Pages

Thursday, August 27, 2026

തിരുവോണച്ചിന്തകൾ

എൻ്റെ കുട്ടിക്കാലം മുതലേ ഞങ്ങൾ രണ്ട് പെരുന്നാളുകൾ മാത്രമേ ആഘോഷിക്കാറുള്ളൂ. ഇസ്ലാം മത വിശ്വാസികളായ ചിലർ മറ്റു പല ദിനങ്ങളും  ആഘോഷിക്കാറുണ്ടെങ്കിലും എൻ്റെ വീട്ടിൽ പെരുന്നാൾ അല്ലാത്ത എല്ലാ ദിനങ്ങളും മറ്റു സാധാരണ ദിവസങ്ങൾ പോലെ കടന്നു പോയി. ഞങ്ങളുടെ ആരുടെയും ജന്മദിനം ഉമ്മയും ബാപ്പയും കൃത്യമായി പഠിപ്പിച്ച് തരാത്തതിനാൽ അതും ഞങ്ങളാരും അറിയാതെ ഓരോ വർഷവും കടന്നുപോയി. ഞങ്ങളുടെ ജന്മദിനങ്ങൾ ഇംഗ്ലീഷ് അറബി മലയാള മാസങ്ങളിലെ തിയ്യതി അടക്കം ബാപ്പ ഒരു പുസ്തകത്തിൽ കുറിച്ച് വെച്ചിരുന്നത് അല്പം മുതിർന്നപ്പോഴാണ് ഞാൻ കണ്ടത്.

ആഘോഷങ്ങൾ ശരിക്കും ആഘോഷമായിരുന്ന കുട്ടിക്കാലത്ത് ഞങ്ങളുടെ കോളനിയുടെ നേരെ എതിർഭാഗത്ത് റോഡിനപ്പുറം നമ്പിയേട്ടനും കുടുംബവും താമസിച്ചിരുന്നു പരമ്പരാഗതമായി സ്വർണ്ണപ്പണി എടുത്തിരുന്നതിനാൽ തട്ടാൻമാർ എന്നായിരുന്നു അവരുടെ കോമൺ പേര്. ഹിന്ദു മത വിശ്വാസികൾ ആയിരുന്നതിനാൽ ഹിന്ദുക്കളുടെ ആഘോഷങ്ങൾ അവിടെ പതിവായിരുന്നു. ഓണവും വിഷുവും മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഹിന്ദു ആഘോഷങ്ങൾ. വല്ല്യുമ്മയുടെ പറമ്പിൻ്റെ കയ്യാലക്കപ്പുറത്തുള്ള രാമൻ കുട്ട്യേട്ടൻ്റെ വീട്ടിലും പടക്കം പൊട്ടിച്ചു വിഷു ആഘോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ട് എൻ്റെ വീടിൻ്റെ നേരെ മുന്നിലുള്ള അമ്മാവൻ്റെ തൊടിയിലാകെ തുമ്പപ്പൂവും കാക്കാപ്പൂവും മുക്കുറ്റിയും നിറയും. എൻ്റെ വീട്ടിൽ തെച്ചിയും ചെമ്പരത്തിയും വെള്ള അരിപ്പൂവും നീലക്കോളാമ്പിയും അതിര് വിട്ട് പൂത്തുലയും.  ബാപ്പ നട്ട വിവിധ നിറത്തിലുള്ള ഇലകളോട് കൂടിയ ചെടികളിൽ പൂർവ്വാധികം ഇലകൾ പൊട്ടും. പറമ്പിൽ ഉമ്മ നട്ട മത്തനും കുമ്പളവും പടർന്ന് പന്തലിച്ച് പൂവിട്ട് നിൽക്കും. പേരറിയാത്ത പല കാട്ടു പൂക്കളും തൊടിയിലുടനീളം തല പൊക്കും.

തട്ടാന്മാരുടെ വീട്ടിലെ ഞങ്ങളുടെ കളിക്കൂട്ടുകാരായ നിഷിയും ലതയും ബിനീഷും പൂക്കൾ ശേഖരിക്കാൻ മേൽ പറഞ്ഞ പറമ്പിലും എൻ്റെ വീട്ടിലും വരും. ഞങ്ങളും അവരോടൊപ്പം അവർക്കായി പൂക്കൾ ഇറുത്ത് കൊടുക്കും. എൻ്റെ വീട്ടിലെ ചെടികളിൽ നിന്ന് പൂ പറിക്കാൻ ബാപ്പ അനുവദിച്ചിരുന്നത് ഓണക്കാലത്ത് മാത്രമായിരുന്നു. മറ്റ് സമയങ്ങളിൽ പൂവിറുത്ത് വെറുതെ കളഞ്ഞാൽ ബാപ്പ ശകാരിക്കും.

ഓണത്തിന് ഒരു ദിവസം ഞങ്ങളെ എല്ലാവരെയും തട്ടാന്മാരുടെ അമ്മയായ കുഞ്ഞമ്മ അവരുടെ വീട്ടിലേക്ക് ക്ഷണിക്കും. അത് തിരുവോണ ദിവസത്തിലായിരുന്നു എന്നത് മുതിർന്നപ്പോഴാണ് അറിഞ്ഞത്. അന്ന് ഞങ്ങൾ തിന്ന ചോറിനെയാണ് സദ്യ എന്ന് വിളിക്കുന്നത് എന്നും പിന്നീട്  എപ്പോഴോ ആണ് മനസ്സിലാക്കിയത്. സദ്യയുടെ ഭാഗമായി വിളമ്പുന്ന കൂട്ടാനുകളിൽ ആകെ തിന്നാൻ തോന്നിയിരുന്നത് കാബേജ് തോരനും അച്ചാറും മാത്രമാണ്. ബാക്കിയുള്ളതൊന്നും കുട്ടികളായ ഞങ്ങൾക്ക് പരിചയമുള്ളതായിരുന്നില്ല എന്ന് മാത്രമല്ല രുചി തോന്നിയിരുന്നുമില്ല. കാലം ഏറെ കഴിഞ്ഞപ്പോഴാണ് അതിൻ്റെ പലതിൻ്റെയും പേരും രുചിയും ശരിക്കും അറിയുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജോലി ചെയ്തു വരുന്ന സ്ഥാപനങ്ങളിൽ എല്ലാം തിരുവോണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കാറുണ്ട്. പൂവ് മുഴുവൻ മാർക്കറ്റിൽ നിന്ന് വാങ്ങിയവയാണ്. നാടിൻ്റെ ഗന്ധമുള്ള ഒരു പൂവും ആ പൂക്കളങ്ങളിൽ കാണാറില്ല. എഞ്ചിനീയറിംഗ് കോളേജിലേക്ക് ജോലി മാറിയതിൽ പിന്നെ ഓണം ഒരു ദിവസത്തെ ആഘോഷമാണ്. വിദ്യാർത്ഥികൾ വേറെയും ജീവനക്കാർ വേറെയുമായി പൂക്കളങ്ങളും സദ്യയും ഒരുക്കുന്നു. പൂക്കളം അന്യ സംസ്ഥാനത്ത് നിന്നുള്ള പൂവുകൾ കയ്യടക്കിയതിന് പിന്നാലെ സദ്യയും കാറ്ററിംഗ് സർവ്വീസുകാരുടെ കുത്തകയായി മാറി.

ഈയിടെയാണ് വീടകങ്ങളും മാറിയ വിവരം അറിഞ്ഞത്. സ്വന്തം കൈകൾ കൊണ്ട് തയ്യാറാക്കി സ്നേഹത്തോടെ വിളമ്പിത്തന്നിരുന്ന സദ്യയും ഇപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്താറാണത്രെ. പണ്ട് സദ്യ കഴിയുമ്പോൾ വയറും മനസ്സും നിറഞ്ഞിരുന്നെങ്കിൽ ഇന്ന് ആരോ ആർക്കോ വേണ്ടി ഉണ്ടാക്കിയ സദ്യ കഴിക്കുമ്പോൾ വയറ് വെറും ചോറ് സംഭരണ കേന്ദ്രമായി മാത്രം മാറുന്നു.

തുമ്പപ്പൂവും കാക്കാപ്പൂവും തെച്ചിയും ചെമ്പരത്തിയും നിറം ചാർത്തുന്ന എൻ്റെ കുട്ടിക്കാലത്തെ ഒരോണപ്പൂക്കളം കാണാനും കുഞ്ഞമ്മയെപ്പോലുള്ള ഒരമ്മ ഉണ്ടാക്കിയ സദ്യ കഴിക്കാനും ഇനി ഈ ജന്മത്തിൽ സാദ്ധ്യമാകുമോ ആവോ 😥?

               ഹൃദയം നിറഞ്ഞ ഓണാശംസകൾ

1 comments:

Areekkodan | അരീക്കോടന്‍ said...

ഭൂതകാല കുളിരിലൂടെ....

Post a Comment

നന്ദി....വീണ്ടും വരിക