗമായി. 

കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് ഹരിതം ബുക്‌സ് നടത്തിയ വായനാ ചലഞ്ചിൽ പങ്കെടുത്തതോടെ ചെറിയ മോന് വായനയുടെ ഹരം കയറി. അന്ന് നൂറ് പുസ്തകങ്ങൾ വായിച്ച് കുറിപ്പെഴുതി ഫോട്ടോയടക്കം പത്രത്തിൽ വന്നതോടെ അവൻ സ്‌കൂളിൽ ഹീറോയായി. ഈ വർഷവും അങ്ങനെയൊരു ചലഞ്ച് അന്വേഷിച്ചു നടക്കുമ്പോഴാണ് ഞാൻ വായന ആരംഭിച്ച അരീക്കോട് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പിലെ ദേശസേവിനി വായനശാലയുടെ ഉദ്യമം ശ്രദ്ധയിൽ പെട്ടത്.

അങ്ങനെ പത്താം വയസ്സ് പൂർത്തിയായതിൻ്റെ പിറ്റേന്ന് ലോക പുസ്തക ദിനത്തിൻ്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലിദു മോൻ ആദ്യമായി ഒരു പബ്ലിക് ലൈബ്രറിയിൽ അംഗമായി. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഏറ്റവും ചെറു പ്രായത്തിൽ ലൈബ്രറി അംഗത്വമെടുക്കുന്ന വ്യക്തിയായി ലിദുമോൻ മാറി.ആദ്യ ദിവസമെടുത്ത ടോം സൊയർ എന്ന പുസ്തകം വായിച്ചതോടെ അവന് ആവേശം കയറി. തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.

1 comments:

Areekkodan | അരീക്കോടന്‍ said...

വളരെ സന്തോഷം നിറഞ്ഞ ഒരു വാർത്ത

Post a Comment

നന്ദി....വീണ്ടും വരിക